സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച നാലു ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഞായറാഴ്ച ഏഴു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം രണ്ടോ മൂന്നോ ദിവസത്തിനകം കന്യാകുമാരിയിലും മാലദ്വീപിലും എത്തും. നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കന്‍, കിഴക്ക് മധ്യ ഭാഗങ്ങളിലും കാലവര്‍ഷം എത്തിക്കഴിഞ്ഞു. കാലവര്‍ഷത്തിനു മുന്നോടിയായി വരുംദിവസങ്ങളില്‍ മഴ തുടരാനാണു സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അരിക്കൊമ്പന്‍ കേസ് : സാബു എം. ജേക്കബിനെതിരെ കർശന  നിലപാടുമായി ‘ ഹൈക്കോടതി

അരിക്കൊമ്പന്‍ കേസ് : സാബു എം. ജേക്കബിനെതിരെ കർശന നിലപാടുമായി ‘ ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പന്‍ കേസിൽ സാബു എം. ജേക്കബിനെതിരെ കർശന നിലപാടുമായി ഹൈക്കോടതി. അരിക്കൊമ്പനെ പിടികൂടിയാല്‍ കേരളത്തിലെ മറ്റൊരു ഫോറസ്‌റ്റ്‌ ഡിവിഷനിലേക്ക്‌ മാറ്റണമെന്നാവശ്യപ്പെട്ടു കിറ്റക്‌സ്‌ കമ്പനിയുടമയും ട്വന്റി20 പാര്‍ട്ടി പ്രസിഡന്റുമായ സാബു എം.ജേക്കബ്‌ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ തള്ളിയിരുന്നു

എന്തുകൊണ്ടാണ്‌ ആനയെ കേരളത്തിലേക്ക്‌ കൊണ്ടുവരണമന്ന്‌ ആവശ്യപ്പെടുന്നതെന്ന്‌ കോടതി ആരാഞ്ഞു. ഹര്‍ജിയുടെ ഉദ്ദേശ്യശുദ്ധി സംശയാസ്‌പദമാണെന്നു കോടതി വാക്കാല്‍ ചൂണ്ടിക്കാട്ടി. ജസ്‌റ്റിസ്‌ അലക്‌സാണ്ടര്‍ തോമസ്‌, ജസ്‌റ്റിസ്‌ സി. ജയചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്‌.
തമിഴ്‌നാട്‌ സര്‍ക്കാര്‍ ഉത്തരവാദിത്തമെടുത്തിട്ടുണ്ട്‌. യുക്‌തമായ നടപടി സ്വീകരിക്കുന്നുണ്ട്‌. എന്ത്‌ അടിസ്‌ഥാനത്തിലാണ്‌ ഇക്കാര്യത്തില്‍ ഇടപെടുന്നത്‌. ചിന്നക്കനാല്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ ഭയത്തിലാണു കഴിഞ്ഞിരുന്നത്‌.

ഇപ്പോഴാണ്‌ ആശ്വാസമായത്‌. തമിഴ്‌നാട്‌ ഉദ്യോഗസ്‌ഥരും അധികൃതരും ആനയോടു ക്രൂരത കാട്ടിയെന്ന്‌ ഹര്‍ജിക്കാരനു വാദമില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, തുമ്പിക്കൈയിലെ പരുക്ക്‌ തമിഴ്‌നാട്‌ ഉദ്യോഗസ്‌ഥരുടെയോ തദ്ദേശവാസികളുടെയോ എന്തെങ്കിലും പ്രവൃത്തി മൂലമാണെന്ന്‌ ആരോപണമില്ലെന്നും പറയുകയുണ്ടായി .ആനയെ തമിഴ്‌നാട്ടിലെ നിബിഡ വനത്തില്‍ കൊണ്ടുവിടാനാണു തമിഴ്‌നാട്‌ ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്റെ ഉത്തരവ്‌. ഉത്തരവിന്റെ നിയമസാധുത ഹര്‍ജിയില്‍ ചോദ്യം ചെയ്‌തിട്ടില്ല.തമിഴ്‌നാട്ടില്‍നിന്നു കേരളത്തില്‍ കൊണ്ടുവന്ന്‌ അതിനെ പുനരധിവസിപ്പിക്കണമെന്ന കാര്യത്തില്‍ എന്താണു പൊതുതാല്‍പര്യമെന്നു ആരാഞ്ഞെങ്കിലും വസ്‌തുതകളുടെ അടിസ്‌ഥാനത്തില്‍ മറുപടി ലഭിച്ചില്ലെന്നും കോടതി നിർദ്ദേശത്തിൽ പറയുന്നു.

കണ്ണൂരിൽ ട്രെയിനിൽ തീപിടിത്തം, ബോഗി കത്തി നശിച്ചു; ഷാറുഖ് സെയ്‌ഫി കത്തിച്ച അതേ ട്രെയിൻ

കണ്ണൂരിൽ ട്രെയിനിൽ തീപിടിത്തം, ബോഗി കത്തി നശിച്ചു; ഷാറുഖ് സെയ്‌ഫി കത്തിച്ച അതേ ട്രെയിൻ

കണ്ണൂർ: എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ വീണ്ടും തീപിടുത്തം. ഒരു ബോഗി പൂർണ്ണമായും കത്തി നശിച്ചു. പുലർച്ചെ 1.45 ഓടെ ആണ് തീപടർന്നത്. പിൻഭാഗത്തെ ജനറൽ കോച്ചിൽ ആണ് തീപ്പിടുത്തം. അഗ്നിശമന വിഭാഗം എത്തി തീ അണച്ചു. അതേസമയം, സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവെ അധികൃതർ പറഞ്ഞു. പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. കത്തിയത് എലത്തൂരിൽ തീ പിടിച്ച അതെ തീവണ്ടി തന്നെയാണ്. രാത്രി കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷം ആണ് തീ പിടിച്ചത്.

എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ തീപിടുത്തത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവെ. ഒരു ബോഗി പൂർണ്ണമായും കത്തി നശിച്ച സംഭവം പുലർച്ചെ 1.45 ഓടെ ആണ് ഉണ്ടായത്. കോച്ചിന്റെ ഭാ​ഗത്തേക്ക് ഒരാൾ കാനുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ് പൊലീസ്.

പിൻഭാഗത്തെ ജനറൽ കോച്ചിൽ ആണ് തീപ്പിടുത്തം ഉണ്ടായത്. അഗ്നിശമന വിഭാഗം എത്തി തീ അണച്ചു. അതേസമയം, സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവെ അധികൃതർ പറഞ്ഞു. പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. കത്തിയത് എലത്തൂരിൽ തീ പിടിച്ച അതെ തീവണ്ടി തന്നെയാണ്. രാത്രി കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷം ആണ് തീ പിടിച്ചത്.

‘ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ കണ്ടെത്തിയും മുന്നോട്ടു പോവുക’; വിദ്യാർഥികള്‍ക്ക് മുഖ്യമന്ത്രിയുടെ ആശംസ

‘ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ കണ്ടെത്തിയും മുന്നോട്ടു പോവുക’; വിദ്യാർഥികള്‍ക്ക് മുഖ്യമന്ത്രിയുടെ ആശംസ

തിരുവനന്തപുരം: വിദ്യാഭ്യാസജീവിതത്തിന് തുടക്കം കുറിക്കുന്ന കുട്ടികള്‍ക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവിയുടെ വാഗ്ദാനങ്ങളായി കുട്ടികളെ വാര്‍ത്തെടുക്കാനാണ് വിദ്യാലയങ്ങള്‍ ഒരുങ്ങുന്നത്. നന്മയുടെ വിളനിലമായി മനുഷ്യനെ മാറ്റുന്ന മഹത്തായ പ്രവര്‍ത്തനമാണ് വിദ്യാഭ്യാസം. മറ്റുള്ളവരെ സ്‌നേഹിക്കാനും സഹായിക്കാനും കഴിവും സന്നദ്ധതയുമുള്ളവരായാണ് ഓരോരുത്തരും വളരേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യരെ പലതട്ടുകളിലാക്കുന്ന കാഴ്ചപ്പാടുകളെ മറികടന്നു സഹപാഠികളെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുക. ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ കണ്ടെത്തിയും മുന്നോട്ടു പോവുക. കേരളം നിങ്ങളിലൂടെ തിളങ്ങട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്: ‘പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, അറിവിന്റെ വിശാലമായ പ്രപഞ്ചത്തിലേയ്ക്കുള്ള വാതിലുകള്‍ തുറന്നു വെച്ച് നമ്മുടെ പൊതുവിദ്യാലയങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. നിറഞ്ഞ സന്തോഷത്തോടെയും ഉത്സാഹത്തോടെയും വിദ്യാഭ്യാസജീവിതത്തിനു തുടക്കം കുറിക്കാന്‍ നിങ്ങള്‍ക്കോരോരുത്തര്‍ക്കും സാധിക്കട്ടെ.’

‘നാടിന്റെ നാളെകള്‍ നിങ്ങളാണ്. ഭാവിയുടെ വാഗ്ദാനങ്ങളായി നിങ്ങളെ വാര്‍ത്തെടുക്കാനാണ് വിദ്യാലയങ്ങള്‍ ഒരുങ്ങുന്നത്. പുസ്തകങ്ങളും കളികളും പാട്ടുകളും കഥകളുമായി പഠനം പാല്‍പ്പായസം പോലെ ആസ്വദിക്കാന്‍ നിങ്ങള്‍ക്കു കഴിയണം. നന്മയുടെ വിളനിലമായി മനുഷ്യനെ മാറ്റുന്ന മഹത്തായ പ്രവര്‍ത്തനമാണ് വിദ്യാഭ്യാസം. മറ്റുള്ളവരെ സ്‌നേഹിക്കാനും സഹായിക്കാനും കഴിവും സന്നദ്ധതയുമുള്ളവരായാണ് ഓരോരുത്തരും വളരേണ്ടത്. അതിനുള്ള ഇടങ്ങളായാണ് നിങ്ങളുടെ അധ്യാപകരും സര്‍ക്കാരും വിദ്യാലയങ്ങളെ മാറ്റിയെടുക്കുന്നത്.’
‘ഒരു പൂവിലെ ഇതളുകള്‍ പോലെ കൂട്ടുകാര്‍ക്കൊപ്പം വളരുക. മനുഷ്യരെ പലതട്ടുകളിലാക്കുന്ന കാഴ്ചപ്പാടുകളെ മറികടന്നു സഹപാഠികളെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുക. അധ്യാപകരേയും രക്ഷിതാക്കളേയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ കണ്ടെത്തിയും മുന്നോട്ടു പോവുക.’

കുന്നുവാരം യു പി എസ് സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്ത് ബ്രയിൻസ് പൂർവ വിദ്യർത്ഥി കൂട്ടായ്മ

കുന്നുവാരം യു പി എസ് സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്ത് ബ്രയിൻസ് പൂർവ വിദ്യർത്ഥി കൂട്ടായ്മ

ആറ്റിങ്ങൽ കുന്നുവാരം യു പി എസ് സ്കൂളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബ്രയിൻസ് 1998 പൂർവ വിദ്യർത്ഥികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പഠനോപകരണങ്ങൾ കുന്നുവാരം എച്ച് എം മധുവിന് കൈമാറിയത്. ചടങ്ങിൽ അധ്യാപകരും രക്ഷ കർത്താക്കളും ബ്രയിൻസ് 1998 പൂർവ വിദ്യർത്ഥികളായ മഞ്ജു കൃഷ്ണ, അഭിലാഷ്, രജീഷ് തുടങ്ങിയവരും പങ്കെടുത്തു.

ഇനി പഠനകാലം; മധ്യവേനലവധിയ്ക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേയ്ക്ക്

ഇനി പഠനകാലം; മധ്യവേനലവധിയ്ക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേയ്ക്ക്

മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക്. മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.രണ്ടു മാസത്തെ അവധിക്കാലത്തിന് ശേഷമാണ് കളിചിരികളുമായി കുരുന്നുകള്‍ സ്‌കൂള്‍മുറ്റത്തേക്ക് എത്തുന്നത്. മലയന്‍കീഴ് സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിക്കും. ഇതേ സമയം തന്നെ ജില്ലാതലത്തിലും സ്‌കൂള്‍തലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. ജില്ലാതലങ്ങളില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ആവും പ്രവേശനോത്സവ പരിപാടികള്‍ നടക്കുക. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് സര്‍ക്കാര്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ലഹരി ഉപയോഗവും വില്‍പനയും തടയുന്നതിനുള്ള സഹായം ആഭ്യന്തരവകുപ്പ് നല്‍കും.

സ്‌കൂള്‍ബസ്സുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഗതാഗത വകുപ്പും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കൂടുതല്‍ ട്രാഫിക് പൊലീസിന്റെ സേവനവും ഉറപ്പാക്കി.