നഴ്സിംഗ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നഴ്സിംഗ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല കുറ്റൂരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റൂര്‍ സ്വദേശിയായ ആരോണ്‍ അനില്‍ ജോസ് (20) ആണ് മരിച്ചത്. ആരോണിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലെ നഴ്സിംഗ് കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ആരോണ്‍. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം നടന്നത്.

വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോണ്‍ മാനസിക വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നിരന്തരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്ന ഇയാളുടെ ഫോണ്‍ രണ്ടുദിവസം മുന്‍പ് കേടായതിനെ തുടര്‍ന്ന് വലിയ മനോവിഷമത്തിലായിരുന്നുവെന്നും, ഇതാണ് സംഭവത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

എന്നാല്‍ സംഭവത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാനഡയിലുള്ള മാതാവ് നാട്ടിലെത്തിയതിന് ശേഷം സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് ആത്മഹത്യ പരിഹാരമല്ല. മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടണം. 24 മണിക്കൂര്‍ ഹെല്‍പ്ലൈന്‍ നമ്പര്‍ 1056-ല്‍ വിളിച്ച് ആശങ്കകള്‍ പങ്കുവെയ്ക്കാം.

ശിവാലയ ഓട്ടത്തിനൊരുങ്ങി ക്ഷേത്രങ്ങൾ

ശിവാലയ ഓട്ടത്തിനൊരുങ്ങി ക്ഷേത്രങ്ങൾ

നാഗർകോവിൽ: ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷത്രങ്ങളിൽ ഭക്തർ ഓടിദർശനം നടത്തുന്ന ശിവാലയ ഓട്ടം 14ന് തുടങ്ങും.

ഇതിന്റെ ഭാഗമായി ക്ഷേത്രങ്ങളിലെ ഒരുക്കങ്ങൾ പൂർത്തിയായി. 15 നാണ് മഹാശി വരാത്രി.

ശൈവ-വൈഷ്ണവ ബന്ധം ഊട്ടിയുറപ്പിക്കുന്ന ശിവാലയ ഓട്ടം കന്യാകുമാരി ജില്ലയിൽ മാത്രമാണ് ഉള്ളതെന്നും സവി ശേഷതയാണ്. ശിവരാത്രിയുടെ തലേദിവസം മുഞ്ചിറ തിരുമലക്ഷേത്രത്തിൽ നിന്ന് സന്ധ്യാ ദീപാരാധന തൊഴുത ശേഷമാണ് ശിവാലയ ഓട്ടത്തിന് തുടക്കമാകുക.

ഏകദേശം 110 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് തിരുനട്ടാലത്ത്ശങ്കരനാരായണനെ
തൊഴുത് തീർത്ഥാടനം പൂർത്തിയാക്കും. ശിവരാത്രിക്ക് തലേദിവസം ആരംഭിക്കുന്ന ശിവാലയ ഓട്ടം ശിവരാത്രിയുടെ പിറ്റേദിവസം രാവിലെ പൂർത്തിയാകും.

ശിവാലയ ഓട്ടം ഇങ്ങനെ….

1. കുഴിത്തുറയിൽ നിന്ന് 8 കിലോമീറ്റർ സഞ്ചരിച്ചാൽ ആദ്യത്തെ ശിവക്ഷേത്രമാ യ തിരുമലയിലെത്താം.

2. അവിടെ നിന്ന് മാർത്താണ്ഡം വഴി15 കിലോമീറ്റർ സഞ്ചരിച്ചാൽ തിക്കുറുശ്ശി മഹാ ദേവ ക്ഷേത്രം,

3.അവിടെ നിന്ന് അരുമന വഴി12 കിലോമീറ്റർ സഞ്ചരിച്ചാൽ തൃപ്പരപ്പ്

4.കുലശേഖരം വഴി 8 കിലോമീറ്റർ പിന്നിട്ട് തിരുനന്തിക്കര. ശിവാലയ ഓട്ടം തുടങ്ങുന്ന ദിവസം രാത്രി ഇവിടെ ഉത്സവത്തിന് കൊടിയേറും.

5. തിരുനന്തിക്കരയിൽ നിന്ന് കുലശേഖരം വഴി 8 കിലോമീറ്റർ താണ്ടി
പൊൻമനയിലെത്താം.

6. പൊൻമനയിയിൽ നിന്ന് 10 കിലോമീറ്റർ സഞ്ചരിച്ച് പന്നിപ്പാകം ക്ഷേത്രം

7.അവിടെ നിന്ന് 6 കിലോമീറ്റർ അകലെ പദ്മനാഭപുരം കോട്ടയ്ക്കകത്താണ് കൽക്കുളം.

8.അവിടെ നിന്ന് 3 കിലോമീറ്റർ സഞ്ചരിച്ചാൽ മേലാങ്കോട്

9. മേലാങ്കോട്ടു നിന്ന് 5 കിലോമീറ്റർ അകലെയാണ് തിരുവിടയ്ക്കോട്

10.അവിടെ നിന്ന് 9 കിലോമീറ്റർ ദൂരെയാണ് തിരുവിതാംകോട്

11. തുടർന്ന് 9 കിലോമീറ്റർ പിന്നിട്ടാൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് പുനരു ദ്ധാരണം ചെയ്ത തൃപ്പന്നിയോട്ക്ഷേത്രം

12.അവിടെ നിന്നു 4 കിലോ മീറ്റർ ഉള്ളിലാണ് തിരുനട്ടാലം ക്ഷേത്രം

ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കം കുറിച്ച് കാപ്പുകെട്ട് ചടങ്ങ് 23ന്

ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കം കുറിച്ച് കാപ്പുകെട്ട് ചടങ്ങ് 23ന്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കം കുറിച്ച് കാപ്പുകെട്ട് ചടങ്ങ് 23ന് വൈകിട്ട് 5.30ന് നടക്കും. സാധാരണ രാവിലെയാണ് കാപ്പുകെട്ടി കുടിയിരുത്തൽ നടക്കുന്നത്. അപൂർവമായിട്ടാണ്‌ വൈകിട്ട് ചടങ്ങ് നടക്കുന്നത്.കാർ ത്തിക നാളിലാണ് കാപ്പുകെട്ട് നടക്കുന്നത്. 23വൈകിട്ട് 4.35 നാണ് കാർത്തിക നക്ഷത്രം തുടങ്ങുന്നത്. അതുകൊണ്ടാണ് ചടങ്ങ് വൈകിട്ടായത്.

ഉത്സവത്തോടനുബന്ധിച്ചുള്ള മറ്റ് ചടങ്ങുകൾ രാവിലെ 4.30ന് പള്ളിയുണർത്തലോടെ ആരംഭിക്കും. ഏഴാം ഉത്സവദിവസമായ മാർച്ച് 1 ന് ഒഴികെ എല്ലാ ദിവസവും പള്ളിയുണർത്തൽ 4.30നു.

മാർച്ച് 1 ന് രാവിലെ 7നാണ് പള്ളിയുണർത്തൽ. രാത്രി 1നാണ് നട അടയ്ക്കുന്നത്. പൊങ്കാല തലേന്നായ മാർച്ച് 2ന്റ രാത്രി 2ന് മാത്രമേ നട അടയ്ക്കുക്കൂ.

23ന് രാത്രി 8ന് കലാപരിപാടികളുടെ ഉദ്ഘാടനം സൂപ്പർതാരം മോഹൻലാൽ നിർവഹിക്കും. വേദി ‘അംബ’യിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയ അംബാ പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങും.

തുടർന്ന് നന്ദഗോവിന്ദം ഭജൻസിൻ്റെ സംഗീത പരിപാടി നടക്കും. അംബിക, അംബാലിക വേദികളിലും കലാപരിപാടികൾ രാവിലെ മുതൽ രാത്രി 12 വരെ തുടർച്ചയായി അരങ്ങേറും.

മൂന്നാം ഉത്സവദിവസമായ 25ന് രാവിലെ 8.45ന് കുത്തിയോട്ടവ്രതം ആരംഭിക്കും.

അന്ന് രാത്രി 10ന് അംബ വേദിയിൽ ചാലക്കുടി പ്രസിദയുടെ നാടൻപാട്ട് ഉണ്ടാകും.
27 ന് രാത്രി 8ന് പിന്നണി ഗായകൻ ഉണ്ണിമേനോൻ നയിക്കുന്ന ഗാനമേളയും, 11 ന് ഡോ.നീനാ പ്രസാദിന്റെ ശാസ്ത്രീയ നൃത്തവും നടക്കും.

28രാത്രി 8നു ശദളം മ്യൂസിക് ബാൻഡിന്റെ ഫ്യൂഷൻ, 10ന് ആര്യദയാലും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ് എന്നിവ ഉണ്ടാകും. മാർച്ച് 3നു രാവിലെ 9.45ന് പൊങ്കാല അടുപ്പുകളിൽ തീ പകരും. ഉച്ചയ്ക്ക് 2.15 ന് പൊങ്കാല നിവേദ്യം, രാത്രി 8.30ന് കുത്തിയോട്ടം, ചൂരൽകുത്ത്, രാത്രി 10.45ന് പുറത്തെഴുന്നള്ളത്ത്.

4നു രാവിലെ 8ന് അകത്തെഴുന്നള്ളത്ത്. രാത്രി 9.45ന് കാപ്പഴിപ്പ്, 12.45ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പരിശീലനം റദ്ദാക്കി, താരങ്ങളുടെ പരിക്ക് ഭേദമായില്ല?

ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പരിശീലനം റദ്ദാക്കി, താരങ്ങളുടെ പരിക്ക് ഭേദമായില്ല?

ഡല്‍ഹി: ടി20 ലോകകപ്പിൽ നമീബിയയെ നേരിടുന്നതിന് മുൻപുള്ള പരിശീലനത്തിൽ ഇന്ത്യൻ ടീം പങ്കെടുത്തില്ല. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കേണ്ട പരിശീലനമാണ് ഇന്ത്യൻ ടീം ഒഴിവാക്കിയത്. പരിശീലന സെക്ഷൻ ഒഴിവാക്കിയതിന്റെ കാരണം എന്താണെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.

ഫെബ്രുവരി 10ന് നമീബിയ–നെതര്‍ലന്‍ഡ്‌സ് മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും സ്റ്റേഡിയം പരിശീലനത്തിനായി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ടീം പരിശീലനം ഒഴിവാക്കിയത് എന്നാണ് സൂചന. നമീബിയ രാവിലെ സെഷനിലും നെതര്‍ലന്‍ഡ്‌സ് വൈകുന്നേരം സെഷനിലുമാണ് ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നത്. ”ഡേ ഓഫ്. പരിശീലനമോ വാര്‍ത്താസമ്മേളനമോ ഇല്ല,” എന്ന് മാത്രമാണ് കഴിഞ്ഞ ദിവസം ബിസിസിഐ പുറത്തിറക്കിയ വാർത്താക്കുറുപ്പിൽ പറയുന്നത്.

അതേസമയം, ചൊവ്വാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീം പരിശീലനം നടത്തുമെന്ന് ബിസിസിഐ വ്യക്തമാക്കി. താരങ്ങളുടെ പരിക്ക് സംബന്ധിച്ചുള്ള വിശകലനത്തിന് അടിസ്ഥാനത്തിലാണ് ഇന്ത്യൻ ടീം പരിശീലനം ഒഴിവാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്. നമീബിയയ്ക്കെതിരെ ഈ മാസം 12നാണ് ഇന്ത്യയുടെ അടുത്ത മത്സരം.

തിരുവനന്തപുരം ജില്ലയിലെ അമ്പൂരി കുമ്പിച്ചൽക്കടവ് പാലംഫെബ്രുവരി11 ന് നാടിന് സമർപ്പിക്കുന്നു

തിരുവനന്തപുരം ജില്ലയിലെ അമ്പൂരി കുമ്പിച്ചൽക്കടവ് പാലംഫെബ്രുവരി11 ന് നാടിന് സമർപ്പിക്കുന്നു

തിരുവനന്തപുരം ജില്ലയിലെഅമ്പൂരി കുമ്പിച്ചൽക്കടവ് പാലംഫെബ്രുവരി 11 ന് നാടിന് സമർപ്പിക്കുന്നു.നെയ്യാർ ഡാമിന്റെ ജലസംഭരണി നിർമാണത്തെ തുടർന്ന് അഗസ്ത്യമലയുടെ താഴ്‌വരയിൽ കരിപ്പയാറിന് നടുവിൽ തുരുത്തായി മാറിയ തൊടുമല ഗ്രാമത്തിൽ ഒറ്റപ്പെട്ടുപോയ ആദിവാസി ഉന്നതികളിലെ ആയിരത്തോളം ജനങ്ങളുടെ എത്രയോകാലത്തെ കഷ്ടപ്പാടുകൾക്കും യാത്രാദുരിതത്തിനും അറുതിവരുത്താനാണ് കിഫ്ബി പദ്ധതിയിൽ 24.71 കോടി രൂപ ചെലവഴിച്ച് കുമ്പിച്ചൽക്കടവ് പാലം യാഥാർത്ഥ്യമാക്കിയത്.

കടത്ത് വള്ളത്തെ മാത്രം ആശ്രയിച്ച് പുറംലോകത്തേക്ക് എത്തിയിരുന്ന പ്രദേശവാസികൾ ദൈനംദിന യാത്രകൾക്കും അടിയന്തിര ഘട്ടങ്ങളിൽ ആശുപത്രിയിലേക്കെത്തുവാനും അവശ്യസാധനങ്ങൾ യഥാസമയം ലഭിക്കുന്നതിലും ഏറെ കഷ്ടപ്പാടുകൾ അനുഭവിച്ചിരുന്നു. എൽഡിഎഫ് സർക്കാർ കിഫ്ബിയിൽ ഫണ്ട് അനുവദിക്കുകയും ശ്രീ. സി കെ ഹരീന്ദ്രൻ എംഎൽഎയുടെ നിരന്തര പരിശ്രമവുമാണ് എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് അമ്പൂരി കുമ്പിച്ചൽക്കടവ് പാലം യാഥാർത്ഥ്യമാക്കിയത്.

ആദിവാസി ജനവിഭാഗങ്ങളുടെ യാത്രാദുരിതത്തിന് അറുതിവരുത്തുക മാത്രമല്ല അമ്പൂരി പ്രദേശത്തിൻ്റെ ടൂറിസം സാധ്യതകൾ കൂടി വർദ്ധിപ്പിച്ചിരിക്കുകയാണ് ഈ പാലം. ദിവസേന നൂറുകണക്കിന് ആളുകളാണ് പാലം കാണാനായി മാത്രം ഇവിടേക്കെത്തുന്നത്. അതുകൊണ്ട് തന്നെ ഡിസൈൻ പോളിസി പ്രകാരം പാലത്തിൻ്റെ താഴെയുള്ള ഒഴിഞ്ഞ ഭാഗത്തെ ഉപയോഗപ്പെടുത്തി ഒരു വിനോദ സഞ്ചാര കേന്ദ്രം ആരംഭിക്കുന്നതിനായി 99 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

ഫെബ്രുവരി 11 ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ കുമ്പിച്ചൽകടവ് പാലം നാടിന് സമർപ്പിക്കുകയാണ്. ഇതോടൊപ്പം പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് പൂർത്തിയാക്കിയ 30 റോഡുകളും 6 പാലങ്ങളും നാടിന് സമർപ്പിക്കും.

അമ്മ ഫോൺ പിടിച്ചു വാങ്ങി; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

അമ്മ ഫോൺ പിടിച്ചു വാങ്ങി; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

അമ്മ ഫോൺ പിടിച്ചു വാങ്ങി; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി.
അമ്മ ഫോൺ പിടിച്ചുവാങ്ങിയതിന്റെ മനോവിഷമത്തിലാണ് വിദ്യാർത്ഥി ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

കൊല്ലത്ത് ഏരൂരിൽ 16 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഷിബു-സിന്ധു ദമ്പതികളുടെ മകൻ സച്ചിനെ(16)യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടമൺ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു സച്ചിൻ.

അമ്മ ഫോൺ പിടിച്ചുവാങ്ങിയതിന്റെ മനോവിഷമത്തിലാണ് വിദ്യാർത്ഥി ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയായിരുന്നു സംഭവം. ഏരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.