by Midhun HP News | Mar 20, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ മൃഗഡോക്ടര്‍ മരിച്ചു. ശിവമോഗയിലെ തവരെക്കൊപ്പ ലയണ്‍ ആന്‍ഡ് സഫാരി മൃഗശാലയിലെ മൃഗഡോക്ടര്‍ ഡോ. സമീക്ഷ റെഡ്ഡി (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെ ആണ് സംഭവം. പരിചരിക്കുന്നതിനിടെയാണ് ഹിപ്പോപ്പൊട്ടാമസ് ഡോക്ടറെ ആക്രമിക്കുകയായിരുന്നുവെന്ന് വനം മന്ത്രി ഈശ്വര്‍ ഖന്‍ഡ്രെയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
മൃശശാലയില്‍ സമീക്ഷ കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്തിരുന്നത്. അപകടത്തെ തുടര്‍ന്ന് ഇവരെ ശിവമോഗയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 6.30 ഓടെയാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുതിര്‍ന്ന മൃഗഡോക്ടര്‍മാരും വനം ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘത്തെ നിയോഗിക്കാന്‍ മന്ത്രി ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനുള്ളില്‍ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അപകടം ദൗര്‍ഭാഗ്യകരമൈന്ന് പറഞ്ഞ മന്ത്രി, ഡോക്ടറുടെ കുടുംബത്തിന് മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. സംസ്ഥാനത്തെ എല്ലാ മൃഗശാലകളിലെയും മൃഗഡോക്ടര്‍മാര്‍ വന്യമൃഗങ്ങളെ ചികിത്സിക്കുമ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങള്‍ (എസ്ഒപി) കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.


by Midhun HP News | Mar 20, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ഇടിവ്. പശ്ചമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളില്‍ രൂപ സമീപകാലത്തെ റെക്കോര്‍ഡ് താഴ്ച്ചയിലെത്തിയത്. ഡോളറിനെതിരെ രൂപ 93.08 രൂപയിലേക്കാണ് കൂപ്പുകുത്തിയത്. വ്യാപാര ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ നിരക്കാണിത്.
ഇന്ത്യയുടെ ശക്തമായ ജിഡിപി വളര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഈ മൂല്യത്തകര്‍ച്ച. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഇതിനെ തുടര്‍ന്ന് എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങളും ഡോളര്‍ ശക്തിയാര്‍ജിച്ചതുമാണ് രൂപയെ സ്വാധീനിക്കുന്നത്. കൂടാതെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് നൂറ് ഡോളറിന് മുകളില്‍ തന്നെയാണ്.
കടലില്‍ കുടുങ്ങിക്കിടക്കുന്ന ഇറാനിയന്‍ എണ്ണയ്ക്ക് മേലുള്ള ഉപരോധം ഉടന്‍ നീക്കുമെന്ന് യുഎസ് പറഞ്ഞതിന് പിന്നാലെ ഇന്ന് രാവിലെയോടെ ക്രൂഡ് ഓയില്‍ വിലയില്‍ കുറവുണ്ടായിട്ടുണ്ട്. രാവിലെ 9.56 ന് ബ്രെന്റ് ഓയില്‍ 1.53 ശതമാനം കുറഞ്ഞ് 106.99 ഡോളറിലും, ഡബ്ല്യുടിഐ (വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ്) ക്രൂഡ് ഓയില്‍ 2.02 ശതമാനം കുറഞ്ഞ് 93.62 ഡോളറിലുമാണ് വ്യാപാരം നടന്നത്.


by Midhun HP News | Mar 20, 2026 | Latest News, കേരളം
ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ജനം വോട്ടു ചെയ്യില്ലെന്ന് മുന്‍മന്ത്രി ജി സുധാകരന്‍. അമ്പലപ്പുഴയില്‍ ജനകീയ സ്വതന്ത്രനായാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തി തനിക്ക് സ്വീകരണം നല്‍കിയിരുന്നു. അവര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും അടക്കം ഇഷ്ടമുള്ളവര്‍ക്കെല്ലാം പിന്തുണയ്ക്കാം. ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബിജെപി പിന്തുണ സംബന്ധിച്ച ചോദ്യത്തിന് അര്‍ത്ഥമില്ലെന്നും സുധാകരന്‍ പറഞ്ഞു.
പിണറായി വിജയന് മൂന്നാമൂഴം ലഭിക്കുന്നതില്‍ സന്തോഷമുണ്ടോ എന്ന ചോദ്യത്തിനാണ് സന്തോഷമുണ്ടെന്ന് പറഞ്ഞത്. എന്നാല്‍ പൊളിറ്റിക്കല്‍ ക്രിമിനല്‍സെല്ലാം ഇപ്പോള്‍ രംഗത്തിറങ്ങി പാര്‍ട്ടിയുടെ പേരില്‍ പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ട് ജനം വോട്ടു ചെയ്യില്ല. അതുകൊണ്ട് സര്‍ക്കാരിന് മൂന്നാമൂഴം ലഭിക്കില്ല. ഭരണത്തുടര്‍ച്ച ഉണ്ടാകാന്‍ പ്രയാസമാണ്. അക്കാര്യമാണ് താന്‍ പറഞ്ഞതെന്ന് ജി സുധാകരന്‍ വ്യക്തമാക്കി. ഇതില്‍ തനിക്ക് ആശയക്കുഴപ്പമില്ല. നിലപാടും മാറ്റിയിട്ടില്ല. ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഉപരിപ്ലവമായിട്ട് കാണുന്നവര്‍ക്കാണ് ആശയക്കുഴപ്പം തോന്നുന്നത്. തെരഞ്ഞെടുപ്പില്‍ ചുമരെഴുത്ത് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആരെങ്കിലും ചുമരെഴുതിയാല്‍ താന്‍ ഉത്തരവാദിയല്ല. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ താന്‍ നടത്തില്ല. മറ്റാരെങ്കിലും എനിക്കു വേണ്ടി കണ്‍വെന്‍ഷന്‍ നടത്തിയാല്‍ അതില്‍ പങ്കെടുക്കും. എനിക്ക് വോട്ടു ചോദിച്ചുകൊണ്ട് കണ്‍വെന്‍ഷന്‍ നടത്തുമ്പോള്‍ അതില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റ്?. താനായിട്ട് ഇലക്ഷന്‍ കമ്മിറ്റിയും ഉണ്ടാക്കില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.
അമ്പലപ്പുഴയ്ക്ക് വെളിയില്‍ ഒരിടത്തു പോലും പോയി പ്രസംഗിക്കേണ്ട എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ചേര്‍ത്തലയില്‍ പോയി മന്ത്രി പി പ്രസാദിനെതിരെ പ്രസംഗിക്കും. അയാള്‍ എനിക്കെതിരെ അനാവശ്യമായ പ്രസ്താവന നടത്തി. പാര്‍ട്ടിയോടൊന്നും ചോദിക്കാതെ, പൊളിറ്റിക്കല്‍ ക്രിമിനല്‍സിനോട് ചോദിച്ചിട്ടാണ് പ്രസാദ് പ്രസ്താവന നടത്തിയത്. സിപിഐ പോലും തനിക്കെതിരെ പറഞ്ഞിട്ടില്ല. അതുകൊണ്ട് പ്രസാദിനെ തോല്‍പ്പിക്കണമെന്ന് അവിടെ പോയി പ്രസംഗിക്കാന്‍ അവകാശമുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ പ്രസാദിന്റെ രാഷ്ട്രീയഭാവി തുലാസിലാണ്.
എംവി ഗോവിന്ദന്റെ ഭാര്യയ്ക്ക് സീറ്റ് നല്‍കിയ വിഷയം കണ്ണൂരിലേതാണ്. അതില്‍ പ്രതികരിക്കാനില്ല. സിപിഎമ്മുകാര്‍ തനിക്ക് പാര്‍ലമെന്ററി വ്യാമോഹമാണെന്നാണ് പറയുന്നത്. ബാക്കി പാര്‍ലമെന്റിലും അസംബ്ലിയിലും പോകുന്നവരെല്ലാം കണ്ണടച്ച് വ്യാമോഹമില്ലാതെയാണ് പോകുന്നത്. അവര്‍ക്ക് യാതൊരു വ്യാമോഹവുമില്ല. അവര്‍ ശ്വാസോച്ഛാസം പോലും വിടുന്നില്ല. നാണവും മാനവുമുണ്ടോ?. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പാര്‍ലമെന്ററി തീസിസ് ഇവര്‍ വായിച്ചിട്ടുണ്ടോ?. പാര്‍ട്ടി അയക്കുന്നത് അവിടെ പോയി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടി വാദിക്കാനാണ്.
കൊള്ളാവുന്നവരെയാണ് പണ്ടുകാലത്ത് അയച്ചിരുന്നത്. ഇപ്പോള്‍ അയക്കുന്നത് ആരെയൊക്കെയാണെന്ന് നിങ്ങള്‍ നോക്കിയാല്‍ മനസ്സിലാകും. കഴിഞ്ഞ നിയമസഭയില്‍ കേരളം അറിയപ്പെടുന്ന പ്രസംഗം നടത്തിയ ഒരാളുടെ പേരു പറയാന്‍ പറ്റുമോ?. ആലപ്പുഴയില്‍ നിന്നും പോയിരുന്നല്ലോ എട്ടുപേര്‍. കേരളം ശ്രദ്ധിച്ച ഒരു പ്രസംഗം നടത്തിയ ഒരാളുടെ പേരു പറയാനാകില്ല. അവരെല്ലാം വീണ്ടും മത്സരിക്കുകയാണ്. അതൊന്നും പാര്‍ലമെന്ററി വ്യാമോഹമല്ലേ?. ആറാമത്തെ തവണ മത്സരിക്കുന്ന ആരിഫിനൊന്നും പാര്‍ലമെന്ററി വ്യാമോഹമില്ല. ഇപ്പോള്‍ ആലുവയില്‍ പോയാണ് മത്സരിക്കുന്നതെന്നും ജി സുധാകരന്‍ പരിഹസിച്ചു.

നോമിനേഷന്‍ നല്‍കാന്‍ ആവശ്യത്തിന് സാവകാശം ലഭിച്ചിട്ടില്ല. മൂന്നു ദിവസം അവധിയായിപ്പോയി. ചെറിയ പെരുന്നാള്‍ ഒഴിച്ച് ബാക്കി ദിവസം നോമിനേഷന്‍ സ്വീകരിക്കാവുന്ന ദിവസമായി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിക്കണമായിരുന്നു. അതു നല്‍കിയിട്ടില്ല. ഇതിനെതിരെ ബിനോയ് വിശ്വം പരാതി നല്‍കിയിട്ടുണ്ട്. നോമിനേഷന്‍ കൊടുക്കാന്‍ മൂന്നു ദിവസം കൂടി നീട്ടി നല്‍കേണ്ടതായിരുന്നു. വോട്ടെടുപ്പ് തീയതി നീട്ടണമെന്ന് അഭിപ്രായം ഇല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

by Midhun HP News | Mar 20, 2026 | Latest News, കേരളം
തൃശൂർ: ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തോടനുബന്ധിച്ചുള്ള നെയ് സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു. നടപ്പുരയിൽ ഒരുക്കിയിരിക്കുന്ന വലിയ ഒട്ടുരുളിയിലാണ് ഭക്തർ കൂട്ടമായി നറുനെയ് സമർപ്പിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഭക്തർ ചടങ്ങിൽ പങ്കെടുത്തു.
സമ്പൂര്‍ണ്ണ നെയ് വിളക്കിനും ശ്രീലകത്തും ചുറ്റിലുമുള്ള നെയ് വിളക്കുകളിലേക്കും വേണ്ടിയുള്ള നെയ് സമര്‍പ്പണമാണിത്. ഗ്രാമബലി വരയുള്ള പതിമൂന്ന് ദിവസങ്ങളില്‍ ശ്രീലകത്തും ചുറ്റിലുമുള്ള എല്ലാ വിളക്കുകളിലും നെയ്തിരിയാണ് തെളിയിക്കുക.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ രവീന്ദ്രൻ, അംഗം അഡ്വ. കെ പി അജയൻ, സെക്രട്ടറി പി ബിന്ദു, ഡെ കമ്മീഷണർ സുനിൽ കർത്താ, പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് എ എ കുമാരൻ, തുടങ്ങിയവർ ശാസ്താവിന് നെയ്യ് സമർപ്പിച്ചു.പൂരം വരെയുള്ള ദിവസങ്ങളിൽ ശാസ്താവിന്റെ തിരുനടയിൽ ഭക്തജനങ്ങൾക്ക് നെയ്യ് സമർപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഘടക ക്ഷേത്രങ്ങളിൽ മാർച്ച് 22ന് നെയ്യ് സമർപ്പിക്കും.

തൃപ്രയാർ, ഊരകം, ചേർപ്പ്, ചാത്തക്കുടം, അന്തിക്കാട്, തൊട്ടിപ്പാൾ, കടലാശ്ശേരി പിഷാരിക്കൽ, എടക്കുന്നി, അയ്കുന്ന്, തൈക്കാട്ടുശ്ശേരി, കടുപ്പശ്ശേരി, ചൂരക്കോട്, പൂനിലാർക്കാവ്, ചാലക്കുടി പിഷാരിക്കൽ, ചക്കംകുളങ്ങര, കോടന്നൂർ, നാങ്കുളം, ശ്രീമാട്ടിൽ, നെട്ടിശ്ശേരി, കല്ലേലി, ചിറ്റിച്ചാത്തക്കുടം, മേടംകുളം എന്നീ ക്ഷേത്രങ്ങളിലും പെരുവനം ഗ്രാമാധിപക്ഷേത്രമായ പെരുവനം മഹാദേവക്ഷേത്രത്തിലും, ഗ്രാമപരദേവതയായ തിരുവുള്ളക്കാവ് ക്ഷേത്രത്തിലും അനുബന്ധക്ഷേത്രങ്ങളായ പിടിക്കപ്പറമ്പ്, വല്ലച്ചിറ, പല്ലിശ്ശേരി, കണ്ഠേശ്വരം, നറുകുളങ്ങര ക്ഷേത്രങ്ങളിലും പെരുവനം ഗ്രാമത്തിന്റെ നാലതിരുകൾ വേർതിരിക്കുന്ന കിഴക്ക് കുതിരാൻ, വടക്ക് അകമല, പടിഞ്ഞാറ് എടത്തിരുത്തി അയ്യപ്പൻകാവ്, തെക്ക് ഉഴുവത്ത് ശാസ്താ ക്ഷേത്രങ്ങളിലും ദേവസ്വം കീഴേടങ്ങളായ ഞെരൂക്കാവ്, ചിറ്റേങ്ങര , തൊട്ടിപ്പാൾ മഹാവിഷ്ണു, തൃക്കണ്ഠാപുരം ക്ഷേത്രങ്ങളിലുമാണ് നെയ്യ് സമർപ്പിക്കുന്നത്.

by Midhun HP News | Mar 20, 2026 | Latest News, കേരളം
കൊച്ചി: മാര്‍ച്ച് 23ന് നടത്താനിരുന്ന കടയടപ്പ് സമരം മാറ്റിവെച്ചു. പാചകവാതക പ്രതിസന്ധി പരിഹരിക്കാന്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനമായതോടെയാണ് തീരുമാനം. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ) ആണ് സമരം മാറ്റിവച്ചത്.
20 ശതമാനം സിലിണ്ടറുകള്‍ വിതരണം ചെയ്യാമെന്നും ഹോട്ടലുകളെ അവശ്യസേവന വിഭാഗമായി അംഗീകരിക്കുന്നത് പരിഗണിക്കാമെന്നും കമ്മീഷണര്‍ ഉറപ്പുനല്‍കി. സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് സിലിണ്ടര്‍ വിതരണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കും. പൈപ്പ് ലൈന്‍ ഗ്യാസ് സൗകര്യമുള്ള പ്രദേശങ്ങളില്‍ ഹോട്ടലുകള്‍ക്ക് വേഗത്തില്‍ കണക്ഷന്‍ നല്‍കും. എല്ലാ ജില്ലയിലും സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കെ.എച്ച്.ആര്‍.എ പ്രതിനിധികളെ ഉള്‍പ്പെടുത്തി സിലിണ്ടര്‍ വിതരണം ഏകോപിപ്പാക്കാനാണ് തീരുമാനം.


by Midhun HP News | Mar 20, 2026 | Latest News, ജില്ലാ വാർത്ത, മരണം
മാമം നട പുത്തൻവിള ശാരദ മന്ദിരത്തിൽ പരേതനായ ഗംഗാധരൻ വൈദ്യരുടെ മകളും രാധാകൃഷ്ണന്റെ (റിട്ടയേഡ് ബി. ഡി. ഒ) ഭാര്യയുമായ കോഴിക്കോട് താമസിച്ചിരുന്ന
സുപ്രഭ. ജി. (റിട്ടയേർഡ് അധ്യാപിക) നിര്യാതയായി.
സംസ്കാരം നാളെ(20-03-2026) ഉച്ചയ്ക്ക് രണ്ടുമണിക്ക് പുത്തൻവിള ശാരദ മന്ദിരം വീട്ടുവളപ്പിൽ നടക്കും.
സഹോദരങ്ങൾ: സുഗതൻ (ഉണ്ണി), സുരേഷ്ബാബു (മണി), സുജാതൻ (അമ്പി), സുദർശനൻ (ബാപ്പു),
മക്കൾ: രാധേഷ് (വിദേശം), സുരഭില
മരുമക്കൾ: ലിഖിത, പ്രേംലാൽ (കാനറാ ബാങ്ക്)
കൊച്ചുമക്കൾ: കൃഷ്ണാംശ്, ശിവാത്മിക, ദേവാംശ്.


Recent Comments