സ്റ്റാര്‍ഡം ബാധ്യതയായി, ഇല്ലായിരുന്നെങ്കില്‍ പേട്രിയറ്റ് കുറേക്കൂടി നല്ല സിനിമയായേനെ: പൃഥ്വിരാജ്

മമ്മൂട്ടി-മോഹന്‍ലാല്‍ കോമ്പോ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണന്‍ ഒരുക്കിയ ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ് തുടങ്ങിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

പേട്രിയറ്റിന് വെല്ലുവിളിയായത് ചിത്രത്തിലെ സ്റ്റാര്‍ഡം ആണെന്നാണ് നടന്‍ പൃഥ്വിരാജ് പറയുന്നത്. സ്റ്റാര്‍ഡമിന്റെ ബാധ്യതയില്ലായിരുന്നുവെങ്കില്‍ പേട്രിയറ്റ് കുറേക്കൂടി നല്ല ചിത്രമാകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.

‘വ്യക്തിപരമായി എനിക്ക് വര്‍ക്ക് ആയ സിനിമയാണ് പേട്രിയറ്റ്. കാരണം, വളരെ പ്രധാനപ്പെട്ട വിഷമയാണ് ആ ചിത്രം പറഞ്ഞത്. ഞാന്‍ നേരത്തെ കഥകള്‍ കേള്‍ക്കുന്നുവെന്നത് ഇപ്പോഴൊരു മീം ആയിട്ടുണ്ട്. പക്ഷെ സത്യത്തില്‍ പേട്രിയേറ്റിന്റെ കഥ ഞാന്‍ നേരത്തെ തന്നെ വായിച്ചിരുന്നു. മഹേഷ് എനിക്ക് നരേറ്റ് ചെയ്ത് തന്നിരുന്നു. അപ്പോള്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ഗംഭീര എഴുത്തായിട്ടാണ് തോന്നിയത്” പൃഥ്വിരാജ് പറയുന്നു.

”പെര്‍ഫെക്ട് ചിത്രമല്ല, ഒരു സിനിമയും പെര്‍ഫെക്ടല്ല. പേട്രിയറ്റ് ഞാന്‍ കണ്ടിരുന്നു. തിരക്കഥയില്‍ നിന്നും സിനിമയിലേക്ക് എത്തിയപ്പോള്‍ കുറേക്കൂടി നന്നാക്കാമായിരുന്നുവെന്നും മറ്റൊരു തരത്തിലായിരുന്നുവെങ്കില്‍ എന്നൊക്കെ എനിക്ക് തോന്നിയ ഭാഗങ്ങളുണ്ട്. ഒരുപക്ഷെ ഇത്ര വലിയ സ്റ്റാര്‍ഡമിന്റെ ബാധ്യതയില്ലായിരുന്നുവെങ്കില്‍ കുറേക്കൂടി നന്നാകുമായിരുന്നുവെന്ന് തോന്നുന്നു. പക്ഷെ ചില സീനുകളില്‍ മഹേഷ് നാരായണന്‍ തകര്‍ത്തിട്ടുണ്ട്. വളരെ ക്ലാസ് ആയി മഹേഷ് ഒരുക്കിയ സീനുകളുണ്ട്”.

”പേട്രിയറ്റിലെ ചില നിമിഷങ്ങള്‍ ഇന്റര്‍നാഷണല്‍ സിനിമകളുടെ നിലവാരത്തിലേക്ക് ഉയര്‍ന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അതേസമയം എനിക്ക് വര്‍ക്കാകാത്ത ചില ഭാഗങ്ങളുമുണ്ട് സിനിമയില്‍” എന്നും പൃഥ്വിരാജ് പറയുന്നു.

വരുമാനത്തിന് മറ്റു മാര്‍ഗങ്ങള്‍ തേടണമെന്ന് മന്ത്രി; അച്ചപ്പവും കുഴലപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാരുടെ പ്രതിഷേധം

വരുമാനത്തിന് മറ്റു മാര്‍ഗങ്ങള്‍ തേടണമെന്ന് മന്ത്രി; അച്ചപ്പവും കുഴലപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാരുടെ പ്രതിഷേധം

പത്തനംതിട്ട: സ്വകാര്യ ബസ് മേഖലയിലെ വരുമാന പ്രതിസന്ധി പുതിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയാണ്. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ അധിക വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശത്തെ പരിഹാസരൂപത്തില്‍ ഏറ്റെടുത്ത് ചില സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ ബസിനുള്ളില്‍ തന്നെ പലഹാര വില്‍പ്പന ആരംഭിച്ചു.

ബസില്‍ കയറുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും കുഴലപ്പവും വാങ്ങാമെന്ന രീതിയിലാണ് പ്രതിഷേധം ശ്രദ്ധ നേടുന്നത്. ‘വരുമാനം കണ്ടെത്താന്‍ പുതിയ വഴികള്‍ നോക്കണം’ എന്ന ഗതാഗത മന്ത്രി സിപി ജോണിന്റെ നിര്‍ദേശം തന്നെ പ്രതിഷേധത്തിന്റെ ആശയമാക്കിയെന്നാണ് ബസ് ഉടമകളുടെ വിശദീകരണം. ‘ഞങ്ങള്‍ പണമുണ്ടാക്കാനല്ല പലഹാരങ്ങള്‍ വിതരണം ചെയ്യുന്നത്. സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റിലൂടെയല്ലാതെ എന്ത് വരുമാനമാണ് യഥാര്‍ഥത്തില്‍ ഉണ്ടാക്കാന്‍ കഴിയുകയെന്ന് സര്‍ക്കാരിന് ബോധ്യപ്പെടുത്തി നല്‍കാണ് ഞങ്ങള്‍ ശ്രമിക്കുന്നത്’ -പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കണ്ടക്ടര്‍മാരില്‍ ഒരാള്‍ പറയുന്നു.

‘പരസ്യം ചെയ്യുന്ന കാര്യം പരിഗണിക്കണമെന്ന് ഗതാഗത മന്ത്രി പറയുന്നു. എന്നാല്‍ എല്ലാവരും ഇന്ന് മൊബൈല്‍ഫോണിലാണ്. ആയിക്കണക്കിന് വ്‌ലോഗര്‍മാരും കണ്ടന്റ് ക്രിയേറ്റര്‍മാരും നമ്മുടെ സംസ്ഥാനത്തുണ്ട്. അങ്ങനെയുള്ളപ്പോള്‍ ആരാണ് പ്രൈവറ്റ് ബസില്‍ പരസ്യം ചെയ്യാന്‍ വരിക. കോവിഡിനു ശേഷം ബസ് യാത്രികരായിരുന്ന നിരവധി പേര്‍ സ്വന്തമായി ഇരുചക്ര വാഹനങ്ങള്‍ വാങ്ങി. അപ്പോള്‍ തന്നെ സ്വകാര്യ ബസുകളില്‍ പ്രതിസന്ധിയായി. അതിടെയാണ് പ്രിയദര്‍ശിനി പദ്ധതിയിലൂടെ സൗജന്യ യാത്ര നല്‍കുന്നത്. സര്‍വീസുകള്‍ നിര്‍ത്തേണ്ട സാഹചര്യമാണുള്ളത്’ -പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് ശേഷം സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുറഞ്ഞുവെന്നും അതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായെന്നും ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് ശ്രദ്ധ നേടുന്ന രീതിയില്‍ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചത്. സാധാരണ പ്രതിഷേധങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഈ നീക്കം യാത്രക്കാരുടെ ഇടയിലും സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

സ്വകാര്യ ബസുകളില്‍ ടിക്കറ്റിതര വരുമാനം ഉണ്ടാക്കാനുള്ള സാധ്യതകള്‍ തേടുമെന്ന് ചൊവ്വാഴ്ചയാണ് മന്ത്രി പറഞ്ഞത്. സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് സര്‍ക്കാര്‍ നികുതി പകുതിയാക്കി നല്‍കി. ഏതാണ്ട് 50,000 രൂപ ഒരുവര്‍ഷം ഇതുവഴി കുറഞ്ഞുകിട്ടും. ഇനി എന്തെല്ലാം ചെയ്യാനാകുമെന്ന കാര്യത്തില്‍ ആലോചന നടക്കും. അവര്‍ക്ക് പരസ്യം ചെയ്യാന്‍ പറ്റുമോ എന്ന കാര്യം പരിശോധിക്കും. കെഎസ്ആര്‍ടിസി നിലവില്‍ പരസ്യം ചെയ്യുന്നുണ്ട്. സ്വകാര്യ ബസുകള്‍ക്ക് പാടില്ല എന്ന് നിയമമില്ല. മുമ്പ് കാര്‍ഗോ സര്‍വീസ് ഉണ്ടായിരുന്നു. നിലവില്‍ ബസ് കാര്‍ഗോ ഇല്ല. അത് തിരികെ കൊണ്ടുവരാന്‍ പറ്റുമോ എന്നു നോക്കാമെന്നും മന്ത്രി പറഞ്ഞു.

റൊണാൾഡോ- മോഡ്രിച്; ഇതിഹാസ നായകൻമാരിൽ ഒരാളുടെ അവസാന ലോകകപ്പ് മത്സരം ഇന്ന്!

റൊണാൾഡോ- മോഡ്രിച്; ഇതിഹാസ നായകൻമാരിൽ ഒരാളുടെ അവസാന ലോകകപ്പ് മത്സരം ഇന്ന്!

ടൊറന്റോ: ഫിഫ ലോകകപ്പിൽ ഇന്ന് തീപാറും പോരാട്ടം. രാത്രി 12.30 അരങ്ങേറുന്ന മത്സരത്തിൽ പർച്ചു​ഗൽ കരുത്തരായ ക്രൊയേഷ്യയുമായി ഏറ്റുമുട്ടും. ഫുട്ബോൾ ചരിത്രത്തിലെ സമാനതകളില്ലാത്ത 2 ഇതിഹാസ താരങ്ങളിൽ ഒരാൾ ലോക കിരീടമില്ലാതെ കരിയർ അവസാനിപ്പിക്കേണ്ടി വരും. പോർച്ചു​ഗൽ നായകനും സൂുപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയും ക്രൊയേഷ്യൻ എൻജിനും നായകനുമായ ലൂക്ക മോഡ്രിച്ചും. ഇരുവരിൽ ഒരാൾക്ക് ഇന്ന് തോൽവിയോടെ മടങ്ങാം.

റയൽ മാഡ്രിഡിന്‍റെ സുവർണകാലത്ത് ഒരേ കുപ്പായത്തിൽ ഒന്നിച്ച് പൊരുതിയ ഉറ്റ സുഹൃത്തുക്കളാണ് ഇരുവരും. പ്രായം നാൽപ്പതുകളിലെത്തി നിൽക്കുമ്പോഴും ലോകവേദിയിൽ തങ്ങളുടെ രാജ്യത്തിനായി നെഞ്ചുറപ്പോടെ പൊരുതുന്ന രണ്ട് പടനായകർ. ഇരുവരിൽ ഒരാളുടെ അവസാന ലോകകപ്പ് പോരാട്ടം കൂടിയായിരിക്കും ഇത്. ക്രിസ്റ്റ്യാനോയ്ക്ക് ഇത് ആറാം ലോകകപ്പാണ്. മോഡ്രിച്ചിന് അഞ്ചാമത്തേതും.

കിരീടമാ​ഗ്രഹിച്ചാണ് 41ാം വയസിലും ക്രിസ്റ്റ്യാനോ റൊണാൽഡോ ആറാം ലോകകപ്പ് കളിക്കാനെത്തിയത്. പക്ഷേ ഈ ലോകകപ്പിൽ കാര്യങ്ങൾ അത്ര പന്തിയല്ല. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളിയിലും മുഴുവൻ സമയവും കളിച്ചിട്ടും കാര്യമായ സ്വാധീനമുണ്ടാക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഉസ്ബെക്കിസ്ഥാനെതിരെ നേടിയ രണ്ട് ഗോളുകൾ മാറ്റിനിർത്തിയാൽ ഒരു അസിസ്റ്റ് പോലും 41കാരനായ റൊണാള്‍ഡോയുടെ പേരിലില്ല.

മത്സരങ്ങൾക്ക് മുൻപ് ആരാധകർ ആവേശത്തോടെ ഏറ്റുവിളിച്ച അയാം ബാക്ക് എന്ന വാചകം പോലും ഇപ്പോൾ വിമർശകരുടെ പരിഹാസച്ചുവയുള്ള ട്രോളുകളായി മാറിക്കഴിഞ്ഞു. അതിനൊക്കെയപ്പുറം കരിയറിൽ ഇന്നേവരെ ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ പോലും ഗോൾ നേടാൻ റൊണാൾഡോയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന കുറവും അദ്ദേഹത്തിനുണ്ട്. ഇന്ന് ആ ചരിത്രങ്ങളൊക്കെ തിരുത്താനുള്ള അവസരമാണ്.

കുറച്ചു കാലമായി ക്രൊയേഷ്യൻ ടീമിന്റ ഉലകും ഉയിരും ലൂക്ക മോഡ്രിച്ചാണ്. 2018ൽ ലോകകപ്പിന്‍റെ ഫൈനൽ വരെ അവരെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഐതിഹാസിക നായകൻ. 2022ൽ സെമി ഫൈനൽ വരെ ടീമിനെ എത്തിച്ച മാന്ത്രികൻ. പ്രായം 40തിലേക്ക് എത്തുമ്പോൾ സ്വാഭാവികമായും കളിയുടെ വേഗതയ്ക്ക് മൂർച്ച കുറയുന്നുണ്ടെങ്കിലും കളിയുടെ കടിഞ്ഞാൺ ഇപ്പോഴും ലൂക്കയിൽ തന്നെ.

ഇതിഹാസ താരങ്ങളിൽ ഒരാളുടെ അവസാന ലോകകപ്പ് പോരാട്ടം. വൺ ലാസ്റ്റ് ‍ഡാൻസിൽ ആര് തിളങ്ങും ​ക്രിസ്റ്റ്യാനോ റൊണാൾഡോയോ ലൂക്ക മോഡ്രിച്ചോ കാത്തിരുന്നു കാണാം.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. കാസര്‍കോട് വിറ്റ PZ 902530 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ പാലക്കാട് വിറ്റ PV 358141 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അടൂരില്‍ വിറ്റ PV 339420 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/

PN 902530

PO 902530

PP 902530

PR 902530

PS 902530

PT 902530

PU 902530

PV 902530

PW 902530

PX 902530

PY 902530

4th Prize ₹5,000/-

0663 0782 1580 1585 1654 2948 3151 3465 3848 4509 4593 4879 5076 6870 7537 7651 8186 8803 9750

5th Prize ₹2,000/-

0908 2304 3560 7008 8701 9592

6th Prize ₹1,000/-

0883 0974 1486 1783 2585 2727 3028 3402 3977 4776 4783 5606 5719 6335 6417 6949 7192 7631 7813 7831 7872 8511 8758 9290 9819

7th Prize ₹500/-

0023 0263 0295 0511 0646 0825 0927 0980 1387 1483 1502 1521 1613 1623 1649 1777 1835 2135 2142 2145 2306 2307 2459 2539 2570 2579 2628 2900 2952 3356 3496 3676 4141 4146 4204 4446 4481 4484 4816 4851 4918 4995 5178 5203 5299 5526 5553 5673 5693 5697 5905 5952 6011 6160 6241 6267 6327 6409 6670 7436 7452 7788 8063 8162 8224 8415 8587 8814 8897 8901 8935 9390 9523 9691 9739 9895

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

‘അമ്മാ.. ഞങ്ങള് കല്യാണം കഴിച്ചാലോ ന്ന് ആലോചിക്കുന്നുണ്ട്’; ‘പാപ്പന്റെ റേച്ചല്‍’ വിവാഹിതയാകുന്നു; ചിരിപ്പിച്ച് അമ്മയുടെ കുറിപ്പ്

‘അമ്മാ.. ഞങ്ങള് കല്യാണം കഴിച്ചാലോ ന്ന് ആലോചിക്കുന്നുണ്ട്’; ‘പാപ്പന്റെ റേച്ചല്‍’ വിവാഹിതയാകുന്നു; ചിരിപ്പിച്ച് അമ്മയുടെ കുറിപ്പ്

തട്ടിക്കൊണ്ടു പോകാന്‍ വന്ന കഞ്ചാവ് സോമനേയും ബാറ്ററി സൈമണേയും കരാട്ടെ കൊണ്ട് നേരിട്ട റേച്ചലിനെ മലയാളി മറക്കില്ല. ആട് സിനിമയിലെ ഷാജി പാപ്പന്റെ ചേട്ടന്‍ മകളായ, റേ്ച്ചലായി എത്തി കയ്യടി നേടിയത് ആതിര പട്ടേലാണ്. പാപ്പന്റെ റേച്ചല്‍ കൊച്ച് ഇതാ വിവാഹിതയാകാന്‍ പോകുന്നു. ആതിരയുടെ അമ്മ ഹേനയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

രസകരമായൊരു കുറിപ്പിലൂടെയാണ് അമ്മ മകളുടെ കല്യാണക്കാര്യം അറിയിച്ചത്. പാലക്കാട് സ്വദേശിയായ ആനന്ദ് ആണ് വരും. വിവാഹം നിശ്ചയത്തില്‍ നിന്നുള്ള ചിത്രങ്ങളും അമ്മ പങ്കുവച്ചിട്ടുണ്ട്. അമ്മ കുറിപ്പിലേക്ക്:

‘അമ്മാ.. ഞങ്ങള് കല്യാണം കഴിച്ചാലോ ന്ന് ആലോചിക്കുന്നുണ്ട്..” ഇന്ദൂന്റെ മോള്‍ടെ കല്യാണത്തലേന്നത്തെ ഫങ്ഷന് പോകുന്ന വഴിയാണ് പാപ്പു ബോംബ് പൊട്ടിച്ചത്.. എന്റെ കിളി പോയി. റിലേഷന്‍ഷിപ്പിലാണ് എന്നറിയാമായിരുന്നു. അത് അത്യാവശ്യം നന്നായി പോകുന്നുണ്ട് എന്നും അറിയാമായിരുന്നു. പക്ഷേ, ആളെ ഞങ്ങള്‍ പരിചയപ്പെട്ടിട്ടില്ല.. കണ്ടിട്ടുണ്ട്.. ചിന്തു എന്ന് വിളിക്കുന്ന ആനന്ദ് ആണെന്ന് അറിയാം….

എങ്ങനെയുള്ള ആളാണെന്നറിയില്ല. വീട്ടുകാരെങ്ങനെ എന്നറിയില്ല.. ഒരു ഡീറ്റൈല്‍സും അറിയില്ല. അതൊക്കെ പോട്ടെ.. ഇത്രേം കാലം കല്യാണം വേണ്ട.. താല്പര്യമില്ല.. എന്നും പറഞ്ഞോണ്ടിരുന്ന പാപ്പൂന്റെ മനസ്സെങ്ങനെ മാറി എന്ന് മനസ്സിലാവുന്നുമില്ല. എന്റെ കണ്‍ഫ്യൂഷന്‍ അവള്‍ക്ക് കറക്ടായി മനസ്സിലായി. ”പേടിക്കണ്ട. നല്ലപോലെ ആലോചിച്ചിട്ടുതന്നെയാ.. എന്റെ idea of companionship ഉം അവന്റെ idea of marriage ഉം ഒന്നാണ്.. I am still against the typical marriage institution.. അവന്റെ കൂടെയുള്ള ലൈഫ് അങ്ങനെ ആവില്ല എന്ന് അവന്‍ ഉറപ്പുതന്നിട്ടുണ്ട്..”

”എന്നാല്‍ ഓക്കെ.. ‘

‘എല്ലാം നല്ലപടി പോയാല്‍ അടുത്ത ഡിസംബറില്‍ കല്യാണം ആവാം..”

തിരിച്ചുവരാന്‍ തുടങ്ങിയ എന്റെ കിളികള്‍ വീണ്ടും പറന്നുപോയി.. ബാക്കിയുണ്ടായിരുന്ന കുഞ്ഞിക്കിളികളും കൂടെ പോയി..

”ഡിസംബറോ? എന്തിനാ അത്രയും നേരത്തേ?”

”അവന്റെ ചേട്ടന്‍ അപ്പോ ജര്‍മനീന്ന് വരും. അവര്‍ക്കും പങ്കെടുക്കാനാ..”

”എന്നാലും അത് വല്ലാതെ നേരത്തെയായില്ലേ?”

”കൊറച്ച്… പക്ഷേ നിവൃത്തിയില്ല.. ‘

‘ഉം..”

”അവനെയും വീട്ടുകാരെയും പരിചയപ്പെടുമ്പോ അമ്മേടെ ടെന്‍ഷനൊക്കെ മാറിക്കോളും..”

”ഉം…”

പിന്നെ അങ്ങോട്ട് പാറിപ്പറക്കുന്ന കിളികളുമായി രണ്ടുമൂന്ന് ദിവസം.. അതുകഴിഞ്ഞ് ഓക്കെ ആയി.. പിന്നെ അവള്‍ ഏട്ടനോട് പറഞ്ഞു… ഏട്ടന്‍ വളരെ കൂളായിരുന്നു..

അച്ചൂന് കാര്യങ്ങള്‍ മുമ്പേ അറിയാമായിരുന്നു. പക്ഷേ ഡിസംബറില്‍ കല്യാണം എന്ന് കേട്ടപ്പോള്‍ അവന്‍ അവിശ്വാസമോ വിസമ്മതമോ ടെന്‍ഷനോ ഒക്കെയുള്ള മുഖഭാവവുമായി എന്റെയടുത്തു വന്നു..

”ഡിസംബര്‍ എന്നു പറഞ്ഞാല്‍, ഒരു കൊല്ലമേയുള്ളൂ..”

”അറിയാം”

”too soon.. too soon..’

‘സാരമില്ലെടാ. നമുക്ക് നോക്കാം..”

ഒരു ദിവസം ചിന്തു വീട്ടില്‍ വന്നു.. അതിനു മുമ്പ് കണ്ടിട്ടുണ്ടെങ്കിലും കാര്യമായി സംസാരിച്ചിട്ടില്ലായിരുന്നു.. അന്ന് ഊണുകഴിക്കുമ്പോള്‍ ഞങ്ങള്‍ ശരിക്കും പരിചയപ്പെട്ടു.. വളരെ വ്യക്തമായ കാഴ്ചപ്പാടുകളുള്ള, വ്യക്തിയാണ് എന്നത് മനസ്സിലാക്കി. പിന്നെ അമ്മ, കുട്ടന്‍, ഗീതു… അങ്ങനെ ഓരോരുത്തരോടായി കാര്യം പറഞ്ഞു.. അമ്മ വിശ്വസിച്ചതേയില്ല.. അവള്‍ തമാശ പറയുകയാണെന്നാ കരുതിയത്. ഒടുവില്‍ ചിന്തുവിനെ മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തി. അപ്പോഴാണ് അമ്മക്ക് വിശ്വാസം വന്നത്.. എന്നിട്ടൊരു ചോദ്യം അവനോട്..

”നല്ലോണം ആലോചിച്ചിട്ടാണല്ലോ അല്ലേ?” ന്ന്..

”അതെ” എന്ന് അവന്‍..

ഇതേ ചോദ്യം അവന്‍ പലരില്‍നിന്നും കേട്ടു.. അപ്പോഴൊക്കെ ചിരിച്ചുകൊണ്ട് ഉറച്ചസ്വരത്തില്‍ അവന്‍ പറഞ്ഞു..

”എനിക്ക് എന്നെ വിശ്വാസമാണ്.. ‘

അത് വളരെ ആഴമുള്ള വാചകമാണ്.. അതിനേക്കാള്‍ വലിയ ഉറപ്പൊന്നും ഞങ്ങള്‍ക്ക് ആവശ്യമില്ലായിരുന്നു..

പിന്നെ അവന്റെ അമ്മയെയും അച്ഛനെയും കണ്ടു.. കുറേക്കാലം കഴിഞ്ഞു കാണുന്ന ഏതോ ബന്ധുക്കളെ കാണുന്ന പോലെ കലപില വര്‍ത്താനം പറഞ്ഞു..

അവരുടെ വീട്ടില്‍ ഞങ്ങള്‍ പോയി..

അവര്‍ ഇങ്ങോട്ട് വന്നു..

ഫുഡടിച്ച് പാട്ടൊക്കെ പാടി ഏതാണ്ട് ഓണത്തിന് ഞങ്ങള്‍ കൂടുന്നതിന്റെ ഒരു വിപുലീകരിച്ച വെര്‍ഷന്‍ പോലെ ആയിരുന്നു ആ വിസിറ്റുകള്‍. അവരുടെ വീട്ടുകാര്‍ അത്യാവശ്യം religious ആണെന്ന് കേട്ടപ്പോള്‍ ഒരു ടെന്‍ഷനുണ്ടായിരുന്നു. ഞങ്ങള്‍ അതല്ല.. പാപ്പു ഒട്ടുമല്ല.. അത് എങ്ങനെ അഡ്ജസ്റ്റ് ആവുമെന്ന ടെന്‍ഷന്‍. ഭൂരിപക്ഷം ആള്‍ക്കാരും റിലീജിയസ്സായ സമൂഹത്തില്‍ നോണ്‍ റിലീജിയസ് ആള്‍ക്കാരുടെ ജീവിതം മൊത്തം അഡ്ജസ്റ്റ്‌മെന്റ് ആണെങ്കിലും, അത് എല്ലാവരും പ്രതീക്ഷിക്കുന്നതാണല്ലോ.. റിലീജിയസ് ആള്‍ക്കാര്‍ പൊതുവെ അത്ര ഫ്‌ലെക്‌സിബിളാവുന്നത് പലപ്പോഴും കുറവായതിനാല്‍ അത്തരക്കാരെ കാണുന്നത് വളരെ സന്തോഷമാണ്.. ചിന്തുവിന്റെ വീട്ടുകാര്‍ അങ്ങനെ ആണ്..

”നമ്മള് വളര്‍ന്ന പോലെ അല്ലല്ലോ ഇപ്പോ… കുട്ടികളുടെ ഇഷ്ടം എന്താച്ചാ ആയിക്കോട്ടെ..” എന്നും പറഞ്ഞ് പാപ്പൂന്റെ ഇഷ്ടങ്ങള്‍ പരിഗണിക്കുന്നത് കാണുമ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസം.. അവള്‍ അവരോട് സംസാരിക്കുന്നതോ പെരുമാറുന്നതോ കാണുമ്പോള്‍ ആദ്യമൊക്കെ ചെറിയ പേടിയുണ്ടായിരുന്നു. പക്ഷേ ആ കാര്യത്തില്‍ അവള്‍ ക്ലിയറായിരുന്നു. ”ഞാന്‍ എന്താണോ അതുതന്നെയേ അവരുടെ മുന്നില്‍ പ്രെസെന്റ് ചെയ്യാന്‍ വിചാരിച്ചിട്ടുള്ളൂ.. അല്ലാതെ കല്യാണം കഴിയാന്‍ വേണ്ടി അഭിനയിക്കാന്‍ എന്നെ കിട്ടില്ല.. എന്റെ പ്ലസ്സും മൈനസും എല്ലാം അറിഞ്ഞിട്ട് അവരെന്നെ സ്വീകരിച്ചാല്‍ മതി.. എനിക്ക് എന്റെ വീട്ടില്‍ നില്ക്കുന്ന പോലെ ഫ്രീയായി അവിടെ പെരുമാറാന്‍ പറ്റണം.. അതിന് ഞാന്‍ ഞാനായിരിക്കണം.. അതവര്‍ക്ക് മനസ്സിലാക്കാനും പറ്റണം..”

അവള്‍ പറഞ്ഞതാണ് ശരിയെന്ന് തോന്നി.. ഇനിയിപ്പോ അവളുടെ സ്വഭാവങ്ങളെല്ലാം മനസ്സിലായിക്കിയിട്ട് ഇത് ശരിയാവില്ല എന്ന് അവര്‍ പറഞ്ഞാലും അത് നല്ലതിനാണ്.. കല്യാണം കഴിഞ്ഞിട്ടുണ്ടാവുന്ന പ്രശ്‌നങ്ങളേക്കാള്‍ നല്ലതാണല്ലോ. പക്ഷേ അവിടെയും അവരെന്നെ അമ്പരപ്പിച്ചു.. അവളെന്താണോ അങ്ങനെ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായി.. ഇഷ്ടപ്പെടാത്തതുണ്ടെങ്കില്‍ തുറന്നുപറയുമെന്നും വഴക്കുകൂടുമെന്നും, എന്നാലും അവളെ മാറ്റിയെടുക്കാന്‍ ശ്രമിക്കില്ലെന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു. എന്തിനധികം പറയുന്നു… ഈ കഴിഞ്ഞ ഞായറാഴ്ച്ച ഞങ്ങളതങ്ങ് ഒഫീഷ്യലാക്കി.

വീട്ടില്‍ വെച്ചു നടന്ന ചെറുതാക്കണമെന്ന് ആഗ്രഹിച്ച് അത്ര ചെറുതല്ലാതെ നടന്ന പരിപാടിയില്‍വെച്ച് കുട്ടികളും അച്ഛനമ്മമാരും ഒപ്പിട്ട് കാര്യങ്ങള്‍ ഉറപ്പിച്ചു. (ചിന്തു, വീട്ടുകാര് എന്നൊക്കെ പറഞ്ഞേ ഉള്ളൂ ല്ലേ.. പേര് പറയാന്‍ വിട്ടു.പാലക്കാട് പട്ടഞ്ചേരിയിലാണ് വീട്. ചിന്തു എന്ന ആനന്ദ് – ഇപ്പോ കൊച്ചിയില്‍ ഒരു സ്കിന്‍ കെയർ ബ്രാന്‍റിന്റെ ഡിജിറ്റല്‍ മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റായി വര്‍ക്ക് ചെയ്യുന്നു.. അമ്മ സുമതി മ്യൂസിക് ടീച്ചറായിരുന്നു. അച്ഛന്‍ മുരളീധരന്‍ നേവിയിലായിരുന്നു. ചേട്ടന്‍ വിനീത്, ഭാര്യ മേഘ്‌ന – രണ്ടുപേരും ജര്‍മ്മനിയിലാണ്. പിള്ളേരടെ കയ്യും കാലും പിടിച്ച് കിട്ടിയ കുറച്ച് ഫോട്ടോസ് ചേര്‍ക്കുന്നു. കല്യാണം ആവുമ്പോഴേക്കും മുഴുവന്‍ ഫോട്ടോസും കാണാന്‍ പറ്റുമായിരിക്കും. എന്നാ ശരി.. ഈ അമ്മായിയമ്മ ടു ബി പോയിട്ട് വരാം.

ജീവിച്ചിരിക്കുന്ന ആളുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പണപ്പിരിവ്; 19,000 രൂപ പിരിച്ചെടുത്തു; കേസ്

ജീവിച്ചിരിക്കുന്ന ആളുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പണപ്പിരിവ്; 19,000 രൂപ പിരിച്ചെടുത്തു; കേസ്

കൊല്ലം: ജീവിച്ചിരിക്കുന്ന ആളുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പണപ്പിരിവ് നടത്തിയതായി പരാതി. കൊല്ലം ഇരവിപുരം കയ്യാലക്കല്‍ സ്വദേശി സജീവിന്റെയും ഭാര്യയുടേയും പരാതിയില്‍ പൊലീസ് കേസെടുത്തു. ഇരവിപുരം സ്വദേശി നിസാമിനെതിരെയാണ് കേസ്. ഇയാൾ ഇത്തരത്തിൽ 19,000 രൂപ കൈവശപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

പരാതിക്കാരനായ സജീവ് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയുന്നയാളാണ്. സജീവ് മരണപ്പെട്ടെന്നും, മരണാനന്തര ചടങ്ങുകള്‍ക്ക് പണം വേണമെന്നും നിസാം ഫോണില്‍ ശബ്ദ സന്ദേശം അയച്ചു. ചിലരോട് ഫോണ്‍ വിളിച്ചും പണം ആവശ്യപ്പെട്ടിരുന്നതായി പരാതിയില്‍ പറയുന്നു.

കേസില്‍ ഒന്നാം പ്രതി നിസാമിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ പണപ്പിരിവ് നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. എന്നാല്‍ അസുഖബാധിതനായ സജീവിന്റെ ചികിത്സയ്ക്കാണ് പണം പിരിച്ചതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.