വിജ്ഞാനോത്സവത്തോടെ നാലുവർഷ ബിരുദ ക്ലാസുകൾക്ക് നാളെ തുടക്കം; ഉദ്ഘാടനം മുഖ്യമന്ത്രി

വിജ്ഞാനോത്സവത്തോടെ നാലുവർഷ ബിരുദ ക്ലാസുകൾക്ക് നാളെ തുടക്കം; ഉദ്ഘാടനം മുഖ്യമന്ത്രി

തിരുവനന്തപുരം: വിജ്ഞാനോത്സവത്തോടെ സംസ്ഥാനത്തെ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിലും സർവകലാശാലകളിലും നാലുവർഷ ബിരുദ ക്ലാസുകൾക്ക്‌ തിങ്കളാഴ്ച തുടക്കമാകും. തിരുവനന്തപുരം ഗവ. വനിതാ കോളേജിൽ പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കും. ഉദ്ഘാടനപരിപാടി എല്ലാ ക്യാമ്പസുകളിലും തത്സമയം കാണാം. തുടർന്ന് ക്യാമ്പസുതല ഉദ്ഘാടനച്ചടങ്ങുകൾ നടക്കും.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് നാലുവർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നത്‌. യുജിസി മുന്നോട്ടുവച്ച മിനിമം ക്രെഡിറ്റ്, കരിക്കുലം ഘടകങ്ങൾ എന്നിവ കണക്കിലെടുത്തും കേരളത്തിന്റേതായ ബദലുകൾ ഉൾക്കൊള്ളിച്ചുമാണ് കരിക്കുലം ചട്ടക്കൂട്. മൂന്നുവർഷം കഴിയുമ്പോൾ ബിരുദം നേടി പുറത്തുപോകാനും താൽപര്യമുള്ളവർക്ക് നാലാം വർഷം തുടർന്ന് ഓണേഴ്സ് ബിരുദം നേടാനും റിസർച്ച് താൽപര്യം ഉള്ളവർക്ക് ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം നേടാനും കഴിയുന്ന തരത്തിലുള്ളതാണ് ഘടന.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ വർഷം മുതൽ എല്ലാ സർവകലാശാലകളിലും ആർട്‌സ് ആന്റ് സയൻസ് കോളജുകളിൽ നാലു വർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. തൊഴിൽശേഷി വളർത്തലും ഗവേഷണപ്രവർത്തനങ്ങളും സംയോജിപ്പിച്ചുള്ള ദ്വിമുഖ സമീപനം പുലർത്തുന്ന കേരളത്തിലെ നാലുവർഷ ബിരുദ പരിപാടി രാജ്യത്തിന് തന്നെ മാതൃകയായിരിക്കും. കേരളത്തെ ജനപക്ഷ വൈജ്ഞാനികസമൂഹമാക്കി വളർത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് നാലുവർഷ ബിരുദ പരിപാടി. ഇതോടനുബന്ധിച്ച് ഏകീകൃത അക്കാദമിക് കലണ്ടർ സംസ്ഥാനത്ത് തയ്യാറാക്കിയിട്ടുണ്ട്. ഇതുപ്രകാരമാണ് ക്ലാസ് ആരംഭിക്കുന്നത്.

സാമൂഹ്യനീതിയിലും മതനിരപേക്ഷതയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ, എല്ലാ വിഭാഗങ്ങൾക്കും പ്രാപ്യതയും തുല്യതയും ഉറപ്പാക്കുന്ന, മികവിലും ഗുണനിലവാരത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഉന്നതവിദ്യാഭ്യാസമാണ് സർക്കാർ സാക്ഷാത്കരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കലാലയങ്ങളിൽ രൂപീകരിക്കപ്പെടുന്ന അറിവിനെ സമൂഹത്തിന് ഉപയോഗപ്പെടുത്താനും അതുവഴി കേരളത്തെ സാമ്പത്തികശക്തിയായി വളർത്തുകയുമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പത്തനംതിട്ടയില്‍ വളര്‍ത്തുനായയെ വിഴുങ്ങി പെരുമ്പാമ്പ്

പത്തനംതിട്ടയില്‍ വളര്‍ത്തുനായയെ വിഴുങ്ങി പെരുമ്പാമ്പ്

പത്തനംതിട്ട: പത്തനംതിട്ട കുത്തുപ്പാറയില്‍ വളര്‍ത്തുനായയെ പെരുമ്പാമ്പ് വിഴുങ്ങി. ഇന്നലെ രാത്രിയാണ് ജനവാസമേഖലയിലെത്തിയ പാമ്പ് വളര്‍ത്തുനായയെ വിഴുങ്ങിയത്. പാമ്പിന് പത്തടിയോളം നീളവും പതിനഞ്ച് കിലോയിലേറേ തൂക്കവും ഉണ്ട്.

കിഷോര്‍ എന്നായാള്‍ വളര്‍ത്തുന്ന നായയെയാണ് പാമ്പു വിഴുങ്ങിയത്. രാത്രി നായയുടെ അസാധാരണ ശബ്ദം കേട്ടാണ് ഗൃഹനാഥന്‍ നോക്കിയത്. ആ സമയത്ത് നായയെ പെരുമ്പാമ്പ് പാതി വിഴുങ്ങിയതായാണ് കണ്ടത്. ഉടന്‍ തന്നെ കിഷോര്‍ അയല്‍വാസികളെ വിവരം അറിയിച്ചു. അവര്‍ പെരുമ്പാമ്പിന്റെ വായില്‍ നിന്ന് നായയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

3 വയസുകാരന്റെ ദേഹത്ത് ചായ വീണ് പൊള്ളലേറ്റ സംഭവത്തിൽ ട്വിസ്റ്റ്; മുത്തച്ഛൻ നിരപരാധി

3 വയസുകാരന്റെ ദേഹത്ത് ചായ വീണ് പൊള്ളലേറ്റ സംഭവത്തിൽ ട്വിസ്റ്റ്; മുത്തച്ഛൻ നിരപരാധി

തിരുവനന്തപുരം മണ്ണന്തലയിൽ മൂന്നു വയസ്സുകാരന്റെ ദേഹത്ത് ചായ വീണ് പൊള്ളലേറ്റ സംഭവത്തിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ. കുട്ടിയുടെ ദേഹത്ത് അമ്മയുടെ രണ്ടാനച്ഛൻ തിളച്ച ചായ ഒഴിച്ചെന്നായിരുന്നു ആരോപണം.

എന്നാൽ സംഭവം നടക്കുന്ന സമയത്ത് മുത്തച്ഛൻ വീടിന് പുറത്തിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നിരപരാധിയെന്ന് വ്യക്തമായതിനെ തുടർന്ന് മുത്തച്ഛനെ പൊലീസ് വിട്ടയച്ചു. മുത്തശ്ശിയുടെ കൈയ്യിൽ നിന്നും ചായപാത്രം അബദ്ധത്തിൽ തെന്നിവീണതെന്നാണ് റിപ്പോർട്ട്. കുട്ടി വസ്ത്രത്തിൽ പിടിച്ചുവലിച്ചതോടെയാണ് പാത്രം തെന്നി വീണത്.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അമ്മയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. താനല്ല ഇത് ചെയ്തതെന്നും കുട്ടിയുടെ ദേഹത്ത് അബദ്ധത്തിൽ ചായ മറിഞ്ഞതാണെന്നും മുത്തച്ഛൻ ആവർത്തിക്കുന്നുണ്ടായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവത്തിൽ വ്യക്തത വന്നത്. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.

സംസ്ഥാനത്ത് കാലവർഷം ദുർബലമായി; ജൂലൈ 4ന് ശേഷം വീണ്ടും സജീവമായേക്കും

സംസ്ഥാനത്ത് കാലവർഷം ദുർബലമായി. മഴയുടെ തീവ്രത കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇടത്തരം മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇന്നോ അടുത്ത ദിവസങ്ങളിലോ ഒരു ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല.

ജൂലൈ നാലിനു ശേഷം കാലവർഷം വീണ്ടും സജീവമായേക്കും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

കേരള തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതുണ്ട്.

സ്വർണവില വർദ്ധനവ് തുടരുന്നു; രണ്ട് ദിവസംകൊണ്ട് പവന് 400 രൂപ കൂടി

സ്വർണവില വർദ്ധനവ് തുടരുന്നു; രണ്ട് ദിവസംകൊണ്ട് പവന് 400 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ 320 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇന്ന് 80 രൂപയും ഉയർന്നു. ഇതോടെ സ്വർണവില വീണ്ടും 53000 ത്തിലേക്കെത്തി. രണ്ട് ദിവസംകൊണ്ട് 400 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53000 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6625 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5510 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 94 രൂപയാണ്.

എയിംസ് കിനാലൂരില്‍ തന്നെ; കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചതെന്ന് വീണാ ജോര്‍ജ്

എയിംസ് കിനാലൂരില്‍ തന്നെ; കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചതെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കോഴിക്കോട് കിനാലൂരില്‍ സ്ഥാപിക്കണമെന്ന കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്. നിയമസഭയിലെ സ്വകാര്യബില്ലിന്റെ പ്രമേയാവതരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കിനാലൂരില്‍ വ്യവസായ വകുപ്പിന്റെ 150 ഏക്കര്‍ സ്ഥലം എയിംസിനുവേണ്ടി ഏറ്റെടുത്തു. ശേഷിക്കുന്ന 50ഏക്കര്‍ കൂടി ഏറ്റെടുക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും താനും എയിംസിന് വേണ്ടി പ്രധാനമന്ത്രി മുതല്‍ കേന്ദ്ര ആരോഗ്യമന്ത്രി വരെ പലതലത്തില്‍ ചര്‍ച്ചകള്‍ നടത്തി. ഇനി എയിംസ് അനുവദിക്കുന്നെങ്കില്‍ അത് കേരളത്തിന് ആയിരിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി അന്നുപറഞ്ഞത്. അതിന്റെ ഫയല്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ പരിശോധനയ്ക്ക് പോയെങ്കിലും ഇതുവരെ തിരിച്ചുവന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു