by Midhun HP News | Sep 13, 2023 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച ആദ്യത്തെയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിന്റെ (48) റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ മെഡിക്കല്‍ സംഘം പറമ്പില്‍ നിന്ന് അടയ്ക്ക ശേഖരിച്ചു. വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലായ കുടുതല്‍ പേരെ കണ്ടെത്തി. മൂന്ന് കേസുകളില്‍ നിന്നായി 702 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. അതിനിടെ, കോഴിക്കോട്ടെ രണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിപ ലക്ഷണമുണ്ട്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗലക്ഷണമുളളത്. ഇവരുടെ സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു.
ഓഗസ്റ്റ് 22ന് മുഹമ്മദിന് രോഗലക്ഷണങ്ങള്‍ കണ്ടു. 23ന് തിരുവള്ളൂര്‍ കുടുംബച്ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം 25ന് മുള്ളൂര്‍കുന്ന് ഗ്രാമീണ്‍ ബാങ്കിലും കള്ളാട് ജുമാ മസ്ജിദിലും എത്തി. 26ന് കുറ്റ്യാടിയിലെ ക്ലിനിക്കില്‍ ഡോക്ടറെ കണ്ടു. 28ന് തൊട്ടില്‍പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 29ന് ആംബുലന്‍സില്‍ കോഴിക്കോട്ട് ആശുപത്രിയിലെത്തിച്ച മുഹമ്മദ് 30ന് മരിച്ചു.
നിപയെ തുടര്‍ന്ന് ആദ്യം മരിച്ച ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്പര്‍ക്കപട്ടികയില്‍ 281 പേരും ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 50 പേരുമാണുള്ളത്.നിപ സ്ഥിരീകരിച്ച സാംപിളുകള്‍ ഉള്‍പ്പെടെ ആകെ ഏഴു സാംപിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മൊബൈല്‍ ലാബും ജില്ലയില്‍ സജ്ജമാക്കും. ഇത് വഴി പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാകും.
ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ രോഗലക്ഷണമുണ്ടെങ്കില്‍ കോള്‍ സെന്ററില്‍ ബന്ധപ്പെടണം. രോഗബാധിത പ്രദേശങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
by Midhun HP News | Sep 13, 2023 | Latest News, കേരളം
തിരുവനന്തപുരം: സോളാര്‍ കേസില്‍ ലൈംഗികാരോപണ പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ശരണ്യമനോജ് എഴുതിച്ചേര്‍ത്തതെന്ന് പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍. പരാതിക്കാരി നല്‍കി എന്നുപറയുന്നത് കത്തല്ല, പെറ്റീഷന്‍ ഡ്രാഫ്റ്റായിരുന്നു. 21പേജാണ് അതിനകത്ത് ഉണ്ടായിരുന്നതെന്ന് പത്തനംതിട്ട ജയിലില്‍ രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരിയെ പീഡിപ്പിച്ചവരുടെ പേരില്‍ ഗണേഷ് കുമാറിന്റെ പേര് ഉണ്ടായിരുന്നതായും ഫെനി ബാലകൃഷ്ണ്‍ പറഞ്ഞു.
പരാതിക്കാരിയുടെ നിര്‍ദേശപ്രകാരമാണ് കത്ത് ഗണേഷ്‌കുമാറിന്റെ പിഎ ആയ പ്രദീപിനെ ഏല്‍പ്പിച്ചത്. പ്രദീപും ശരണ്യ മനോജുമാണ് തന്നില്‍ നിന്നും പെറ്റീഷന്‍ ഡ്രാഫ്റ്റ് വാങ്ങിയത്. അതിനുശേഷം തന്നെ തിരിച്ചേല്‍പ്പിച്ച ഡ്രാഫ്റ്റില്‍ ഉമ്മന്‍ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേര് എഴുതി ചേര്‍ക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതിയത് മോശമല്ലേ എന്ന് താന്‍ ചോദിച്ചപ്പോള്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ ഭാഗമായി മുഖ്യനെ താഴെയിറക്കാലോ എന്നാണ് മനോജ് പറഞ്ഞത്. പേര് എഴുതിച്ചേര്‍ത്തത് ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്നും മനോജ് പറഞ്ഞതായി ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.
എഴുതിച്ചേര്‍ത്ത കത്തിന്റെ ഡ്രാഫ്റ്റ് പരാതിക്കാരിയുടെ വീട്ടില്‍ കൊണ്ടുപോയി അവരുടെ കൈപ്പടയില്‍ എഴുതി വാങ്ങിയ ശേഷമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചതെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. സോളാര്‍ കേസിന്റെ തുടക്കം മുതല്‍ അവസാനം വരെ ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം ശരണ്യമനോജാണ് ഇതിന്റെ സൂത്രധാരന്‍.
ലൈംഗികാരോപണത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചൂഷണം ചെയ്തു. പലരാഷ്ട്രീയക്കാരും തന്നെ സമീപിച്ചു. ഇപി ജയരാജന്‍ കണ്ടു. സജി ചെറിയാന്‍ വീട്ടില്‍ നേരിട്ടുവന്നു. വെള്ളാപ്പള്ളി നടേശന്‍ ഇന്നയാളുടെ പേര് പറയണമെന്നും ചിലരുടെ പേര് ഒഴിവാക്കണമെന്നും പറഞ്ഞു. അതിന് വഴങ്ങാതെ വന്നപ്പോള്‍ താന്‍ പറഞ്ഞതായി പറഞ്ഞ് വെള്ളാപ്പള്ളി പത്രസമ്മേളനം നടത്തിയതായും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.
by Midhun HP News | Sep 13, 2023 | Latest News, കേരളം
ചെന്നൈ: കേരളത്തിൽ കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ല ജില്ലകളിലും പരിശോധന കർശനമാക്കാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. പനി ലക്ഷണങ്ങൾ ഉള്ളവർക്ക് ഐസൊലേഷൻ വാർഡിൽ ചികിത്സ നൽകാനും തീരുമാനിച്ചതായാണ് വിവരം.
അതേസമയം, കേരളത്തിലെ നിപ വ്യാപന സാഹചര്യം നിരീക്ഷിച്ച് കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദര്‍ശിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ഇടപെടലുകള്‍. ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തിയിട്ടുണ്ട്. ഒരേ മേഖലയിൽ രോഗം ആവര്‍ത്തിച്ച് സ്ഥിരീകരിക്കുന്നത് കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന് എല്ലാ സഹായവുംനൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു. അതിനിടെ, നിപ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു. വൈകിട്ട് നാലരയ്ക്ക് ഓൺലൈൻ ആയിട്ടാണ് യോഗം ചേരുക. അഞ്ച് മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.
അതേസമയം, നിപ മരണം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ എട്ട് പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. കണ്ടെയ്ൻമെന്‍റ് സോണുകളിൽ പൊലീസ് ബാരിക്കേഡ് വെച്ച് വഴികൾ അടച്ചു. സമ്പർക്കപ്പട്ടിക തയാറാക്കാൻ ആരോഗ്യ വകുപ്പ് ഫീൽഡ് സർവേ തുടങ്ങി. നിപ ബാധിച്ചയാളുടെ പ്രദേശം കണ്ടെയ്ൻമെന്‍റ് സോൺ ആക്കാത്തത്തിനെതിരെ തിരുവള്ളൂർ പഞ്ചായത്ത് പരാതി അറിയിച്ചു. അതേസമയം, നിപ രോഗികളുടെ റൂട്ട് മാപ്പ് ഉടൻ പുറത്തിറക്കും. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സമ്പർക്കപ്പട്ടിക തയ്യാറാക്കി കൂടുതൽ പേരെനിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മരണവിട്ടീലെത്തിയവരെയും കണ്ടെത്തി പട്ടിക കൂടുതൽ വിപൂലീകരിക്കും
by Midhun HP News | Sep 13, 2023 | Latest News, കേരളം
അഞ്ചല്‍: കരുകോണില്‍ നിന്നും വിദ്യാര്‍ഥിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ടോടെ കരുകോണ്‍ കുട്ടിനാട് മടവൂര്‍ കോണം കോളനിഭാഗത്ത് കാറിലെത്തിയ സംഘം എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കാറില്‍ ബലമായി പിടിച്ചുകയറ്റുകയായിരുന്നു. അലറിവിളിച്ച കുട്ടിയുടെ ബഹളം കേട്ട് സ്ത്രീകളടക്കമുള്ളവര്‍ ഓടിയെത്തുകയും കാറിലുണ്ടായിരുന്ന സംഘം കുട്ടിയെ കാറിന് പുറത്താക്കി രക്ഷപ്പെടുകയുമായിരുന്നു. കാറിന്റെ നമ്പര്‍ പരിശോധിച്ചപ്പോള്‍ കാര്‍ കടയ്ക്കല്‍ ചിതറ സ്വദേശിയുടേതാണന്നറിയാന്‍ കഴിഞ്ഞതായി കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.
കരൂകോണ്‍ മടവൂര്‍ കോണം കോളനി പരിസരം കഞ്ചാവ് കച്ചവട കേന്ദ്രമാണ്. സംഘടിതമായി കഞ്ചാവും മയക്കുമരുന്നുകളും വ്യാപകമായി വിപണനം നടത്തുന്നുണ്ട്. ഇതിന്റെ ഏജന്റുമാരും നാട്ടുകാരുമായി സംഘര്‍ഷവും പതിവാണ്. ഇതിനിടയിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമുണ്ടായിരിക്കുന്നത്. പലഭാഗങ്ങളില്‍ നിന്നും പരിചയമില്ലാത്ത ആളുകളും വാഹനങ്ങളുമെത്തുണ്ടെന്നും ഇവര്‍ നാട്ടുകാരുമായി സംഘര്‍ഷമുണ്ടാകാറുണ്ടെന്നും പരാതിയുണ്ട്. കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.
by Midhun HP News | Sep 13, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. വൈകീട്ട് നാലരയ്ക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം. അഞ്ചു മന്ത്രിമാര്‍ യോഗത്തില്‍ സംബന്ധിക്കും.
നിപയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് വിശദീകരിക്കും. നിപയുടെ ഉറവിടം കണ്ടെത്തിയ കോഴിക്കോട്ടെ പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിപ ചികില്‍സയ്ക്കുള്ള മരുന്ന് വൈകുന്നേരത്തോടെ കോഴിക്കോട്ടേക്ക് എത്തിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചിരുന്നു. രോഗവ്യാപനത്തിന്റെ റൂട്ട് മാപ്പ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ നാല് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
by Midhun HP News | Sep 13, 2023 | Latest News, കേരളം
തിരുവനന്തപുരം: നിപ സാമ്പിള്‍ തോന്നക്കല്‍ വൈറോളജി ലൈബില്‍ എന്തുകൊണ്ട് പരിശോധിച്ചില്ല എന്ന് ചോദ്യത്തിന് വ്യത്യസ്ത നിലപാടുകളുമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും. നിപ ബാധ സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ സബ് മിഷനാണ് മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും വ്യത്യസ്ത മറുപടികള്‍ക്ക് വഴിവെച്ചത്.
കേരളത്തില്‍ രണ്ട് ലാബുകള്‍ ഉണ്ടായിരിക്കെ എന്തു കൊണ്ട് സാമ്പിള്‍ പുനെയ്ക്ക് അയച്ചു എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ചോദ്യം. കോഴിക്കോട്ടെ ലാബില്‍ നിപ സ്ഥിരീകരിച്ചെന്ന് അറിയിച്ച ആരോഗ മന്ത്രി ഐസിഎംആര്‍ മാനദണ്ഡ പ്രകാരമുളള സ്ഥിരീകരണത്തിനാണ് പുനെയ്ക്ക് അയച്ചതെന്ന് മറുപടി നല്‍കി.
മാരകശേഷിയുളള പകര്‍ച്ചവ്യാധികളില്‍ പ്രഖ്യാപനം വരേണ്ടത് ബിഎസ്എല്‍ ലെവല്‍ 4 പദവിയുളള ലാബുകളില്‍ നിന്നാണ്, കേരളത്തിലെ ലാബുകള്‍ക്ക് ബിഎസ്എല്‍ ലെവല്‍ 2 പദവിയേയുളളു എന്നും ആരോഗ്യ മന്ത്രി വിശദീകരിച്ചു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ആരോഗ്യ മന്ത്രി പ്രതിരോധം തീര്‍ത്ത വിഷയത്തില്‍, മന്ത്രിയുടെ വാദത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്.
ആദ്യം തോന്നക്കല്‍ ലാബിലേക്ക് സാമ്പിള്‍ അയക്കാന്‍ തീരുമാനിച്ച ശേഷം പിന്നീട് അയച്ചില്ലെന്ന മാധ്യമവാര്‍ത്തയെ ആശ്രയിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും വിഷയത്തില്ർ വ്യത്യസ്ത നിലപാട് സ്വീകരിച്ചത് വിഷയത്തിൽ സർക്കാരിന് ആശയക്കുഴപ്പമുണ്ടെന്ന വിമർശനത്തിന് വഴി തെളിച്ചിട്ടുണ്ട്.
നിപ ബാധിത പഞ്ചായത്തുകളിലെ സുരക്ഷാ ക്രമീകകരണത്തിലും ചികിത്സാ പ്രോട്ടോക്കോളിലും പിഴവുണ്ടെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ഒരു ഡാറ്റയും സര്‍ക്കാര്‍ ശേഖരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ല. നിലവിലെ പ്രോട്ടോകോളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വ്യാപക പരാതിയുണ്ട്. കൂടിയാലോചന നടത്തി പുതിയ പ്രോട്ടോകോള്‍ ഉണ്ടാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ചികിത്സാ പ്രോട്ടോക്കോളില്‍ പിഴവുണ്ടോയെന്ന് പറയേണ്ടത് ആരോഗ്യവിദഗ്ധരാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു
Recent Comments