ആറ്റിങ്ങൽ നഗരസഭയുടെ മാലിന്യ ശേഖരസ്ഥലത്തിന്റെ ചുറ്റുമതിലിനു ബലക്ഷയം

ആറ്റിങ്ങൽ നഗരസഭയുടെ മാലിന്യ ശേഖരസ്ഥലത്തിന്റെ ചുറ്റുമതിലിനു ബലക്ഷയം

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ മാലിന്യ ശേഖരസ്ഥലത്തിന്റെ ചുറ്റുമതിലിനു ബലക്ഷയം. ആശങ്കയോടെ പരിസരവാസികൾ. നഗരസഭയുടെ ചുടുകാട്ടിലെ മാലിന്യ ശേഖരസ്ഥലത്തിന്റെ ചുറ്റുമതിലും അതിന്റെ അടിസ്ഥാനവുമാണ് പൊട്ടി രണ്ടായി മാറിയത്. മഴ തുടർന്നാൽ മാലിന്യ ശേഖരത്തിൽ വെള്ളം കെട്ടി നിന്നു മതിൽ തകർന്ന് വീഴുമെന്ന ഭീതിയിലാണ് പരിസരവാസികൾ. മാലിന്യങ്ങൾ പുരയിടത്തിന്റെ ചുറ്റ് മതിലിനേക്കാൾ ഉയരത്തിലാണ്. മഴ വെള്ളം കൂടി ഇതിന് മുകളിൽ കെട്ടിക്കിടന്നാൽ അത്രയും ഭാരം താങ്ങാൻ മതിലിനു കഴിഞ്ഞെന്നു വരികില്ല.

മാലിന്യം നിറയുകയും മഴക്കാലം ആരംഭിച്ചതോടെ ഈ മേഘലയിലെ കിണറുകളിൽ ഓരുവെള്ളവുമായി. അതോടെ കുടിവെള്ളം കൂടി കണ്ടെത്തേണ്ട ബാധ്യതയുമായി. മഴയില്ലാത്ത സമയങ്ങളിൽ കാക്കകളുടെ ശല്യവും ഏറെയാണ്. മാലിന്യ ശേഖരത്തിൽ പല വിധ സാധനങ്ങൾ കൊത്തിയെടുത്ത് പരിസരത്തെ കിണറ്റിലിടുന്നതും പതിവായി. ദുർഗന്ധം വ്യാപകമായ തോടെ വീട്ടിൽ കഴിയാനും പറ്റാത്ത അവസ്ഥയിലുമാണ് വീട്ടുകാർ. ഇതിനെല്ലാം പുറമേ മഴ വെള്ളം കെട്ടിക്കിടന്ന് പകർച്ചവ്യാധി ഭീഷണിയുമുണ്ട്.

പാങ്ങാൻ വിള വീട്ടിൽ പങ്കജാക്ഷി, ലക്ഷ്മി ഭവനത്തിൽ ലളിത, പാണൻ വിളയിൽ പ്രേമ എന്നി കുടുംബങ്ങൾക്കാണ് ആദ്യം ബുദ്ധിമുട്ട് ഉണ്ടാവുക. മാലിന്യം ശേഖരിക്കാൻ വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് മാലിന്യങ്ങൾ കുന്ന് കൂടിയതോടെയാണ് മതിലുകൾക്ക് ബലക്ഷയം ഉണ്ടായത്. ഇതിനെല്ലാം പുറമേ ദുർഗന്ധവും വ്യാപകമാണ്. മതിൽ തകരുന്നതിന് മുമ്പ് തന്നെ സമീപത്ത് താമസിക്കുന്നവരെ മാറ്റി താമസിപ്പിച്ചില്ലങ്കിൽ അത് വൻ ദുരന്തമാകാനും സാധ്യതയുണ്ട്. അപകടഭീതി പരത്തുന്ന മതിലിന് സമീപത്തെ വീട്ടുകാരുടെ ഭൂമിയും വീടും കൂടി നഗരസഭ ഏറ്റെടുത്ത് ഇവർക്ക് പുനരധിവാസം ഒരുക്കണമെന്നാണ് വീട്ടുകാർ പറയുന്നത്.

മാർച്ചും ധർണയും സംഘടിപ്പിച്ചു

മാർച്ചും ധർണയും സംഘടിപ്പിച്ചു

കാഞ്ഞിരപള്ളി അമൽജ്യോതി കോളേജിലെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യക്ക് കാരണക്കാരായവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറ്റിങ്ങൽ എച്ച് ആർ ഡി കോളേജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കോളേജ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച മാർച്ച് കോളേജിനു മുന്നിൽ അവസാനിച്ചു. തുടർന്നു ചേർന്ന ധർണ്ണ എസ്എഫ്ഐ ഏരിയ സെക്രട്ടറി വിജയ് വിമൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ അർജുൻ കല്ലിങ്കൽ,വിജിത്, സോനു എന്നിവർ പങ്കെടുത്തു.

എക്സ്പേർട്ട്  മീറ്റിന് ഉജ്ജ്വല തുടക്കം

എക്സ്പേർട്ട് മീറ്റിന് ഉജ്ജ്വല തുടക്കം

തിരുവനന്തപുരം: വിസ്ഡം യൂത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്റ്റാച്ച്യുവിലെ എം.ഇ.എസ് ഹാളിൽ സംഘിപ്പിച്ച ജില്ലാ എക്സ്പേർട്ട് മീറ്റിന് ഉജ്ജ്വല തുടക്കം. ജില്ലാ വൈസ് പ്രസിഡൻ്റ് സൽമാനുൽ ഫാരിസിയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ഷബീർ കണ്ണൂർ മീറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നസീം അഴീക്കോട് സ്വാഗതം പറഞ്ഞു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഷഹീർ വലിയവിള, വിസ്‌ഡം സ്റ്റുഡൻ്റസ് ജില്ലാ പ്രസിഡൻ്റ് അർഷദ് പട്ടം എന്നിവർ പങ്കെടുത്തു.

നടന്‍ പൂജപ്പുര‍ രവി അന്തരിച്ചു

നടന്‍ പൂജപ്പുര‍ രവി അന്തരിച്ചു

ഇടുക്കി: പ്രശസത നടന്‍ പൂജപ്പുര രവി(86) അന്തരിച്ചു. മറയൂരില്‍ മകളുടെ വീട്ടില്‍ വച്ച് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറെ കാലമായി വിശ്രമജീവിതത്തിലായിരുന്നു. ഹാസ്യ-സ്വാഭാവ വേഷങ്ങളിലൂടെ മലയാളി സിനിമാപ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടനായിരുന്നു.
രവീന്ദ്രന്‍ നായര്‍ എന്നാണ് യഥാര്‍ത്ഥ പേര്. തിരുവനന്തപുരത്തെ കലാനിലയം നാടക സമിതിയിലെ പ്രമുഖ നടനായിരുന്നു.

ഡിസംബറിലാണ് തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടില്‍ നിന്ന് ഇടുക്കി മറയൂരിലെ വീട്ടിലേക്ക് പോയത്. മകന്‍ ഹരികുമാര്‍ അയര്‍ലണ്ടിലേക്ക് പോയപ്പോഴാണ് അദ്ദേഹം പൂജപ്പുര വിട്ടത്. 1979ല്‍ പുറത്തിറങ്ങിയ സായൂജ്യം ആണ് ആദ്യ ചിത്രം. നാടക രംഗത്ത് നിന്നാണ് സിനിമയിലെത്തിയത്. നിരവവധി സീരിയലുകളിലും അഭിനയിച്ചു. ഒരു സി ബി ഐ ഡയറിക്കുറിപ്പ്, കുയിലിനെ തേടി, നായാട്ട്, കളിച്ചുണ്ടന്‍ മാമ്പഴം, കണ്ണെഴുതി പൊട്ടും തൊട്ട് , ഹരികൃഷ്ണന്‍സ്, ഗപ്പി തുടങ്ങി അറുനൂറോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
തങ്കമ്മയാണ് ഭാര്യ, മകള്‍ ലക്ഷ്മി.

പൊന്മുടിയിൽ കാർ മറിഞ്ഞു അപകടം

പൊന്മുടിയിൽ കാർ മറിഞ്ഞു അപകടം

തിരുവനന്തപുരത്തെ വിനോദ സഞ്ചാര മേഖലയായ പൊൻമുടിയിൽ ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 22 ആം വളവിൽ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് നാല് പേർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞത്. അഞ്ചൽ സ്വദേശികളായ നവജോത്, ആദിൽ, അമൽ, ഗോകുൽ എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാല് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ 500 മിറ്റർ താഴ്ചയിലേക്ക് മറിഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്ന് സ്ഥലത്തുള്ള ഫോറസ്റ്റ് വിഭാഗം ജീവനക്കാർ അറിയിച്ചു. ഒരാളെ മുകളിലേക്ക് എത്തിച്ചു. മറ്റ് മൂന്ന് പേരെ കൊക്കയിൽ നിന്നും മുകളിലേക്ക് എത്തിക്കാനുളള ശ്രമം തുടരുകയാണ്. നാല് പേർക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല.

ഡല്‍ഹി ആര്‍കെ പുരത്ത് വെടിവെയ്പ്പ്; രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു

ഡല്‍ഹി ആര്‍കെ പുരത്ത് വെടിവെയ്പ്പ്; രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു

ഡല്‍ഹി: ഡല്‍ഹി ആര്‍കെ പുരത്തുണ്ടായ വെടിവെയ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ആര്‍കെ പുരത്തെ അംബേദ്കര്‍ ബസ്തി മേഖലയിലാണ് പുലർച്ചെ വെടിവെപ്പുണ്ടായത്.
പിങ്കി (30), ജ്യോതി (29) എന്നീ യുവതികളാണ് മരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
കൊല്ലപ്പെട്ട യുവതിയുടെ സഹോദരനെത്തേടിയാണ് അക്രമിസംഘം എത്തിയതെന്നാണ് പ്രാഥമിക വിവരം. അക്രമികളെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നതായി സൗത്ത് വെസ്റ്റ് ഡല്‍ഹി ഡിസിപി മനോജ് അറിയിച്ചു.