by Midhun HP News | Mar 20, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. ദേശീയ പാര്‍ട്ടി എന്ന നിലയില്‍ സ്ഥാനാര്‍ഥി ലിസ്റ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ കാലതാമസുണ്ടായി. അത് മനപ്പൂര്‍വ്വമല്ല. ദേശീയ ഘടകമാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. സിപിഎമ്മിന് ഇവിടെ തന്നെ തീരുമാനം എടുക്കാനും മുമ്പോട്ട് പോകാനും കഴിയും.യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം എന്തുകൊണ്ട് നീണ്ടു എന്നതിന് മറുപടിയായാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കേരളത്തിലെ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. എല്ലാ ജില്ലയിലും മുന്നേറ്റം ഉണ്ടാകുമെന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുളള പ്രവര്‍ത്തനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോന്നി ജനങ്ങള്‍ ആഗ്രഹിച്ചതനുസരിച്ചാണ് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. 23 വര്‍ഷം ജനപ്രതിനിധിയായിരുന്ന താന്‍ ആറ്റിങ്ങലില്‍ മത്സരിച്ചത് പാര്‍ട്ടി പറഞ്ഞതനുസരിച്ച് മാത്രമാണ്. കോന്നി ജനങ്ങള്‍ പറഞ്ഞപ്പോള്‍ എഐസിസിയുടെ അനുമതി കിട്ടിയാല്‍ മത്സരിക്കാം എന്ന ആഗ്രഹിച്ചു.എന്നാല്‍ എഐസിസി തീരുമാനം എംപിമാര്‍ മത്സരിക്കേണ്ടയെന്നായിരുന്നു. അത് പൂര്‍ണമായും സ്വീകരിച്ചുവെന്നും’ അടൂര്‍ പ്രകാശ് പ്രതികരിച്ചു.
‘കോന്നിയില്‍ സീറ്റ് കിട്ടാത്തതില്‍ ദുഃഖമില്ലെന്നും പാര്‍ട്ടിക്ക് വേണ്ടി തനിക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ കടമയും ഉത്തരവാദിത്തവും ചെയ്യും. പാര്‍ട്ടിയാണ് വലുത്. ആ തീരുമാനം തെറ്റായാലും ശരിയായാലും അംഗീകരിക്കും. പാര്‍ട്ടി ഇപ്പോള്‍ എടുത്ത തീരുമാനം ശരിയാണ്. അതുകൊണ്ടാണ് അംഗീകരിച്ചത്. യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും കോന്നിയില്‍ താന്‍ നല്‍കിയ സ്ഥാനാര്‍ഥിയുടെ പേരാണ് അംഗീകരിച്ചതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഒരു ആശങ്കയുമില്ല. ഒരു കാലുവാരലും ഉണ്ടാകില്ല’ അടൂര്‍ പ്രകാശ് പറഞ്ഞു.


by Midhun HP News | Mar 20, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈനിക വക്താവ് കൊല്ലപ്പെട്ടു. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് (ഐആര്‍ജിസ് ) വക്താവ് അലി മുഹമ്മദ് നൈനിയാണ് കൊല്ലപ്പെട്ടത്. നൈനിയുടെ മരണം ഇറാന്‍ സ്ഥിരീകരിച്ചു. അമേരിക്കന്‍- സയോണിസ്റ്റ് ക്രിമിനലുകളുടെ ആക്രമണത്തില്‍ നൈനി രക്തസാക്ഷിത്വം വഹിച്ചതായി ഐആര്‍ജിസി വ്യക്തമാക്കി.
ഇസ്രയേലുമായും അമേരിക്കയുമായും യുദ്ധം നടന്നിട്ടും തങ്ങളുടെ മിസൈല്‍ വ്യവസായം ‘ഏറ്റവും ഉയര്‍ന്ന നില’യിലെത്തിയെന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നു. ശത്രുക്കള്‍ക്ക് ചില ‘ആശ്ചര്യങ്ങള്‍’ കരുതിവെച്ചിട്ടുണ്ടെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധസമയത്തും ഇറാനില്‍ മിസൈല്‍ ഉത്പാദനം മികച്ച നിലയില്‍ നടക്കുന്നുണ്ട്. ആയുധ ശേഷിയെക്കുറിച്ച് ഒരു ആശങ്കയും വേണ്ടെന്നും ഐആര്‍ജിസി വക്താവ് നൈനി അഭിപ്രായപ്പെട്ടിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് സൈനിക വക്താവിന് നേര്‍ക്ക് യുഎസ്- ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം ഉണ്ടാകുന്നത്. മൂന്ന് ആഴ്ചത്തെ യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ മൂലം ഇറാന് ഇനി യുറേനിയം സമ്പുഷ്ടീകരണത്തിനോ ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കാനോ കഴിയില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടിരുന്നു. ഇതിനു മറുപടിയായിട്ടായിരുന്നു അലി മുഹമ്മദ് നൈനിയുടെ പ്രതികരണം.
ഒറ്റ ആഴ്ചയ്ക്കിടെ ഇറാന് നഷ്മാകുന്ന നാലാമത്ത ഉന്നത ഉദ്യോഗസ്ഥനാണ് അലി മുഹമ്മദ് നൈനി. ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരീജാനി, ഘോലംരേസ സുലൈമാൻ, ഇസ്മായിൽ ഖാത്തിബ് എന്നിവരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ട മറ്റ് ഇറാൻ ഉന്നതോദ്യോഗസ്ഥർ. ഇസ്മായിൽ ഖാത്തിബിന്റെ മരണത്തിൽ ഇറാൻ പരമോന്നത നേതാവ് മുജ്‌തബ ഖമേനി അനുശോചിച്ചു.
ശത്രുക്കൾ അനുഭവിക്കുന്ന സുരക്ഷിതത്വം ഇല്ലാതാക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് അയച്ച സന്ദേശത്തിൽ മുജ്‌തബ ഖമേനി ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. പശ്ചിമേഷ്യയുടെ പല ഭാഗങ്ങളിലും ബഹ്റൈനിലും ഇസ്രയേലിലും വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങി. ഇറാന്റെ ഡ്രോണുകൾ മിന അൽ–അഹ്മദി എണ്ണ റിഫൈനറിയെ വീണ്ടും ആക്രമിച്ചെന്ന് കുവൈത്ത് ആരോപിച്ചു. നിരവധി യൂണിറ്റുകളിൽ തീപിടിത്തമുണ്ടായിട്ടുണ്ട്.


by Midhun HP News | Mar 20, 2026 | Latest News, കേരളം
പാലക്കാട്: പെരുന്നാള്‍ ഖുതുബയ്ക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുല്‍ ഷുക്കൂര്‍ ഖാസിമിയാണ് മരിച്ചത്. തൊടുപുഴ സ്വദേശിയാണ്. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ഉള്ള ഖുതുബ പ്രസംഗത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.


by Midhun HP News | Mar 20, 2026 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി ഒ മോഹനന്‍ മുന്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനു മുന്നോടിയായാണ് മോഹനന്‍ സുധാകരന്റെ വീട്ടിലെത്തിയത്. കെ സുധാകരന്റെ പിന്തുണയും അനുഗ്രഹാശ്ശിസുകളും വാങ്ങുന്നതിനാണ് മോഹനന്‍ സുധാകരന്റെ വീട്ടിലെത്തിയത്. കണ്ണൂരിലെ മുന്‍ മേയറാണ് ടി ഒ മോഹനന്‍.
കണ്ണൂര്‍ മണ്ഡലത്തില്‍ കെ സുധാകരന്‍ അനുകൂലികളുടെ സഹകരണവും പിന്തുണയും ഉറപ്പിക്കുക ലക്ഷ്യമിട്ടു കൂടിയാണ് മോഹനന്‍ കെ സുധാകരന്റെ നടാലിലെ വീട്ടിലെത്തിയത്. സ്ഥാനാര്‍ത്ഥി മോഹനനെ ഷാള്‍ അണിയിച്ച് കെ സുധാകരന്‍ സ്വീകരിച്ചു. ‘എന്റെ വാക്കു പാലിച്ചു’ എന്ന് ഷാള്‍ അണിയിച്ചശേഷം സുധാകരന്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഇരുവരും അടച്ചിട്ട മുറിയില്‍ സംസാരിച്ചു.
കണ്ണൂരില്‍ ടി ഒ മോഹനന്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ ഒരു തരത്തിലും എതിര്‍പ്പില്ലെന്ന് കെ സുധാകരന്‍ പറഞ്ഞതായി മോഹനന്‍ പിന്നീട് വ്യക്തമാക്കി. കണ്ണൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടു തവണ യുഡിഎഫ് പരാജയപ്പെട്ടു. ആ മണ്ഡലം തിരിച്ചുപിടിക്കുക എന്നാണ് ദൗത്യം. ആ ദൗത്യം നേതാക്കളെല്ലാം കൂട്ടായി ഏറ്റെടുക്കും. തെരഞ്ഞെടുപ്പില്‍ പൂര്‍ണ സഹകരണം കെ സുധാകരന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഒരു ടീമായിത്തന്നെ തെരഞ്ഞെടുപ്പില്‍ മുന്നോട്ടു പോകുമെന്നും ടി ഒ മോഹനന്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി കെ സുധാകരന്‍ സജീവമായി ഇറങ്ങുമെന്നാണ് വിവരം. മറ്റന്നാള്‍ ഇരിക്കൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സജീവ് ജോസഫിന്റെ പ്രചാരണത്തിന് ഇറങ്ങും. തുടര്‍ന്ന് ജില്ലയിലെ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടിയും പ്രതാരണത്തിനിറങ്ങും. കെ സുധാകരന്റെയും അനുകൂലികളുടെയും പ്രവര്‍ത്തനം ഹൈക്കമാന്‍ഡ് സസൂക്ഷ്മം നിരീക്ഷിക്കുന്നുമുണ്ട്.

by Midhun HP News | Mar 20, 2026 | Latest News, കേരളം
കൊച്ചി: പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന തന്റെ സുഹൃത്ത് രമേഷ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് പോകാൻ തയ്യാറാണെന്ന് നടൻ ആസിഫ് അലി. കൊച്ചിയിലെ ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കവേയാണ് ആസിഫ് തന്റെ ആഗ്രഹം മാധ്യമങ്ങളോട് പറഞ്ഞത്. തനിക്ക് സ്ഥാനാർഥിയാകാൻ താല്പര്യമില്ലെന്നും തന്റെ സ്വപ്നങ്ങളെല്ലാം സിനിമയിലാണെന്നും ആസിഫ് വ്യക്തമാക്കി.
പിഷാരടിയുടെ കഴിവുകളിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ആസിഫ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരണമെന്ന് ആവശ്യപ്പെട്ട് പിഷാരടി തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും ആസിഫ് കൂട്ടിച്ചേർത്തു.
“അദ്ദേഹത്തെ അടുത്തറിയുന്ന ഒരാളായതു കൊണ്ട് തന്നെ അങ്ങനെയൊരു വിളി വന്നാൽ ഉറപ്പായും പോകും. വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. വോട്ട് ചെയ്യാതെ രാഷ്ട്രീയക്കാരെയോ പാർട്ടികളെയോ കുറ്റം പറയാൻ നമുക്ക് അവകാശമില്ല.

സ്വന്തം വോട്ടവകാശം വിനിയോഗിച്ചതിന് ശേഷം മാത്രമേ ആ സ്വാതന്ത്ര്യമുള്ളൂ,”- ആസിഫ് പറഞ്ഞു. സ്ഥാനാർത്ഥിയാകാൻ ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ വെറും പ്രചരണങ്ങൾ മാത്രമാണെന്നും താരം വ്യക്തമാക്കി.

by Midhun HP News | Mar 20, 2026 | Latest News, കേരളം
ആലപ്പുഴ: കായംകുളത്തു പത്തിരി നിര്‍മാണ യൂണിറ്റില്‍ ഓഡര്‍ ചെയ്ത പത്തിരി കിട്ടാത്തതിനെത്തുടര്‍ന്ന് പ്രതിഷേധം. കായംകുളം മുക്കവലയിലെ റോയല്‍ പത്തിരി യൂണിറ്റിലാണ് ഉന്തും തള്ളുമുണ്ടായത്. പെരുന്നാളിന്റെ ഭാഗമായി ഓര്‍ഡര്‍ ചെയ്ത പത്തിരി കിട്ടാത്തതിലാണ് പ്രതിഷേധം.
ഗ്യാസ് തീര്‍ന്നതിനെ തുടര്‍ന്നാണ് പത്തിരി ഉണ്ടാക്കാന്‍ കഴിയാതെ വന്നത്. ബുക്ക് ചെയ്ത പലര്‍ക്കും പത്തിരി കൊടുക്കാന്‍ കഴിഞ്ഞില്ല. കായംകുളം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പാചകവാതകം കിട്ടാനില്ലാത്തതിനെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഹോട്ടലുകള്‍ പോലും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. പാചകവാതക പ്രതിസന്ധി പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയതിനാല്‍ മാര്‍ച്ച് 23ന് നടത്താനിരുന്ന കടയടപ്പ് സമരം കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ) മാറ്റിവെച്ചു.


Recent Comments