‘ആദ്യ ശ്രമത്തില്‍ ദേശീയതലത്തില്‍ മുപ്പതിനായിരത്തിനടുത്ത് റാങ്ക്, തളര്‍ന്നില്ല’; കേരളത്തില്‍ ദീപ്നിയ നമ്പര്‍ വണ്‍

‘ആദ്യ ശ്രമത്തില്‍ ദേശീയതലത്തില്‍ മുപ്പതിനായിരത്തിനടുത്ത് റാങ്ക്, തളര്‍ന്നില്ല’; കേരളത്തില്‍ ദീപ്നിയ നമ്പര്‍ വണ്‍

കോഴിക്കോട്: ആദ്യ ശ്രമത്തില്‍ ദേശീയതലത്തില്‍ മുപ്പതിനായിരത്തിനടുത്ത് റാങ്ക്. തളര്‍ന്നില്ല. ലക്ഷ്യം നേടാനുറച്ച് ഒരുവര്‍ഷം പൂര്‍ണമായും പരിശീലനത്തിനായി വിനിയോഗിച്ചു. ഡോക്ടര്‍ എന്ന സ്വപ്നത്തിനുപുറകെയുള്ള ദീപ്നിയയുടെ യാത്രയ്ക്ക് മിന്നുന്ന വിജയത്തുടക്കം. കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ദൂരം താണ്ടി നീറ്റിലെ സംസ്ഥാനത്തെ ആദ്യ റാങ്കില്‍ ദീപ്നിയ മുത്തമിടുമ്പോള്‍ വീടിനും നാടിനും അഭിമാന നിമിഷം.

പൊതുവിദ്യാലത്തില്‍ പഠിച്ച, വായന ഏറെ ഇഷ്ടമുള്ള കോഴിക്കോട് ആവള സ്വദേശിനി ദീപ്നിയ ചിട്ടയായ പഠനത്തിലൂടെയാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. അഖിലേന്ത്യാതലത്തില്‍ 109-ാം റാങ്കാണ്. ആദ്യ ശ്രമത്തില്‍ ദേശീയതലത്തില്‍ മുപ്പതിനായിരത്തിനടുത്തായിരുന്നു റാങ്ക്. ലക്ഷ്യം നേടാനുറച്ച് ഒരുവര്‍ഷം പൂര്‍ണമായും പരിശീലനത്തിനായി വിനിയോഗിച്ചു. പാലാ ബ്രില്യന്‍സില്‍ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പരിശീലനം. ദിവസം 12 മുതല്‍ 13 മണിക്കൂര്‍ വരെയായിരുന്നു പഠനമെന്ന് ദീപ്നിയ പറയുന്നു.

പോണ്ടിച്ചേരി ജിപ്മറില്‍ പഠിക്കാനാണ് താല്‍പ്പര്യം. ആവള ജിഎംഎല്‍പി, ആവള യുപി, ആവള കുട്ടോത്ത്ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. പാഠ്യേതരവിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപകനും മഠത്തില്‍ മുക്കിലെ ആവള ടി ഗ്രന്ഥാലയം സെക്രട്ടറിയുമായ പള്ളിക്കല്‍മീത്തല്‍ പി എം ദിനേശന്റെയും ഇതേ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഗണിതശാസ്ത്ര അധ്യാപിക എം പി ബിജിയുടേയും മകളാണ്.

എണ്ണപ്പാടവും പ്രതിരോധ മന്ത്രാലയ ആസ്ഥാനവും ആക്രമിച്ച് ഇസ്രയേല്‍; 200ലധികം മിസൈലുകള്‍ വര്‍ഷിച്ച് ഇറാന്റെ തിരിച്ചടി

എണ്ണപ്പാടവും പ്രതിരോധ മന്ത്രാലയ ആസ്ഥാനവും ആക്രമിച്ച് ഇസ്രയേല്‍; 200ലധികം മിസൈലുകള്‍ വര്‍ഷിച്ച് ഇറാന്റെ തിരിച്ചടി

പശ്ചിമേഷ്യയെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി, ഇസ്രയേല്‍-ഇറാന്‍ ഏറ്റുമുട്ടല്‍ ശക്തമായി തുടരുന്നു. ഇസ്രയേല്‍ ഇറാനെതിരെ വിപുലമായ ആക്രമണമാണ് നടത്തിയത്. പ്രധാനമായി ഇറാന്റെ ഊര്‍ജ്ജ വ്യവസായത്തെയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെയും ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമണം. ഇതിന് മറുപടിയെന്നോണം ഇസ്രയേല്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ വര്‍ഷം നടത്തി.

ടെഹ്റാന്റെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആണവ പദ്ധതിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് രണ്ട് ദിവസം മുമ്പ് ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത നീക്കത്തിന് ശേഷമുള്ള ഏറ്റവും പുതിയ ആക്രമണമാണിത്. ഇറാനിലെ എണ്ണപ്പാടം ഇസ്രയേല്‍ ആക്രമിച്ചു. ബുഷഹ്ര്‍ പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്.

പുലര്‍ച്ചെ ഇസ്രയേലിലെ ടെല്‍അവീവില്‍ അടക്കം ഇറാന്‍ വീണ്ടും ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. വിവിധയിടങ്ങളില്‍ അപകട സൈറണുകള്‍ മുഴങ്ങി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മിസൈലുകളെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു. രണ്ടു രാജ്യങ്ങളിലും ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. ആക്രമണം തുടരുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.

ഇറാനെതിരായ ആക്രമണങ്ങള്‍ ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. വരും ദിവസങ്ങളില്‍ ഇതുവരെയുള്ളതിനേക്കാള്‍ ശക്തമായ ആക്രമണം അഴിച്ചുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നതാന്‍സ്, ഇസ്ഫഹാന്‍, ടെഹ്റാന്‍ തുടങ്ങിയ നഗരങ്ങളിലെ ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ നടത്തിയ ഏറ്റവും വിപുലമായ വ്യോമാക്രമണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

നിരവധി ഉന്നത ഇറാനിയന്‍ ജനറല്‍മാരെയും ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയ ആക്രമണത്തിന് ശേഷം ടെഹ്റാനില്‍ നിന്ന് വേഗത്തിലുള്ളതും ശക്തവുമായ മറുപടി ഉണ്ടായി. 24 മണിക്കൂറിനുള്ളില്‍ ഇറാന്‍ 200-ലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഇസ്രയേല്‍ നഗരങ്ങള്‍ ലക്ഷ്യമാക്കി തൊടുത്തു. നിലവിലെ സാഹചര്യങ്ങള്‍ ‘ന്യായീകരിക്കാനാവാത്തത്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകള്‍ അവര്‍ പിന്‍വലിച്ചു. ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍, പ്രതികരണം ‘കൂടുതല്‍ കഠിന’മാകുമെന്നും ഇസ്രയേലിന്റെ പ്രാദേശിക സഖ്യകക്ഷികളുടെ സൈനിക താവളങ്ങള്‍ ഇതില്‍ ഉള്‍പ്പെടാമെന്നും ടെഹ്റാന്‍ മുന്നറിയിപ്പ് നല്‍കി.

ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം: കുട്ടി ഉൾപ്പെടെ ഏഴുപേർ മരിച്ചു

ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം: കുട്ടി ഉൾപ്പെടെ ഏഴുപേർ മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ഏഴു മരണം. കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്ററാണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന ആറു തീര്‍ത്ഥാടകരും പൈലറ്റും അപകടത്തില്‍ മരിച്ചു. അഞ്ചു മുതിര്‍ന്നവരും ഒരു കുട്ടിയുമാണ് തീര്‍ത്ഥാടക സംഘത്തിലുണ്ടായിരുന്നത്.

ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥിലേക്ക് രാവിലെ 5. 20 ന് പറന്നുയര്‍ന്ന ആര്യന്‍ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ഗൗരികുണ്ഡിലെ കാട്ടില്‍ തകര്‍ന്നു വീണത്. 10 മിനിറ്റ് പറന്ന വിമാനം ഗൗരികുണ്ഡിനും സോനപ്രയാഗിനും മധ്യേ തകര്‍ന്ന് തീപിടിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. പ്രതികൂല കാലാവസ്ഥയാണ് അപകടകാരണമെന്ന് രുദ്രപ്രയാഗ് ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഓഫീസര്‍ നന്ദന്‍ സിങ് രാജ്‌വാര്‍ അറിയിച്ചു. ദുരന്തത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ദുഃഖം രേഖപ്പെടുത്തി.

അതിശക്തമായ മഴ: ഇന്ന് എല്ലായിടത്തും മഴ മുന്നറിയിപ്പ്, അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അതിശക്തമായ മഴ: ഇന്ന് എല്ലായിടത്തും മഴ മുന്നറിയിപ്പ്, അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. മഴയുടെ തോത് അനുസരിച്ച് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചത്. ഇന്ന് അഞ്ച് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 204.4 mm ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെയുള്ള അതിശക്തമായ മഴയ്ക്കും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരള തീരത്ത് ഇന്ന് രാത്രി 08.30 വരെ 2.8 മുതല്‍ 3.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

വടക്കന്‍ കര്‍ണാടക, അതിനോട് ചേര്‍ന്നുള്ള തെലുങ്കാന -റായലസീമയ്ക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് കേരളത്തില്‍ വ്യാപക മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കെ എസ് ആർ ടി സി യിൽ യാത്രയയപ്പും അവാർഡ് ദാനവും നടന്നു

കെ എസ് ആർ ടി സി യിൽ യാത്രയയപ്പും അവാർഡ് ദാനവും നടന്നു

കെ എസ് ആർ ടി സി ആറ്റിങ്ങൽ ഡിപ്പോയിൽ കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർകേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർക്കുള്ള യായത്രയയപ്പും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ യൂണിയൻ അംഗങ്ങൾക്കുള്ള അവാർഡ് വിതരണവും നടന്നു.

യുണിയന്റെ സംസ്ഥാന ഓഡിറ്റ് കമ്മിറ്റി അംഗം ശ്യാം കുമാർ വി എസ് അധ്യക്ഷൻ ആയ യോഗത്തിൽ ഐ എൻ ടി യു സി ദേശീയ നിർവഹക സമിതി അംഗം അജിത് കുമാർ വി എസ് ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ചു. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട് വർക്കേഴ്സ് യൂണിയന്റെ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഷിബു എസ്, ജില്ലാ പ്രസിഡന്റ് അഭിലാഷ്, യുണിറ്റ് സെക്രട്ടറി രാജീവ് ടി യു, ഊരുപോയ്ക സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ അനിൽ കുമാർ എസ്, ഐ എൻ ടി യു സി സംസ്ഥാന കമ്മിറ്റി അംഗം ശ്രീരംഗൻ എന്നിവർ പങ്കെടുത്തു.

വരുന്നു… തിരുവനന്തപുരത്ത് ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 പോരാട്ടം

വരുന്നു… തിരുവനന്തപുരത്ത് ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 പോരാട്ടം

മുംബൈ: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് പോരാട്ടത്തിന്റെ ആരവം. ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന ന്യൂസിലന്‍ഡ് ടീം തിരുവനന്തപുരത്ത് ടി20 മത്സരം കളിക്കും. പരിമിത ഓവര്‍ പോരാട്ടങ്ങള്‍ക്കായാണ് കിവി സംഘം വരുന്നത്.

അടുത്ത വര്‍ഷം ജനുവരി മാസത്തിലാണ് ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ന്യൂസിലന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്. ഇതില്‍ അവസാന ടി20 മത്സരമാണ് തിരുവനന്തപുരത്ത് അരങ്ങേറുക.

ജനുവരി 11നു ഏകദിന പോരാട്ടത്തോടെയാണ് പര്യടനത്തിനു തുടക്കമാകുന്നത്. ജനുവരി 21 മുതലാണ് ടി20 പരമ്പര തുടങ്ങുന്നത്. ഇതില്‍ അവസാന പോരാട്ടമായ ജനുവരി 31ലെ മത്സരത്തിനാണ് തിരുവനന്തപുരം വേദിയാകുന്നത്.

ഇന്ത്യ- ന്യൂസിലന്‍ഡ് വൈറ്റ് ബോള്‍ പരമ്പര വേദികള്‍

ജനുവരി 11- ഒന്നാം ഏകദിനം, ബറോഡ

ജനുവരി 14- രണ്ടാം ഏകദിനം, രാജ്‌കോട്ട്

ജനുവരി 18- മൂന്നാം ഏകദിനം, ഇന്‍ഡോര്‍

ജനുവരി 21- ഒന്നാം ടി20, നാഗ്പുര്‍

ജനുവരി 23- രണ്ടാം ടി20, രാജ്പുര്‍

ജനുവരി 25- മൂന്നാം ടി20, ഗുവാഹത്തി

ജനുവരി 28- നാലാം ടി20, വിശാഖപട്ടണം

ജനുവരി 31- അഞ്ചാം ടി20, തിരുവനന്തപുരം