സി.എം വിത്ത് മീ കാൾ…വർഷങ്ങളായി ഉപേക്ഷിച്ച നിലയിൽ ഉള്ള പൈപ്പ് ശേഖരം നിമിഷങ്ങൾക്കുള്ളിൽ

സി.എം വിത്ത് മീ കാൾ…വർഷങ്ങളായി ഉപേക്ഷിച്ച നിലയിൽ ഉള്ള പൈപ്പ് ശേഖരം നിമിഷങ്ങൾക്കുള്ളിൽ

ആറ്റിങ്ങൽ: വർഷങ്ങളായുള്ള പരാതിയിലും നീക്കം ചെയ്യാത്ത റോഡ് കൈയേറി ഉപേക്ഷിച്ച നിലയിലുള്ള പൈപ്പ് ശേഖരം നിമിഷങ്ങൾക്കുള്ളിൽ നീക്കി. മുഖ്യമന്ത്രിയുടെ കാൾ സെന്ററിലേക്ക് വിളിച്ചു പരാതിപ്പെട്ട ഉടനെയാണ് ഈ വിഷയത്തിൽ പരിഹാരം ഉണ്ടായത്. സി.എം വിത്ത് മീ കാൾ സെന്ററിലേക്ക് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളാണ് വിളിച്ച് പരാതിപ്പെട്ടത്.

ആറ്റിങ്ങൽ നഗരത്തിൽ ജലഅതോറിറ്റി ആറ്റിങ്ങൽ ഡിവിഷൻ ആസ്ഥാനത്തിന് പുറകുവശത്തുനിന്നും ദേശീയ പാതയിലേക്കുള്ള റോഡിലാണ് കൂറ്റൻ പൈപ്പുകൾ കൊണ്ട് ഉപേക്ഷിച്ച നിലയിലിട്ടിരുന്നത്. വർഷങ്ങളായി വലിയ കാസ്റ്റ് അയൺ പൈപ്പുകൾ ഇവിടെ കൊണ്ടിരിക്കുകയായിരുന്നു. റോഡിൻ്റെ ഒരുവശം പൂർണമായും പൈപ്പുകൾ നിറഞ്ഞ അവസ്ഥയില് വാഹന ഗതാഗതത്തെയും ബാധിച്ചു. സമീപ വസ്തു ഉടമകൾക്ക് റോഡിൽ നിന്നും വസ്തുവിലേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു.

വർഷങ്ങളായി ഉപേക്ഷിച്ച നിലയിൽ ഉള്ള പൈപ്പ് ശേഖരത്തിന് ചുറ്റും കാട് പടർന്നത് ഇഴജന്തുക്കളുടെയും സങ്കേതവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതും നാട്ടുകാർക്ക് ആശങ്ക ഉയർത്തി. നാട്ടുകാർ നിരവധി തവണ നഗരസഭയിലും ജല അതോറിറ്റിയിലും പരാതിപ്പെട്ടെങ്കിലും യാതൊരു നടപടി ഉണ്ടായില്ല. ഈ പൈപ്പുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജല അതോറിറ്റിയുടെ ആറ്റിങ്ങൽ ഡിവിഷൻ ഓഫീസിൽ സമീപിച്ചപ്പോൾ ഇത് തങ്ങളുടെ പരിധിയിലുള്ള വർക്കുകൾക്ക് വേണ്ടി എത്തിച്ചതല്ലെന്നും ജല അതോറിറ്റി ആസ്ഥാനത്ത് ബന്ധപ്പെടണം എന്നും മറുപടി നൽകി തിരിച്ചയക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്തുള്ള ജല അതോറിറ്റി ആസ്ഥാനത്തെത്തി. ഈ പൈപ്പ് ശേഖരം ഇവിടെ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. നാട്ടുകാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ സൂചിപ്പിച്ചപ്പോൾ ബുദ്ധിമുട്ടുള്ളവർ സ്വന്തം നിലയിൽ ഇത് മാറ്റി മറ്റൊരു സ്ഥലത്ത് കൊണ്ടിടണം എന്ന് നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. ഈ വിഷയം എച്ച്.പി ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ജല അതോറിറ്റിക്ക് പൈപ്പുകൾ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കുന്നതിന് സ്ഥലം കണ്ടെത്താത്തതാണ് ഈ ദുരിതത്തിന് കാരണം. നിലവിൽ വിവിധ പദ്ധതികൾക്ക് വേണ്ടി പൈപ്പുകൾ വാങ്ങിയാൽ റോഡരുകിൽ കൊണ്ടുവന്ന് സൂക്ഷിക്കുകയാണ് പതിവ്. പദ്ധതി പൂർത്തീകരണത്തിനു ശേഷവും ബാക്കി വരുന്ന പൈപ്പുകളും മറ്റ് സാമഗ്രികളും പാതവക്കുകളിൽ കെട്ടിക്കിടക്കും. ഇതാണ് ആറ്റിങ്ങൽ വലിയകുന്നിൽ നാട്ടുകാർക്ക് ദുരിതം സൃഷ്ടിച്ചത്.

വർഷങ്ങളായി പരാതി നൽകുകയും നാട്ടുകാർ വിവിധ ഓഫീസുകളിൽ കയറിയിറങ്ങുകയും ചെയ്തിട്ടും പരിഹരിക്കപ്പെടാത്ത പ്രശ്നമാണ് മുഖ്യമന്ത്രിയുടെ കാൽ സെൻ്ററിലേക്ക് വിളിച്ച ഉടൻ മണിക്കൂറുകൾക്കുള്ളിൽ പൂർണമായും നീക്കം ചെയ്തത്.

ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിൽ വിവിധ കോഴ്സുകളുടെ ഉദ്ഘാടനംനടന്നു

ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിൽ വിവിധ കോഴ്സുകളുടെ ഉദ്ഘാടനംനടന്നു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിൽ ശ്രീനാരായണഗുരു ഓപ്പൻ യൂണിവഴ്സിറ്റി ആരംഭിക്കുന്ന വിവിധ കോഴ്സുകളുടെ ഉദ്ഘാടനം എസ്.ജി.ഒ.യു സിൻഡിക്കേറ്റ് മെമ്പർ അഡ്വ ജി സുഗുണൻ നിർവ്വഹിച്ചു.

ബി.സി.എ, ബി.ബി.എ, ബി.എസ്.സി(ഡേറ്റാ സയൻസ്), ബിക്കോം, ബി.എ(സോഷ്യോളജി) എന്നീ കോഴ്സുകളാണ് തുടങ്ങുന്നത്. കോളേജ് പ്രിൻസിപ്പാൾ ഡോ:എൽ.എസ് സുമ അധ്യക്ഷയായി. ആശംസകൾ അർപ്പിച്ചുകൊണ്ട് എസ്.ജി.ഒ.യു സിൻഡിക്കേറ്റ് മെമ്പർ ഡോ: എം ജയപ്രകാശ്, അക്കാഡമിക്സ് ഡീൻ ഡോ:ആർ ജിഷാരാജ്, കോളേജ് ആന്റീ റാഗിംഗ് കമ്മിറ്റി അംഗം എസ് സതീഷ് കുമാർ, അസിസ്റ്റന്റ് പ്രോഫസർ ഡോ:ചിത്രാ ഭാസ്കർ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് പ്രോഫസർമാരായ എസ്. ശീജിത്ത് സ്വാഗതവും ആര്യാ മുരളി നന്ദിയും പറഞ്ഞു.

ആറ്റിങ്ങൽ നഗരസഭ കേരളോത്സവത്തിനു തുടക്കമായി

ആറ്റിങ്ങൽ നഗരസഭ കേരളോത്സവത്തിനു തുടക്കമായി

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ കേരളോത്സവം മാമം അരീന സ്പോഴ്സ് ഹബിൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ നജാം അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപഴ്സൺ രമ്യാ സുധീർ, കൗൺസിലർമാരായ എം താഹിർ, ഒ.പി ഷീജ, കായികവിഭാഗം ജനറൽ കൺവീനർ വി ഷാജി, കലാവിഭാഗം ജനറൽ കൺവീനർ എസ് സതീഷ് കുമാർ കോഡിനേറ്റർമാരായ പി രാഗേഷ്, അനിൽ, വിനീഷ് എന്നിവർ പങ്കെടുത്തു.

വർക്കലയിൽ 9 വയസ്സുകാരിയെ ശാരീരികമായി ഉപദ്രവിച്ച 52 കാരൻ അറസ്റ്റിൽ

വർക്കലയിൽ 9 വയസ്സുകാരിയെ ശാരീരികമായി ഉപദ്രവിച്ച 52 കാരൻ അറസ്റ്റിൽ

വർക്കലയിലെ സ്വകാര്യ വിദ്യാലയത്തിൽ പഠിക്കുന്ന ഒൻപതു വയസ്സുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നതായി കുട്ടി സ്കൂൾ അധ്യാപികയോട് പറയുകയായിരുന്നു. തുടർന്ന് അധ്യാപകർ നടത്തിയ കൗൺസിലിംഗിൽ ആണ് കുട്ടി ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു പറഞ്ഞത്.

വിവരമറിഞ്ഞ ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ സംഭവം അയിരൂർ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. അയിരൂർ പോലീസ് കുട്ടിയുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്തു.

വീട്ടിൽ ആരുമില്ലാതിരുന്ന അവസരം നോക്കി കുട്ടിയെ തന്ത്രപൂർവ്വം വിളിച്ചുവരുത്തിയാണ് പ്രദേശവാസി കൂടിയായ പ്രതി കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതെന്ന് അയിരൂർ പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ഇന്ന് വൈകുന്നേരത്തോടുകൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

ലളിത (78) നിര്യാതയായി

ലളിത (78) നിര്യാതയായി

ആറ്റിങ്ങൽ പൊയ്ക മുക്ക് ശ്രീഭദ്രത്തിൽ പരേതനായ നടരാജന്റെ ഭാര്യ ലളിത(78) നിര്യാതയായി.

മക്കൾ: ഷീല, ഷീജ
മരുമക്കൾ: ശിവാനന്ദൻ, രാജു

സഞ്ചയനം: വ്യാഴം രാവിലെ 8ന്

തകര്‍ത്തടിച്ച് മിച്ചല്‍ മാര്‍ഷ്; ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് ജയം

തകര്‍ത്തടിച്ച് മിച്ചല്‍ മാര്‍ഷ്; ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് ജയം

പെര്‍ത്ത്: മഴ രസംകൊല്ലിയായ, ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ജയം. മഴയെ തുടര്‍ന്ന് 26 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമാണ് നേടാനായത്. 137 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ഓസ്ട്രേലിയ ബാറ്റ് ചെയ്യുന്നതിനിടെ വീണ്ടും മഴ കളി തടസ്സപ്പെടുത്തി. തുടര്‍ന്ന് ഡക് വര്‍ത്ത്- ലൂയിസ് നിയമപ്രകാരം പുതുക്കി നിശ്ചയിച്ച 131 റണ്‍സ് ഓസ്ട്രേലിയ 29 പന്ത് ബാക്കിനില്‍ക്കേ മറികടക്കുകയായിരുന്നു. 21.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയയുടെ വിജയം. ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് തിളങ്ങി. മിച്ചൽ മാർഷ് 46 റൺസ് എടുത്ത് പുറത്താകാതെ നിന്നു.

മഴയെ തുടര്‍ന്ന് രണ്ടു തവണ നിര്‍ത്തിവെച്ച് 26 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാന്‍ കഴിഞ്ഞത്. 31 പന്തില്‍ 38 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ടോപ് സ്‌കോറര്‍. 31 റണ്‍സെടുത്ത അക്ഷര്‍ പട്ടേലുമായി ചേര്‍ന്ന് 40 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പ് രാഹുല്‍ കെട്ടിപ്പടുത്തില്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ ഇതിലും മോശമാകുമായിരുന്നു. അവസാന ഓവറുകളില്‍ നിതീഷ് കുമാര്‍ റെഡ്ഡി രണ്ടു സിക്സുകളുടെ അകമ്പടിയോടെ പുറത്താകാതെ നേടിയ 19 റണ്‍സ് ആണ് ഇന്ത്യന്‍ സ്‌കോര്‍ 120 കടത്തിയത്.

എട്ടു മാസത്തിനു ശേഷം രോഹിത്തും കോഹ് ലിയും കളത്തിലിറങ്ങുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ ആ ആവേശത്തിന്റെ ആയുസ്സ് അധികം നീണ്ടില്ല. തകര്‍ച്ചയോടെയാണ് ഇന്ത്യയുടെ ഇന്നിങ്സ് ആരംഭിച്ചത്. ഓപ്പണറായി ഇറങ്ങിയ രോഹിത്ത് 14 പന്തില്‍ 8 റണ്‍സെടുത്തും മൂന്നാമനായി ഇറങ്ങിയ കോഹ് ലി എട്ടു പന്ത് നേരിട്ട് സംപൂജ്യനായും പുറത്തായി. രോഹിത്തിനെ ഹെയ്‌സല്‍വുഡ് പുറത്താക്കിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിനാണ് കോഹ് ലിയുടെ വിക്കറ്റ്. സൂപ്പര്‍ താരങ്ങള്‍ പുറത്തായതോടെ, തുടര്‍ന്ന് കരകയറാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.

ഇരുവര്‍ക്കും പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും (18 പന്തില്‍ 10) പുറത്തായി. നഥാന്‍ എല്ലിസിനാണ് വിക്കറ്റ്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 3നു 27 എന്ന നിലയിലായിരുന്നു ഇന്ത്യ. രണ്ടു വര്‍ഷത്തിനിടെ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ പവര്‍പ്ലേ സ്‌കോറാണിത്. 2023ല്‍ ചെന്നൈയില്‍ ഓസീസിനെതിരെ ഇതേ സ്‌കോര്‍ നിലയിലാണ് ഇന്ത്യ പവര്‍പ്ലേ അവസാനിപ്പിച്ചത്.

ഇന്ത്യന്‍ ഇന്നിങ്സിന്റെ 9-ാം ഓവറിലാണ് മഴ ആദ്യം പെയ്തത്. എന്നാല്‍ ശക്തമാകാതിരുന്നതോടെയാണ് കളി പുനഃരാരംഭിച്ചു. എന്നാല്‍ 12-ാം ഓവറില്‍ വീണ്ടും മഴ എത്തിയതോടെ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇന്ത്യന്‍ സമയം 10.10നു നിര്‍ത്തിവച്ച മത്സരം, 12.20നാണ് പുനഃരാരംഭിച്ചത്. എന്നാല്‍ 12 മിനിറ്റു കഴിഞ്ഞപ്പോള്‍ വീണ്ടും മഴ എത്തിയതോടെ കളി നിര്‍ത്തി. ഇതിനിടെ ഇന്ത്യയ്ക്ക് ഒരു വിക്കറ്റും നഷ്ടമായി. ശ്രേയസ്സ് അയ്യരെ (11) ഹെയ്സ്ല്‌വുഡാണ് പുറത്താക്കിയത്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ച്ചയായ 16-ാം ഏകദിനത്തിലാണ് ഇന്ത്യയ്ക്കു ടോസ് നഷ്ടമാകുന്നത്.