പൊറോട്ട നൽകാൻ വൈകി; തട്ടുകടക്കാരിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു ,സംഭവം ചിറയിൻകീഴിൽ

പൊറോട്ട നൽകാൻ വൈകി; തട്ടുകടക്കാരിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു ,സംഭവം ചിറയിൻകീഴിൽ

കിഴിവിലം സ്വദേശികളായ ആക്കോട്ടു വിളവീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന അജിത്ത്, പ്രതിഭ ജംഗ്ഷനിൽ മേലെ തുണ്ടുവിള വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന അനീഷ്, എസ് എൻ ജംഗ്ഷന് സമീപം പുത്തൻ വിള വീട്ടിൽ മാരി എന്ന് വിളിക്കുന്ന വിനോദ് എന്നിവരാണ് അറസ്റ്റിൽ ആയത്. ചിറയിൻകീഴ് കുറക്കട സ്വദേശി ഓമന (65), ഇവരുടെ ബന്ധുവായ ദീപു എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്…
കഴിഞ്ഞ 14നായിരുന്നു കേസിന് ആസ്പദമായ സംഭവം. ചിറയിൻകീഴ് കുറക്കടയിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ എത്തിയ പ്രതികൾ കഴിക്കാൻ പൊറോട്ട ആവശ്യപ്പെട്ടു. ആ സമയം കടയിൽ കഴിക്കാൻ ഇരുന്നവർക്ക് നൽകിയത് കൊണ്ടും ആവശ്യത്തിന് പൊറോട്ട സ്റ്റോക്ക് ഉണ്ടായിരുന്നില്ല. ഉടൻ തയ്യാർ ചെയ്ത് തരാമെന്ന് പറഞ്ഞെങ്കിലും പ്രതികൾ അത് കേൾക്കാൻ കൂട്ടാക്കിയില്ല. പ്രകോപിതരായ പ്രതികൾ ചിക്കൻ പാചകം ചെയ്യാൻ തിളപ്പിച്ചിരുന്ന എണ്ണ കടയുടമയായ 65 വയസ്സുള്ള ഓമനയുടെ ദേഹത്തേക്ക് ഒഴിച്ചു. ഇത് കണ്ടുനിന്ന ഓമനയുടെ ബന്ധുവായ ദീപു പ്രതികളെ തള്ളി മാറ്റുകയും കൂടുതൽ പ്രശ്നങ്ങൾ
ഉണ്ടാകാതിരിക്കുവാൻ കടയ്ക്കുള്ളിലേക്ക് തള്ളിമാറ്റി ഷട്ടർ ഇട്ടു.

തുടർന്ന് ഗുരുതരമായി പുള്ളലേറ്റ ഓമനയെ ഉടൻതന്നെ ആംബുലൻസ് മെഡിക്കൽ കോളേജിൽ എത്തിച്ചു.മറ്റു ചില അസുഖങ്ങളും ഉള്ള ഓമനയുടെ മരുന്നുകൾ എടുക്കാനായി ദീപു മെഡിക്കൽ കോളേജിൽ നിന്നും തിരികെ കുറക്കടയിലുള്ള കടയിൽ എത്തി. ഈ സമയം വീണ്ടും ഒരു ഓട്ടോറിക്ഷയിൽ അവിടെ എത്തിയ പ്രതികൾ ദീപുവിനെ മാരകമായി
മർദ്ദിക്കുകയും ദീപുവിന്റെ ഇരുചക്രവാഹനവും കടയും അടിച്ചു നശിപ്പിച്ചു.

മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാനായി ഓടി അടുത്തുള്ള കടയിൽ കയറിയ ദീപുവിനെ
അവിടെ വച്ചും മർദ്ദിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. സമീപത്തുള്ള ആ കടയും അക്രമികൾ നശിപ്പിച്ചു. സംഭവമറിഞ്ഞ് പോലീസ് എത്തുമ്പോൾ പ്രതികൾ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. തുടർന്നുള്ള ചിറയിൻകീഴ് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസിന്റെ അന്വേഷണത്തിൽ പ്രതികൾ ആയുധവും സഞ്ചരിക്കാൻ ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും ഉൾപ്പെടെ പിടിയിലായി.

ഇതിൽ ഉണ്ണി എന്ന് വിളിക്കുന്ന അജിത്തിന് 17 ഓളം കേസുകൾ ഉണ്ട്. ഇയാൾ കാപ്പ
നിയമം പ്രകാരമുള്ള ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയിട്ട് പത്ത് ദിവസം ആയിട്ടേയുള്ളൂ. അപ്പു എന്ന് വിളിക്കുന്ന അനീഷിന് 19 കേസും, മാരി എന്ന് വിളിക്കുന്ന വിനോദിന് മൂന്നു കേസുകളും നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

നവീകരിച്ച കല്ലിൻമൂട് ചിറ സന്ദർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ

നവീകരിച്ച കല്ലിൻമൂട് ചിറ സന്ദർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ

തൊഴിലുറപ്പ് പദ്ധതി പ്രകാരം 9 വർഷത്തിനു ശേഷം നവീകരിച്ച കല്ലിൻമൂട് ചിറ സന്ദർശിക്കാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എത്തി. തൊഴിലുറപ്പ് അംഗങ്ങൾ മന്ത്രിയ്ക്ക് പാള തൊപ്പിയും പാള മൺവെട്ടിയും കഥകളി രൂപവും നൽകി സ്വീകരിച്ചു. മാതൃകാപരമായ പ്രവൃത്തിയാണ് വാർഡിലെ തൊഴിലുറപ്പ് അംഗങ്ങൾ ചെയ്തതെന്നും തുടർന്നും നാടിനൊപ്പം നിന്ന് ഗുണകരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.

ചിറ ശുചീകരണത്തിൽ പങ്കെടുത്ത തൊഴിലുറപ്പ് അംഗങ്ങളെയും, വാർഡുസമിതി പ്രവർത്തകരെയും ഷാൾ അണിയിച്ച് മന്ത്രി ആദരിച്ചു. കല്ലിൻമൂട് വാർഡു മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ, പൂവണത്തുംമൂട് ബിജു, രമ്യ , ബിന്ദു, ലീലാമ്മ വിവിധ സംഘടനാ പ്രതിനിധികൾ, വയോജന ക്ലബ് അംഗങ്ങൾ, കുടുംബശ്രീ ഭാരവാഹികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പൊതു ജനങ്ങൾ നിവേദനങ്ങളും നൽകി.

മുഖ്യമന്ത്രി ദുബായിൽ; കേരള സ്റ്റാർട്ടപ് മിഷൻ ഇൻഫിനിറ്റി സെന്‍റർ ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി ദുബായിൽ; കേരള സ്റ്റാർട്ടപ് മിഷൻ ഇൻഫിനിറ്റി സെന്‍റർ ഉദ്ഘാടനം ചെയ്യും

അബുദാബി: അമേരിക്ക, ക്യൂബ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. ഹവാനയിൽ നിന്ന് രാത്രി എട്ടരയോടെയാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്. ഇന്ന് ദുബായിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ വിദേശ രാജ്യങ്ങളില്‍ തുടങ്ങുന്ന ഇൻഫിനിറ്റി സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

വൈകിട്ട് നാലരയ്ക്ക് ദുബായ് ബിസിനസ് ബെയിലെ താജ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി വി പി ജോയി അധ്യക്ഷനാകും. സംസ്ഥാന ഐടി സെക്രട്ടറി രത്തന്‍ യു കേല്‍ക്കര്‍, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി സുഞ്ജോയ് സുധീര്‍, കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക, ദുബായ് ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ ഡോ അമന്‍ പുരി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി തുടങ്ങിയവര്‍ സംബന്ധിക്കും.

മുതലപ്പൊഴി അഴിമുഖത്തെ മണൽത്തിട്ട നീക്കൽ: കർശന നടപടിക്ക് കളക്ടറുടെ ഉത്തരവ്

മുതലപ്പൊഴി അഴിമുഖത്തെ മണൽത്തിട്ട നീക്കൽ: കർശന നടപടിക്ക് കളക്ടറുടെ ഉത്തരവ്

അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്ത് മണൽത്തിട്ട രൂപപ്പെടുന്നത് മൂലം ഉണ്ടാകുന്ന അപകടാവസ്ഥ ഒഴിവാക്കാൻ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിട്ടു. അഴിമുഖത്തിന്റെ തെക്കുഭാഗത്ത് എംഒയു പ്രകാരമുള്ള ആറ് മീറ്റർ ഉയരമുള്ള ഗൈഡ് ലൈറ്റുകൾ ജൂൺ 19 നു മുൻപായി സ്ഥാപിക്കാനും കാലവർഷം പിൻവാങ്ങുമ്പോൾ അഴിമുഖത്തെ പാറ മൂടി 15 സേഫ്റ്റി ബൂയുകൾ സ്ഥാപിക്കാനും അദാനി പോർട്സ് ആൻഡ് ലോജിസ്റ്റിക്‌സിന് കളക്ടർ നിർദ്ദേശം നൽകി.

അഴിമുഖത്തേക്ക് പോകുന്ന മത്സ്യബന്ധന യാനങ്ങളിലെ തൊഴിലാളികൾ നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറോട് നിർദ്ദേശിച്ചു. കാലാവസ്ഥ അനുകൂലമാകുമ്പോൾ ഡ്രഡ്ജർ ഉപയോഗിച്ച് ആഴം നിലനിർത്തുന്നതിലേക്ക് ഡ്രഡ്ജിങ് നടത്തി. അത് പരിശോധിച്ച് ഉറപ്പുവരുത്താൻ ഹാർബർ എൻജിനീയറിങ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും അദാനി പോർട്സ് ആൻഡ് ലോജിസ്റ്റിക്സിനും നിർദ്ദേശം നൽകി.

വായനദിന പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരുങ്ങി ഗവ. ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര

വായനദിന പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരുങ്ങി ഗവ. ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര

28 മത് പി എൻ പണിക്കർ അനുസ്മരണവും വായന മാസാചരണം പ്രവർത്തനങ്ങൾക്കും വേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി ഗവ. ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര കുട്ടികൾക്ക് ലൈബ്രറി കാർഡുകൾ വിതരണം ചെയ്തു. ഓരോ കുട്ടിയും പുസ്തക വായനയിൽ ഭാഗം ആകുന്നു എന്ന് ഉറപ്പാക്കി. ക്ലാസ്സ് ലൈബ്രറി സജീകരണം തിങ്കളാഴ്ച പൂർത്തിയാകും. വായന മാസചരണ പ്രവർത്തനങ്ങൾ പ്രശസ്ത കവി വിഭൂ പിരപ്പൻകോട് ഉത്ഘാടനം ചെയ്യും. വിവിധ ക്ലബ്കളുടെ ഉത്ഘാടനവും അതേ ദിവസം നടക്കും. ക്ലാസ്സുകളിൽ തയ്യാർ ആയി വരുന്ന വായന പതിപ്പുകൾ പ്രകാശനം ചെയ്യും. പ്രവർത്തനങ്ങൾക്ക് പി ടി എ, എസ് എം സി, സ്റ്റാഫ് കൗൺസിൽ കൗൺസിൽ നേതൃത്വം നൽകുന്നു.

കൊല്ലത്ത് 15 വയസ്സുകാരായ ആൺകുട്ടിയും പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ചു

കൊല്ലത്ത് 15 വയസ്സുകാരായ ആൺകുട്ടിയും പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ചു

കൊല്ലം: കൊല്ലം കുണ്ടറയിൽ വിദ്യാർത്ഥികളെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. മാമ്പുഴ കോളശ്ശേരി സ്വദേശി കാർത്തിക് (15), പുത്തൻകുളങ്ങര സ്വദേശി മാളവിക (15) എന്നിവരാണ് മരിച്ചത്. കൊല്ലം –ചെങ്കോട്ട റെയിൽപാതയിൽ ശനിയാഴ്ച രാത്രി 8.50നാണ് അപകടമുണ്ടായത്.

കേരളപുരം മാമൂടിനു സമീപത്തു വച്ച് പുനലൂരിൽ നിന്ന് കൊല്ലത്തേക്കു പോയ മെമു തട്ടിയായിരുന്നു മരണം. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. കാർത്തിക്കിന്റെ മൃതദേഹം റെയിൽവേ ട്രാക്കിലും മാളവികയുടെ മൃതദേഹം രണ്ടായി മുറിഞ്ഞ നിലയിലുമായിരുന്നു. കരിക്കൂൾ ശിവറാം സ്കൂളിൽ നിന്ന് പത്താം ക്ലാസ് പഠനം പൂർത്തിയാക്കി പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു കാർത്തിക്. മാളവിക പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നെങ്കിലും ഇക്കുറി പരീക്ഷ എഴുതിയിരുന്നില്ല.

അപകടം നടന്നയുടൻ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. ഒരു മണിക്കൂറോളം ട്രെയിൻ ഇവിടെ പിടിച്ചിട്ടു. മൃതദേഹങ്ങൾ കൊല്ലം ജില്ല ആശുപത്രി മോർച്ചറിയിൽ. കുണ്ടറ പൊലീസ് മേൽനടപടി സ്വീകരിച്ചു. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.