രാത്രി റോഡില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം, യുവതിയുടെ രക്ഷകരായി തെരുവുനായ്ക്കള്‍; അക്രമിയെ തുരത്തിയോടിച്ചു

രാത്രി റോഡില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം, യുവതിയുടെ രക്ഷകരായി തെരുവുനായ്ക്കള്‍; അക്രമിയെ തുരത്തിയോടിച്ചു

കോയമ്പത്തൂര്‍: തെരുവില്‍ കഴിയുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അക്രമിയെ തുരത്തിയോടിച്ച് തെരുവുനായ്ക്കള്‍. സംഭവത്തില്‍ 16 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞദിവസം രാത്രി രണ്ടോടെ കോയമ്പത്തൂര്‍ തുടിയലൂര്‍ എന്‍ജിജിഒ കോളനി അശോകാപുരം മേഖലയിലെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപമായിരുന്നു സംഭവം. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെയും തെരുവുനായ്ക്കള്‍ അക്രമിയെ തുരത്തിയോടിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സമീപത്തെ പെട്ടിക്കടയ്ക്ക് തീപിടിച്ചതിനെ കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി പൊലീസ് സിസിടിവി പരിശോധിച്ചപ്പോഴാണ് യാദൃച്ഛികമായി ഈ ദൃശ്യങ്ങള്‍ കണ്ടത്.

കഴിഞ്ഞ ദിവസം രാത്രി രണ്ടിന് വാഹനങ്ങളോ ആള്‍പ്പെരുമാറ്റമോ ഇല്ലാത്ത റോഡില്‍ യുവതിക്ക് സമീപം രണ്ടു തെരുവുനായ്ക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഈ സമയത്ത് ലഹരിക്ക് അടിമയായിരുന്ന പ്രതി യുവതിക്കടുത്തേയ്ക്ക് വരികയായിരുന്നു. പ്രതിയെ കണ്ടതോടെ തെരുവിലുണ്ടായിരുന്ന രണ്ട് നായ്ക്കള്‍ ഇയാള്‍ക്കരികില്‍ നിലയുറപ്പിച്ചു. ഇയാള്‍ കല്ലെടുത്തെറിഞ്ഞ് നായ്ക്കളെ ഓടിച്ചു. പ്രതി കടന്നുപിടിക്കാന്‍ ശ്രമിച്ചതോടെ യുവതി ബഹളംവെച്ചു. ഓടിയെത്തിയ നായ്ക്കള്‍ പ്രതിയെ നോക്കി കുരയ്ക്കുകയും കാലില്‍ കടിച്ചുവലിക്കുകയും ചെയ്തു. ഒടുവില്‍ ആക്രമണശ്രമം ഉപേക്ഷിച്ച് പ്രതി തിരിച്ചോടി. പ്രതിക്ക് പിന്നാലെ നായ്ക്കള്‍ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.

പ്രവാസികള്‍ക്ക് നേട്ടം; സൗദിയില്‍ ഈ സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് സൗജന്യം

പ്രവാസികള്‍ക്ക് നേട്ടം; സൗദിയില്‍ ഈ സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് സൗജന്യം

റിയാദ്: ഡിജിറ്റല്‍ സാമ്പത്തിക രംഗത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ആഗോള തലത്തില്‍ മുന്‍നിര കേന്ദ്രമായി മാറാനുള്ള സൗദിയുടെ ലക്ഷ്യങ്ങളുടെ ഭാഗമായി പുതിയ കരാറുകള്‍ ഒപ്പിട്ടു. ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ധരെയും നിക്ഷേപകരെയും ആകര്‍ഷിച്ച ആഗോള ടെക് ഉച്ചകോടി ‘ലീപ്പ് 2026’ അഞ്ചാം പതിപ്പില്‍ 1500 കോടി ഡോളറിന്റെ വമ്പന്‍ നിക്ഷേപങ്ങളും ധാരണാപത്രങ്ങളുമാണ് സൗദി ഒപ്പുവെച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സെന്ററുകള്‍, ക്ലൗഡ് കമ്പ്യൂട്ടിങ്, വിപിഐ നിക്ഷേപങ്ങള്‍ എന്നിവയിലാണ് പ്രധാന കരാറുകള്‍ നടന്നത്. ഇതിന്റെ ഭാഗമായി 530 കോടി ഡോളര്‍ നിക്ഷേപത്തില്‍ നിര്‍മിക്കുന്ന ആദ്യ ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ 2026 ഡിസംബറോടെ പ്രവര്‍ത്തനക്ഷമമാകും. കൂടാതെ, രാജ്യത്തെ ഡാറ്റാ സെന്ററുകള്‍ അത്യാധുനിക രീതിയില്‍ വികസിപ്പിക്കുന്നതിനായി 120 കോടി ഡോളറിന്റെ മറ്റൊരു നിക്ഷേപ കരാറിലും ഉച്ചകോടിയുടെ അവസാന ദിനങ്ങളില്‍ ഒപ്പുവെച്ചു.-

ഉച്ചകോടിയിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു പങ്കാളിത്തം അഡോബുമായി ചേര്‍ന്നുള്ള 400 കോടി ഡോളറിന്റെ പുതിയ കരാറാണ്. ഇതിലൂടെ സൗദിയിലെ 13 വയസ്സിന് മുകളിലുള്ള 2.7 കോടിയോളം സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു വര്‍ഷത്തേക്ക് അഡോബ് പ്രീമിയം സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായി ഉപയോഗിക്കാന്‍ അവസരമൊരുങ്ങും. കൂടാതെ, സൗദി അറേബ്യയുടെ സാംസ്‌കാരിക പൈതൃകവും സവിശേഷതകളും പ്രതിഫലിപ്പിക്കുന്ന പ്രത്യേക എ.ഐ ഇമേജ് ജനറേഷന്‍ ടൂള്‍ വികസിപ്പിക്കാനും കരാറില്‍ ധാരണയായിട്ടുണ്ട്.

റിയാദ് എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ‘ഇന്‍ റ്റു ന്യൂ വേള്‍ഡ്‌സ്’ എന്ന പ്രമേയത്തില്‍ നാല് ദിവസങ്ങളിലായാണ് ലീപ് ഉച്ചകോടി നടന്നത്. സൗദി വാര്‍ത്താവിനിമയ വിവരസാങ്കേതിക മന്ത്രാലയം , സൗദി ഫെഡറേഷന്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി, പ്രോഗ്രാമിങ് ആന്റ് ഡ്രോണ്‍സ്, തഹാലുഫ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് പുത്തന്‍ ദിശാബോധം നല്‍കിയ ലീപ് ഉച്ചകോടിയുടെ അടുത്ത പതിപ്പ് 2027 ഏപ്രില്‍ 12 മുതല്‍ 15 വരെ നടക്കും.

മുക്കാളി റെയിൽവേ സ്റ്റേഷനില്‍ ട്രാക്കിലേക്ക് ടിപ്പര്‍ മറിഞ്ഞു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

മുക്കാളി റെയിൽവേ സ്റ്റേഷനില്‍ ട്രാക്കിലേക്ക് ടിപ്പര്‍ മറിഞ്ഞു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

കണ്ണൂര്‍: മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു. ഇരു ഭാഗത്തേക്കും ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.

ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ടിപ്പര്‍ ഡ്രൈവര്‍ക്ക് അപസ്മാരം വന്നതോടെയാണ് അപകടമുണ്ടായത്. ആളപായം ഇല്ല. ട്രാക്കില്‍ നിന്ന് ഉടന്‍ തന്നെ ലോറി മാറ്റി ട്രെയിന്‍ ഗതാഗതം സാധാരണനിലയിലാക്കാനുള്ള ശ്രമം തുടരുകയാണ്.

റെയില്‍വേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോം വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പ്ലാറ്റ്‌ഫോമിലേക്ക് മണ്ണുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് ലോറി ട്രാക്കിലേക്ക് വീഴുകയായിരുന്നു. പിന്‍ഭാഗം ട്രാക്കിലും മുന്‍ഭാഗം പ്ലാറ്റ്‌ഫോമിലും കിടക്കുന്ന നിലയിലാണ് ലോറി.

ഒറ്റയടിക്ക് 1360 രൂപ കുറഞ്ഞു; സ്വര്‍ണവില 1,14,000ല്‍ താഴെ

ഒറ്റയടിക്ക് 1360 രൂപ കുറഞ്ഞു; സ്വര്‍ണവില 1,14,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് ഒറ്റയടിക്ക് 1360 രൂപയാണ് കുറഞ്ഞത്. 1,13,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 170 രൂപയാണ് കുറഞ്ഞത്. 14,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

തൊഴിലുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നിന്നുള്ള അനൂകൂല റിപ്പോര്‍ട്ട് ആണ് സ്വര്‍ണവില കുറയാന്‍ പ്രധാന കാരണം. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് റിപ്പോര്‍ട്ട്. അനുകൂലമായ യുഎസ് ജോബ് ഡേറ്റ അടിസ്ഥാനമാക്കി പലിനിരക്ക് വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് യഥാര്‍ഥത്തില്‍ സ്വര്‍ണത്തിന് വിനയായത്. പലിശനിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. കൂടാതെ ഡോളര്‍ ശക്തിയാര്‍ജിച്ചതും സ്വര്‍ണവിലയെ ബാധിച്ചു.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ക്രിയേറ്റീവ് കോർണർ സ്കൂൾതല ഉദ്ഘാടനം നടന്നു

ക്രിയേറ്റീവ് കോർണർ സ്കൂൾതല ഉദ്ഘാടനം നടന്നു

ജിഎച്ച്എസ്എസ് നാവായിക്കുളം സ്കൂളിലെ ക്രിയേറ്റീവ് കോർണറിന്റെയും സ്കൂൾതല ശാസ്ത്രോത്സവത്തിന്റെയും ഉദ്ഘാടനം വർക്കല നിയോജകമണ്ഡലം എംഎൽഎ വി ജോയ് നിർവഹിച്ചു.

പി റ്റി എ പ്രസിഡന്റ് ഗാന്ധി ലാൽ അധ്യക്ഷത വഹിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജിഹാദ് മുഖ്യ പ്രഭാഷണം നടത്തി. സമഗ്ര ശിക്ഷാ കേരളയുടെയും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ. പാഠ്യപദ്ധതിയോടൊപ്പം തൊഴിൽ പഠനം കൂടി ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുട്ടികളിൽ സൈദ്ധാന്തിക അറിവും തൊഴിൽ വൈദഗ്ധ്യങ്ങളുംതമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള പ്രായോഗിക കാഴ്ചപ്പാടാണ് ക്രിയേറ്റീവ് ക്ലാസ് മുറികൾ കൊണ്ട് വിഭാവനം ചെയ്യുന്നത്.

സ്കൂൾ പ്രിൻസിപ്പാൾ ശ്രീകുമാർ സ്വാഗതം ആശംസിച്ചു. കിളിമാനൂർ ബി പി സി നവാസ് കെ, വൈശാഖ് കെ എസ്, പ്രഥമ അധ്യാപകൻ അനിൽ കുമാർ, ബി ആർ സി പ്രതിനിധികളായ ട്രെയിനർ സജിത കെ വി, പ്രസീദ, ഷീബ കെ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി
നന്ദി രേഖപ്പെടുത്തി.

സൗത്ത് ഇന്ത്യൻ ജു-ജിത്സു ചാമ്പ്യൻഷിപ്പ്: വൈശാഖ് ആറ്റിങ്ങൽ കേരളാ ടീം മാനേജർ

സൗത്ത് ഇന്ത്യൻ ജു-ജിത്സു ചാമ്പ്യൻഷിപ്പ്: വൈശാഖ് ആറ്റിങ്ങൽ കേരളാ ടീം മാനേജർ

സെപ്റ്റംബർ 5, 6 തീയതികളിൽ ഹൈദരാബാദിലെ കറ്റേടൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന സൗത്ത് ഇന്ത്യൻ ജു-ജിത്സു ചാമ്പ്യൻഷിപ്പിൽ കേരളാ ടീം മാനേജർ ആയി ആറ്റിങ്ങൽ സ്വദേശി വൈശാഖിനെ തിരഞ്ഞെടുത്തു. സീനിയർ മാർഷ്യൽ ആർട്സ് കോച്ചും ആറ്റിങ്ങൽ ആസ്ഥാനമായുള്ള പ്രൊഫൈഷ്യന്റ് മാർഷ്യൽ ആർട്സ് അക്കാഡമി ചീഫ് കോച്ചുമാണ് വൈശാഖ്. വരാനിരിക്കുന്ന ജു-ജിത്സു ദേശീയ ചാമ്പ്യൻഷിപ്പിലേക്കുള്ള സെലക്ഷൻ മത്സരം കൂടിയാണ് ഹൈദരാബാദിൽ നടക്കുന്നത്.

ജപ്പാനിൽ ഉത്ഭവിച്ച് ലോകമെമ്പാടും പ്രചാരത്തിലുള്ള ഈ അയോദ്ധനകലയിൽ നിന്നാണ് ജൂഡോ ഉൾപ്പെടെയുള്ള വിവിധ അയോദ്ധനകലകളുടെ ഉത്ഭവം. കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും അംഗീകാരമുള്ള ഈ കായികയിനം ഏഷ്യൻ ഗെയിംസിൽ ഉൾപ്പടെ മത്സരയിനമാണ്.