ഐഫോണ്‍ വെള്ളച്ചാട്ടത്തില്‍ വീണു, രക്ഷാദൗത്യവുമായി അഗ്നിരക്ഷാ സേന

ഐഫോണ്‍ വെള്ളച്ചാട്ടത്തില്‍ വീണു, രക്ഷാദൗത്യവുമായി അഗ്നിരക്ഷാ സേന

കരുവാരക്കുണ്ട്: വെള്ളച്ചാട്ടത്തില്‍ വീണ ഐ ഫോണ്‍ വീണ്ടെടുത്ത് നല്‍കി അഗ്നിരക്ഷാ സേന. മലപ്പുറം കരുവാരക്കുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടത്തില്‍ ആയിരുന്നു അഗ്‌നിരക്ഷാസേനയുടെ രക്ഷാ പ്രവര്‍ത്തനം. അവധി ദിനം ആഘോഷിക്കാനെത്തിയ പുത്തനത്താണി സ്വദേശി റനീഷിന്റെ ഫോണായിരുന്നു അബദ്ധത്തില്‍ വെള്ളച്ചാട്ടിലേക്ക് പതിച്ചത്. ശക്തമായി വെള്ളം പതിക്കുന്ന അപകടസാധ്യതയുള്ള ഭാഗത്തേക്കായിരുന്നു ഒരു ലക്ഷത്തില്‍ അധികം വില വരുന്ന ഫോണ്‍ പതിച്ചത്. അപകട സാധ്യത മുന്നില്‍ക്കണ്ട് ആരും ഫോണ്‍ എടുക്കാന്‍ മുതിര്‍ന്നില്ല. ഈ സാഹചര്യത്തിലാണ് തിരുവാലി ഫയര്‍‌സ്റ്റേഷനില്‍ സഹായം തേടിയത്.

കരീം കണ്ണൂക്കാരന്റെ നേതൃത്വത്തില്‍ മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തെത്തി ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ശക്തമായ കുത്തൊഴുക്കുള്ളതിനാല്‍ കയര്‍കെട്ടിയാണ് മുങ്ങല്‍ വിദഗ്ധര്‍ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങിയത്. ഉദ്യോഗസ്ഥര്‍ സമയോജിതമായി ഇടപെട്ട് ഫോണ്‍ കണ്ടെത്തുകയായിരുന്നു. വലിയ ആള്‍ക്കൂട്ടമാണ് ഫോണ്‍ എടുക്കുന്നത് കാണാന്‍ തടിച്ചുകൂടിയത്.

കാലിലെ മുറിവിന് ചികിത്സ തേടി, വിരലുകള്‍ മുറിച്ചുമാറ്റി; ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ പരാതി

കാലിലെ മുറിവിന് ചികിത്സ തേടി, വിരലുകള്‍ മുറിച്ചുമാറ്റി; ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ പരാതി

ആലപ്പുഴ: കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് മുഖപ്പില്‍ സീനത്തിനാണ് (58) ദുരനുഭവം ഉണ്ടായത്. സീനത്തിന്റെ വലതുകാലിന്റെ തള്ളവിരലിനോടു ചേര്‍ന്നുള്ള രണ്ടുവിരലുകളാണ് മുറിച്ചുമാറ്റിയത്. സീനത്തിന്റെ മകന്‍ സിയാദ് ആശുപത്രി സൂപ്രണ്ടിനു നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.

വലതുകാലിലെ വിരലുകള്‍ക്ക് മുറിവുണ്ടായതിനെത്തുടര്‍ന്ന് സെപ്തംബര്‍ 27 നാണ് സീനത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29 ന് ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു. അടുത്ത ദിവസം പ്രധാന ഡോക്ടര്‍മാരെത്തി പരിശോധിച്ചപ്പോഴാണ് വിരലുകള്‍ മുറിച്ച കാര്യം ബന്ധുക്കള്‍ അറിയുന്നത്. രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതി തേടാതെ വിരലുകള്‍ മുറിച്ചുമാറ്റിയതായാണ് ആക്ഷേപം. സംഭവത്തില്‍ സിയാദ് ആശുപത്രി സൂപ്രണ്ടിനും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കുകയായിരുന്നു.

സീനത്ത് ഗുരുതര പ്രമേഹബാധിതയാണ് എന്നും ഇവരുടെ വിരലുകള്‍ മുറിച്ചുമാറ്റേണ്ടത് തന്നെയാണ് എന്നാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബി. പദ്മകുമാറിന്റെ വിശദീകരണം. എന്നാല്‍ ഇത്തരം നടപടികള്‍ക്ക് മുന്‍പ് രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതി തേടണം എന്നതാണ് നിബന്ധന. ഈ നടപടി ക്രമങ്ങളില്‍ വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. വിഷയം പരിശോധിക്കുന്ന അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കുന്നു.

സമത്വം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു

സമത്വം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു

സമത്വം റെസിഡൻസ് അസോസിയേഷൻ, ആക്കോട്ടുവിള (എസ് ആർ എ) യുടെ നേതൃത്വത്തിൽ ഒക്ടോബർ 01-അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് എസ് ആർ എ) അംഗങ്ങളായ മുതിർന്ന പൗരന്മാർക്ക് പൊന്നാട അണിയിച്ച്, സമ്മാനങ്ങൾ നൽകി ആദരിച്ചു.
SRA എക്സിക്യൂട്ടീവ് അംഗങ്ങളായ മായാസന്തോഷ്‌കുമാർ, പ്രീത,ലീലാമ്മ, ലതാബായി, വിജയകുമാരി, രാധ, അനിൽകുമാർ. കെ. എസ്, എസ്. ശ്രീജിത്ത്‌, വിജയകുമാരൻ നായർ, അബ്ദുൽ റഹീം, അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു

‘രണ്ടു പേരും അറിഞ്ഞില്ല, അത് അവസാന കാഴ്ചയായിരുന്നെന്ന്’; മരിക്കുന്നതിന്റെ തലേന്ന് രഹ്നയ്ക്കായി പാടി നവാസ്

‘രണ്ടു പേരും അറിഞ്ഞില്ല, അത് അവസാന കാഴ്ചയായിരുന്നെന്ന്’; മരിക്കുന്നതിന്റെ തലേന്ന് രഹ്നയ്ക്കായി പാടി നവാസ്

നടനും മിമിക്ര കലാകാരനും ഗായകനും അവതാരകനുമൊക്കെയായി മലയാളി അടുത്തറിഞ്ഞ താരമാണ് കലാഭവന്‍ നവാസ്. തമാശ പറഞ്ഞ് ചിരിപ്പിക്കാനും പാട്ടുപാടി ഉള്ളു തൊടാനും നവാസിന് ഒരുപോലെ സാധിച്ചിരുന്നു. നിനച്ചിരിക്കാതെ മരണം നവാസിനെ കവര്‍ന്നെടുത്ത് പോയതിന്റെ ഞെട്ടലില്‍ നിന്നും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ ഇപ്പോഴും മുക്തരായിട്ടില്ല.

നവാസ് മരിക്കുന്നതിന്റെ തലേദിവസം ഭാര്യ രഹ്നയ്ക്കായി പാടി പാട്ടിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് മകന്‍ റിഹാന്‍ നവാസ്. മരിക്കുന്നതിന്റെ തലേദിവസം നവാസും കുടുംബവും പങ്കെടുത്തൊരു കല്യാണത്തില്‍ നിന്നുള്ളതാണ് വിഡിയോ. സോഷ്യല്‍ മീഡിയയുടെ നെഞ്ചിലൊരു നീറ്റലായി മാറിയിരിക്കുകയാണ് നവാസിന്റെ വിഡിയോ.

ജുലൈ 31 ന് എടുത്ത വിഡിയോ ആണിത്. ലൊക്കേഷനില്‍ നിന്നുമാണ് നവാസ് കല്യാണത്തില്‍ പങ്കെടുക്കാനെത്തുന്നത്. ഉമ്മിച്ചിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് വാപ്പിച്ചി കല്യാണത്തിന് എത്തിയതെന്നും റിഹാന്‍ പറയുന്നുണ്ട്. അതായിരുന്നു അവര്‍ തമ്മിലുള്ള അവസാന കൂടിക്കാഴ്ചയെന്നും റിഹാന്‍ പറയുന്നു. റിഹാന്റെ കുറിപ്പിലേക്ക്:

പ്രിയരേ, ഇത് വാപ്പിച്ചി ഇടവേളയില്‍ ഉമ്മിച്ചിക്ക് പാടി കൊടുത്ത പാട്ടാണ്. ജൂലൈ 31 , വാപ്പിച്ചിയും ഉമ്മിച്ചിയും അറ്റന്‍ഡ് ചെയ്ത കല്യാണം. വാപ്പിച്ചി ഞങ്ങളെ വിട്ട് പോകുന്നതിന്റെ തലേദിവസം എടുത്ത വീഡിയോ. കല്യാണത്തിന് ലൊക്കേഷനില്‍ നിന്നും വരാമെന്നു പറഞ്ഞെങ്കിലും പറഞ്ഞ സമയത്ത് വര്‍ക്ക് കഴിഞ്ഞില്ല. ഉച്ചക്ക് 12:30 ആയി.ആ സമയത്ത് വന്നാല്‍ കല്യാണം കഴിയുമെന്ന് വാപ്പിച്ചി പറഞ്ഞെങ്കിലും.

‘ഉമ്മിച്ചി സമ്മതിച്ചില്ല, വാപ്പിച്ചിയെ കാണാനുള്ള കൊതി കൊണ്ട് ഉമ്മിച്ചി വാശി പിടിച്ചു, ലൊക്കേഷനിലെ ഇടവേളയില്‍ ഉമ്മിച്ചിയെ കാണാന്‍ വാപ്പിച്ചി ഓടിയെത്തി. വാപ്പിച്ചി വളരെ ഹെല്‍ത്തി ആയിരുന്നു. അവിടെ വെച്ചു അവര്‍ അവസാനമായി കണ്ടു. രണ്ടു പേരും അറിഞ്ഞില്ല, അത് അവസാന കാഴ്ചയായിരുന്നെന്ന്. വാപ്പിച്ചി ലൊക്കേഷനിലേയ്ക്കും ഉമ്മിച്ചി വീട്ടിലേയ്ക്കും മടങ്ങി. ‘വാപ്പിച്ചിയും ഉമ്മിച്ചിയും രണ്ട് ലോകത്തിരുന്ന് രണ്ട് പേരും ഇപ്പോഴും പ്രണയിക്കുന്നു’.

ഷാഫിക്കെതിരെ അധിക്ഷേപ പരാമര്‍ശം: സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

ഷാഫിക്കെതിരെ അധിക്ഷേപ പരാമര്‍ശം: സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

പാലക്കാട്: കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് നോര്‍ത്ത് പൊലീസ് എസിപിക്ക് റിപ്പോര്‍ട്ട് നല്‍കി. സുരേഷ് ബാബുവിനെതിരെ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി വി സതീഷാണ് പരാതി നല്‍കിയത്.

ബി എന്‍ എസ് ബി.എന്‍.എസ് 356-ാം വകുപ്പ് നിലനില്‍ക്കില്ലെന്നും അപകീര്‍ത്തിപ്പെടുത്തി എന്ന വകുപ്പ് ചുമത്തി കേസെടുക്കാന്‍ കഴിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. കോടതിയുടെ അനുമതിയോടെ മാത്രമെ കേസെടുക്കാന്‍ കഴിയുവെന്നാണ് റിപ്പോര്‍ട്ട്. വേണമെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്ന് പൊലീസ് വ്യക്തമാക്കി.

അധിക്ഷേപ പരാമര്‍ശത്തില്‍ പരാതിക്കാരനായ സി വി സതീഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് നിയമോപദേശം തേടി. സതീഷിനു പുറമെ, കെ ആര്‍ ശരരാജ്, ഹരിദാസ് മച്ചിങ്ങല്‍, മണ്ഡലം പ്രസിഡന്റുമാരായ എസ് സേവ്യര്‍, രമേശ് പുത്തൂര്‍, ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് തുടങ്ങിയവരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞത്. ഷാഫിയും രാഹുലും ഇക്കാര്യത്തിൽ കൂട്ടുകച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്‍റെ ഹെഡ്‍മാഷാണ് ഷാഫി പറമ്പിലെന്നും സുരേഷ് ബാബു ആരോപിച്ചിരുന്നു. ഷാഫി പറമ്പിലിനെതിരെ പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചുനിൽക്കുകയാണെന്ന് ഇ എൻ സുരേഷ് ബാബു വ്യക്തമാക്കിയിരുന്നു.

ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; സ്വര്‍ണവില 87,000ന് മുകളില്‍ തന്നെ

ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; സ്വര്‍ണവില 87,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇടിവ്. 400 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 87,040 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. 50 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,880 രൂപയായി. ഇന്നലെ രണ്ടു തവണയായി പവന് 1320 രൂപയാണ് വര്‍ധിച്ചത്.

ഇന്നലെ 86,760 എന്ന റെക്കോര്‍ഡ് ഭേദിച്ച് 87,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിക്കുകയായിരുന്നു. കഴിഞ്ഞ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് വില എണ്‍പതിനായിരം പിന്നിട്ടത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വില ഉയരാന്‍ കാരണമാകുന്നുണ്ട്.