കൊല്ലത്ത് ഭർത്താവിനെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് ഭർത്താവിനെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം എരൂരിൽ ഭർത്താവിനെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആഴാത്തിപ്പാറ സ്വദേശികളായ റജി (56), പ്രശോഭ (48) എന്നിവരാണ് മരിച്ചത്. ഭാര്യയുടെ മൃതദേഹം വെട്ടേറ്റ നിലയിൽ അടുക്കളയിലും ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് ആണ് സംശയം. എരൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. ഉച്ചയ്ക്ക് 2.30 ഓടെയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇന്ദിരാദേവി അമ്മ വി (78) അന്തരിച്ചു

ഇന്ദിരാദേവി അമ്മ വി (78) അന്തരിച്ചു

ആറ്റിങ്ങൽ: കൊടുമൺ കുന്നിൽ ലൈൻ സൗപർണികയിൽ (എൻ.ആർ.എ :22 എ) ബി ഇന്ദിരാദേവി അമ്മ വി (78) (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ് എൽ.പി.എസ് പാവല്ല, തോട്ടയ്ക്കാട്).
അന്തരിച്ചു.

ഭർത്താവ്: പരേതനായ എസ് ശ്രീധരൻ നായർ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ, ഗവ:എൽ.പി.എസ്, ശ്രീനിവാസപുരം)

മക്കൾ: സജീവ് എസ് (അക്കൗണ്ടൻ്റ്, മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബ്, തിരുവനന്തപുരം), സോജ ഐ. എസ് (ഹെഡ്മിസ്ട്രസ്സ്,ഗവ:എൽ.പി.എസ്, കൂന്തള്ളൂർ).

മരുമക്കൾ: ബീന ഐ, വിനു എസ് (ബ്ളോക്ക് പ്രോജക്ട് കോ-ഓഡിനേറ്റർ, ആറ്റിങ്ങൽ ബി.ആർ.സി).

സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ കായിക മത്സരം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ കായിക മത്സരം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ സ്പെക്ട്ര 2025 എന്ന പേരിൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ച് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. എസ് എം സി ചെയർമാൻ ബി ശ്രീകുമാർ അധ്യക്ഷനായ ചടങ്ങ് വാർഡ് കൗൺസിലർ ബിനു ജി. എസ് ഉദ്ഘാടനം ചെയ്തു. എച്ച് എം ഇൻ ചാർജ് സിന്ധു വി എസ് സ്വാഗതം ആശംസിച്ചു.

സ്റ്റാഫ്‌ സെക്രട്ടറി സിനു ബി എസ് നന്ദി അറിയിച്ചു. റെഡ്,ഓറഞ്ച്, ബ്ലൂ, വൈറ്റ്, ഗ്രീൻ എന്നീ ഹൗസുകളായി തിരിഞ്ഞാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മൽസരങ്ങളുടെ ഓവർ ഓൾ നേടിയ ഓറഞ്ച് ഹൗസ് ജേതാക്കളായി.

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് ജാഗ്രത

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നത്. ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കന്‍ ഛത്തീസ്ഗഡിനും ഝാര്‍ഖണ്ഡിനും മുകളിലായി തീവ്രന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. ഇന്ന് ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.

ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും കണ്ണൂര്‍, കാസര്‍കോടും ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

മൂന്നാറില്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായും നിലച്ചു

മൂന്നാറില്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായും നിലച്ചു

ഇടുക്കി മൂന്നാറില്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് വീണ് ലോറി ഡ്രൈവര്‍ മരിച്ചിരുന്നു. പ്രദേശത്തെ ഗതാഗതം പൂര്‍ണമായും നിലച്ചു. വാഹനങ്ങള്‍ കുഞ്ചിത്തണ്ണി വഴി തിരിച്ചുവിടുകയാണ്.

മൂന്നാര്‍ ഗവണ്‍മെന്റ് കോളജിന് സമീപത്തുണ്ടായ മണ്ണിടിച്ചിലിലാണ് ലോറി ഡ്രൈവറായ ഗണേശന്‍ മരിച്ചത്. ലോറിയിലുണ്ടായിരുന്ന മുരുകന്‍ എന്ന വ്യക്തിയെ രക്ഷപ്പെടുത്താനായി. മുന്‍പും വലിയ രീതിയില്‍ മണ്ണിടിച്ചിലുണ്ടായിട്ടുള്ള സ്ഥലമാണിത്.

10 കോടി കണ്ടൽച്ചെടികൾ നട്ട് പിടിപ്പിക്കാൻ ഒരുങ്ങി യു എ ഇ

10 കോടി കണ്ടൽച്ചെടികൾ നട്ട് പിടിപ്പിക്കാൻ ഒരുങ്ങി യു എ ഇ

അബുദാബി: അന്തരീക്ഷ മലിനീകരണം കുറയ്ക്കാനായി യു എ ഇയിൽ 10 കോടി കണ്ടൽച്ചെടികൾ നട്ടു പിടിപ്പിക്കാൻ ഒരുങ്ങുന്നു. പൊതുജനങ്ങളുടെയും സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് സർക്കാർ പദ്ധതി നടപ്പിലാക്കുക. 2030 ൽ പദ്ധതി ലക്ഷ്യം കൈവരിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദാഹക് പറഞ്ഞു. ലോക കണ്ടൽ സംരക്ഷണ ദിനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് അവർ ഇക്കാര്യം അറിയിച്ചത്.

കണ്ടൽച്ചെടി സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും പ്രകൃതിയുടെ ഈ അമൂല്യ സമ്പത്തിനെ സംരക്ഷിക്കാനായി വലിയ പ്രവർത്തനമാണ് രാജ്യം നടത്തുന്നത് എന്നും അവർ പറഞ്ഞു.

തീരമേഖലകളിൽ കണ്ടൽച്ചെടികൾ വളർത്തുന്നത് വഴി കടൽ കയറ്റവും മണ്ണൊലിപ്പും തടയാനും കാലാവസ്ഥാ മാറ്റത്തെ ചെറുക്കാനും സാധിക്കുമെന്ന് അവർ വ്യക്തമാക്കി. മഴക്കാടുകൾക്ക് കഴിയുന്നതിനെക്കാൾ നാല് മടങ്ങ് അധികം കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കാൻ കണ്ടൽച്ചെടികൾക്കു കഴിയും. അത് കൊണ്ട് കണ്ടൽ ചെടികൾ നട്ട് പിടിപ്പിക്കാൻ പൊതു ജനങ്ങൾ മുന്നോട്ട് വരണമെന്നും അവർ അഭ്യർത്ഥിച്ചു.

2050 ആകുമ്പോൾ രാജ്യത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ സൂചിക പൂജ്യത്തിലെത്തിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നത്. അതിൽ നിർണായക പങ്ക് വഹിക്കുന്നത് കണ്ടൽച്ചെടികളാണ്. അത് കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണമെന്നും പരിസ്ഥിതി മന്ത്രി അറിയിച്ചു.