നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു; ഏഴു വയസുകാരി മരിച്ചു

നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു; ഏഴു വയസുകാരി മരിച്ചു

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് ഏഴു വയസുകാരി മരിച്ചു. കല്ലറ സ്വദേശി അനീഷിന്റെ മകൾ ത്രയാനന്ദയാണ് മരിച്ചത്. തിരുവനന്തപുരം-പൊൻമുടി റോഡിലാണ് അപകടം.കുട്ടികൾ ഉൾപ്പടെ ഒമ്പതു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പെട്ടെന്ന് കുഴിയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ടെക്‌നോപാർക്ക് ജീവനക്കാരി മുങ്ങി മരിച്ചു

ടെക്‌നോപാർക്ക് ജീവനക്കാരി മുങ്ങി മരിച്ചു

തിരുവനന്തപുരം: നദിയില്‍ വീണ് ടെക്നോപാര്‍ക്ക് ജീവനക്കാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കല്‍ ഹൗസില്‍ അനുപമ (26)യാണ് മരിച്ചത്. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ താവയ്ക്കല്‍ ആറ്റിലാണ് യുവതി അപകടത്തിൽപ്പെട്ടത്.

പൊന്മുടിയിൽ സന്ദർശനത്തിന് പോയ അനുപമ വിതുര -ചന്തമുക്ക് താവയ്ക്കൽ ആറ്റിലാണ് മുങ്ങി മരിച്ചത്. ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. പടിക്കെട്ടില്‍ കൂടി നടക്കുന്നതിനിടയില്‍, കാല്‍വഴുതി സുഹൃത്ത് ആറ്റില്‍ വീഴുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റില്‍ വീണു.കൂടെയുണ്ടായിരുന്നവര്‍ വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷപ്പെടുത്തി. അതിനിടെ അനുപമ വെള്ളത്തില്‍ മുങ്ങിത്താണു. സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ അനുപമയെ പുറത്തെടുത്ത് വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂർ ചാലാട് ധർമ്മശാസ്താ ക്ഷേത്രത്തിൽ കവർച്ച; സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകർത്തു

കണ്ണൂർ ചാലാട് ധർമ്മശാസ്താ ക്ഷേത്രത്തിൽ കവർച്ച; സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകർത്തു

കണ്ണൂർ: ജില്ലാ ആസ്ഥാനത്തിനടുത്തുള്ള ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ സുരക്ഷാ ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് മോഷണം. ക്ഷേത്രത്തിലെ ഒന്നിലധികം ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകർത്ത മോഷ്ടാവ് പതിനായിരക്കണക്കിന് രൂപ കവർന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കവർച്ചയ്ക്ക് പിന്നാലെ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനും മോഷ്ടാവും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഏകദേശം 20,000 രൂപയോളം നഷ്ടപ്പെട്ടതായി കാണിച്ച് ക്ഷേത്രം മാനേജർ സിഎം ശ്രീജിത്ത് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി.

ക്ഷേത്രത്തിന്റെ മുൻവശത്തെ പ്രധാന ഇരുമ്പ് ഗേറ്റ് തകർത്താണ് പിക്കാസുമായി മോഷ്ടാവ് അകത്തേക്ക് പ്രവേശിച്ചത്. തുടർന്ന് ക്ഷേത്രവളപ്പിലെ മുറിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ വൈഷ്ണവിനെ പുറത്തുനിന്ന് പൂട്ടിയിട്ട ശേഷമാണ് പ്രതി കവർച്ചയിലേക്ക് കടന്നത്. പിക്കാസ് ഉപയോഗിച്ച് വഴിപാട് കൗണ്ടറിന്റെ പൂട്ട് തല്ലിത്തകർത്ത് അകത്തുകയറിയ മോഷ്ടാവ്, മേശവലിപ്പുകൾ കുത്തിത്തുറന്ന് രശീതി ഇനത്തിൽ ലഭിച്ച പണമടക്കം കവരുകയായിരുന്നു. ഇതിനുശേഷം ചുറ്റമ്പലത്തിന് പുറത്തുള്ള പ്രധാന ഭണ്ഡാരം തകർക്കാൻ ശ്രമിച്ചെങ്കിലും പണം കവരാൻ സാധിച്ചില്ല. തുടർന്ന് നടയിലെ മേശയും വഴിപാട് കൗണ്ടറിന് സമീപത്തെ മറ്റൊരു ഭണ്ഡാരവും തകർത്താണ് കൂടുതൽ പണം കൈക്കലാക്കിയത്.

പിക്കാസ് കൊണ്ട് വധശ്രമം; ജീവനക്കാരനുമായി മൽപ്പിടുത്തം

ക്ഷേത്രത്തിന്റെ പിൻഭാഗത്തുള്ള ഭണ്ഡാരത്തിന്റെ പൂട്ട് പിക്കാസ് ഉപയോഗിച്ച് തകർക്കാൻ മോഷ്ടാവ് ശ്രമിക്കുന്നതിനിടെയാണ് കടുത്ത നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കള്ളൻ കയറിയത് മനസ്സിലാക്കിയ സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ്, പൂട്ടിയിട്ടിരുന്ന മുറിയുടെ വാതിൽ സർവ്വശക്തിയുമെടുത്ത് തള്ളിത്തുറന്ന് പുറത്തേക്ക് വരികയായിരുന്നു. പുറത്തെത്തിയ ജീവനക്കാരൻ മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ചതോടെ ഇരുവരും തമ്മിൽ ക്ഷേത്രമുറ്റത്ത് വെച്ച് മൽപ്പിടുത്തമുണ്ടായി. തന്നെ പിടികൂടുമെന്ന് ഉറപ്പായതോടെ കയ്യിലിരുന്ന പിക്കാസ് ഉപയോഗിച്ച് മോഷ്ടാവ് വൈഷ്ണവിനെ വെട്ടിപ്പരിക്കേൽപ്പിക്കാനും വധിക്കാനും ശ്രമിച്ചതായി ജീവനക്കാരൻ പോലീസിന് മൊഴി നൽകി.

ടി.വി റിമോട്ട് നൽകാത്തതിൽ മനോവിഷമം; പന്ത്രണ്ടുകാരൻ ജീവനൊടുക്കി

ടി.വി റിമോട്ട് നൽകാത്തതിൽ മനോവിഷമം; പന്ത്രണ്ടുകാരൻ ജീവനൊടുക്കി

പാലക്കാട്: ടിവി യുടെ റിമോട്ട് കൺട്രോൾ നൽകാത്തതിന്റെ വിഷമത്തിൽ പന്ത്രണ്ട് വയസ്സുകാരൻ ജീവനൊടുക്കി. വ്യാഴാഴ്ച ഉച്ചയോടുകൂടി തച്ചമ്പാറ മുതുകുറുശ്ശി അലറാംപടി ഭാഗത്ത് ഭഗവതിപറമ്പിൽ പ്രമോദിന്റെയും ഷിജിയുടെയും മകൻ പ്രദോഷ്‌ ആണ് ആത്മഹത്യ ചെയ്തത്. വീടിൻറെ തട്ടിൻ പുറത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കൊഴിഞ്ഞാമ്പാറ ഹോളി ഫാമിലി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പ്രദോഷിനെ, പുതിയ അധ്യയന വർഷത്തിൽ തച്ചമ്പാറ ഡി ബി എച്ച്എസ് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർത്തിരുന്നു. കുട്ടിക്ക് നിരന്തരമായി ടിവി കാണുന്ന സ്വഭാവം ഉണ്ടായിരുന്നുവെന്നും, ഇതിനെച്ചൊല്ലി വീട്ടിൽ ചെറിയ രീതിയിലുള്ള തർക്കങ്ങൾ പതിവായിരുന്നുവെന്നും പ്രദേശവാസിയായ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ നൗഷാദ് ബാബു വ്യക്തമാക്കി. പകൽ പന്ത്രണ്ട് മണിയോടെ കുട്ടി ടിവി റിമോട്ട് ആവശ്യപ്പെട്ടപ്പോൾ അമ്മ നൽകാതിരുന്നതിനെത്തുടർന്നാണ് പ്രദോഷ് വീടിന്റെ മുകൾനിലയിലേക്ക് മാറിയതും പിന്നീട് ജീവനൊടുക്കുകയുമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ പിതാവ് പ്രമോദ് നിലവിൽ ഗൾഫിൽ ജോലി ചെയ്യുകയാണ്. മൂത്ത മകന്റെ ദാരുണമായ വിയോഗവാർത്ത അറിഞ്ഞ ഉടൻ തന്നെ അദ്ദേഹം നാട്ടിലേക്ക് തിരിഞ്ഞിട്ടുണ്ട്. പ്രദോഷിന് ഒരു അനിയൻ കൂടിയുണ്ട്.

ബലി പെരുന്നാൾ: മെയ് മാസത്തിലെ ശമ്പളം 25ന് മുമ്പ് നൽകണം

ബലി പെരുന്നാൾ: മെയ് മാസത്തിലെ ശമ്പളം 25ന് മുമ്പ് നൽകണം

മസ്കത്ത്: ബലിപെരുന്നാൾ പ്രമാണിച്ച് ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മെയ് മാസത്തിലെ ശമ്പളം മുൻകൂറായി നൽകണമെന്ന് ഒമാൻ. ഇത് സംബന്ധിച്ച സർക്കുലർ തൊഴിൽ മന്ത്രാലയം പുറത്തിറക്കി. എല്ലാ കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ മെയ് മാസത്തിലെ ശമ്പളം മെയ് 25ന് മുൻപായി വിതരണം ചെയ്യണമെന്ന് സർക്കുലറിൽ പറയുന്നു.

പെരുന്നാൾ ആഘോഷങ്ങളോട് അനുബന്ധിച്ച് ജീവനക്കാർക്ക് അവരുടെ സാമ്പത്തികപരമായ ആവശ്യങ്ങൾ മുൻകൂട്ടി നിറവേറ്റുന്നതിനാണ് ഈ നടപടി. ഒമാനിലെ തൊഴിൽ നിയമത്തിൻ്റെ പരിധിയിൽ വരുന്ന എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും ഈ സർക്കുലർ ബാധകമാണ്.

നിശ്ചിത സമയപരിധിക്കുള്ളിൽ ശമ്പള കൈമാറ്റം പൂർത്തിയാക്കണമെന്നും ഈ നിർദ്ദേശം കൃത്യമായി പാലിക്കണമെന്നും തൊഴിൽ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. ശമ്പളം നേരത്തെ ലഭിക്കുന്നത് വിപണിക്കും ഗുണകരമാകും എന്നാണ് വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങളിൽ ഈ വർഷത്തെ ബലി പെരുന്നാൾ മേയ് 27ന് ആണ് ആചരിക്കുന്നത്.

‘അതിമനോഹരമായ ഒരു ബർത്ത് ഡേ, എല്ലാവർക്കും സിനിമ ഇഷ്ടമായെന്ന് കരുതുന്നു’; ആരാധകർക്കൊപ്പം കേക്ക് മുറിച്ച് ലാലേട്ടന്റെ പിറന്നാൾ ആ​ഘോഷം

‘അതിമനോഹരമായ ഒരു ബർത്ത് ഡേ, എല്ലാവർക്കും സിനിമ ഇഷ്ടമായെന്ന് കരുതുന്നു’; ആരാധകർക്കൊപ്പം കേക്ക് മുറിച്ച് ലാലേട്ടന്റെ പിറന്നാൾ ആ​ഘോഷം

കൊച്ചി: കവിത തിയറ്ററിൽ ആരാധകർക്കൊപ്പം പിറന്നാൾ ആ​ഘോഷിച്ച് നടൻ മോഹൻലാൽ. ദൃശ്യം 3 ഫസ്റ്റ് ഷോയ്ക്ക് പിന്നാലെ തിയറ്ററിന് മുന്നിൽ ആരാധകർക്കൊപ്പം കേക്ക് മുറിച്ചായിരുന്നു മോഹൻലാലിന്റെ പിറന്നാൾ ആ​ഘോഷം. അതിമനോഹരമായ ഒരു ബർത്ത് ഡേ ആയിരുന്നു ഇതെന്നും ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നാണെന്നും മോഹൻലാൽ പറഞ്ഞു.

“അതിമനോഹരമായ ഒരു ബർത്ത് ഡേ. ഒരിക്കൽ മാത്രം സംഭവിക്കുന്നത്. ഇന്നൊരു വ്യാഴാഴ്ചയായതു കൊണ്ട് ഇങ്ങനെയൊരു സിനിമയും റിലീസ് ചെയ്യാൻ പറ്റി. എല്ലാവർക്കും സിനിമ ഇഷ്ടമായെന്ന് കരുതുന്നു. ഒരുപാട് സന്തോഷം. ആന്റണിക്ക് സ്പെഷ്യൽ നന്ദി.

മീന, എന്റെ കുടുംബത്തിന്. ജീത്തുവിന് വരാൻ പറ്റിയില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നിങ്ങൾ ഓരോരുത്തർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. നന്ദി, ഒരുപാട് നന്ദി”. – മോഹൻലാലിന്റെ വാക്കുകൾ. മോഹൻലാലിനൊപ്പം ഭാര്യ സുചിത്ര ചിത്രത്തിലെ നായികയായ മീന, എസ്തർ അനിൽ, ആന്റണി പെരുമ്പാവൂർ എന്നിവരും തിയറ്ററിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിനെത്തിയിരുന്നു. അതേസമയം ദൃശ്യം 3 ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് വരുന്നത്.