വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ബാർ കൗൺസിലിന് അധികാരമില്ല: സുപ്രീംകോടതി

വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ബാർ കൗൺസിലിന് അധികാരമില്ല: സുപ്രീംകോടതി

ന്യൂഡൽഹി: നിയമ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് (BCI) നിയമപരമായ അധികാരമില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹൈദരാബാദിലെ നാൽസാർ (NALSAR) യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട്, അവിടുത്തെ 2026 ബാച്ചിലെ വിദ്യാർത്ഥികളുടെ എൻറോൾമെന്റ് തടയാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ശ്രമിച്ച സംഭവത്തിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഫാക്കല്‍റ്റി അംഗങ്ങള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെടുന്നതും നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞു. നല്‍സാര്‍ യൂണിവേഴ്‌സിറ്റിയിലെ പൂര്‍വവിദ്യാര്‍ത്ഥികളായ മിഹിറ സൂദ്, അഭിഷേക് തിവാരി എന്നിവരാണ് ബാര്‍ കൗണ്‍സില്‍ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വിദ്യാർത്ഥികളുടെ പെരുമാറ്റം നിയന്ത്രിക്കാനും അവർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനുമുള്ള പൂർണ്ണ അധികാരം അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ സർവകലാശാലകൾക്കോ മാത്രമാണ്. 1961-ലെ അഡ്വക്കറ്റ്സ് ആക്ട് പ്രകാരം, ഒരു വിദ്യാർത്ഥി പഠനം പൂർത്തിയാക്കി അഭിഭാഷകനായി എൻറോൾ ചെയ്തതിന് ശേഷം മാത്രമേ അവരുടെ മേൽ ബിസിഐയ്ക്ക് അച്ചടക്ക നടപടിയെടുക്കാൻ അധികാരം ലഭിക്കുകയുള്ളൂ. വിദ്യാർത്ഥി ആയിരിക്കുമ്പോൾ അവരുടെ മേൽ യാതൊരു നിയന്ത്രണാധികാരവും ബിസിഐയ്ക്കില്ലെന്നും കോടതി വ്യക്തമാക്കി.

വിദ്യാർത്ഥികൾക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാൽ അത് അതിരുകടന്ന സ്വാതന്ത്ര്യമാകരുതെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ നൽസാർ സര്‍വകലാശാലയുടെ ബിരുദദാനചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് എൻ റോള്‍മെന്റ് വിലക്കുമായി ബിസിഐ രംഗത്തു വന്നത്. നടപടി വിവാദമായതോടെ, നടപടി ബാർ കൗൺസിൽ പിൻവലിച്ചിരുന്നു. സിജെപി പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് ക്രൂരതയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിസ്സംഗത പുലർത്തിയെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.

മട്ടാഞ്ചേരിയില്‍ വന്‍ ലഹരി വേട്ട; രണ്ടു കിലോയിലേറെ എംഡിഎംഎ പിടികൂടി

മട്ടാഞ്ചേരിയില്‍ വന്‍ ലഹരി വേട്ട; രണ്ടു കിലോയിലേറെ എംഡിഎംഎ പിടികൂടി

കൊച്ചി: മട്ടാഞ്ചേരിയില്‍ വന്‍ എംഡിഎംഎ വേട്ടയുമായി പൊലീസ്. രണ്ടു കിലോയോളം എംഡിഎംഎ പിടികൂടി. മട്ടാഞ്ചേരി സ്വദേശി നൗഫല്‍ (35), അയാളുടെ കൂട്ടാളി എന്നിവരാണ് പിടിയിലായത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കൊച്ചി ഡാന്‍സാഫ് സംഘമാണ് എംഡിഎംഎ പിടികൂടിയത്.

നൗഫലിന്റെ പക്കല്‍ നിന്നും 15 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടു കിലോയോളം എംഡിഎംഎ പിടിച്ചെടുക്കുന്നത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലടക്കം പൊലീസ് പരിശോധന നടത്തി.

ഇന്നലെ പാലാരിവട്ടത്തു നിന്നും ലഹരിമരുന്നുമായി നൗഫലിന്റെ സുഹൃത്ത് പൊലീസ് പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് നൗഫലിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇയാള്‍ മുമ്പും ലഹരിക്കേസില്‍ പ്രതിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പേര്‍ ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

ഒമ്പതു ദിവസം നീണ്ട അതിജീവനം !; നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതി ടണലിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

ഒമ്പതു ദിവസം നീണ്ട അതിജീവനം !; നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതി ടണലിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിനെ മിന്നൽ പ്രളയത്തെത്തുടർന്ന് റസുവയിലെ ത്രിശൂലി-3എ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഒമ്പതു ദിവസത്തിന് ശേഷമാണ് ഇവർ ജീവനോടെ പുറത്തെത്തുന്നത്. തുരങ്കത്തിനുള്ളിൽ കുടുങ്ങിയ സഞ്ജയ് ഷാ, കബീർ മഹാജൻ എന്നിവരാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നത്.

ഒമ്പതു ദിവസത്തിനു ശേഷമാണ് ഇവരെ പുറത്തെത്തിക്കാനാകുന്നത്. ഒരാൾ മെക്കാനിക്കൽ ഫോർമാനും മറ്റൊരാൾ മെക്കാനിക്കൽ സൂപ്പർവൈസറുമാണ്. ഇരുവരെയും വിദ​ഗ്ധ പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ തുരങ്കത്തിൽ കൂടുതൽ പേർ ജീവനോടെ ഉണ്ടാകാമെന്ന പ്രതീക്ഷ ഉയർന്നിട്ടുണ്ട്.

തുരങ്കത്തിൽനിന്ന് ശബ്ദംകേട്ടത്തിന് പിന്നാലെയാണ് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയത്. ടണലിൽ ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പ്രളയത്തെത്തുടർന്ന് മണ്ണും ചെളിയും അവശിഷ്ടങ്ങളും കൊണ്ട് മൂടിയ ടണലിൽ അകപ്പെട്ടുപോയ തൊഴിലാളികളെ ജീവനോട് രക്ഷപ്പെടുത്തിയതായി രാവിലെ 9.30 ഓടെയാണ് നേപ്പാൾ ഊർജ്ജമന്ത്രി ബിരാജ് ഭക്ത ശ്രേഷ്ഠ അറിയിച്ചത്.

നേപ്പാളിലെ 12 ജലവൈദ്യുത പദ്ധതികളിൽ നിന്നായി ഏകദേശം 900 തൊഴിലാളികളെ കാണാതായിട്ടുണ്ട്; ഇതിൽ 500-ഓളം പേർ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തൃശൂലി പദ്ധതിയുടെ ടണലിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിയതായാണ് സംശയം. ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്. നേപ്പാളിലെ മിന്നൽ പ്രളയത്തിൽ 1259 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. അയ്യായിരത്തിലധികം ആളുകൾ ഇപ്പോഴും കാണാമറയത്താണ്. ടിബറ്റ് പ്രദേശത്ത് 21 മരണവും 541 പേരെ കാണാതായെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.

ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ‘സമ്മാനപ്പെരുമഴ’; ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനം, 15 മില്യണ്‍ ദിര്‍ഹം പാക് സ്വദേശിക്ക്

ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ‘സമ്മാനപ്പെരുമഴ’; ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനം, 15 മില്യണ്‍ ദിര്‍ഹം പാക് സ്വദേശിക്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാര്‍ നേടി പ്രവാസി മലയാളി. ഷാര്‍ജയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന വിനേഷ് രവീന്ദ്രനാഥനാ(55)ണ് സമ്മാനം അടിച്ചത്. അതേസമയം സെപ്റ്റംബറിലെ ലൈവ് നറുക്കെടുപ്പില്‍ പാകിസ്ഥാന്‍ സ്വദേശി ഹൗക്കത്ത് അഫ്താബ് 15 മില്യണ്‍( (ഏകദേശം 38 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് നേടി,

ദുബൈയില്‍ താമസിക്കുന്ന വിനേഷ് രവീന്ദ്രനാഥ് എടുത്ത 035787 എന്ന ടിക്കറ്റ് നമ്പറിനാണ് ഭാഗ്യം തുണച്ചത്. 30 വര്‍ഷമായി യുഎഇയില്‍ പ്രവാസിയായ വിനേഷ് എല്ലാ മാസവും മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുത്തിരുന്നു. തനിച്ചും കൂട്ടുകാര്‍ക്കൊപ്പവുമാണ് ടിക്കറ്റെടുത്തിരുന്നത്. ഭാര്യയും മകളും മകനുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. ഫോണില്‍ വിളിച്ചാണ് വിജയിച്ച വിവരമറിയിച്ചതെങ്കിലും ആദ്യം ഇത് വിശ്വസിക്കാന്‍ വിനേഷിന് സാധിച്ചില്ല. പിന്നീട് മകന്‍ യൂട്യൂബില്‍ തത്സമയ നറുക്കെടുപ്പ് കണ്ടാണ് ലാന്‍ഡ് റോവര്‍ സമ്മാനം ലഭിച്ച കാര്യം ഉറപ്പിച്ചത്.

245556 എന്ന ടിക്കറ്റിനാണ് പാക് സ്വദേശിക്ക് ഭാഗ്യം അടിച്ചത്. പതിനഞ്ച് വര്‍ഷമായി ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്ന 64-കാരനായ വ്യവസായി ഷൗക്കത്ത് അഫ്താബ് ഇത്തവണ ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. യാത്രയിലായിരുന്നപ്പോഴാണ് തനിക്ക് സമ്മാനം ലഭിച്ച ഫോണ്‍കോള്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ച് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതം സമ്മാനം

ഇന്ത്യക്കാരനായ സന്ദീപ്കുമാര്‍ നാനേര, ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് റഫീഖില്‍ ഇസ്ലാം അഹമ്മദ് മീഹ് താലുക്ദര്‍, ഷാര്‍ജയില്‍ താമസിക്കുന്ന മുല്ലപ്പള്ളി പ്രവീണ്‍ ബാബു, ഇന്ത്യന്‍ പ്രവാസിയും ദുബൈയില്‍ താമസിക്കുന്ന സുരേഷ് കുമാര്‍, ദുബൈയില്‍ താമസിക്കുന്ന ഷിബ്ലിന്‍ സര്‍ഫാസ് എന്നിവരാണ് വിജയികള്‍.

40 പുത്തൻ വിമാനങ്ങൾക്ക് ഓർഡർ നൽകി മലയാളിയുടെ വിമാനക്കമ്പനി; മുടക്കുന്നത് 9400 കോടി

40 പുത്തൻ വിമാനങ്ങൾക്ക് ഓർഡർ നൽകി മലയാളിയുടെ വിമാനക്കമ്പനി; മുടക്കുന്നത് 9400 കോടി

കൊച്ചി: മലയാളിയുടെ ഉടമസ്ഥതയിലുള്ള ‘ഫ്ലൈ91‘ വിമാനക്കമ്പനി 40 പുതിയ വിമാനങ്ങൾ വാങ്ങുന്നുവെന്ന് റിപ്പോർട്ട്. 9400 കോടി മുടക്കിയാണ് കമ്പനി ഇത്രയും വിമാനങ്ങൾ ഒറ്റയടിയ്ക്ക് വാങ്ങുന്നത്. പുതിയ എടിആർ 72–600 ടർബോപ്രോപ്പ് വിമാനങ്ങൾക്കുള്ള മെഗാ ഓർഡറാണ് കമ്പനി നൽകിയത് എന്നാണ് വിവരം. ഒരു പ്രാദേശിക എയർലൈൻ കമ്പനി ഇത്രയധികം എടിആർ വിമാനങ്ങൾക്ക് ഒരുമിച്ച് ഓർഡർ നൽകുന്നത് ലോകത്ത് ആദ്യമാണ്. ചെലവുകുറഞ്ഞ ആഭ്യന്തര വിമാന സർവീസുകൾ സദ്ധ്യമാക്കുന്ന കമ്പനിയാണ് ഫ്ലൈ91.

കുന്നംകുളത്ത് കുടുംബവേരുകളുള്ള മനോജ് ചാക്കോയാണ് കമ്പനിയുടെ ഉടമ. ഗോവ കേന്ദ്രമായി 2024ലാണ് കമ്പനി സർവീസ് ആരംഭിച്ചത്. വ്യോമയാന രംഗത്ത് 30 വർഷത്തെ അനുഭവപരിചയമുള്ള ആളാണ് മനോജ് ചാക്കോ. ഗോവ, ഹൈദരാബാദ് എന്നിവയാണ് നിലവിൽ ഫ്ലൈ91 ബേസുകൾ. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഏക വിമാനക്കമ്പനിയെന്ന സവിശേഷതയും ഫ്ലൈ91നുണ്ട്.

നിലവിൽ 6 വിമാനങ്ങളാണുള്ളത് ഫ്ലൈ91ന് ഉള്ളത്. 40 പുതിയ വിമാനങ്ങളടക്കം ഏതാനും വർഷങ്ങൾക്കുള്ളിൽ 60 വിമാനങ്ങളുള്ള കമ്പനിയായി വളരാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 100 കോടി ഡോളറിന്റേതാണ് എടിആർ കമ്പനിയുമായുള്ള ഡീൽ. അടുത്ത വർഷം അവസാനത്തോടെ പുത്തൻ വിമാനങ്ങൾ ഓരോന്നായി എത്തിത്തുടങ്ങും. അതുവരെയുള്ള വിപുലീകരണത്തിനായി ഇതിനു പുറമേ 6 മുതൽ 8 വരെ വിമാനങ്ങൾ കൂടി ലീസിനെടുക്കാൻ പദ്ധതിയുണ്ട്. രാജ്യത്തെ ഒട്ടേറെ ടിയർ–2, ടിയർ–3 നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് നീക്കം. കേരളത്തിൽ കൊച്ചിക്കു പുറമേ കണ്ണൂരും പരിഗണനയിലുണ്ട്.

കമ്പനി തുടങ്ങി വെറും രണ്ടര വർഷത്തിനുള്ളിലാണ് നിർണായക വിപുലീകരണത്തിന് ഒരുങ്ങുന്നത്. ഇതിനകം 15,000 വിമാനസർവീസുകൾ കമ്പനി നടത്തിക്കഴിഞ്ഞു. 6 വിമാനങ്ങൾ ഉപയോഗിച്ച് 12 നഗരങ്ങളിലേക്ക് പ്രതിവാരം 280 സർവീസുകളാണ് നടത്തുന്നത്. കൊച്ചി– അഗത്തി ദ്വീപ് സർവീസിനു പുറമേ ഹുബ്ബള്ളി, ബംഗളൂരു, രാജ്മുണ്ഡ്രി, വിജയവാഡ, ജൽഗാവ്, പുനെ, സിന്ദുദുർഗ്, സോലാപുർ, ഹൈദരാബാദ് എന്നിവയടക്കം 12 നഗരങ്ങളെയാണ് നിലവിൽ ബന്ധിപ്പിക്കുന്നത്. അടുത്ത ആഴ്ച തിരുപ്പതിയിലേക്കും സർവീസ് ആരംഭിക്കും.

മെഗാ ഡീൽ ഒപ്പിടുന്നതിനായി എടിആർ കമ്പനിയുടെ സിഇഒ നദാലി ടർണാഡ് ലോഡും ചീഫ് കൊമേർഷ്യൽ ഓഫീസർ അലെക്സിസ് വിഡലും ഡൽഹിയിലെത്തിയിരുന്നു. വ്യോമയാന മന്ത്രാലയത്തിൽ നടന്ന ചടങ്ങിന് കേന്ദ്ര വ്യോമയാനമന്ത്രി കെ റാം മോഹൻ നായിഡുവും സാക്ഷ്യം വഹിച്ചു. 72 പേരെ വഹിക്കാവുന്ന എടിആർ 72–600 മോഡൽ വിമാനങ്ങളാണ് ഫ്ലൈ91 ഉപയോഗിക്കുന്നത്. ഇന്ത്യയുടെ ടെലിഫോൺ കോഡ് ആയ 91 സൂചിപ്പിച്ചാണു കമ്പനിക്കു പേരിട്ടിരിക്കുന്നത്.

നിയന്ത്രണരേഖയ്ക്ക് മുകളിലുള്ള വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവെച്ചിട്ടതിന് വീരചക്ര ലഭിച്ച യുദ്ധവിമാന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ധമാന്‍ വ്യോമസേന വിട്ട് കഴിഞ്ഞ ദിവസം ഫ്ലൈ91 വിമാനക്കമ്പനിയുടെ പൈലറ്റായി ചുമതലയേറ്റിരുന്നു. പിന്നാലെയാണ് കമ്പനി പുതിയ 40 വിമാനങ്ങൾ വാങ്ങുന്നുവെന്ന വാർത്ത പുറത്തു വന്നത്.

ലോക്കപ്പ് പൂട്ടാന്‍ മറന്നു, മോഷണക്കേസ് പ്രതി സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു

ലോക്കപ്പ് പൂട്ടാന്‍ മറന്നു, മോഷണക്കേസ് പ്രതി സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു

കൊല്ലം : ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരന്‍ ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെത്തുടര്‍ന്ന് മോഷണക്കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. കൊല്ലം കുണ്ടറ പൊലീസ് സ്റ്റേഷനിലാണ് സംഭവം. എഴുകോണ്‍ പുത്തന്‍നട വൈജിത്ത് ഭവനില്‍ വൈജേഷ് (23) ആണ് പൊലീസിനെ കബളിപ്പിച്ചു കടന്നുകളഞ്ഞത്.

നാന്തിരിക്കലില്‍ നിര്‍മാണം നടക്കുന്ന വീടിന്റെ വയറിങ്, പ്ലംബിങ് സാമഗ്രികള്‍ മുറിച്ചുകടത്തിയ കേസിലാണ് വൈജേഷ് പിടിയിലായത്. മുറിക്കാനുള്ള ഉപകരണങ്ങള്‍ വാടകയ്‌ക്കെടുത്ത കടയില്‍ അവ തിരികെ നല്‍കാന്‍ ചൊവ്വാഴ്ച രാത്രി എത്തിയപ്പോള്‍ പ്രതിയെ വീട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിന് ഏല്‍പ്പിക്കുകയായിരുന്നു.

വൈദ്യപരിശോധനയ്ക്കുശേഷം രാത്രി 11-ന് കുണ്ടറ സ്റ്റേഷനില്‍ എത്തിച്ചു. രണ്ട് പോലീസുകാര്‍ മാത്രമാണ് ഈസമയം ഡ്യൂട്ടിയിലുണ്ടായിരുന്നത്. ലോക്കപ്പില്‍ക്കിടന്ന് ഉറങ്ങിപ്പോയ പ്രതി വെളുപ്പിന് ഒന്നരയോടെ ഉണര്‍ന്നു. നോക്കിയപ്പോള്‍ ലോക്കപ്പ് പൂട്ടിയിട്ടില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് വാതില്‍ തുറന്ന് പുറത്തിറങ്ങി മതില്‍ചാടി രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.