സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു

സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു

ഹൈദരാബാദ്: മുതിര്‍ന്ന സിപിഐ നേതാവും പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ എസ്.സുധാകര്‍ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ആയിരുന്നു അന്ത്യം. 2012 മുതല്‍ 2019 വരെ തുടര്‍ച്ചയായി മൂന്നു തവണ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു.ആന്ധ്രാ പ്രദേശില്‍ നിന്നു രണ്ടു തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

തെലങ്കാനയിലെ മഹ്ബൂബ്നഗര്‍ ജില്ലയിലായിരുന്നു അദ്ദേഹം ജനിച്ചത്. വെങ്കിടേശ്വര യൂണിവേഴ്‌സിറ്റിയില്‍ കോളജ് വിദ്യാഭ്യാസ കാലത്തു തന്നെ എഐഎസ്എഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി. എല്‍എല്‍എം വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയിലേക്കു മാറ്റി. രണ്ടു തവണ എഐഎസ്എഫ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് എഐവൈഎഫ് അധ്യക്ഷനായി. 1968ല്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമായി. സിപിഐ സംസ്ഥാന ആന്ധ്രാപ്രദേശ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായും പിന്നീട് സംസ്ഥാന സെക്രട്ടറിയായും സുധാകര്‍ റെഡ്ഡി തിരഞ്ഞെടുക്കപ്പെട്ടു. ബികെഎംയു സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.

1998, 2004 എന്നീ വര്‍ഷങ്ങളില്‍ നല്‍ദൊണ്ട മണ്ഡലത്തില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുധാകര്‍ റെഡ്ഡി 2012-ല്‍ എ ബി ബര്‍ധന്റെ പിന്‍ഗാമിയായാണ് സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. സിപിഐയുടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തി കൂടിയാണ് സുധാകര്‍ റെഡ്ഡി.

ഓണത്തിന് റെക്കോര്‍ഡ് ബോണസുമായി ബെവ്‌കോ; ജീവനക്കാര്‍ക്ക് കിട്ടുക 102,000 രൂപ

ഓണത്തിന് റെക്കോര്‍ഡ് ബോണസുമായി ബെവ്‌കോ; ജീവനക്കാര്‍ക്ക് കിട്ടുക 102,000 രൂപ

തിരുവനന്തപുരം: ബിവറേജ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ഇത്തവണ റെക്കോര്‍ഡ് ബോണസ്. ഓണത്തിന് ബെവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് 102,000 രൂപ ബോണസ് ലഭിക്കും. എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം.

കടകളിലെയും ഹെഡ്ക്വാട്ടേഴ്സിലെയും ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് ലഭിക്കും. കഴിഞ്ഞ വര്‍ഷം ഇത് 5000 രൂപയായിരുന്നു. ഹെഡ് ഓഫീസിലെയും വെയര്‍ ഹൗസുകളിലെയും സുരക്ഷാ ജീവനക്കാര്‍ക്ക് 12,500 രൂപ ബോണസ് ആയി ലഭിക്കും.കഴിഞ്ഞ വര്‍ഷം 95,000 രൂപയായിരുന്നു ബോണസ്. അതിന് മുമ്പത്തെ വര്‍ഷം 90,000 രൂപയായിരുന്നു സ്ഥിരം ജീവനക്കാര്‍ക്ക് ബോണസ് ലഭിച്ചത്.

പള്ളിക്കൽ മടവൂരിൽ എടിഎമ്മിൽ പണമെടുക്കാനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

പള്ളിക്കൽ മടവൂരിൽ എടിഎമ്മിൽ പണമെടുക്കാനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

പള്ളിക്കൽ: മടവൂരിൽ എടിഎമ്മിൽ പണമെടുക്കാനെത്തിയ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. മയ്യനാട് സ്വദേശി അനിരുദ്ധനെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിക്കാണ് സംഭവം. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്.മടവൂർ ജംഗ്ഷനിലുള്ള സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ പണമെടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടി.

കുട്ടി എടിഎമ്മിലേക്ക് കയറവേ അകത്തുണ്ടായിരുന്ന പ്രതി, അവിടെ പണമില്ലെന്ന് പറഞ്ഞ് കുട്ടിയെ അടുത്തുള്ള എസ്ബിഐ എടിഎമ്മിലേക്ക് കൂട്ടിക്കൊണ്ടുപോയി. എടിഎമ്മിൽ കയറിയ പ്രതി മെഷീനിൽ കാർഡ് ഇട്ട ശേഷം പെൺകുട്ടിയോട് ഭാഷ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. കുട്ടി മെഷീനിൽ ബട്ടൻ അമർത്തുന്നതിനിടെ ഇയാൾ പിറകിലൂടെ വന്ന് ലൈംഗികാതിക്രമം നടത്തി. പെട്ടെന്ന് കുതറി ഓടിയ പെൺകുട്ടി വിവരം മാതാവിനോട് പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത പള്ളിക്കൽ പൊലീസ് എടിഎമ്മിലെ സിസിടിവി പരിശോധിച്ച് പ്രതിയാരാണെന്ന് വ്യക്തത നേടി. അതിക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയോടെ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വെഞ്ഞാറമൂട് സപ്ലൈകോ ഗോഡൗണിൽ നിന്നും അരികടത്ത്.. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു

വെഞ്ഞാറമൂട് സപ്ലൈകോ ഗോഡൗണിൽ നിന്നും അരികടത്ത്.. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു

വെഞ്ഞാറമൂട് സപ്ലൈകോ ഗോഡൗണിൽ നിന്നും കഴിഞ്ഞ ചൊവ്വാഴ്ച അരി കടത്തിയ സംഭവത്തിൽ ഡിപ്പോയിലെ ചാർജ്ജുള്ള സീനിയർ അസിസ്റ്റന്റ് പേരൂർക്കട സ്വദേശി ധർമ്മ ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിപ്പോയിൽ നിന്നും റേഷനരി ഒരു സ്വകാര്യ വാഹനത്തിൽ കടത്താൻ ശ്രമിക്കവേ നാട്ടുകാരും യൂണിയൻ തൊഴിലാളികളും ചേർന്ന് തടഞ്ഞിടുകയായിരുന്നു. ഈ സംഭവത്തിൽ ഡിപ്പോയിലെ ചുമതലക്കാരനായ ധർമ്മചന്ദ്രനെ തിരുവനന്തപുരത്ത് നിന്നും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എന്നാൽ റേഷനരി ആർക്കുവേണ്ടിയാണ് കടത്തിയതെന്നോ സംഭവത്തിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്നോ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കൊല്ലം ഓയൂരിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

കൊല്ലം ഓയൂരിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം ഓയൂരിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. റോഡുവിള സ്വദേശി മുഹമ്മദ്‌ അലി (23), കരിങ്ങന്നൂർ സ്വദേശി അമ്പാടി സുരേഷ് (23) എന്നിവരാണ് മരിച്ചത്. രാത്രി 11.30 യോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിൽ ഇവരുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഹ്സന് ​​ഗുതുതരമായി പരിക്കേറ്റു. ഇയാളെ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏഴരക്കോടിയുടെ നിക്ഷേപ തട്ടിപ്പ്; മുങ്ങി നടന്ന ഹീവാൻ ഫിനാൻസ് കമ്പനി ഡയറക്ടർ ​ഗ്രീഷ്മ പിടിയിൽ

ഏഴരക്കോടിയുടെ നിക്ഷേപ തട്ടിപ്പ്; മുങ്ങി നടന്ന ഹീവാൻ ഫിനാൻസ് കമ്പനി ഡയറക്ടർ ​ഗ്രീഷ്മ പിടിയിൽ

തൃശൂർ: ഏഴരക്കോടിയിലേറെ രൂപയുടെ ഹീവാൻ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞ കമ്പനി ഡയറക്ടർമാരിൽ ഒരാൾ അറസ്റ്റിൽ. മുഖ്യപ്രതിയും ഹീവാൻ ഡയറക്ടറുമായ മണികണ്ഠന്റെ ഭാ​ര്യ ​ഗ്രീഷ്മയാണ് പിടിയിലായത്. ഇവരെ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. കമ്പനിയുടെ ആരംഭം മുതൽ ഡയറ്ക്ടറും മുഖ്യ നടത്തിപ്പുകാരിൽ ഒരാളുമായിരുന്നു ​ഗ്രീഷ്മ.

കേസിലെ മറ്റ് പ്രതികൾ പിടിയിലായെങ്കിലും ​ഗ്രീഷ്മ മുങ്ങി നടക്കുകയായിരുന്നു. ആലുവയിൽ നിന്നാണ് ഇവരെ പിടികൂടിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 67 കേസുകളാണ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുള്ളത്.