ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കാലാതീതമായ മാതൃക : വി ഡി സതീശൻ

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കാലാതീതമായ മാതൃക : വി ഡി സതീശൻ

കൊച്ചി: ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കാലാതീതമായ മാതൃകയാണ് ​ഗാന്ധിജിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജാതി, മത, വർഗ, വർണ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാത്തിനെയും ഒന്നായി കാണുന്ന, എല്ലാത്തിനും ഉത്തരം നൽകുന്ന, എല്ലാത്തിനെയും ഒന്നിപ്പിക്കുന്ന ആശയമാണ് ഗാന്ധി. വിഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഗാന്ധിയൻ ആശയ സംഹിതയുടെ അന്തസത്ത കൊണ്ട് ആറ്റിക്കുറുക്കി എടുത്തതാണ് ഇന്ത്യ. സത്യം എന്ന വാക്കിന് മറുപേരാകുന്നു ഗാന്ധി. ഓരോ അനുഭവത്തിലും ഓരോ സമരമുഖത്തും ഗാന്ധിജി പുനർജനിക്കുന്നു. ലോകത്തിലെ എല്ലാ സ്വാതന്ത്ര്യ – അതിജീവന പോരാട്ടങ്ങൾക്കും വഴിവെളിച്ചവും ഊർജവും തിരുത്തലുമാണ് ​ഗാന്ധിയെന്നും വി ഡി സതീശൻ കുറിച്ചു.

വിഡി സതീശന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ജാതി, മത, വർഗ, വർണ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാത്തിനെയും ഒന്നായി കാണുന്ന, എല്ലാത്തിനും ഉത്തരം നൽകുന്ന, എല്ലാത്തിനെയും ഒന്നിപ്പിക്കുന്ന ആശയമാണ് ഗാന്ധി.

ഗാന്ധിയൻ ആശയ സംഹിതയുടെ അന്തസത്ത കൊണ്ട് ആറ്റിക്കുറുക്കി എടുത്തതാണ് ഇന്ത്യ. സത്യം എന്ന വാക്കിന് മറുപേരാകുന്നു ഗാന്ധി. ഓരോ അനുഭവത്തിലും ഓരോ സമരമുഖത്തും ഗാന്ധിജി പുനർജനിക്കുന്നു.

ലോകത്തിലെ എല്ലാ സ്വാതന്ത്ര്യ – അതിജീവന- ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്കും കാലാതീതമായ മാതൃക തീർക്കുകയായിരുന്നു ഗാന്ധി. ഇന്നും ഗാന്ധിസം പ്രസക്തമാകുന്നതും വഴിവെളിച്ചവും ഊർജവും തിരുത്തലുമായി മാറുന്നതും അതിനാലാണ്.

പൊലീസുകാര്‍ക്ക് നേരെ പ്രതിയുടെ ആക്രമണം, ചാവക്കാട് എസ്‌ഐക്കും സിപിഒയ്ക്കും കുത്തേറ്റു

പൊലീസുകാര്‍ക്ക് നേരെ പ്രതിയുടെ ആക്രമണം, ചാവക്കാട് എസ്‌ഐക്കും സിപിഒയ്ക്കും കുത്തേറ്റു

തൃശൂര്‍: ചാവക്കാട് പൊലീസിന് നേരെ ആക്രമണം. രണ്ട് ഉദ്യോഗസ്ഥകര്‍ക്ക് കുത്തേറ്റു. ചാവക്കാട് സ്വദേശി നിസാര്‍ ആണ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ചാവക്കാട് എസ് ഐ, സിപിഒ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

സഹോദരനെ ആക്രമിച്ച സംഭവത്തില്‍ നിസാറിനെ പൊലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് നിസാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. നിസാറിനെ കീഴടക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ ശരത്, സിവില്‍ പൊലീസ് ഓഫീസര്‍ ടി അരുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൈയ്ക്ക് പരിക്കേറ്റ എസ്‌ഐ ശരത്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. നിസാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ‌

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ‌

തിരുവനന്തപുരം: ഇന്ന് വിജയദശമി. കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും പ്രമുഖ എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ എത്തിയിട്ടുള്ളത്.

എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് കൊല്ലൂർ മൂകാംബിക, ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, തിരൂർ തുഞ്ചൻ പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഏർപ്പെടുത്തിയിരിക്കുന്നത്. തുഞ്ചൻപറമ്പിൽ പുലർച്ചെ മുതൽ എഴുത്തിനിരുത്തൽ ചടങ്ങുകൾ ആരംഭിച്ചു.

കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ പുലർച്ചെ നാലു മണിക്ക് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലും വിദ്യാരംഭത്തിനായി പതിനായിരങ്ങളാണ് രാവിലെ തന്നെ എത്തിച്ചേർന്നിട്ടുള്ളത്. പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും പുസ്തകങ്ങളും ആയുധങ്ങളും മറ്റും പൂജക്ക് വെച്ചിട്ടുണ്ട്. വിജയദശമി ദിനത്തിലെ സരസ്വതി പൂജയ്ക്ക് ശേഷം പൂജയെടുപ്പ് നടക്കും.

വാദ്യ-നൃത്ത-സംഗീത കലകള്‍ക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്. ആരാധനാലയങ്ങള്‍ക്കു പുറമേ, വിവിധ സ്ഥാപനങ്ങളിലും എഴുത്തിനിരുത്ത് നടക്കും. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേല്‍ നന്മ വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി. വടക്കേ ഇന്ത്യയില്‍ ഇത് രാവണനിഗ്രഹവുമായി ബന്ധപ്പെട്ട ആഘോഷമാണ്.

കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അറസ്റ്റില്‍

കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അറസ്റ്റില്‍

തൃശൂര്‍: ചെടിച്ചട്ടി ഓഡര്‍ നല്‍കാന്‍ പതിനായിരം കൈക്കൂലി വാങ്ങിയ കേരള സംസ്ഥാന കളിമണ്‍ പാത്രനിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കുട്ടമണി കെഎന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ വിജിലന്‍സിന്റെ ട്രാപ്പിലാണ് ചെയര്‍മാന്‍ കുടുങ്ങിയത്. ചട്ടിയൊന്നിന് 3 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. വളാഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ കൃഷി ഭവനിലേക്ക് കൊണ്ടുപോയ ചെടിച്ചട്ടിക്കാണ് കൈക്കൂലി വാങ്ങിയത്. ചിറ്റിശ്ശേരിയിലെ പാത്രം നിര്‍മ്മാണം നടത്തുന്ന യൂണിറ്റിന്റെ ഉടമയോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

സ്വകാര്യ കളിമണ്‍ പാത്ര നിര്‍മാണ യൂണിറ്റില്‍ നിന്നും ചെടിച്ചട്ടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിതരണത്തിനാണ് കൊണ്ടുപോയത്. വളാഞ്ചേരി ന?ഗരസഭയിക്ക് കീഴിലുള്ള കൃഷിഭവനാണ് ചെടിച്ചട്ടികള്‍ വിതരണം ചെയ്യുന്നത്. 3624 ചെടിച്ചട്ടികള്‍ ഇറക്കിവെച്ചു. ഈ യൂണിറ്റിന് പണം അനുവദിക്കുന്നത് കേരള സംസ്ഥാന കളിമണ്‍ പാത്രനിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ആണ്. കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ കുട്ടമണി ചെടിച്ചട്ടികള്‍ക്ക് പണം ആവശ്യപ്പെടുകയായിരുന്നു. 25000 രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും 20000 കൊടുക്കാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു. തുടര്‍ന്ന് ചെയര്‍മാനെതിരെ വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. കമ്മീഷന്റെ ആദ്യ പതിനായിരം രൂപ തൃശൂര്‍ വടക്കേ സ്റ്റാന്‍ഡിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ വച്ച് കൈപ്പറ്റുന്നതിനിടയാണ് ഇയാള്‍ വിജിലന്‍സ് പിടിയിലാകുന്നത്.

കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെ അപകടം; മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെ അപകടം; മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കട്ടപ്പന: ഇടുക്കിയിലെ കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി ജയറാം, ഗൂഢല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ്‌ മരിച്ചത്‌. നവീകരണ പ്രവർത്തനം നടന്നുവരുന്ന ഹോട്ടലിന്റെ സമീപത്തെ അഴുക്കുചാൽ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

കട്ടപ്പന പാറക്കടവിനുസമീപം രാത്രി പത്തരയോടെയാണ്‌ അപകടം. ആദ്യം ശുചീകരണത്തിന് ഇറങ്ങിയ ആൾ കുഴഞ്ഞു വീണതോടെ മറ്റുരണ്ടുപേർ രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു. തുടർന്ന് മൂന്ന് പേരും ഓടയ്ക്കുള്ളിൽ കുടുങ്ങി. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

രാത്രി പന്ത്രണ്ടു മണിയോടെയാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. മൂന്നു പേരുടെയും ജഡം കട്ടപ്പന താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങളുടെ പോസ്റ്റ് മോർട്ടം ഇന്നു നടക്കും. സംഭവത്തിൽ മന്ത്രി റോഷി അ​ഗസ്റ്റിൽ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

മദ്ദള വിദ്വാന്‍ എരവത്ത് അപ്പുമാരാര്‍ അന്തരിച്ചു

മദ്ദള വിദ്വാന്‍ എരവത്ത് അപ്പുമാരാര്‍ അന്തരിച്ചു

തൃശൂര്‍: മദ്ദളവിദ്വാന്‍ മുണ്ടൂര്‍ എരവത്ത് അപ്പുമാരാര്‍ (75 നീലകണ്ഠന്‍ ) അന്തരിച്ചു. തിരുവമ്പാടി ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. തൃശ്ശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തെ പ്രതിനിധീകരിച്ച് നിരവധിതവണ പഞ്ചവാദ്യത്തില്‍ പങ്കെടുത്തിട്ടുണ്ട്.

വീരശൃംഗല, തിരുവമ്പാടി സുവര്‍ണ്ണ മുദ്ര തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പെരിങ്ങോട് സ്‌കൂളിലെ പഞ്ചാവാദ്യ സംഘത്തിലെ മദ്ദളം അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ:ഓമന കിഴൂട്ട്, മക്കള്‍:ധന്യ, ദിവ്യ, മരുമക്കള്‍:സന്തോഷ്, ലിനേഷ്. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.