കരൂര്‍ ദുരന്തം: ടിവികെ നേതാവ് ജീവനൊടുക്കി; മന്ത്രി സെന്തില്‍ ബാലാജിക്കെതിരെ കുറിപ്പ്

കരൂര്‍ ദുരന്തം: ടിവികെ നേതാവ് ജീവനൊടുക്കി; മന്ത്രി സെന്തില്‍ ബാലാജിക്കെതിരെ കുറിപ്പ്

ചെന്നൈ: കരൂര്‍ ദുരന്തത്തെത്തുടര്‍ന്ന് നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം ( ടിവികെ ) പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപുറം ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പനാണ് ജീവനൊടുക്കിയത്. ഡിഎംകെ നേതാവും മന്ത്രിയുമായ സെന്തില്‍ ബാലാജിക്കെതിരെ കുറിപ്പെഴുതി വെച്ചിട്ടാണ് അയ്യപ്പന്‍ ആത്മഹത്യ ചെയ്തത്.

സെന്തില്‍ ബാലാജിയുടെ സമ്മര്‍ദ്ദം കാരണമാണ് വിജയുടെ പരിപാടിക്ക് ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് കുറിപ്പില്‍ അയ്യപ്പന്‍ ആരോപിക്കുന്നു. കഴിഞ്ഞ ഏതാനു വര്‍ഷങ്ങളായി വിജയ് ഫാന്‍സ് അസോസിയേഷന്‍ അംഗമായിരുന്നു. പിന്നീട് വിജയ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ പാര്‍ട്ടി ഭാരവാഹിയാകുകയായിരുന്നു.

കരൂര്‍ ദുരന്തത്തില്‍ ആദ്യ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പടെ അഞ്ച് പ്രധാന വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.

അതിനിടെ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് കൂടുതല്‍ ടിവികെ നേതാക്കളെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. ടിവികെ ജനറല്‍ സെക്രട്ടറി ആനന്ദ് അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും വിജയിന് ഒളിച്ചോടാന്‍ സാധിക്കില്ലെന്ന് ഡിഎംകെ വ്യക്തമാക്കി. ദുരന്തത്തില്‍ 41 പേരാണ് മരിച്ചത്. നിരവധി പേര്‍ ചികിത്സയിലാണ്.

വിദ്യാരംഭത്തിന് ഇനി രണ്ടുനാള്‍, ഇന്ന് ദുര്‍ഗാഷ്ടമി; പ്രാധാന്യം അറിയാം

വിദ്യാരംഭത്തിന് ഇനി രണ്ടുനാള്‍, ഇന്ന് ദുര്‍ഗാഷ്ടമി; പ്രാധാന്യം അറിയാം

കൊച്ചി: ദേവീ ഉപാസനയുടെ പൂര്‍ണതയിലെത്തുന്ന ദുര്‍ഗാഷ്ടമി ഇന്ന്. തിങ്കളാഴ്ച ചിലയിടത്ത് പൂജവെച്ചെങ്കിലും ചൊവ്വാഴ്ചയും പൂജവെപ്പ് തുടരും. നവരാത്രിയിലെ പ്രധാന ദിനമായ മഹാനവമി ബുധനാഴ്ചയാണ്. വ്യാഴാഴ്ച രാവിലെ പൂജയെടുപ്പിനുശേഷം വിദ്യാരംഭം ആരംഭിക്കും. എല്ലായിടത്തും കുട്ടികളെ എഴുത്തിനിരുത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

വീടുകളിലും ക്ഷേത്രങ്ങളിലും പൂജവയ്ക്കുന്നതിനു പുറമേ കച്ചവടസ്ഥാപനങ്ങള്‍, തൊഴില്‍കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍ എന്നിവിടങ്ങളിലും ആയുധപൂജയും പതിവുണ്ട്. പുസ്തകം, പേന എന്നിവയ്ക്കുപുറമേ പണിയായുധങ്ങള്‍, വാഹനങ്ങള്‍ എന്നിവയും പൂജിക്കാറുണ്ട്. ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിമാര്‍, തന്ത്രിമാര്‍, പൂജാരിമാര്‍ എന്നിവരും ആചാര്യന്മാരും സംഗീതകാരന്മാരും ചിത്രകാരന്മാരും വിദ്യാരംഭത്തിനു നേതൃത്വം നല്‍കും. അക്ഷരമെഴുത്തിനു തുടക്കംകുറിക്കുന്നതിനൊപ്പം സംഗീതം, കലകള്‍, ചിത്രരചന എന്നിവയ്ക്കും വിജയദശമിക്കു തുടക്കമാകും.

ശരദ് നവരാത്രിയിലെ അഷ്ടമിയെ ദുര്‍ഗ്ഗാഷ്ടമി എന്നാണ് പറയുക. സായം കാലത്ത് അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവെക്കേണ്ടത്. തൊഴിലാളികളും കരകൗശലവിദഗ്ധരും എല്ലാം തന്നെ അവരവരുടെ തൊഴിലുപകരണങ്ങളും പണിയായുധങ്ങളും പൂജയ്ക്കു വേണ്ടി സമര്‍പ്പിക്കണം. സാധാരണ ഗതിയില്‍ ക്ഷേത്രങ്ങളിലാണ് പൂജ വെക്കുക. എന്നാല്‍ സ്വന്തം വീട്ടിലും പൂജ വെക്കാവുന്നതാണ്.വീട്ടില്‍ പൂജ വെക്കുമ്പോള്‍ ശുദ്ധിയുള്ള സ്ഥലത്തോ പൂജാമുറിയിലോ വേണം വെക്കാന്‍.

അഷ്ടമി കഴിഞ്ഞാല്‍ പിന്നെ വരുന്നത് മഹാനവമിയാണ്. മഹാനവമി ദിവസം ആയുധ പൂജ നടത്തണം. അന്ന് നവദുര്‍ഗ്ഗമാരില്‍ ഒമ്പതാമത്തെ ഭാവമായ സിദ്ധിദാത്രിയെ ആണ് ഭജിക്കുന്നത്. ഈ ദിവസം, ആചാരാനുഷ്ഠാനങ്ങളുടെയും സമ്പൂര്‍ണ്ണ ഭക്തിയുടെയും സഹായത്തോടെ ആത്മീയ പരിശീലനം നടത്തുന്ന ഒരു ഭക്തന്‍ എല്ലാ നേട്ടങ്ങളും കൈവരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ ഇന്ദ്രിയങ്ങളും ദേവിയില്‍ കേന്ദ്രീകരിച്ച് ദേവിയുമായി ലയിച്ച് താദാദ്മ്യത്തില്‍ എത്താന്‍ ശ്രമിക്കണം.

അതിനു ശേഷമാണ് വിജയദശമി. ഒമ്പതു ദിനരാത്രങ്ങള്‍ നിറഞ്ഞു നിന്ന കഠിന വ്രതം താണ്ടി അജ്ഞാനത്തെ നീക്കി ശുദ്ധീകരിക്കപ്പെട്ട് മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജം തേടുന്ന ദിവസമാണ് വിജയദശമി. മഹിഷാസുരനെതിരെ ദുര്‍ഗ്ഗാദേവി നേടിയ വിജയത്തെ അനുസ്മരിക്കുന്ന ദിനമാണിത്.

സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്ന് ദിവസം ബാങ്ക് അവധി; നാളെയും മറ്റന്നാളും മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല

സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്ന് ദിവസം ബാങ്ക് അവധി; നാളെയും മറ്റന്നാളും മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല

കൊച്ചി: സംസ്ഥാനത്ത് ഈ ആഴ്ച തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് അവധി. സെപ്തംബര്‍ 30- ദുര്‍ഗാഷ്ടമി, ഒക്ടോബര്‍ ഒന്ന് – മഹാനവമി, ഒക്ടോബര്‍ രണ്ട് – ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികള്‍.

അടിയന്തര ആവശ്യങ്ങള്‍ക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്. ദൂരയാത്ര ചെയ്യുന്നവര്‍ എടിഎമ്മില്‍ നിന്ന് ആവശ്യത്തിന് പണം കൈയില്‍ കരുതുന്നതും നന്നാവും. എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിന് തടസ്സമില്ല. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്ത് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.

ബുധനാഴ്ച ഡ്രൈ ഡേയും വ്യാഴാഴ്ച ഗാന്ധിജയന്തിയും ആയതിനാല്‍ രണ്ടു ദിവസം മദ്യ വില്‍പ്പനശാലകളും പ്രവര്‍ത്തിക്കില്ല. ബാറുകള്‍ക്കും അവധിയായിരിക്കും. അര്‍ധവാര്‍ഷിക സ്റ്റോക്കെടുപ്പ് ആയതിനാല്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ഏഴു വരെയാകും ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

തെക്കൻ ഗുജറാത്ത് അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ, വടക്കൻ കൊങ്കൺ, അതിനോട് ചേർന്ന വടക്കു കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഗുജറാത്ത്, കൊങ്കൺ, ഗോവ തീരങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ് തീരം, ആൻഡമാൻ കടൽ, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യമത്സരത്തിൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യമത്സരത്തിൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ

മുംബൈ: വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിന്‌ ഇന്ന്‌ തുടക്കം. ആദ്യമത്സരത്തിൽ ആതിഥേയരായ ഇന്ത്യ അയൽക്കാരായ ശ്രീലങ്കയെ നേരിടും. പകൽ മൂന്നിന്‌ ഗുവാഹത്തിയിലെ ബർസപര സ്‌റ്റേഡിയത്തിലാണ് മത്സരം. പതിമൂന്നാം ലോകകപ്പിൽ എട്ട്‌ ടീമുകളാണ്‌ മാറ്റുരയ്ക്കുന്നത്.

ഇന്ത്യക്കും ശ്രീലങ്കക്കും പുറമേ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌, ന്യൂസിലൻഡ്‌, പാകിസ്ഥാൻ, ബംഗ്ലാദേശ്‌, ദക്ഷിണാഫ്രിക്ക ടീമുകളാണ് മത്സരരം​ഗത്തുള്ളത്. പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം ലങ്കൻ തലസ്ഥാനമായ കൊളംബോയിലാണ്‌. ശ്രീലങ്കയുടെ ചില മത്സരങ്ങളടക്കം കൊളംബോയിൽ 11 കളിയുണ്ട്‌.

ആകെ 31 മത്സരങ്ങളാണ് ഉണ്ടാകുക. ഗുവാഹത്തിക്ക്‌ പുറമെ ഇൻഡോർ, വിശാഖപട്ടണം, നവി മുംബൈ എന്നിവയാണ്‌ ഇന്ത്യയിലെ വേദികൾ. നവി മുംബെൈയിൽ നവംബർ രണ്ടിനാണ് ഫൈനൽ. പാകിസ്ഥാൻ ഫൈനലിൽ കടക്കുകയാണെങ്കിൽ ഫൈനൽ കൊളംബോയിലാകും നടക്കുക. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ഏഴു തവണ ജേതാക്കളായിട്ടുണ്ട്.

നാലുതവണ ഇംഗ്ലണ്ടും ഒരിക്കൽ ന്യൂസിലൻഡും ജേതാക്കളായി. ഇന്ത്യ 2005ലും 2017ലും റണ്ണറപ്പായിട്ടുണ്ട്‌. അഞ്ചാമത്തെ ലോകകപ്പ്‌ കളിക്കുന്ന ഹർമൻപ്രീത്‌ ക‍ൗർ ആദ്യമായി ഇന്ത്യൻ ടീമിനെ നയിക്കുന്നു. സ്‌മൃതി മന്ഥാന, ജമീമ റോഡ്രിഗസ്‌, വിക്കറ്റ്‌ കീപ്പർ റിച്ചാ ഘോഷ്‌, ദീപ്‌തി ശർമ എന്നിവർ ടീമിലുണ്ട്. പത്ത്‌ ലോകകപ്പ്‌ കളിച്ച ഇന്ത്യ 70 മത്സരങ്ങളിൽ 37 ജയം കുറിച്ചിട്ടുണ്ട്‌.

തദ്ദേശ വോട്ടർപ്പട്ടിക: ഇന്നലെ ലഭിച്ചത് 2285 അപേക്ഷകൾ; ഒക്ടോബർ 14 വരെ പേര് ചേര്‍ക്കാം

തദ്ദേശ വോട്ടർപ്പട്ടിക: ഇന്നലെ ലഭിച്ചത് 2285 അപേക്ഷകൾ; ഒക്ടോബർ 14 വരെ പേര് ചേര്‍ക്കാം

തിരുവനന്തപുരം : ​തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയിൽ പേരുചേർക്കലിന് മികച്ച പ്രതികരണം. ആദ്യ ദിവസമായ ഇന്നലെ അപേക്ഷിച്ചത്‌ 2,285 പേരാണ്. തിരുത്തൽ വരുത്തുന്നതിന് 83 പേരും, വാർഡ്‌ മാറ്റുന്നതിന് 266 പേരും, പട്ടികയിൽ നിന്നും പേര്‌ ഒഴിവാക്കുന്നതിന് 69 പേരും അപേക്ഷ നൽകി.

കരട് വോട്ടര്‍പ്പട്ടിക തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും sec.kerala.gov.in വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2025 ജനുവരി ഒന്നിനോ മുമ്പോ 18 വയസ്‌ പൂര്‍ത്തിയായവര്‍ക്ക്‌ ഒക്ടോബർ 14 വരെ പേര് ചേര്‍ക്കാം. വിവരങ്ങൾ തിരുത്തൽ, വാർഡ്‌മാറ്റം വരുത്തൽ, പേര് ഒഴിവാക്കൽ എന്നിവയ്‌ക്ക്‌ അപേക്ഷകൾ വെബ്സൈറ്റിൽ ഓണ്‍ലൈനായി സമർപ്പിക്കണം. അന്തിമ പട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും.

2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് അവസരം. വിവരങ്ങള്‍ തിരുത്താനും വാര്‍ഡ് മാറ്റാനും പേര് ഒഴിവാക്കാനും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ആവശ്യമായ രേഖകള്‍ സഹിതം ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം.

കരട് പട്ടികയില്‍ എല്ലാ വോട്ടര്‍മാര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ഉണ്ടാകും. രണ്ടിന് പുതുക്കി പ്രസിദ്ധീകരിച്ച പട്ടികയാണ് ഇപ്പോള്‍ കരടായി പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ 2,83,12,458 വോട്ടര്‍മാരുണ്ടാകും. പ്രവാസി വോട്ടര്‍പ്പട്ടികയില്‍ 2087 പേരുമുണ്ട്.