by Midhun HP News | Jul 2, 2026 | Latest News, കേരളം
പകരം വെക്കാനില്ലാത്ത നടനാണ് സലിം കുമാര്‍ എന്ന് പൃഥ്വിരാജ്. സലിം കുമാര്‍ അവലൈബിള്‍ അല്ലാതെ വന്നതു കൊണ്ട് മാത്രം ഉപേക്ഷിക്കേണ്ടി വന്ന കഥാപാത്രങ്ങളുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സലിം കുമാറിനൊപ്പം നിരവധി സിനിമകള്‍ ചെയ്യാന്‍ സാധിച്ചത് തന്റെ കരിയറിലെ പ്രവിലേജായി കാണുന്നുവെന്നും പൃഥ്വിരാജ് പറയുന്നു.
‘പകരം വെക്കാനില്ലാത്ത നടനാണ്. കഥാപാത്രമായി ഒരു താരത്തെ മനസില്‍ കണ്ട ശേഷം അവര്‍ ഇല്ലെന്ന് മനസിലാകുമ്പോള്‍ ഒന്നെങ്കില്‍ ആ കഥാപാത്രത്തെ ഉപേക്ഷിക്കുകയോ മാറ്റിയെഴുതുകയോ ചെയ്യുന്ന സാഹചര്യങ്ങളുണ്ട്. അത്തരത്തിലൊരു നടനാണ് അദ്ദേഹം. മുമ്പത്തേത് പോലെ അദ്ദേഹം ആക്ടീവല്ലാതെ വന്നപ്പോള്‍ പല സിനിമകളില്‍ നിന്നും അദ്ദേഹത്തിന്റെ കഥാപാത്രത്തെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെന്ന് എനിക്കറിയാം. അദ്ദേഹം ഇല്ലെങ്കില്‍ പിന്നെ സംഭവിക്കുക ആ കഥാപാത്രത്തിന്റെ കോംപ്രമൈസ്ഡ് വേര്‍ഷന്‍ ആയിരിക്കും. അക്ഷരാര്‍ത്ഥത്തില്‍ തന്നെ പകരംവെക്കാനില്ലാത്ത നടന്‍. സലിം കുമാറിനൊരു പകരക്കാരനെ കണ്ടെത്താനാകില്ല” പൃഥ്വിരാജ് പറയുന്നു.
”ഞാന്‍ പരിചയപ്പെട്ടതില്‍ വളരെ ഇന്ററസ്റ്റിങ് ആയ വ്യക്തികളിലൊരാളാണ് അദ്ദേഹം. എല്ലായിപ്പോഴും അദ്ദേഹം അദ്ദേഹമായിരുന്നു. ആരോടാണെങ്കിലും, എവിടെയാണെങ്കിലും തന്റെ അഭിപ്രായം തുറന്നു പറയുമായിരുന്നു. അസാമാന്യ അറിവുണ്ടായിരുന്നു. സാഹിത്യം, ചരിത്രം, രാഷ്ട്രീയം, നാടകം എല്ലാം അറിയാം. വളരെ നന്നായി വായിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ആ വശം എല്ലാവര്‍ക്കും അറിയുമോ എന്നറിയില്ല. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചുവെന്നത് എന്റെ പ്രിവിലേജാണ്” അദ്ദേഹം പറയുന്നു. ദേശീയ അവാര്‍ഡിലൂടെയാണ് താനടക്കമുള്ളവര്‍ സലിം കുമാറിലെ നടനെ തിരിച്ചറിയുന്നതെന്ന് അവതാരകന്‍ പറയുമ്പോള്‍ അദ്ദേഹത്തെ തിരുത്തുന്നുണ്ട് പൃഥ്വിരാജ്.
”കോമഡിയില്‍ നിന്നും ക്യാരക്ടര്‍ റോളുകളില്‍ നിന്നും ആഴമുള്ള സങ്കീര്‍ണമായ കഥാപാത്രങ്ങള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന മികച്ച നടനാണ് സംലിം കുമാര്‍ എന്ന് കേരളം തിരിച്ചറിയുന്നത് അച്ഛനുറങ്ങാത്ത വീട് എന്ന ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ്. ഞാനും ആ ചിത്രത്തിന്റെ ഭാഗമായിരുന്നു. സലിം കുമാറിനെ സീരിയസ് നടനായി ആദ്യം അവതരിപ്പിക്കുന്നത് ആ ചിത്രത്തിലൂടെയാണ്. അദ്ദേഹത്തിലെ നടന്റെ ആഴവും ഗാംഭീര്യവും ആ സിനിമയിലൂടെയാണ് എല്ലാവരും തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ വിടവ് ഒരിക്കലും നികത്താന്‍ പറ്റാത്തതാണ്” എന്നും പൃഥ്വിരാജ് പറയുന്നു.

by Midhun HP News | Jul 2, 2026 | Latest News, സിനിമ
നടി അന്‍സിബ ഹസ്സന്‍ വീണ്ടും കോടതിയില്‍. ലക്ഷ്മി പ്രിയ്‌ക്കെതിരായ പരാതിയിലാണ് അന്‍സിബ കോടതിയെ സമീപിച്ചത്. ലക്ഷ്മി പ്രിയയ്ക്ക് എതിരായ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്നാണ് കോടതിയെ സമീപിക്കാന്‍ അന്‍സിബ തീരുമാനിക്കുന്നത്.
ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ തന്നെ അപമാനിച്ചുവെന്നാണ് പരാതി. താന്‍ മദ്യപിക്കാറുണ്ടെന്നും തനിക്ക് മദ്യം വാങ്ങിത്തന്നിട്ടുണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞത് വാസ്തവിരുദ്ധമാണെന്നാണ് അന്‍സിബ പരാതിയില്‍ പറയുന്നത്. വിവാദ അഭിമുഖം സംപ്രേക്ഷണം ചെയ്ത ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഉടമയ്ക്കും അവതാരകനുമെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ നടി ശ്വേത മേനോന്റെ പങ്കും അന്വേഷിക്കണമെന്ന് അന്‍സിബ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമ്മ ഭരണസമിതി രാജിവെക്കാനുണ്ടായ സാഹചര്യത്തില്‍ തന്നോട് വക്തിവൈരാഗ്യം തീര്‍ക്കാനായി ശ്വേത മേനോനും ലക്ഷ്മി പ്രിയയും ശ്രമിക്കുകയാണെന്നാണ് അന്‍സിബയുടെ ആരോപണം.
ടിനി ടോമിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് അന്‍സിബ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ അന്‍സിബയുടെ പരാതിയില്‍ കേസ് എടുക്കാനാകില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്നുണ്ടായ ഉത്തരവിലാണ് ടിനി ടോമിനെതിരെ പൊലീസ് കേസെടുക്കുന്നത്.

by Midhun HP News | Jul 2, 2026 | Latest News, കേരളം
ആറ്റിങ്ങൽ: വീരളം ലക്ഷ്മി ഭവനിൽ (വി.വി.എം.ആർ.എ:36) പരേതനായ പി.ആർ സുകുമാരപിള്ളയുടെ (ലക്ഷ്മി ടെക്സ്റ്റെയീൽസ്) സഹധർമ്മിണി എൽ.എം ശാന്ത (86) അന്തരിച്ചു.
മക്കൾ: എസ് ലേഖ, എസ് രാജേഷ് റാവു, പരേതരായ ബാബു റാവു (റിട്ടയേർഡ് ബാങ്ക് മാനോജർ, സിൻഡിക്കേറ്റ് ബാങ്ക്), മോഹൻ റാവു.
മരുമക്കൾ: ആർ അനിത, ബി തങ്കമണി, കെ.കെ വേണു (റിട്ടയേർഡ് ഡയറക്ടർ, ഫിസിക്കൽ എഡ്യൂക്കേഷൻ, കേരളായൂണിവേഴ്സിറ്റി) പി.വി ശാന്തി .
സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.30 മണിക്ക്.
by Midhun HP News | Jul 2, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി. ഒരു പശുവിനെയോ കന്നുകുട്ടിയെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പശുക്കളെയും കന്നുകുട്ടികളെയും കശാപ്പ് ചെയ്യുന്നത് പൂര്‍ണമായും നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.
ഹൈക്കോടതി ഉത്തരവ് രാഷ്ട്രീയ വിവാദമായതോടെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. 1958 ലെ തമിഴ്നാട് മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമാണ് ഹൈക്കോടതിയുടെ ഉത്തരവെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ജോലിക്കും പ്രജനനത്തിനും യോഗ്യമല്ലെന്ന് സാക്ഷ്യപ്പെടുത്തിയ 10 വയസ്സിന് മുകളിലുള്ള പശുക്കളെ കശാപ്പ് ചെയ്യാന്‍ നിയമം അനുവദിക്കുന്നുണ്ട്. നിയമത്തിന് അതീതമായ ഒരു സമ്പൂര്‍ണ്ണ നിരോധനമാണ് ഹൈക്കോടതി ഏര്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ബക്രീദിന് കോയമ്പത്തൂരിലെ പൊതുസ്ഥലങ്ങളില്‍ കശാപ്പ് ചെയ്യുന്നത് തടയാന്‍ മാത്രമാണ് ഹൈക്കോടതി മുമ്പാകെയുള്ള ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ തമിഴ്നാട്ടിലുടനീളം ഗോവധം പൂര്‍ണ്ണമായും നിരോധിക്കുന്ന ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കോടതി ഉത്തരവ് പ്രകാരം, മുസ്ലീങ്ങള്‍ക്ക് മാത്രമല്ല, ഇപ്പോള്‍ ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളില്‍ ഒരു ബലിയര്‍പ്പണവും നടത്താന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ഡിഎംകെ വക്താവ് ഡോ. സയ്യിദ് ഹഫീസുള്ള പറഞ്ഞു.

by Midhun HP News | Jul 2, 2026 | Latest News, കേരളം
പരിയാരം: പതിനൊന്ന് വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിരമിച്ച സബ് ഇൻസ്‌പെക്ടർ പോക്സോ നിയമപ്രകാരം അറസ്റ്റിൽ. പരിയാരം കാപ്പുങ്ങൾ സ്വദേശിയായ ഗോപിനാഥൻ (62) നെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിയുടെ വീട്ടിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
പ്രതിയുടെ അയൽപക്കത്ത് താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിന് ശേഷം ഭയന്നുപോയ കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറയുകയും, രക്ഷിതാക്കൾ ഉടൻ തന്നെ പരിയാരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. വൈദ്യപരിശോധന ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പരിയാരം പൊലീസ് അറിയിച്ചു.

by Midhun HP News | Jul 2, 2026 | Latest News, കേരളം
ബംഗളൂരു: യുവതികളെ ഉപയോഗിച്ച് അനാശാസ്യപ്രവർത്തനം നടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പത്ത് യുവതികളടക്കം 12 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ. ബംഗളൂരുവിൽ നിയമവിരുദ്ധമായി താമസിച്ചുവന്നവരാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസിന്റെ പിടിയിലായത്.
സംഘത്തിലുണ്ടായിരുന്ന സുഹാഗ് മൻസൂർ അലി(29), മുകുൾ(32) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ബാനസവാടി, ഹെന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു പരിശോധന നടത്തിയത്. രണ്ടുമാസം മുൻപ് പശ്ചിമബംഗാൾ അതിർത്തി വഴിയാണ് 12 പേരും ഇന്ത്യയിലേക്ക് കടന്നതെന്ന് പോലീസ് പറഞ്ഞു.
യുവതികളുടെ ചിത്രം ഓൺലൈൻ വഴി പ്രചരിപ്പിച്ച് ആവശ്യക്കാരുമായി ബന്ധപ്പെട്ട് അനാശാസ്യപ്രവർത്തനത്തിന് ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. യുവതികളെ ബംഗളൂരുവിലെ ഫോറിനേഴ്‌സ് റീജണൽ രജിസ്‌ട്രേഷൻ ഓഫീസിന് കൈമാറി. ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Recent Comments