ഭര്‍ത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാന്‍ മരുമകള്‍ക്കു ബാധ്യതയില്ല: അലഹാബാദ് ഹൈക്കോടതി

ഭര്‍ത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാന്‍ മരുമകള്‍ക്കു ബാധ്യതയില്ല: അലഹാബാദ് ഹൈക്കോടതി

പ്രയാഗ്രാജ്: ഭര്‍ത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാന്‍ മരുമകള്‍ക്ക് നിയമപരമായ ബാധ്യതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം ഭര്‍തൃ മാതാപിതാക്കള്‍ക്കു മരുമകളില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ജസ്റ്റിസ് മദന്‍ പാല്‍ സിങ്് വ്യക്തമാക്കി.

നിയമത്തില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുള്ള വിഭാഗങ്ങള്‍ക്ക് മാത്രമേ ജീവനാംശം ആവശ്യപ്പെടാന്‍ അര്‍ഹതയുള്ളൂവെന്ന് കോടതി പറഞ്ഞു. നിയമപരമായി ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ല.

ഭര്‍ത്താവിന്റെ മാതാപിതാക്കളെ നോക്കുക എന്നത് ഒരു ധാര്‍മ്മിക കടമയായിരിക്കാം. എന്നാല്‍ നിയമപരമായ പിന്‍ബലം അതിനില്ല. ധാര്‍മ്മികമായ ബാധ്യതകളെ നിയമപരമായി നടപ്പിലാക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. മരുമകളുടെ മേല്‍ ഇത്തരമൊരു ബാധ്യത അടിച്ചേല്‍പ്പിക്കുന്നത് നിയമ സംവിധാനത്തിന്റെ ലക്ഷ്യമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

ആഗ്രയിലെ കുടുംബ കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് പ്രായമായ ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഉത്തര്‍പ്രദേശ് പൊലീസില്‍ കോണ്‍സ്റ്റബിളായ മരുമകള്‍ക്കെതിരെയായിരുന്നു ഇവരുടെ പരാതി. തങ്ങള്‍ പ്രായമായവരും നിരക്ഷരരും ദരിദ്രരുമാണെന്നും ഏക മകന്റെ മരണശേഷം തങ്ങളെ നോക്കാന്‍ ആരുമില്ലെന്നും ദമ്പതികള്‍ വാദിച്ചു. മകന്റെ മരണാനന്തര ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റുന്നത് മരുമകളാണെന്നും അവര്‍ക്ക് സ്വന്തമായി വരുമാനമുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ കോടതി മരുമകള്‍ക്ക് ജോലി ലഭിച്ചത് ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നുള്ള കാരുണ്യ നിയമനത്തിലൂടെ ആണെന്ന് തെളിയിക്കാന്‍ രേഖകളില്ലെന്നും വ്യക്തമാക്കി.

സ്വത്ത് തര്‍ക്കങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇത്തരം ജീവനാംശ കേസുകളില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

വിവാദ തൊഴില്‍ കോഡ്: കേന്ദ്ര ട്രേഡ് യുണിയനുകള്‍ നാളെ കരിദിനം ആചരിക്കും

വിവാദ തൊഴില്‍ കോഡ്: കേന്ദ്ര ട്രേഡ് യുണിയനുകള്‍ നാളെ കരിദിനം ആചരിക്കും

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ തൊഴില്‍ കോഡിനെതിരെ ട്രേഡ് യൂണിയനുകള്‍ നാളെ കരിദിനം ആചരിക്കും. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളുടേയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര തൊഴിലാളി സംഘടനയുമാണ് ബുധനാഴ്ച കരിദിനം ആചരിക്കുന്നത്.

ഫെബ്രുവരി 12 ന് 30 കോടി ആളുകളെ പങ്കെടുപ്പിച്ച് അഖിലേന്ത്യാ പണിമുടക്ക് നടത്തിയിട്ടും തൊഴില്‍ കോഡ് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ തൊഴിലിടങ്ങളിലെല്ലാം കേന്ദ്രസര്‍ക്കാരിനെതിരെ ബുധനാഴ്ച പ്രതിഷേധം ഉയരുമെന്ന് ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി.

തൊഴിലാളികള്‍ ബാഡ്ജ് അണിഞ്ഞ് തൊഴില്‍ശാലകളിലെത്തും. പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത കൊടി ഉയര്‍ത്തും. ഉച്ചഭക്ഷണ ഇടവേളകളില്‍ പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിക്കും. ബൈക്ക്, സൈക്കിള്‍ റാലികളും സംഘടിപ്പിച്ചിട്ടുണ്ട്. ദലിത് ശോഷന്‍ മുക്തിമഞ്ചും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്.

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ മൂന്നുദിവസം ബാങ്കുകള്‍ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും. ബുധനാഴ്ച ബാങ്കുകളില്‍ കണക്കെടുപ്പ് ആയതിനാല്‍ പണമിടപാട് ഉണ്ടായിരിക്കില്ല.

പെസഹ വ്യാഴവും ദുഃഖ വെള്ളിയും ബാങ്കുകള്‍ക്ക് അവധിയാണ്. ബുധനാഴ്ച ‘നോ ട്രാൻസാക്ഷൻ ഡേ’ പ്രഖ്യാപിച്ചതിനാല്‍ ട്രഷറികളിലും സാമ്പത്തിക ഇടപാടുകള്‍ നടക്കില്ല. ശനിയാഴ്ച രാവിലെ ഏജന്‍സി ബാങ്കുകളില്‍ നിന്ന് പണം ലഭ്യമാക്കിയശേഷമേ ട്രഷറികളില്‍ പെന്‍ഷന്‍, സേവിങ്‌സ് ബാങ്ക് തുടങ്ങിയവ വഴിയുള്ള പണം ഇടപാടുകള്‍ ആരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

പ്രചാരണം ഊര്‍ജ്ജിതം, ആവേശമുയര്‍ത്തി മുന്നണികള്‍, രാഹുല്‍ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയന്‍ തിരുവനന്തപുരത്ത്

പ്രചാരണം ഊര്‍ജ്ജിതം, ആവേശമുയര്‍ത്തി മുന്നണികള്‍, രാഹുല്‍ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയന്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജ്ജിതം. കേരളം പോളിങ് ബൂത്തിലേക്ക് എത്താന്‍ ഇനി ഒമ്പതു ദിവസം മാത്രമാണ് ശേഷിക്കുന്നത്. പ്രമുഖ നേതാക്കളെയും താരപ്രചാരകരെയും അണിനിരത്തി ആവേശം വാനോളമുയര്‍ത്തുകയാണ് മുന്നണികള്‍.

വടക്കന്‍ കേരളത്തില്‍ യുഡിഎഫിന് ആവേശമായി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ രാഹുല്‍ഗാന്ധി സംബന്ധിക്കും. രാവിലെ 10 ന് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കും. ജില്ലയിലെ 11 യുഡിഎഫ് സ്ഥാനാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുക്കും.

കണ്ണൂരിലെ പൊതുയോഗത്തിനു ശേഷം രാഹുല്‍ഗാന്ധി കോഴിക്കോട്ടേക്ക് പോകും. കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര, ബാലുശ്ശേരി മണ്ഡലങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കും. ബാലുശ്ശേരി മുതല്‍ നന്മണ്ട വരെ ഇന്ദിരാ ഗ്യാരണ്ടി ബസ്സില്‍ സഞ്ചരിക്കും. എല്‍ഡിഎഫിന് വോട്ടു തേടി സിപിഎം പി ബി അംഗം മറിയം ധാവ്‌ളെ ഇന്ന് മലബാറിലെത്തും. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുതേടി നടി ഖുശ്ബുവും കോഴിക്കോടെത്തുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തിരുവനന്തപുരത്ത് പ്രചാരണത്തിനെത്തും. ത്രികോണ പോരാട്ടം നടക്കുന്ന നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ പിണറായി വിജയന്‍ പ്രചാരണയോഗങ്ങളില്‍ സംബന്ധിക്കും. എസ്ഡിപിഐ ബന്ധത്തില്‍ രാഷ്ട്രീയ വിവാദം നിലനില്‍ക്കവെ, മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കുമോയെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

വീട്ടിലിരുന്ന് വോട്ട്; ആദ്യ ദിനത്തിൽ ചെയ്തത് 10,922 പേർ

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായുള്ള വീടുകളിലെ വോട്ടെടുപ്പിനു തുടക്കമായി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേയും 85 വയസ് പിന്നിട്ടവരും 40 ശതമാനത്തിൽ അധികം ഭിന്നശേഷിയുള്ളവരുമാണ് വോട്ട് ചെയ്തു തുടങ്ങിയത്. ഇന്നലെയായിരുന്നു ആദ്യ വോട്ടെടുപ്പ് ദിനം. ഇന്നലെ 10,922 പേർ വോട്ട് രേഖപ്പെടുത്തി. രാത്രി 8 വരെയുള്ള കണക്കാണിത്.

85 വയസ് പിന്നിട്ട 7561 പേരാണ് ഇന്നലെ വോട്ട് ചെയ്തത്. ഭിന്നശേഷിക്കാരായ 3361 പേരും വോട്ട് രേഖപ്പെടുത്തി. ആകെ 2,07,757 പേരാണ് വോട്ട് ചെയ്യാനുള്ളത്. 85 വയസ് പിന്നിട്ട വോട്ടർമാരിൽ 71.27 ശതമാനം പേരും ഭിന്നശേഷിക്കാരായ വോട്ടർമാരിൽ 25.50 ശതമാനം പേരും വീടുകളിലാണ് വോട്ട് ചെയ്യുന്നത്.

ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) വീടുകളിലെത്തി മുൻകൂട്ടി തപാല് ബാലറ്റ് അപേക്ഷ വാങ്ങിയവരിൽ നിന്നു ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ പരിശോധിച്ച് അം​ഗീകരിച്ചവർക്കാണ് വോട്ടിനുള്ള അവസരം. പോളിങ് ഉദ്യോ​ഗസ്ഥരുടെ സംഘം വീടുകളിലെത്തി വോട്ടറെ കണ്ട് ബാലറ്റിൽ വോട്ട് രേഖപ്പെടുത്തി മടങ്ങും.

ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; അതിവേഗ റെയില്‍ പദ്ധതി ഇടംപിടിച്ചേക്കും

ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; അതിവേഗ റെയില്‍ പദ്ധതി ഇടംപിടിച്ചേക്കും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനാണ് പത്രിക പുറത്തിറക്കുന്നത്. അതിവേഗ റെയില്‍ പദ്ധതി പ്രകടനപത്രികയില്‍ ഇടംപിടിച്ചേക്കും. യുവാക്കളുടേയും സ്ത്രീകളുടേയും വോട്ടു ലക്ഷ്യമിട്ട് നിരവധി വാഗ്ദാനങ്ങള്‍ക്കും സാധ്യത.

മോദിക്ക് പിന്നാലെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാനായി ബിജെപി അധ്യക്ഷന്‍ നിതിന്‍ നബീനെത്തുന്നു. രാവിലെ ആറ്റിങ്ങലില്‍ റോഡ് ഷോയില്‍ നിതിന്‍ നബീന്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് തിരുവനന്തപുരത്ത് ബിജെപി പ്രകടന പത്രിക പുറത്തിറക്കുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച മോദി ഗ്യാരണ്ടി എന്തൊക്കെയാണെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്കായും ചില പദ്ധതികള്‍ പ്രകടന പത്രികയില്‍ ഇടംപിടിച്ചേക്കുമെന്നാണ് സൂചന. ബിജെപി ക്യാംപിന് ആവേശമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്ന് കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയിലെ വിവിധ പരിപാടികളില്‍ അമിത് ഷാ പങ്കെടുത്തേക്കും. ഏപ്രില്‍ ആദ്യവാരം ഹരിപ്പാട്, തൃപ്പൂണിത്തുറ, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലും അമിത് ഷാ പ്രചാരണത്തിനെത്തും.

കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്നാഥ് സിങ്, എസ്.ജയശങ്കര്‍, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ നേതാക്കളും പ്രചാരണത്തിനായി അടുത്ത ദിവസങ്ങളില്‍ കേരളത്തിലെത്തുന്നുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുതേടി നടി ഖുശ്ബുവും കോഴിക്കോടെത്തുന്നുണ്ട്. രാവിലെ മാവൂര്‍ റോഡില്‍ റോഡ് ഷോയിലും തെരഞ്ഞെടുപ്പ് റാലിയിലും ഖുഷ്ബു പങ്കെടുക്കും.