12 ദിവസത്തെ വിദേശ സന്ദർശനം; മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തി

12 ദിവസത്തെ വിദേശ സന്ദർശനം; മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തി

തിരുവനന്തപുരം‌: ഒന്നര ആഴ്ചത്തെ വിദേശ യാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലാണ് മുഖ്യമന്ത്രിയും സംഘവും എത്തിയത്. മന്ത്രി കെഎൻ ബാല​ഗോപാൽ, സ്പീക്കർ എഎൻ ഷംസീർ, ചീഫ് സെക്രട്ടറി വിപി ജോയ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

അമേരിക്കയിലെ ലോക കേരള സഭ മേഖലാ സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പ്രവാസികളുമായും കൂടിക്കാഴ്ച നടത്തി. യുഎൻ ആസ്ഥാനത്തും അദ്ദേഹം സന്ദർശനം നടത്തി. അമേരിക്കൻ സന്ദർശനത്തിനു ശേഷം അദ്ദേഹം ക്യൂബയിലേക്ക് പോയി. ഹവാനയിൽ വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. ക്യൂബൻ സർക്കാരുമായും അദ്ദേഹം ചർച്ച നടത്തി.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഇനി പത്രവായനയ്ക്കും മാർക്കുണ്ട്; ഉത്തരവ് ഉടൻ

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഇനി പത്രവായനയ്ക്കും മാർക്കുണ്ട്; ഉത്തരവ് ഉടൻ

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടണമെന്ന് ആ​ഗ്രഹിക്കുന്നവർ ഇനി പത്രവായന പതിവാക്കണം. പരീക്ഷകളിൽ തുടർമൂല്യനിർണയത്തിനു നൽകുന്ന 20% മാർക്കിൽ പകുതി പത്ര–പുസ്തക വായനയിലെ മികവു പരിഗണിച്ചാക്കാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ പുറത്തിറക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പി എൻ പണിക്കർ ഫൗണ്ടേഷൻ വായനദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

പഠനാനുബന്ധപ്രവർത്തനങ്ങളിലെ മികവു പരിഗണിച്ച് നിലവിൽ 100 മാർക്കിന്റെ പരീക്ഷയ്ക്ക് 20 മാർക്കും 50 മാർക്കിന്റെ പരീക്ഷയ്ക്ക് 10 മാർക്കും തുടർമൂല്യ നിർണയത്തിലൂടെ സ്കൂൾതലത്തിൽ നൽകുന്നുണ്ട്. ഇതിൽ 10 മാർക്ക് പത്ര–പുസ്തക വായനയിലുള്ള താൽപര്യത്തിന്റെയും മികവിന്റെയും അടിസ്ഥാനത്തിൽ നൽകാനാണു തീരുമാനം. കുട്ടികളെ സാമൂഹികാവബോധവും വിശാലമായ അറിവും നേടാൻ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇതെന്ന് ശിവൻകുട്ടി പറഞ്ഞു.

പൊതുവിദ്യാഭ്യാസവകുപ്പിന്റെ വാർത്താവായന മത്സരത്തിലൂടെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് പത്രവായനയിലൂടെ ഗ്രേസ് മാർക്കു നേടാനും കഴിയും. മലയാളത്തിലെ മൂന്ന് പ്രമുഖ ദിനപത്രങ്ങളിലെ വാർത്തകൾ അടിസ്ഥാനമാക്കി വാർത്തയും അവലോകനവും തയാറാക്കി അവതരിപ്പിക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്കാണ് ഗ്രേസ് മാർക്ക് ലഭിക്കുക. സ്കൂൾതലം മുതൽ സംസ്ഥാനതലം വരെയാണു മത്സരം. സംസ്ഥാനതലത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 20,17,14 മാർക്ക് വീതം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക് ലഭിക്കും.

വിസ കിട്ടിയില്ല, ഏജന്റ് ഓഫീസിൽ വച്ച് തർക്കം; മലയാളി യുവാവ് അർമേനിയയിൽ കുത്തേറ്റ് മരിച്ചു

വിസ കിട്ടിയില്ല, ഏജന്റ് ഓഫീസിൽ വച്ച് തർക്കം; മലയാളി യുവാവ് അർമേനിയയിൽ കുത്തേറ്റ് മരിച്ചു

തൃശൂർ: കൊരട്ടി സ്വദേശി അര്‍മേനിയയില്‍ കുത്തേറ്റ് മരിച്ചു. കൊരട്ടി കട്ടപ്പുറം സ്വദേശി പാറപറമ്പില്‍ അയ്യപ്പന്റെ മകന്‍ സൂരജ് (27)ആണ് മരിച്ചത്. ഞായറാഴച് വൈകീട്ടാണ് സംഭവം. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സൂരജ് അര്‍മേനിയയിലേക്ക് പോയത്. അവിടെ ഡ്രൈവറായി ജോലി നോക്കിയിരുന്ന സൂരജ് യൂറോപ്പിലേക്കുള്ള വിസ തരപ്പെടുത്താനായി തിരുവനന്തപുരം സ്വദേശിയായ ഏജന്റിന് പണം നൽകിയിരുന്നു.

പറഞ്ഞ അവധികളെല്ലാം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് സൂരജ് ചാലക്കുടി സ്വദേശിയായ സുഹൃത്തിനൊപ്പം ഏജന്റിന്റെ ഓഫീസിലെത്തി. തുര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഏജന്റിന്റെ സഹായികളായ അര്‍മേനിയ സ്വദേശികള്‍ സൂരജിന് ആക്രമിക്കുകയായിരുന്നു. സുഹൃത്തായ ചാലക്കുടി സ്വദേശിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചു

കൊല്ലം: എച്എംസി തീരുമാനപ്രകാരം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചു. പകൽ ഏഴ് പേരെയും രാത്രി ആറ് പേരെയുമാണ് നിയമിച്ചത്.
രോ​ഗികളെ ഇറക്കി വാഹനങ്ങൾ പുറത്തേയ്ക്ക് കൊണ്ട് പോകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സ്ഥല പരിമിതി ഉള്ളതിൽ പാർക്കിങ് പൂർണമാകുന്ന സാഹചര്യത്തിലാണ് മാറ്റം.
വാർഡുകളിൽ കൂട്ടിരിപ്പിനു ഒരാളെ മാത്രമേ അനുവദിക്കു. പ്ലാസ്റ്റിക്ക് ഉപയോ​ഗത്തിനും നിയന്ത്രണമുണ്ട്. ആഹാര സാധനങ്ങൾ സ്റ്റീൽ പാത്രങ്ങളിൽ മാത്രം കൊണ്ടു വരണമെന്നും സൂപ്രണ്ട് വ്യക്തമാക്കി.

കണ്ണൂരില്‍ വീണ്ടും തെരുവുനായകളുടെ ആക്രമണം; മൂന്നാംക്ലാസുകാരിയെ വളഞ്ഞിട്ട് കടിച്ചു

കണ്ണൂരില്‍ വീണ്ടും തെരുവുനായകളുടെ ആക്രമണം; മൂന്നാംക്ലാസുകാരിയെ വളഞ്ഞിട്ട് കടിച്ചു

കണ്ണൂര്‍: മുഴപ്പിലങ്ങാട് ഒമ്പതുവയസ്സുകാരിയെ തെരുവുനായകൾ ആക്രമിച്ചു. പാച്ചാക്കരയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജാൻവിയയെയാണ് തെരുവുനായകൾ ആക്രമിച്ചത്. കൈകാലുകൾക്ക് ആഴത്തിൽ മുറിവേറ്റ കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മൂന്ന് നായ്ക്കളാണ് വളഞ്ഞിട്ട് ആക്രമിച്ചത്. അതേസമയം മനുഷ്യനെ ആക്രമിക്കുന്ന തെരുവ് നായകളെ ദയാ വധം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത്  സുപ്രീം കോടതിയെ സമീപിച്ചു.

മലപ്പുറത്ത് വീണ്ടും പനി മരണം; പോരൂര്‍ സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

മലപ്പുറത്ത് വീണ്ടും പനി മരണം; പോരൂര്‍ സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

മലപ്പുറം: ജില്ലയില്‍ വീണ്ടും പനി മരണം. ഡെങ്കിപ്പനി ബാധിച്ച് മലപ്പുറം വണ്ടൂര്‍ പോരൂര്‍ സ്വദേശി മരിച്ചു. 42കാരന്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ശനിയാഴ്ചയാണ് പനിയെ തുടര്‍ന്ന് പോരൂര്‍ സ്വദേശി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയത്. ഇന്ന് രാവിലെ 13കാരന്‍ മരിച്ചതാണ് മറ്റൊരു പനി മരണം. ഏത് തരത്തിലുള്ള പനിയാണ് കുട്ടിയെ ബാധിച്ചത് എന്ന് വ്യക്തമല്ല. പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.

നിലവില്‍ മലപ്പുറം ജില്ലയില്‍ 150 ഡെങ്കി കേസുകളാണ് ഉള്ളത്. ജില്ലയുടെ മലയോര മേഖലയിലാണ് ഡെങ്കിപ്പനി പടരുന്നത്. കരിവാരകുണ്ട് അടക്കമുള്ള മേഖലകളിലാണ് കൂടുതല്‍ ഡെങ്കിക്കേസുകള്‍. ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ 7000 പേര്‍ക്കാണ് പനി ബാധിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ കണക്കാണിത്. സ്വകാര്യ ആശുപത്രികളിലും നിരവധിപ്പേര്‍ ചികിത്സ തേടിയിട്ടുണ്ട്.