by Midhun HP News | May 16, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഒന്‍പത് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ ഏഴു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. അതിനിടെ കാലവര്‍ഷം ശ്രീലങ്കയില്‍ എത്തി. വരുംദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കാലാവസ്ഥ വകുപ്പ് തിങ്കളാഴ്ച വരെയാണ് ശക്തമായ മഴ പ്രവചിക്കുന്നത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഇന്നലെ വിവിധ ജില്ലകളില്‍ വേനല്‍മഴ ലഭിച്ചതോടെ ചൂടിന് ശമനം ഉണ്ടായിട്ടുണ്ട്.

by Midhun HP News | May 16, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം മൂന്നിലൊന്നായി കുറച്ചു. പ്രധാനമന്ത്രിയുടെ ഇന്ധന നിയന്ത്രണ ആഹ്വാനത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് ലോക്ഭവന്റെ വിശദീകരണം. വാഹനവ്യൂഹത്തില്‍ ഒമ്പത് വാഹനം ഉണ്ടായിരുന്നത് ആറാക്കി ചുരുക്കി. വാഹനവ്യൂഹത്തില്‍ നിന്ന് ഒരു എസ്‌കോര്‍ട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനങ്ങളുമാണ് ഒഴിവാക്കിയത്.
പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലടക്കം ഇത്തരത്തിലായിരിക്കും ഗവര്‍ണര്‍ പങ്കെടുക്കുക. രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ മാതൃക ആദ്യം മുന്നോട്ടുവെച്ചത്. തന്റെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറച്ചതിനൊപ്പം പൈലറ്റ് വാഹനങ്ങളെല്ലാം ഇലക്ട്രിക് ആക്കി മാറ്റുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും തന്റെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ പോലും കാര്‍ പൂളിങിലൂടെയും കേസ് നടപടികള്‍ വെര്‍ച്വല്‍ ആക്കി മാറ്റിയിരുന്നു.

by Midhun HP News | May 16, 2026 | Latest News, ദേശീയ വാർത്ത
കിന്‍ഷാസ: ആഫ്രിക്കയില്‍ ആശങ്ക ഉയര്‍ത്തി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ വീണ്ടും എബോള രോഗബാധ. കിഴക്കന്‍ പ്രവിശ്യയായ ഇറ്റൂരിയില്‍ വൈറസ് രോഗം ബാധിച്ച് ഇതിനോടകം 65 പേര്‍ മരിച്ചെന്നും 246 സംശയാസ്പദ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തുവെന്നും ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു.
സ്വര്‍ണ ഖനനം നടക്കുന്ന മോങ്വാലു, റുവാമ്പാറ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. മൊംഗ്വാലു, റുവാംപറ മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. പ്രവിശ്യാ തലസ്ഥാനമായ ബുനിയയിലും സംശയാസ്പദമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാധാരണ കാണുന്ന വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായ വകഭേദമാവാം പുതിയ വ്യാപനത്തിന് പിന്നിലെന്ന് ആരോഗ്യവിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്.അതിര്‍ത്തി രാജ്യങ്ങളായ ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നീ രാജ്യങ്ങളുമായി ആശയവിനിമയം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഏറെ അപകടകാരിയാണ് എബോള വൈറസ്. ഛര്‍ദ്ദി, രക്തം, ശുക്ലം തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയാണ് പ്രധാനമായും പകരുക. രോഗബാധിതരുടെയോ രോഗം മൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസര്‍ജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം.
വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ട് മുതല്‍ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാകും. സാധാരണ വൈറല്‍ രോഗങ്ങളില്‍ കാണുന്നതു പോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോള്‍ ഛര്‍ദ്ദി, തൊലിയിലെ തിണര്‍പ്പ് എന്നിവയും ഉണ്ടാകാം. രോഗം വന്ന് അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. മനുഷ്യര്‍ക്ക് പുറമെ കുരങ്ങുകള്‍, മാനുകള്‍, മുള്ളന്‍ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണാറുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസര്‍ജ്യങ്ങളിലൂടെയോ, അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാനുള്ള സാധ്യത ഏറെയാണ്.

by Midhun HP News | May 16, 2026 | Latest News, കേരളം
കോഴിക്കോട് പേരാമ്പ്രയിൽ കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണിക്ക് ദാരുണാന്ത്യം. കക്കറമുക്ക് സ്വദേശി സോനയാണ് മരിച്ചത്. ഭർത്താവ് ലാലുവിന് ഗുരുതരമായി പൊള്ളലേറ്റു. ഓടിക്കൊണ്ടിരുന്ന കാറിനാണ് തീപിടിച്ചത്. ലാലുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഇരുവരും ആശുപത്രിയിൽ പോയിട്ട് കാറിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ലാലു പെട്ടെന്ന് പുറത്തിറങ്ങി പരിശോധിക്കുകയായിരുന്നു. ഇതിനിടെ കാർ പെട്ടെന്ന് ലോക്കായതിനാൽ ഗർഭിണിയായിരുന്ന സോനയ്ക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് വലിയ സ്ഫോടന ശബ്ദത്തോടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സോനയെ രക്ഷിക്കാനായില്ല. പിന്നീട് ഫയർഫോഴ്സ് എത്തി പൂർണ്ണമായും തീ അണച്ചതിന് ശേഷമാണ് കാറിന്റെ പിൻസീറ്റിൽ നിന്ന് സോനയുടെ മൃതദേഹം കണ്ടെത്തിയത്.

by Midhun HP News | May 16, 2026 | Latest News, കേരളം
തിരുവനന്തപുരം: തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് വി ഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാച്ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ തകൃതിയായാണ് നടക്കുന്നത്. പതിനായിരത്തോളം പേര്‍ക്ക് ഇരുന്ന് ചടങ്ങ് വീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ.
പന്തലിന്റെ വശങ്ങളില്‍ വീഡിയോ വാള്‍ ഒരുക്കുന്നതിനൊപ്പം സത്യപ്രതിജ്ഞ കാണുന്നതിനായി നിശാഗന്ധി ഉള്‍പ്പെടെ നഗരത്തിന്റെ വിവിധയിടങ്ങളില്‍ വലിയ സ്‌ക്രീനുകളും സ്ഥാപിക്കും. പൊതുജനങ്ങളുടെ പ്രവേശനം പാസ്മൂലം നിയന്ത്രിക്കും. സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം മന്ത്രിമാര്‍ ലോക്ഭവനില്‍ ഗവര്‍ണറുടെ സത്കാരത്തിനായിപ്പോകും. പിന്നീട് മന്ത്രിസഭാ യോഗം ചേര്‍ന്ന് നിയമസഭ ചേരുന്നതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എംപി തുടങ്ങിയ നേതാക്കള്‍ സത്യപ്രതിജ്ഞയ്‌ക്കെത്തും. അയല്‍സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും ചലച്ചിത്രമേഖലയില്‍നിന്നടക്കമുള്ള പ്രമുഖര്‍ക്കും ക്ഷണമുണ്ട്. മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെയും ക്ഷണിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ബിജെപി എംഎല്‍എമാരും എത്തും. ചടങ്ങില്‍ പങ്കെടുക്കാന്‍ വി ഡി സതീശന്‍ ക്ഷണിച്ചതായി ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
by Midhun HP News | May 16, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യുപിഎസ്സി സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ 2026 അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. യുപിഎസ് സിയുടെ വെബ്‌സൈറ്റില്‍ കയറി അഡ്മിററ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മേയ് 24നാണ് പ്രിലിമിനറി പരീക്ഷ.
അപേക്ഷാ നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം 933 ഒഴിവുകള്‍ നികത്തുന്നതിനാണ് പരീക്ഷ. ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി (Email ID) അല്ലെങ്കില്‍ യുആര്‍എന്‍ (URN) എന്നിവ ഉപയോഗിച്ച് യുപിഎസ്സി ആപ്ലിക്കേഷന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
അഡ്മിറ്റ് കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
യുപിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in സന്ദര്‍ശിക്കുക.
ഹോംപേജിലെ ‘What’s New’ സെക്ഷനില്‍ കാണുന്ന ‘e-Admit Card: Civil Services (Preliminary) Examination, 2026’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഉദ്യോഗാര്‍ഥികളെ യുപിഎസ്സി ആപ്ലിക്കേഷന്‍ പോര്‍ട്ടലിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. അവിടെ മൊബൈല്‍ നമ്പര്‍, രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡി, യുആര്‍എന്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.
ലോഗിന്‍ ചെയ്ത ശേഷം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പേര്, റോള്‍ നമ്പര്‍, പരീക്ഷാ കേന്ദ്രം, റിപ്പോര്‍ട്ടിങ് സമയം, പരീക്ഷാദിന നിര്‍ദ്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഹാള്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന എല്ലാ വിവരങ്ങളും കൃത്യമാണോ എന്ന് പരിശോധിക്കേണ്ടതാണ്.
അവസാന നിമിഷത്തെ സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കാന്‍ പരീക്ഷാ ദിവസത്തിന് മുന്നോടിയായി തന്നെ അപേക്ഷകര്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാന്‍ ശ്രദ്ധിക്കുക. പരീക്ഷാ കേന്ദ്രത്തിലേക്ക് പോകുമ്പോള്‍ അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റഡ് കോപ്പിയും ഒപ്പം സാധുവായ ഒരു ഫോട്ടോ ഐഡന്റിറ്റി കാര്‍ഡും (Photo ID Proof) കരുതേണ്ടതാണ്. ഹാള്‍ ടിക്കറ്റ് ഇല്ലാതെ ഉദ്യോഗാര്‍ഥികളെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുന്നതല്ലെന്നും അധികൃതര്‍ അറിയിച്ചു.
Recent Comments