by Midhun HP News | Jul 2, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: ഇന്ത്യക്കാരുടെ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിച്ച നടപടി പുനപരിശോധിക്കണം എന്നാവശ്യവുമായി പ്രവാസി സംഘടനകൾ. മുൻപ് പാസ്‌പോർട്ട് പുതുക്കലിന്റെ ഫീസ് 285 ദിർഹമായിരുന്നു. ഇത് ഒറ്റയടിക്ക് 450 ദിർഹമായി ഉയർത്തുക ആയിരുന്നു. ഏകദേശം 60 ശതമാനത്തിന്റെ വർധനവാണ് ഫീസിൽ വന്നിരിക്കുന്നത്. ഇത് സാധാരണ പ്രവാസികൾക്ക് അമിത ബാധ്യത സൃഷ്ടിക്കുമെന്നും സംഘടനകൾ പറയുന്നു.
യുഎഇയിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികളിൽ 60 മുതൽ 70 ശതമാനം വരെ പേർ കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്നവരാണ്. ഭൂരിഭാഗം തൊഴിലുടമകളും പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കാറില്ല.
പ്രതിമാസം 800 മുതൽ 1,200 ദിർഹം വരെ മാത്രം ശമ്പളം ലഭിക്കുന്ന പലർക്കും ഒരു പാസ്‌പോർട്ട് പുതുക്കാൻ അര മാസത്തെ ശമ്പളത്തിന് തുല്യമായ തുക ചെലവാകുന്ന സാഹചര്യമാണുള്ളത്. ഇത് വലിയ സാമ്പത്തിക ബാധ്യത പ്രവാസികൾക്ക് സൃഷ്ട്ടിക്കുമെന്നും സംഘടനകൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയിലേക്ക് വൻ തോതിൽ പണം അയയ്ക്കുന്ന ഗൾഫ് പ്രവാസികൾക്ക് കേന്ദ്ര സർക്കാർ പ്രത്യേക പരിഗണന നൽകണമെന്നും, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കും ഇ സി ആർ വിഭാഗക്കാർക്കും പാസ്‌പോർട്ട് ഫീസിൽ ഇളവുകൾ നൽകണമെന്നുള്ള ആവശ്യമാണ് പ്രവാസി സംഘടനകൾ ഉന്നയിക്കുന്നത്.

by Midhun HP News | Jul 2, 2026 | Latest News, കേരളം
പാലക്കാട്: പാലക്കാട് നഗരത്തിലെ സർക്കാർ യു.പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രധാനാധ്യാപകനെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് സൗത്ത് പൊലീസാണ് ഇയാൾക്കെതിരെ ചുമത്തി കേസെടുത്തത്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ അതിക്രമം നടന്നതിനാൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം സ്കൂളിൽ പാഠപുസ്തകം വാങ്ങാനായി എത്തിയതായിരുന്നു വിദ്യാർത്ഥി. ഈ സമയം കുട്ടിയെ തനിയെ ക്ലാസ് മുറിയിലെത്തിച്ച് പ്രധാനാധ്യാപകൻ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
അഞ്ചാം ക്ലാസിലും സമാന അനുഭവം; മൊഴി രേഖപ്പെടുത്തി
പൊലീസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് അധ്യാപകന്റെ മുൻകാല അതിക്രമങ്ങളെക്കുറിച്ചും പുറത്തുവന്നത്. താൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്തും ഈ അധ്യാപകനിൽ നിന്ന് സമാനമായ രീതിയിൽ വളരെ മോശം പെരുമാറ്റവും അതിക്രമവും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

by Midhun HP News | Jul 2, 2026 | Latest News, കേരളം
രാവിലെ കുത്തനെ കൂടിയ സ്വർണവിലയിൽ അരമണിക്കൂറിന് ശേഷം കുറഞ്ഞു. രാവിലെ 9.28ന് പവന് 1,680 രൂപ കൂടി 1,06,000 രൂപയാണ് വില രേഖപ്പെടുത്തിയത്. എന്നാൽ, 10 മണിയോടെ ഈ വില തിരുത്തി. പവന് 1,120 രൂപ കൂടി 1,05,440 രൂപയാണ് പുതുക്കിയ വില. ഗ്രാമിന് 140 രൂപ കൂടി 13,180 രൂപയായി. നേരത്തെ ഗ്രാമിന് 210 രൂപ കൂടി 13,250 ആയിരുന്നു. വെള്ളി ഗ്രാമിന് അഞ്ച് രൂപ കൂടി 245 രൂപയാണ് വില.
ഏറെനാളായി സ്വർണം, വെള്ളി വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ രാവിലെ ഗ്രാമിന് 115 രൂപ കുറയുകയും ഉച്ചക്ക് 135 രൂപ കൂടുകയും ചെയ്തിരുന്നു. വിപണി ക്ലോസ് ചെയ്യുമ്പോൾ ഗ്രാമിന് 13,040ഉം പവന് 1,04,320 രൂപയുമായിരുന്നു വില.
കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

by Midhun HP News | Jul 2, 2026 | Latest News, ദേശീയ വാർത്ത
ബംഗലൂരു: കര്‍ണാടകയില്‍ ക്വാറി അപകടത്തില്‍ ഒമ്പതു പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ബംഗലൂരു സൗത്ത് താലൂക്കിലെ മദപട്ടണയിലെ കാവേരി ക്രഷര്‍ ആന്റ് ക്വാറിയിലാണ് രാവിലെ അപകടമുണ്ടായത്.
വലിയ പാറക്കല്ല് ക്വാറിയില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. നേരത്തെ പൊളിച്ചു മാറ്റിയ പാറക്കല്ലുകള്‍ മുകളില്‍ ട്രാക്ടര്‍ ഉപയോഗിച്ച് മാറ്റുകയായിരുന്നു. ഇതിനിടെ പാറക്കല്ലുകള്‍ താഴെ ജോലി ചെയ്തിരുന്നവരുടെ മേല്‍ പതിക്കുകയായിരുന്നു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ക്വാറിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പാറക്കഷണങ്ങള്‍ക്കിടയില്‍ കൂടുതല്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. മരിച്ചവരില്‍ ബഹുഭൂരിപക്ഷവും ബിഹാര്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

by Midhun HP News | Jul 2, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ മാനദണ്ഡങ്ങള്‍ പുതുക്കി നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ മെഡിക്കല്‍ സയന്‍സ് (NBEMS). ഈ വര്‍ഷത്തെ നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 30ന് നടക്കും. സെപ്റ്റംബര്‍ 30നുള്ളില്‍ പരീക്ഷാ ഫലം വരും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 21 രാത്രി 11.55 വരെയാണ്. പരീക്ഷാകേന്ദ്രങ്ങള്‍ ഓഗസ്റ്റ് പതിനൊന്നിന് പ്രസിദ്ധീകരിക്കും.പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതില്‍ മാറ്റം വരുത്തി. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കില്ല. ആദ്യ ഓപ്ഷന്‍ നല്‍കേണ്ടത് വിലാസത്തിലെ സംസ്ഥാനമാണ്. ബാക്കി രണ്ടെണ്ണംഅയല്‍ സംസ്ഥാനങ്ങള്‍ നല്‍കണം. വിലാസവും സംസ്ഥാനങ്ങളും മാറ്റാന്‍ ആകില്ല. ആധാര്‍ അടിസ്ഥാനമാക്കിയാവും ബയോ മെട്രിക് വെരിഫിക്കേഷന്‍
പരീക്ഷയ്ക്കുള്ള യോഗ്യതയും അപേക്ഷാ നിയമങ്ങളും ശ്രദ്ധാപൂര്‍വം വായിക്കണമെന്ന് ഉദ്യോഗാര്‍ത്ഥികളോട് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഉദ്യോഗാര്‍ഥികള്‍ മൂന്ന് മാസത്തിനുള്ളില്‍ എടുത്ത ഫോട്ടോ, ഒപ്പ് മറ്റുള്ളവ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി അപ്ലോഡ് ചെയ്യണം.,ഓഥന്റിക്കേഷന്‍, ഐഡന്റിറ്റി വെരിഫിക്കേഷന്‍, ബയോമെട്രിക് വെരിഫിക്കേഷന്‍, സെക്യൂരിറ്റി നടപടികള്‍ എന്നിവ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനായി നേരത്തെ തന്നെ പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും NBEMS എല്ലാ ഉദ്യോഗാര്‍ത്ഥികളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഔദ്യോഗിക രേഖ പ്രകാരം NEET PG 2026 പരീക്ഷാ ഫലം സെപ്റ്റംബര്‍ 30-നകം പ്രഖ്യാപിക്കും.

by Midhun HP News | Jul 2, 2026 | Latest News, കേരളം
ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതിനെ തുടർന്ന് യാത്രക്കാർ കൈവിട്ട് നഷ്ടത്തിലായ സ്വകാര്യബസുകളെ രക്ഷിക്കാൻ കെ.എസ്.ആർ.ടി.സി ബസുകളുടെ സമയം പുനഃക്രമീകരിക്കും. സ്വകാര്യ ബസുകളുമായി മത്സരിച്ച് ഓടിയിരുന്ന പാതകളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ ഓർഡിനറി ബസുകളുടെ ഷെഡ്യൂൾ പുനഃക്രമീകരിക്കാനാണ് നീക്കം.
സ്വകാര്യബസുകാർക്കും യാത്രക്കാരെ കിട്ടുന്ന വിധത്തിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ യാത്രാ സമയത്തിൽ അഞ്ചുമുതൽ പത്ത് മിനിറ്റുവരെ മാറ്റംവരുത്താനാണ് തീരുമാനം. 3125 ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. ഇതിൽ 40 ശതമാനം ഷെഡ്യൂളുകൾ സ്വകാര്യബസുകാരെ ബാധിക്കുന്ന വിധത്തിലാണെന്നാണ് പ്രാഥമിക നിഗമനം.
വരുമാനം പരമാവധി ഉയർത്താനുള്ള നിർദേശപ്രകാരം തയാറാക്കിയ ഷെഡ്യൂളുകളാണ് ഇപ്പോഴുമുള്ളത്. ചില പാതകളിൽ യാത്രക്കാരെ കിട്ടാൻ സ്വകാര്യബസുകളുമായി മത്സരിച്ച് ഓടിയിരുന്നു. റൂട്ട് കോൺഫറൻസുകളിൽ സ്വകാര്യബസുകാരുമായി തർക്കിച്ച് കൂടുതൽ യാത്രക്കാരെ കിട്ടുന്ന സമയവും സ്വന്തമാക്കിയിട്ടുണ്ട്. യാത്രക്കാരുള്ള സ്വകാര്യ ബസുകൾക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ഓടിക്കുന്ന പ്രവണതയുമുണ്ടായിരുന്നു. പരമാവധി വരുമാനമുണ്ടാക്കണമെന്ന സമ്മർദമാണ് ഡിപ്പോ മേധാവികളെ ഇതിലേക്ക് നയിച്ചത്.
സൗജന്യയാത്ര പ്രഖ്യാപിച്ചപ്പോഴും ഇതിൽ മാറ്റം വരുത്തിയിരുന്നില്ല. ചില പാതകളിൽ ആവശ്യത്തിലധികം പ്രിയദർശിനി ഓർഡിനറികൾ ഉള്ളതായും പരാതിയുണ്ട്. അതേസമയം, മറ്റുചില റൂട്ടുകളിൽ സൗജന്യയാത്ര പരിമിതമാണ്. സർക്കാർ നൽകുന്ന സൗജന്യയാത്രയുടെ ഗുണം കൂടുതൽ ബസുകളുള്ള തെക്കൻ ജില്ലകളിൽപോലും എല്ലാ റൂട്ടുകളിലും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. തിരുവനന്തപുരം നഗരത്തിലെ 320 സിറ്റി ഫാസ്റ്റുകളും ചില റൂട്ടുകൾ കേന്ദ്രീകരിച്ചാണ് ഓടുന്നത്. അതേസമയം, മറ്റുചില പാതകളിൽ പൂർണമായും പ്രിയദർശിനി ബസുകൾ മാത്രമാണുള്ളത്.
സ്വകാര്യബസുകാരുമായി റൂട്ട് പങ്കിടുന്ന മേഖലകളിൽ പ്രിയദർശിനി പദ്ധതി ആരംഭിച്ചശേഷം സ്വകാര്യബസുകാരുടെ വരുമാനത്തിൽ പ്രതിദിനം 1500 മുതൽ 2000 രൂപയുടെ വരെ കുറവുണ്ടാകുന്നുവെന്ന് മന്ത്രി സി.പി ജോൺ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. നികുതിയിൽ 50 ശതമാനം ഇളവ് നൽകിയെങ്കിലും ഇത്രയും നഷ്ടംസഹിച്ച് പിടിച്ച് നിൽക്കാൻ സ്വകാര്യബസുകൾക്ക് കഴിയില്ല.
പത്ത് വർഷത്തിന് മുമ്പ് 24,000 സ്വകാര്യബസുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ അവയുടെ എണ്ണം 8000-ൽ താഴെയാണ്. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന് വേണ്ടി ആവിഷ്‌കരിച്ച പ്രിയദർശിനി പദ്ധതികാരണം സ്വകാര്യബസുകൾ നിരത്തിൽനിന്ന് പിൻമാറുന്ന സ്ഥിതിയുണ്ടായാൽ സർക്കാർ നയത്തിന് കടുത്ത തിരിച്ചടിയാകുമെന്ന സൂചന വിവിധ കോണുകളിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ റൂട്ട് പുനഃക്രമീകരിക്കാൻ ആലോചിക്കുന്നത്. പദ്ധതിയുടെ അവലോകനത്തിന്റെ ഭാഗമായിട്ടാകും ഇത് നടപ്പാക്കുക.
പ്രിയദർശിനി പദ്ധതിയിൽ സ്ത്രീയാത്രക്കാരുടെ എണ്ണത്തിൽ 30 ശതമാനം വർധനവുണ്ടായതിന്റെ നേട്ടവും കെ.എസ്.ആർ.ടി.സി.ക്കാണ്. ടിക്കറ്റ് തുക സർക്കാർ നൽകുന്നതിനാൽ വരുമാനത്തിലും വർധനവുണ്ട്.

Recent Comments