തളിക്കുളത്ത് തീരത്ത് അടിഞ്ഞുകൂടി ചാളക്കൂട്ടം

തളിക്കുളത്ത് തീരത്ത് അടിഞ്ഞുകൂടി ചാളക്കൂട്ടം

തൃശൂര്‍: തളിക്കുളത്ത് ചാളക്കൂട്ടം അടിഞ്ഞു. ഇന്നലെയാണ് പെടയ്ക്കണ ചാള തീരത്ത് കുമിഞ്ഞുകൂടിയത്. ചാളക്കൂട്ടം തീരത്ത് അടിഞ്ഞതോടെ നമ്പിക്കടവില്‍ കൈ നനയാതെ മീന്‍പിടിത്തം പൊടിപൊടിച്ചു. തീരത്ത് ഉച്ചയ്ക്കാണ് ചാളക്കൂട്ടം അടിഞ്ഞത്. പെടയ്ക്കണ ചാള പെറുക്കാന്‍ ഒട്ടേറെപ്പേരെത്തി. സഞ്ചികളിലും കടലാസില്‍ പൊതിഞ്ഞുമെല്ലാം ആളുകള്‍ മീന്‍ കൊണ്ടുപോയി.ചാള അടിഞ്ഞുവെന്നറിഞ്ഞ് വൈകിയും ഒട്ടേറെപ്പേര്‍ എത്തിയെങ്കിലും കിട്ടാതെ നിരാശരായി മടങ്ങി.

എഡിഎമ്മിന്റെ മരണം: പി പി ദിവ്യയ്ക്ക് നിര്‍ണായകം, മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍

എഡിഎമ്മിന്റെ മരണം: പി പി ദിവ്യയ്ക്ക് നിര്‍ണായകം, മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍

കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളിലേക്ക് പൊലീസ് കടന്നേക്കും.

എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഉദ്ദേശിച്ചിരുന്നില്ല. അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താന്‍ സംസാരിച്ചത്. ഫയല്‍ നീക്കം വേഗത്തിലാക്കണമെന്നാണ് ഉദ്ദേശിച്ചത്. ജില്ലാ കലക്ടര്‍ ക്ഷണിച്ചിട്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. അന്വേഷണത്തില്‍ നിന്നും ഒളിച്ചോടില്ല. ഗുരുതരമായ രോഗമുള്ള പിതാവ് വീട്ടിലുണ്ട്. അറസ്റ്റ് തടയണമെന്നും പി പി ദിവ്യ മുന്‍ജൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.

മുന്‍കൂട്ടി സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഡെപ്യൂട്ടി കലക്ടര്‍ ക്ഷണിച്ച പ്രകാരമാണ് സംസാരിച്ചത്. ഉത്തരവാദിത്തപ്പെട്ട വ്യക്തികള്‍ ഇരിക്കുന്ന പരിപാടി എന്ന നിലയിലാണ് അഴിമതിക്കാര്യം സംസാരിച്ചതെന്നും ദിവ്യ പറഞ്ഞു. ‘ഇതുവഴിയെ പോയപ്പോള്‍ ഇങ്ങനെ ഒരു പരിപാടി നടക്കുന്നു എന്ന് അറിഞ്ഞാണ് വന്നത്’ എന്നായിരുന്നു ദിവ്യയുടെ പ്രസംഗത്തിലെ വാക്കുകള്‍. എന്നാൽ കലക്ടർ ക്ഷണിച്ചിട്ടാണ് യോ​ഗത്തിന് വന്നതെന്നാണ് ഹർജിയിൽ ദിവ്യ വ്യക്തമാക്കിയിട്ടുള്ളത്.

പ്രസംഗത്തിന്റെ വീഡിയോ അടക്കം സമര്‍പ്പിച്ചുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി പി ദിവ്യയുടെ അഴിമതി ആരോപണത്തിനു പിന്നാലെയായിരുന്നു മരണം. സംഭവത്തിൽ ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഇതുവരെ പൊലീസിന് ദിവ്യയെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല.

റോക്കറ്റ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില; 58,500ലേക്ക്, 11 ദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

റോക്കറ്റ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില; 58,500ലേക്ക്, 11 ദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഇന്ന് 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,400 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ശനിയാഴ്ചയാണ് ആദ്യമായി സ്വര്‍ണവില 58000 കടന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുതിക്കുന്നതാണ് കണ്ടത്. 11 ദിവസത്തിനിടെ പവന് 2200 രൂപയാണ് വര്‍ധിച്ചത്.

ടേം ലൈഫ് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം കുറയും?, ജിഎസ്ടി നിരക്കില്‍ ഇളവിന് ധാരണ; മന്ത്രിതലസമിതിയില്‍ തീരുമാനം ഇങ്ങനെ

ടേം ലൈഫ് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം കുറയും?, ജിഎസ്ടി നിരക്കില്‍ ഇളവിന് ധാരണ; മന്ത്രിതലസമിതിയില്‍ തീരുമാനം ഇങ്ങനെ

ന്യൂഡല്‍ഹി: ടേം ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തെയും അഞ്ചുലക്ഷം രൂപ വരെ കവറേജുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തെയും ജിഎസ്ടിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയേക്കും.മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിനുള്ള 18 ശതമാനം ജിഎസ്ടി പൂര്‍ണമായി ഒഴിവാക്കാനും ജിഎസ്ടി കൗണ്‍സില്‍ നിയോഗിച്ച മന്ത്രിതലസമിതിയുടെ ഇന്നലത്തെ യോഗത്തില്‍ ധാരണയായി. കേരള ധനമന്ത്രി കെഎന്‍ ബാലഗോപാലും ഉള്‍പ്പെട്ട സമിതി ഡിസംബറിലെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കും. ജിഎസ്ടി കൗണ്‍സിലാകും അന്തിമ തീരുമാനമെടുക്കുക.

അതേസമയം അഞ്ചു ലക്ഷം രൂപയ്ക്ക് മുകളില്‍ കവറേജുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി തുടരും. 20 ലിറ്റര്‍ കുടിവെള്ള ബോട്ടിലുകള്‍, സൈക്കിളുകള്‍, വ്യായാമ നോട്ട്ബുക്കുകള്‍ എന്നിവയുടെ നികുതി നിരക്ക് 5 ശതമാനമായി കുറയ്ക്കാനും മന്ത്രിതലസമിതിയുടെ യോഗത്തില്‍ ധാരണയായി. ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം നിരവധി ഇനങ്ങളുടെ നിരക്ക് കുറയ്ക്കാനും പലതിന്റെയും നിരക്ക് വര്‍ധിപ്പിക്കാനും നിര്‍ദ്ദേശിച്ചു. ഇതിലൂടെ 22,000 കോടി രൂപയുടെ അധിക വരുമാനമാണ് മന്ത്രിതല സമിതി പ്രതീക്ഷിക്കുന്നത്.

നിലവില്‍ ടേം പോളിസികള്‍ക്കും ഫാമിലി ഫ്‌ലോട്ടര്‍ പോളിസികള്‍ക്കും നല്‍കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് 18 ശതമാനം ജിഎസ്ടിയാണ് ചുമത്തുന്നത്. ടേം ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തെ പൂര്‍ണമായി ജിഎസ്ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കാനാണ് മന്ത്രിതലസമിതി തീരുമാനിച്ചത്. ‘മന്ത്രിതല സമിതിയിലെ ഓരോ ഓരോ അംഗവും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികള്‍ സ്വീകരിക്കാനാണ് ആഗ്രഹിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. ഞങ്ങള്‍ കൗണ്‍സിലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്തിമ തീരുമാനം കൗണ്‍സില്‍ എടുക്കും.’- സാമ്രാട്ട് ചൗധരി പറഞ്ഞു. 15,000 രൂപയ്ക്ക് മുകളിലുള്ള ഷൂകള്‍ക്കും 25,000 രൂപയ്ക്ക് മുകളിലുള്ള റിസ്റ്റ് വാച്ചുകള്‍ക്കും ജിഎസ്ടി നിരക്ക് വര്‍ധിപ്പിക്കാനും നിര്‍ദേശിച്ചു. 18 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി ജിഎസ്ടി ഉയര്‍ത്താനാണ് മന്ത്രിതല സമിതിയില്‍ ധാരണയായത്.

36 വര്‍ഷത്തിന് ശേഷം ആദ്യം; ഇന്ത്യന്‍ മണ്ണില്‍ വെന്നിക്കൊടി പാറിച്ച് ന്യൂസിലന്‍ഡ്, എട്ടുവിക്കറ്റ് ജയം

36 വര്‍ഷത്തിന് ശേഷം ആദ്യം; ഇന്ത്യന്‍ മണ്ണില്‍ വെന്നിക്കൊടി പാറിച്ച് ന്യൂസിലന്‍ഡ്, എട്ടുവിക്കറ്റ് ജയം

ബംഗളൂരു: 36 വര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റില്‍ വെന്നിക്കൊടി പാറിച്ച് ന്യൂസിലന്‍ഡ്. ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് എന്ന ചെറിയ ലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസിലന്‍ഡ് മറികടന്നു. ഇതിന് മുമ്പ് 1988 ലാണ് ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയെ ന്യൂസിലന്‍ഡ് പരാജയപ്പെടുത്തിയത്. സ്‌കോര്‍; ഇന്ത്യ-46,462 ന്യൂസിലന്‍ഡ്- 402, 110

ചെറിയ സ്‌കോറാണെങ്കിലും അഞ്ചാം ദിനം ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇന്ത്യ മൈതാനത്ത് ഇറങ്ങിയത്. തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ഇന്ത്യ പ്രതീക്ഷ ഉയര്‍ത്തുകയും ചെയ്തു.

മത്സരം ആരംഭിച്ച് രണ്ടാം പന്തില്‍ തന്നെ ന്യൂസിലന്‍ഡിന് വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. ടോം ലാതത്തെ(0) ജസ്പ്രീത് ബുംറ എല്‍ബിഡബ്ല്യൂവില്‍ കുരുക്കുകയായിരുന്നു. പിന്നാലെ ഡേവോണ്‍ കോണ്‍വേയും വില്‍ യങുമാണ് സ്‌കോര്‍ ഉയര്‍ത്തിയത്. ടീം സ്‌കോര്‍ 35 ല്‍ നില്‍ക്കേ കോണ്‍വേയേയും പുറത്താക്കി ബുംറ വീണ്ടും പ്രതീക്ഷ നല്‍കി. ഇത്തവണയും എല്‍ബിഡബ്ല്യൂവിലൂടെ തന്നെയാണ് ബുംറ വിക്കറ്റ് വീഴ്ത്തിയത്. 17 റണ്‍സാണ് കോണ്‍വേയുടെ സമ്പാദ്യം.

എന്നാല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് നിരാശ സമ്മാനിച്ച് മൂന്നാം വിക്കറ്റില്‍ വില്‍ യങ്ങും രചിന്‍ രവീന്ദ്രയും മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യന്‍ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും പതിയെ സ്‌കോര്‍ ഉയര്‍ത്തി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഇന്ത്യക്ക് ഒരവസരവും ലഭിച്ചില്ല. വില്‍ യങ്(45), രചിന്‍ രവീന്ദ്ര(39) എന്നിവര്‍ പുറത്താവാതെ നിന്നു.

ഇന്നലെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 462 റണ്‍സില്‍ അവസാനിച്ചതോടെയാണ് ന്യൂസിലന്‍ഡിന് മുന്നില്‍ 107 റണ്‍സ് വിജയലക്ഷ്യം വന്നത്. നാലാം ദിനമായ ഇന്നലെ ഇന്ത്യയുടെ അവസാന അഞ്ച് വിക്കറ്റുകള്‍ 29 റണ്‍സ് ചേര്‍ക്കുന്നതിനിടെ പിഴുത് കിവികള്‍ കളി അനുകൂലമാക്കുകയായിരുന്നു.

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സ്. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 402 റണ്‍സ്. 356 റണ്‍സ് ലീഡാണ് ന്യൂസിലന്‍ഡിനു ഒന്നാം ഇന്നിങ്‌സിലുണ്ടായിരുന്നത്. രണ്ടാം ഇന്നിങ്സില്‍ സര്‍ഫറാസ് ഖാന്‍ (150) സെഞ്ച്വറി നേടി. താരത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി. ഋഷഭ് പന്ത് (99), വിരാട് കോഹ്ലി (70), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (52) എന്നിവര്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കി. യശസ്വി ജയ്സ്വാളാണ് (35) തിളങ്ങിയ മറ്റൊരു താരം.

ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി, വില്ല്യം ഓറുര്‍ക്ക് എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അജാസ് പട്ടേല്‍ രണ്ട് വിക്കറ്റുകള്‍ എടുത്തു. ടിം സൗത്തി, ഗ്ലെന്‍ ഫിലിപ്സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. മികച്ച രീതിയില്‍ ബാറ്റ് വീശിയ ഋഷഭ് പന്തിന് സെഞ്ച്വറി നഷ്ടമായി. താരത്തെ 99 റണ്‍സില്‍ വില്ല്യം ഓറുര്‍ക്ക് ക്ലീന്‍ ബൗള്‍ഡാക്കി. 9 ഫോറും 5 സിക്സും സഹിതമാണ് പന്ത് സെഞ്ച്വറി വക്കില്‍ എത്തിയത്.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ വെറും 46 റണ്‍സിനു പുറത്താക്കി കിവികള്‍ 402 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. രചിന്‍ രവീന്ദ്രയുടെ (134) സെഞ്ച്വറി കരുത്തിലാണ് ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍ നേടിയത്. ഡെവോണ്‍ കോണ്‍വെ (91), ടിം സൗത്തി (65) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

കെഎസ്ആര്‍ടിസി ബസില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; യാത്രയ്ക്കിടെ ഒരു കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു

കെഎസ്ആര്‍ടിസി ബസില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; യാത്രയ്ക്കിടെ ഒരു കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു

മലപ്പുറം: ചങ്ങരംകുളത്ത് ബസ് യാത്രയ്ക്കിടെ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി പരാതി. തൃശൂര്‍ സ്വദേശി ജിബി എന്ന യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന ഒരു കോടി എട്ടുലക്ഷം രൂപ മൂല്യമുള്ള 1512 ഗ്രാം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് മോഷണം നടന്നത്. കുറ്റിപ്പുറത്ത് നിന്നാണ് ജിബി ബസില്‍ കയറിയത്. തൃശൂരിലെ സ്വര്‍ണവ്യാപാരിയുടെ ജീവനക്കാരനാണ് ജിബി. തൃശൂര്‍ ഭാഗത്തെ സ്വര്‍ണ്ണകടയില്‍ വില്‍പ്പനക്ക് കൊണ്ടുപോയതായിരുന്നു സ്വര്‍ണം