ബി നെഗറ്റീവ് രക്തം ആവശ്യമുണ്ട്

ബി നെഗറ്റീവ് രക്തം ആവശ്യമുണ്ട്

ആറ്റിങ്ങൽ: വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് അടിയന്തിരമായി രക്തം ആവശ്യമുണ്ട്. ബി നെഗറ്റീവ് രക്തം ആണ് ആവശ്യം. നൽകുവാൻ കഴിയുന്നവർ 9895243481 ഈ നമ്പറിൽ ബന്ധപ്പെടുക.

‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പ്രാദേശീക കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൈയാങ്കളിയില്‍ പ്രതികരണവുമായി രമ്യ ഹരിദാസ് എംഎല്‍എ. സജാദ് എന്ന ആള്‍ വീട്ടിലേക്ക് തന്നെ നിര്‍ബന്ധ പൂര്‍വം വിളിച്ച് വരുത്തുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ഡിസിസി ഭാരവാഹികള്‍ അടക്കം അവിടെ ഉണ്ടായിരുന്നു. നാല് പേര്‍ പിന്നീട് വീട്ടിലേക്ക് വന്നു. അനുവാദമില്ലാതെ ഇവര്‍ വിഡിയോ എടുത്തുവെന്നും എംഎല്‍എ പറഞ്ഞു.

‘സജാദ് എന്ന വ്യക്തി തനിക്കെതിരെ നടത്തിയ പ്രചരണങ്ങളില്‍ ക്ഷമ പറഞ്ഞ ശേഷമാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത്. ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം വിളിച്ചപ്പോള്‍ പോകുകയാണുണ്ടായത്. തന്നെ വിളിച്ച് വരുത്തി മോശം പറഞ്ഞപ്പോള്‍ ഉണ്ടായേക്കാവുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് താനും നടത്തിയത്. സജാദുമായി അയാളുടെ വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അഞ്ചെട്ടു പേര്‍ കയറിവന്ന് പ്രശ്‌നമുണ്ടാക്കുകയായിരുന്നു.

കയറി വന്നപ്പോള്‍ തന്നെ മോശമായാണ് അവര്‍ സംസാരിച്ചത്. വളരെ മോശമായാണ് അവര്‍ സംസാരിച്ചത്. വന്നതുപോലെ തിരിച്ചു പോകാന്‍ കാലുണ്ടാകില്ല എന്നു ഭീഷണി മുഴക്കി. സജിത്ത് അങ്ങനെ പെരുമാറുമെന്നു കരുതിയില്ല. സ്ത്രീയെന്ന പരിഗണന പോലും കിട്ടിയില്ല. എന്നാല്‍ സജാദിന് തന്നെ വിളിച്ചുകൊണ്ടുപോയി ആസൂത്രണം നടത്തണമെന്ന് അദ്ദേഹത്തിന്റെ മനസില്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് കരുതുന്നില്ലെന്നും’ രമ്യ ഹരിദാസ് പറഞ്ഞു.

പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ എംഎല്‍എയുടെ ഭാഗത്തു നിന്നാണല്ലോ ആദ്യം പ്രകോപനം ഉണ്ടായതെന്ന ചോദ്യത്തിന് ആരെങ്കിലും നേരെ വന്ന് തെറി പറഞ്ഞാല്‍ ഉണ്ടായേക്കാവുന്ന പ്രതികരണം മാത്രമാണ് താന്‍ നടത്തിയതെന്ന് എംഎല്‍എ പറഞ്ഞു.

വിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്നും ആഭ്യന്തരവകുപ്പില്‍ നിന്നും തനിക്ക് അനുകൂലമായി നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ രമ്യഹരിദാസ് എംഎല്‍എയുടെ പരാതിയില്‍ 7 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എസ്‌സി, എസ് ടി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം ഒക്ടോബർ 31വരെ

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം ഒക്ടോബർ 31വരെ

2025 ജനുവരി ഒന്നു മുതൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ ഒക്ടോബർ 31 വരെ സമയം അനുവദിച്ചിരിക്കുന്നു എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

‘എങ്ങനെ മനസു വന്നു’, ഒപ്പം നടന്നവരെ ചതിക്കുഴിയില്‍ വീഴ്ത്തി; ശ്രീഹരി കോളജിലെ ചടങ്ങുകളില്‍ പ്രധാന ഫോട്ടോഗ്രാഫര്‍

‘എങ്ങനെ മനസു വന്നു’, ഒപ്പം നടന്നവരെ ചതിക്കുഴിയില്‍ വീഴ്ത്തി; ശ്രീഹരി കോളജിലെ ചടങ്ങുകളില്‍ പ്രധാന ഫോട്ടോഗ്രാഫര്‍

സഹപാഠികള്‍ ആവശ്യപ്പെടുമ്പോള്‍ മികച്ച ഫോട്ടോകളും വിഡിയോകളും ശ്രീഹരി എടുത്തു കൊടുക്കാറുണ്ട്. കോളജില്‍ ചടങ്ങുകള്‍ നടക്കുമ്പോള്‍ ശ്രീഹരിയായിരുന്നു ഫോട്ടോഗ്രാഫര്‍. അത്തരത്തില്‍ സഹപാഠികള്‍ക്ക് ഒപ്പം നടന്ന ശ്രീഹരിയുടെ ഫോണ്‍ പരിശോധിച്ച പൊലീസും ഒരു നിമിഷം ഞെട്ടിപ്പോയി.

കൂടെ പഠിക്കുന്നവരുടെയും പഠിപ്പിക്കുന്നവരുടെയും ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത് സാമ്പത്തിക നേട്ടത്തിന് ഉപയോഗിക്കാന്‍ എങ്ങനെ മനസു വന്നുവെന്ന ചോദ്യമാണ് അന്വേഷണ ഉദ്യോഗസ്ഥരും ചോദിക്കുന്നത്. ആശങ്കയുള്ള ചില പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസിനെ സമീപിക്കുന്നുണ്ട്. കോളജിന് പുറത്തുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങളും ശ്രീഹരി മോര്‍ഫ് ചെയ്ത കൂട്ടത്തിലുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ശേഖരിച്ചതാകാം ഇതെന്നാണ് പൊലീസിന്റെ നിഗമനം.

മോര്‍ഫിങ്ങിലൂടെ അശ്ലീലരൂപത്തിലേക്ക് മാറ്റിയ ചിത്രങ്ങള്‍ സ്വകാര്യ സൈറ്റുകള്‍ വഴി വില്‍പ്പന നടത്തിയതായും സംശയിക്കുന്നു. ശ്രീഹരിക്ക് പുറമേ കോളജിനകത്തും പുറത്തുമുള്ള ഏതാനും വിദ്യാര്‍ഥികളും ഇതിന് കൂട്ടുനിന്നിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യാനും അവ വില്‍പ്പന നടത്താനും വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ സംശയം.

ചില ചിത്രങ്ങള്‍ ശ്രീഹരി നേരിട്ട് മോര്‍ഫ് ചെയ്യാതെ മറ്റു ചിലര്‍ക്ക് അയച്ചുനല്‍കിയിട്ടുണ്ട്. അവര്‍ അത് മോര്‍ഫ് ചെയ്ത് തിരികെ അയച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ശ്രീഹരിയുടെ ലാപ്‌ടോപും മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ശ്രീഹരിയുടെ കഴിഞ്ഞ ഡിസംബര്‍ മുതലുള്ള ബാങ്ക് ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

സംശയിക്കുന്ന വിദ്യാര്‍ഥികളില്‍ ചിലരുടെ ഫോണുകളും പൊലീസ് പരിശോധിച്ചു. ടെലഗ്രാം ചാറ്റ് വഴിയാണ് കൂടുതല്‍ ഫോട്ടോകളും കൈമാറിയത്. ഇതിനായി പ്രത്യേക സാമൂഹിക മാധ്യമ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.

ലോറികളുടെ അനധികൃത പാര്‍ക്കിങ്, റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ല; കൊല്ലം സുധിയുടെ ജീവന്‍ പൊലിഞ്ഞതും ഇവിടെ തന്നെ

ലോറികളുടെ അനധികൃത പാര്‍ക്കിങ്, റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ല; കൊല്ലം സുധിയുടെ ജീവന്‍ പൊലിഞ്ഞതും ഇവിടെ തന്നെ

തൃശൂര്‍: ദേശീയപാത 66ല്‍ കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണം റോഡില്‍ അലക്ഷ്യമായി നിര്‍ത്തിയിട്ട ലോറിയും പ്രദേശത്ത് ലൈറ്റ് ഇല്ലാത്തതെന്നും ആരോപണം. അനധികൃതമായി മൂന്നു ലോറികള്‍ അപകടസമയത്ത് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്നു. അപകടത്തിനു പിന്നാലെ ഇതില്‍ രണ്ടു ലോറികളുമായി ഡ്രൈവര്‍മാര്‍ സ്ഥലം വിട്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വെളിച്ചക്കുറവും ദിശാസൂചിക ബോര്‍ഡ് കൃത്യമായ സ്ഥലത്ത് സ്ഥാപിക്കാതിരുന്നതും അപകടത്തിനുള്ള മറ്റു കാരണങ്ങളായും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്നലെ രാത്രി 12 മണിയോടെയാണ് ഗുരുവായൂര്‍ ഭാഗത്തുനിന്നു വന്ന കാര്‍ നിര്‍ത്തിയിട്ട ലോറിയിലിടിച്ച് ആണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന 5 പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇവര്‍ ഡിണ്ടിഗല്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ്. കൃത്യമായ സിഗ്‌നലുകള്‍ നല്‍കിയിട്ടില്ലെങ്കില്‍ ദീര്‍ഘദൂര വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് അത് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. പലപ്പോഴും റോഡില്‍ ലോറികള്‍ നിര്‍ത്തിയിടാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. നേരത്തെയും ഇത്തരത്തില്‍ അപകടം ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഹാസ്യനടനും മിമിക്രി ആര്‍ട്ടിസ്റ്റുമായിരുന്ന കൊല്ലം സുധിയുടെ ജീവനെടുത്തതും കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിലായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.

ലോറി നിര്‍ത്തിയിട്ടതില്‍ അനാസ്ഥയുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്ന് മന്ത്രി ഒ ജെ ജനീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെയുള്ള കാര്യങ്ങളോട് സഹകരിക്കാതെയാണ് നാഷണല്‍ ഹൈവേ അതോറിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. ജനങ്ങളുടെ ജീവന് ഒരു വിലയും അവര്‍ കല്‍പ്പിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ‘ദാരുണമായ സംഭവമാണ് നടന്നത്. ലോറി നിര്‍ത്തിയിട്ടത് അപകടകരമായ സാഹചര്യത്തിലാണെന്നാണ് അറിഞ്ഞത്.

അക്കാര്യം പരിശോധിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ പരിശോധിക്കും. ഹൈവേയിലെ മുന്നറിയിപ്പ് സംവിധാനങ്ങള്‍ കൃത്യമായി നടപ്പിലാക്കണമെന്ന് ഹൈവേ അതോറിറ്റിക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ലോറി നിര്‍ത്തിയിട്ടത് മുന്നറിയിപ്പുള്ള ഭാഗത്താണോ എന്നതില്‍ വ്യക്തതയില്ല. അത് പരിശോധിച്ച് നടപടിയെടുക്കും’-മന്ത്രി പറഞ്ഞു.

‘നാടന്‍ പാട്ടു മാത്രമല്ല, നാടന്‍ തല്ലും കൈവശമുണ്ടത്രേ’; പരിഹസിച്ച് ശിവന്‍ കുട്ടി

‘നാടന്‍ പാട്ടു മാത്രമല്ല, നാടന്‍ തല്ലും കൈവശമുണ്ടത്രേ’; പരിഹസിച്ച് ശിവന്‍ കുട്ടി

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായതില്‍ പരിഹാസവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ വി ശിവന്‍ കുട്ടി. നാടന്‍ പാട്ടു മാത്രമല്ല, നാടന്‍ തല്ലും കൈവശമുണ്ടേ്രത എന്നാണ്, ആരുടെയും പേരു പരാമര്‍ശിക്കാതെ ഫെയ്‌സ്ബുക്കില്‍ ഇട്ട കുറിപ്പ്. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രമ്യാ ഹരിദാസിന്റെ നാടന്‍ പാട്ടുകള്‍ വൈറല്‍ ആയിരുന്നു. ഇതു പരാമര്‍ശിച്ചാണ് ശിവന്‍ കുട്ടിയുടെ പരിഹാസം.

തന്നെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിച്ചുവെന്നാണ് സംഭവത്തിനു ശേഷം രമ്യ ഹരിദാസ് ആരോപിച്ചത്. എന്നാല്‍ എംഎല്‍എ ആക്രമിച്ചുവെന്നാണ് ജില്ലാ പഞ്ചായത്തംഗം സജിത്തിന്റെ ആരോപണം. പരിക്കേറ്റ രമ്യ ഹരിദാസ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

വെള്ളിയാഴ്ച രാവിലെ നടന്ന ബ്ലോക്ക്തല യോഗത്തിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ പരസ്പരം ഉയര്‍ത്തിയ ആരോപണങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ‘എന്റെ കൈ വിടടാ’ എന്ന് എംഎല്‍എ പറയുന്നതും ‘നീയാരാടാ’ എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

എംഎല്‍എ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഔദ്യോഗിക യോഗത്തില്‍ എംഎല്‍എയുടെ പിഎ ആയി പ്രവര്‍ത്തിക്കുന്ന പാളയം പ്രദീപ് പങ്കെടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രദീപ് യോഗത്തില്‍ ചില കരാറുകാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പ്രദീപ് യോഗത്തില്‍ പങ്കെടുത്തതിനെതിരെ പ്രാദേശിക തലത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

യോഗത്തില്‍ പ്രദീപ് പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ എംഎല്‍എ തന്നെ പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സജാദ് ഗ്രൂപ്പില്‍ സന്ദേശമയച്ചു. പിന്നാലെ രാത്രി 9.30ന് രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് മറുഭാഗത്തിന്റെ ആക്ഷേപം.

വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുമായ സജിത്ത് മുട്ടമ്പലം അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഇതോടെയാണ് തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതെന്നാണ് വിവരം. രാത്രി വൈകി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിയാണ് പൊലീസ് എംഎല്‍എയുടെ മൊഴിയെടുത്തത്.