ഡോ. വന്ദന കൊലക്കേസ് ഇന്ന് ഹൈക്കോടതിയില്‍; ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ വന്ദനയുടെ വീട്ടിലെത്തും

ഡോ. വന്ദന കൊലക്കേസ് ഇന്ന് ഹൈക്കോടതിയില്‍; ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ വന്ദനയുടെ വീട്ടിലെത്തും

കൊച്ചി: ഡോക്ടര്‍ വന്ദനാ ദാസ് കൊലപാതകത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് അടക്കം ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

ക്രിമിനല്‍ കേസ് പ്രതികളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രികളില്‍ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രികളിലെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ തയ്യാറാക്കുന്ന ഓര്‍ഡിനന്‍സില്‍ എല്ലാവശങ്ങളും ഉള്‍പ്പെടുന്നുണ്ട് എന്നുറപ്പാക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

അതിനിടെ, ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ ഇന്ന് വന്ദനയുടെ വീടു സന്ദര്‍ശിക്കും. വൈകീട്ട് അഞ്ചുമണിയോടെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ വന്ദനയുടെ കടുത്തുരുത്തിയിലെ വീട്ടിലെത്തുക. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി നേരത്തെ വന്ദനയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിച്ചിരുന്നു.

മൊയ് തായ്: വൈശാഖ് ആറ്റിങ്ങൽ കേരളാ ടീം മാനേജർ

മൊയ് തായ്: വൈശാഖ് ആറ്റിങ്ങൽ കേരളാ ടീം മാനേജർ

ഈ മാസം 26 മുതൽ 30 വരെ ചെന്നൈയിൽ ഇ വി പി ഫിലിം സിറ്റിയിൽ വെച്ച് നടക്കുന്ന നാഷണൽ മൊയ് തായ് ചാമ്പ്യൻഷിപ്പിന് പോകുന്ന കേരളാ ടീം മാനേജർ ആയി ആണ് വൈശാഖിനെ കേരളാ സ്റ്റേറ്റ് മൊയ് തായ് അസോസിയേഷൻ നിയോഗിച്ചത്. 125 പേരടങ്ങുന്ന ശക്തമായ ടീമാണ് ഇത്തവണ കേരളത്തിൽ നിന്നും പുറപ്പെടുന്നത്. ഇത്തവണ നല്ല പ്രതീക്ഷയിലാണ് കേരളാ ടീം എന്നും വൈശാഖ് പ്രതികരിച്ചു.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി ആയിരത്തിലധികം പേരാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കാൻ എത്തുന്നത്. സംസ്ഥാന പ്രസിഡന്റ് ബിനു ജോസഫ്, ടീം കോച്ച് അഷ്‌കർ ബഷീർ, പ്രൊ ചെയർമാൻ വിഷ്ണു ദ്രോണ, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പ്രദീപ് പാരിപ്പള്ളി തുടങ്ങിയവരും ടീമിനൊപ്പമുണ്ട്.

നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ആറ്റിങ്ങൽ ഷോ റൂമിന്റെ  ഉദ്ഘാടനം നടന്നു

നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ആറ്റിങ്ങൽ ഷോ റൂമിന്റെ ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ: നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ആറ്റിങ്ങൽ ഷോ റൂമിന്റെ
ഉദ്ഘാടനം നടന്നു. ആറ്റിങ്ങൽ ഹോട്ടൽ സാവിത്രിയ്ക്കു എതിർവശം ബാപ്പുജി
ബിൽഡിംഗിൽ ഖാദി ബോർഡ് ചെയർമാൻ വി. ജയരാജൻ ഉദ്ഘാടനം നിർവഹിച്ചു.
ചിറയിൻകീഴ് എം എൽ എ വി ശശി, ആറ്റിങ്ങൽ നഗര സഭ ചെയർ പേഴ്സൺ അഡ്വ എസ് കുമാരി, വൈസ് ചെയർമാൻ തുളസീധരൻ പിള്ള, സി പി എം ഏരിയ സെക്രട്ടറി അഡ്വ ലെനിൻ, സി പി ഐ മണ്ഡലം സെക്രട്ടറി സി. എസ് ജയചന്ദ്രൻ, ദേവരാജൻ, രാജു തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ കോളേജ് നോട്ട് ബുക്കുകൾ കുറഞ്ഞ വിലയിൽ ഇവിടെ നിന്നും ലഭിയ്ക്കുന്നതാണ്.

എഐ ക്യാമറ നിരീക്ഷണം, 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് താൽക്കാലിക ഇളവ്: കേന്ദ്ര സർക്കാർ

എഐ ക്യാമറ നിരീക്ഷണം, 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് താൽക്കാലിക ഇളവ്: കേന്ദ്ര സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ല. ഇക്കാര്യത്തിൽ മോട്ടോർ വാഹന നിയമ ഭേദഗതിക്കായി കേന്ദ്രത്തോട് ആവശ്യപെട്ട് കത്തയച്ചിട്ടുണ്ട്. കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമേ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴയീടാക്കുവെന്നും പൊതു വികാരം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക ക്യാമറകള്‍ വഴി ജൂൺ മാസം അഞ്ചു മുതൽ പിഴയീടാക്കാനാണ് തീരുമാനം. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നേരത്തെ ഈ മാസം 20 മുതൽ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു. മെയ് അഞ്ച് മുതലാണ് ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്. ഈ സാഹചര്യത്തിൽ ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നൽകിയ ശേഷം പിഴയീടാക്കി തുടങ്ങിയാൽ മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.നഗര- ഗ്രാമ വ്യത്യസമില്ലാതെ 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്.

അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപ. അമിതവേഗം, സീറ്റ് ബെൽറ്റും- ഹെൽമറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കൽ എന്നിവയാണ് എഐ ക്യാമറകള്‍ പിടികൂടുന്നത്. ട്രയൽ റണ്‍ നടത്തിയപ്പോള്‍ പ്രതിദിനം 95,000 വരെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.

ഇത്തരത്തിൽ നിയമലംഘനങ്ങള്‍ ആവർത്തിച്ചാൽ കോടികളാകും പിഴയിലൂടെ സർ‍ക്കാർ ഖജനാവിലേക്കെത്തുക. നിയമലംഘനം ക്യാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസച്ച് തുടർ നടപടികളിലേക്ക് കടക്കും.

ഐ. എൻ. റ്റി. യു. സി നേതൃത്വത്തിൽ ഡി. വൈ. എസ്. പി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ഐ. എൻ. റ്റി. യു. സി നേതൃത്വത്തിൽ ഡി. വൈ. എസ്. പി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ പോലീസിന്റെ അനാവശ്യ ഇടപെടലിലും പെരുമാറ്റത്തിനും എതിരെ ഐ. എൻ. റ്റി. യു. സി കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി. വൈ. എസ്. പി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഐ. എൻ. റ്റി. യു. സി സീനിയർ ദേശിയ സെക്രട്ടറി കെ. സുരേഷ് ബാബു ധർണ ഉദ്ഘാടനം ചെയ്തു. അപക്വമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ചില പോലീസ് ഉദ്യോഗസ്ഥൻമാർ പോലീസിന്റെ സൽപ്പേരിന് കളങ്കം ചാർത്തുമെന്നു മാത്രമല്ല ക്രമസമാധാന പ്രശ്നം സൃഷ്ടിക്കാനും ഇടയാക്കുമെന്ന് ഉദ്ഘാടന വേളയിൽ സുരേഷ് ബാബു പറഞ്ഞു .

ആറ്റിങ്ങൽ സി. ഐ യും, ട്രാഫിക് എസ്. ഐ യും ഈ സ്ഥാനത്ത് ഇരിക്കാൻ യോഗ്യരല്ല എന്നും ഈ രണ്ടു ഉദ്യോഗസ്ഥൻമാരെയും സ്ഥലം മാറ്റി അന്വേഷണം നടത്തുന്നത് ആണ് അഭികാമ്യം എന്നും അദ്ദേഹം സൂചിപ്പിച്ചു. ആഹ്ളാദ പ്രകടനം കലക്കാൻ സി. ഐ യ്ക്ക് നിർദ്ദേശം കൊടുത്തത് ആരാണെന്ന് പോലീസ് വെളിപ്പെടുത്തണമെന്ന് ധർണ്ണയ്ക്ക് നേതൃത്വം നൽകിയ ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ സൂചിപ്പിച്ചു.

ഡി. സി. സി ഭാരവാഹികളായ ചെറുവയ്ക്കൽ പദ്മ‌കുമാർ, വക്കം സുകുമാരൻ, കുരിപ്പുഴ വിജയൻ, ജെ. ശശി, ആറ്റിങ്ങൽ സുരേഷ്, സമരസമിതി ചെയർമാൻ മണനാക്കു ഷിഹാബുദീൻ, ജനറൽ കൺവീനർ എസ്. ശ്രീരംഗൻ, എസ്. ഓമനക്കുട്ടൻ, ശാസ്തവട്ടം രാജേന്ദ്രൻ, ചെറുനാരകംകോട് ജോണി, ചീറാണിക്കര ബാബു എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ കിഴക്കേനാലുമുക്കിൽ നിന്നും ആരംഭിച്ച മാർച്ചിൽ നുറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു.യു. പ്രകാശ്‌, സലിം പാണന്റെ മുക്ക്,ആർ. വിജയകുമാർ,ആലംകോട് സഫീർ, കെ. കൃഷ്ണ മൂർത്തി, നാസ് പാലാംകോണം, കോരാണി ലാൽ ,ജമാൽ പാലാംകോണം, എസ്. സു ദർശനൻ പിള്ള, അൻസർ പെരുംകുളം, വക്കം സുധ, ചിലമ്പിൽ സുരേഷ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാവുന്നു

വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാവുന്നു

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുകയാണ്. ഓണത്തിന് ആദ്യ മദര്‍ ഷിപ്പ് തുറമുഖത്തെത്തുമ്പോള്‍ വലിയ അനുബന്ധ വികസന പദ്ധതികള്‍ക്കാണ് ചിറകു മുളക്കുന്നത്. വികസന സ്വപ്നങ്ങള്‍ കപ്പല്‍ കയറുമ്പോള്‍ സംസ്ഥാനത്തെ വ്യവസായ ഇടനാഴിയായി തിരുവനന്തപുരം മാറും.

വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് ബൃഹത് പദ്ധതികളാണ് റെയില്‍വേ മേഖലയില്‍ ഒരുങ്ങുന്നത്. തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെടുത്തുന്ന ഭൂഗര്‍ഭ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരമായി. തുറമുഖവുമായി ഏറ്റവും അടുത്തുള്ള ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഈ നിര്‍ദ്ദിഷ്ട ഭൂഗര്‍ഭ പാതയ്ക്ക് 10.7 കിലോമീറ്ററാണ് നീളം.

ഇതില്‍ 9.43 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ്. 1154 കോടി ചെലവ് വരുന്ന പദ്ധതി നിര്‍മ്മാണം തുടങ്ങി മൂന്നരവര്‍ഷത്തിനകം പൂര്‍ത്തിയാക്കും. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണച്ചുമതല. റെയില്‍വേ സ്റ്റേഷനും അനുബന്ധമായി വികസിപ്പിക്കുന്നതോടെ ചരക്ക് നീക്കത്തിന്റെ ഹബ്ബാകും ബാലരാമപുരം. വിമാനത്താവള മാതൃകയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കാന്‍ 496 കോടി രൂപയുടെ പദ്ധതിയാണ് ഒരുങ്ങുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ പ്രധാന ടെര്‍മിനലായും കൊച്ചുവേളിയും നേമവും ഉപടെര്‍മിനലായും 156 കോടി രൂപയുടെ പദ്ധതിയും പുരോഗതിയുടെ ട്രാക്കിലാണ്. പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ റെയില്‍ റോഡ് കണക്ടിവിറ്റിയിലൂടെ കാര്‍ഗോ ടെര്‍മിനല്‍ കൂടിയായി മാറും ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍.