ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം

ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം

തിരുവനന്തപുരം: ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആക്കുളം മാവടിനട പുഷ്പ ഭവനിൽ രഘനാഥൻ നായർ (64), ഭാര്യ പുഷ്പ (57) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.

രഘുനാഥൻ നായർ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലും പുഷ്പയുടെ മൃതദേഹം തറയിലുമാണ് കിടന്നിരുന്നത്. വീട്ടിൽ നിന്നു ദുർ​ഗന്ധമുണ്ടായതിനെ തുടർന്നു ബന്ധുക്കളിൽ മെഡിക്കൽ കോളജ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതോടെ പൊലീസ് എത്തിയാണ് പരിശോധന നടത്തിയത്.

മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച ഇരുവരും അയൽവാസികളുമായി വലിയ അടുപ്പം പുലർത്തിയിരുന്നില്ലെന്നാണ് വിവരം. അസ്വഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.

മുന്നിൽ‌ 2 പ്രവൃത്തി ദിനങ്ങൾ മാത്രം; നാമനിർദ്ദേശ പത്രിക നൽകാൻ നേതാക്കളുടെ നീണ്ട നിര; മത്സരചിത്രം തെളിയുന്നു

മുന്നിൽ‌ 2 പ്രവൃത്തി ദിനങ്ങൾ മാത്രം; നാമനിർദ്ദേശ പത്രിക നൽകാൻ നേതാക്കളുടെ നീണ്ട നിര; മത്സരചിത്രം തെളിയുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച അവസാനിക്കാരിനിരിക്കെ ഇന്ന് കൂടുതൽ നേതാക്കൾ പത്രിക സമർപ്പിക്കും. മന്ത്രിമാരായ വി ശിവൻ കുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാൻ അടക്കമുള്ളവർ ഇന്ന് പത്രിക നൽകും. രമേശ് ചെന്നിത്തല, കെപിസിസി ആധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരൻ അടക്കമുള്ള കോൺ​ഗ്രസ് നേതാക്കളും ഇന്ന് പത്രിക സമർ‌പ്പിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, ആർ ശ്രീലേഖ എന്നിവരും ഇന്നാണ് പത്രി നൽകുന്നത്.

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരൻ ഇന്ന് പത്രിക നൽകും. ധർമ്മടത്ത് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച തന്നെ പത്രിക സമർപ്പിച്ചു. റോഡ് ഷോ അടക്കമുള്ള ശക്തിപ്രകടനങ്ങളുമായി കളം നിറയുന്നതിനിടെയാണ് പലരും പത്രിക സമർപ്പിക്കാൻ ഒരുങ്ങുന്നത്.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഫലത്തിൽ രണ്ട് പ്രവൃത്തി ദിനങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇന്ന് കഴിഞ്ഞാൽ ഈ മാസം 23 തിങ്കളാഴ്ചയാണ് പത്രിക നൽകാനുള്ള അവസാന ദിനം. 24നാണ് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 26. ഏപ്രിൽ 9നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണൽ.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച എൽഡിഎഫ്, എൻഡിഎ മുന്നണികൾ ചില മണ്ഡലങ്ങളിൽ ഇപ്പോഴും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. വൈകിയാണെങ്കിലും യുഡിഎഫ് 140 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

എൽഡിഎഫിന്റെ അഞ്ച് മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്. തിരുവനന്തപുരത്ത് നടൻ സുധീർ കരമനയെ തീരുമാനിച്ചെങ്കിലും പ്രഖ്യാപനമുണ്ടായിട്ടില്ല. മന്ത്രി വി അബ്ദുറഹിമാൻ തിരൂരിലേക്ക് മാറിയതോടെ താനൂരിൽ സ്ഥാനാർഥിയില്ലാതായി. മങ്കടയിൽ എംപി അലവിയുടെ കാര്യവും തീരുമാനമായിട്ടില്ല. ഐഎൻഎല്ലിനു നൽകിയ കാസർക്കോട് സീറ്റിൽ ഷാനവാസ് പാദൂരിനെയാണ് സ്ഥാനാർഥിയായി തീരുമാനിച്ചിരിക്കുന്നത്. പ്രഖ്യാപനം ഇന്നുണ്ടാകും. വള്ളിക്കുന്ന് സീറ്റും ഐഎൻഎല്ലിനു നൽകിയിട്ടുണ്ട്. ഈ സീറ്റിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ബിജെപിയിലടക്കം സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടില്ല എന്നതാണ് എൻഡിഎയിലും സ്ഥിതി. ബിജെപി രണ്ട് ഘട്ടങ്ങളിലായി 86 സീറ്റുകളിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടത്.

‘ലക്ഷ്യത്തിന് അടുത്തെത്തി, ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ആലോചന’; യുഎസ്

‘ലക്ഷ്യത്തിന് അടുത്തെത്തി, ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ആലോചന’; യുഎസ്

വാഷിങ്ടൻ: ഇറാനിലെ യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി യുഎസ്. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു അടുത്തെത്തിയെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. തന്റെ സമൂഹ മാധ്യമമായ ദി ട്രൂത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമൂസ് കടലിടുക്ക് യുഎസ് സംരക്ഷിക്കില്ലെന്നും അതുപയോ​ഗിക്കുന്നവർ സംരക്ഷിക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാന്റെ തീവ്രവാദ ഭരണകൂടവുമായി ബന്ധപ്പെട്ട് തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു വളരെ അടുത്ത് അമേരിക്ക എത്തിക്കഴിഞ്ഞു. അതിനാൽ പശ്ചിമേഷ്യയിലെ സൈനിക നടപടികൾ അവസാനിപ്പിക്കുന്നത് പരി​ഗണനയിലാണ്. ഹോർമൂസ് കടലിടുക്ക് ഉപയോ​ഗിക്കുന്ന രാജ്യങ്ങൾ തന്നെ അതിനെ ആവശ്യാനുസരണം സംരക്ഷിക്കുകയും നിയന്ത്രിക്കുകയും വേണം. ആവശ്യപ്പെടുകയാണെങ്കിൽ ഈ രാജ്യങ്ങളെ തങ്ങൾ സഹായിക്കുമെന്നും ഇറാന്റെ ഭീഷണി ഇല്ലാതായാൽ അത് ആവശ്യമായി വരരുതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതിനിടെ ഹോർമൂസിനെ ലക്ഷ്യമിടുന്ന ഇറാനിയൻ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ യുഎസിനു തങ്ങളുടെ താവളങ്ങൾ ഉപയോ​ഗിക്കാൻ ബ്രിട്ടൻ അനുമതി നൽകിയിരുന്നു. എന്നാൽ യുകെയുടെ തീരുമാനം വൈകിപ്പോയെന്നു ട്രംപ് പറഞ്ഞു. അവർ തങ്ങളുടെ ആദ്യ സഖ്യകക്ഷിയായിരുന്നു. ബന്ധം വളരെ നല്ലതാണെന്നും പക്ഷേ ഇത് മുൻപ് ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ചാ​ഗോസ് ദ്വീപുകളുടെ ഭാ​ഗമായ ഡീ​ഗോ ​ഗാർസിയയുടെ പരമാധികാരം യുകെ മൗറീഷ്യസിനു വിട്ടുകൊടുത്തിരുന്നെങ്കിലും സേനാ താവളങ്ങൾ പിന്നീട് പാട്ടത്തിനെടുത്തിരുന്നു.

അതേസമയം ഇറാൻ കേന്ദ്രങ്ങൾ ആക്രമിക്കാനായി തങ്ങലുടെ സേനാ താവളങ്ങൾ ഉപയോ​ഗിക്കാൻ യുഎസിനു അനുമതി നൽകിയ യുകെ നടപടി അപകടകരമെന്നു ഇറാൻ വിദേശ കാര്യ മന്ത്രി പ്രതികരിച്ചു. ബ്രിട്ടീഷ് ജീവനുകളെ കിയ സ്റ്റാമർ അപകടത്തിലാക്കുകയാണെന്നു അബ്ബാസ് അരാ​ഗ്ചി ആരോപിച്ചു. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇറാൻ പ്രയോ​ഗിക്കുമെന്നു ആ​ദ്ദേഹം മുന്നറിയിപ്പ് നൽകി.

കോഴിക്കോട് പക്ഷിപ്പനി, അഞ്ച് പഞ്ചായത്തിൽ 15,000 പക്ഷികളെ കൊന്നൊടുക്കും

കോഴിക്കോട് പക്ഷിപ്പനി, അഞ്ച് പഞ്ചായത്തിൽ 15,000 പക്ഷികളെ കൊന്നൊടുക്കും

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തി. വൈറസ് വ്യാപനം തടയുന്നതിന് പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ, നല്ലളം എന്നീ അഞ്ച് പഞ്ചായത്തുകളിലായി ഇന്ന് 15,000 പക്ഷികളെ കൊന്നൊടുക്കും. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയും കോഴികളെയുമാണ് കൊല്ലുന്നത്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ എച്ച്5 എന്‍ 1 വകഭേദമാണെന്നാണ് സ്ഥിരീകരിച്ചത്. നിലവില്‍ മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നിട്ടില്ല. എങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വൈറസ് മനുഷ്യരിലേക്ക് പടരുന്നത് തടയാൻ ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചത്ത പക്ഷികളെയോ രോഗലക്ഷണങ്ങളുള്ള കോഴികളെയോ നേരിട്ട് സ്പർശിക്കരുതെന്നും അധികൃതർ അറിയിച്ചു.

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ 9ആം ഉത്സവ ദിന (മാർച്ച് 21) പരിപാടികൾ

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ 9ആം ഉത്സവ ദിന (മാർച്ച് 21) പരിപാടികൾ

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ 9ആം ഉത്സവ ദിനമായ മാർച്ച് 21ന് പതിവു പൂജകളെ തുടർന്ന് ഉച്ചയ്ക്ക് 12നു അന്നദാനം, വൈകുന്നേരം 4നു വിവിധ കരക്കാരുടെ ഉരുൾ വഴിപാടിൽ സംബന്ധിക്കുന്ന നാദസ്വരം, വാദ്യ മേളങ്ങളുടെ സേവ, 6.45നു
തൂക്കവ്രതക്കാരുടെ അമ്മയെ കാണൽ ചടങ്ങ്, 7നു സംഗീത സദസ്സ്, 9.30നു ഫോക്ക് മെഗാ ഷോ’മണികിലുക്കം’, രാത്രി 12നു കാരേറ്റ് ജയകുമാർ അവതരിപ്പിക്കുന്ന കഥാപ്രസംഗവും അരങ്ങേറും.

ഏഴാമത്തെ പ്രസവം വീട്ടില്‍, തൃശൂരില്‍ യുവതി മരിച്ചു; ഭര്‍ത്താവിനെതിരെ കേസ്

ഏഴാമത്തെ പ്രസവം വീട്ടില്‍, തൃശൂരില്‍ യുവതി മരിച്ചു; ഭര്‍ത്താവിനെതിരെ കേസ്

ഗുരുവായൂര്‍: വീട്ടില്‍ പ്രസവം നടത്തിയതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ യുവതി മരിച്ചതില്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി കുടുംബം. ഏഴാമത്തെ പ്രസവം ആണ് വീട്ടില്‍ നടന്നത്. എടക്കഴിയൂര്‍ സ്വദേശിയായ മുഹ്‌സിനയാണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്.

ഗുരുതരാവസ്ഥയിലായ യുവതി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ചാവക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ജനുവരി ആറിനാണ് വീട്ടില്‍ പ്രസവം നടന്നത്. ഈ പ്രസവം മാത്രമാണ് വീട്ടില്‍ വെച്ച് നടത്തിയത് എന്നാണ് ഇതുവരെയുള്ള വിവരം. നേരത്തെ ഇവരുടെ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. കഴിഞ്ഞ ജനുവരി ആറിന് മുഹ്‌സീന വീട്ടില്‍ വെച്ച് ഏഴാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ജനുവരി 10 ന് കുഞ്ഞ് മരിച്ചു. ഗര്‍ഭകാലത്തോ പ്രസവസമയത്തോ അമ്മയ്ക്കും കുഞ്ഞിനും കുത്തിവെപ്പുകളോ വൈദ്യസഹായമോ ലഭ്യമാക്കിയിരുന്നില്ലെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ചാവക്കാട് നഗരത്തിലെ വ്യാജ അക്യുപങ്ചര്‍ ചികില്‍സ നടത്തുന്ന സ്ത്രീയാണ് ഏഴാമത്തെ പ്രസവസമയത്ത് മുഹ്‌സിനിയെ ചികിത്സിച്ചതെന്ന് പറയുന്നു. മുഹ്‌സിനയുടെ ഭര്‍ത്താവും അക്യുപങ്ചര്‍ ചികിത്സ നടത്തുന്നയാളാണത്രേ. പ്രസവശേഷം മുഹസീനയുടെ ആരോഗ്യനില വഷളായെങ്കിലും മതിയായ ചികിത്സ നല്‍കിയിരുന്നില്ല. തുടര്‍ന്ന് മുഹസിനയുടെ ബന്ധുക്കള്‍ യുവതിയെ ആദ്യം തൃശ്ശൂര്‍ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.

മുഹ്‌സിനയുടെ ഭര്‍ത്താവ് അക്യുപങ്ചറിസ്റ്റാണ്. ഭര്‍ത്താവ് ഇബ്രാഹിനെതിരെ മുഹ്‌സിനയുടെ കുടുംബം ഗുരുതര പരാതികളുമായാണ് എത്തിയിരിക്കുന്നത്. ചാവക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.