ചൊവ്വാഴ്ച മുതല്‍ വീണ്ടും ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

ചൊവ്വാഴ്ച മുതല്‍ വീണ്ടും ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. വരും ദിവസങ്ങളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദുര്‍ബലമായിരിക്കുന്ന കാലവര്‍ഷം ചൊവ്വാഴ്ചയോടെ ശക്തിപ്രാപിക്കാനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലവര്‍ഷത്തിന്റെയും ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതിനിടെ കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഞായറാഴ്ച മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം പാലോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം പാലോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം പാലോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. ഇളവട്ടം സ്വദേശികളായ ജോസ്, ഭാര്യ ഗ്ലോറി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ടാപ്പിംഗ് തൊഴിലാളികളാണ് ഇരുവരും.

ശനിയാഴ്ച അതിരാവിലെ ഇവര്‍ ടാപ്പിംഗ് ചെയ്യുന്നതിനായി ടൂവിലറില്‍ യാത്ര ചെയ്തു റബ്ബര്‍ തോട്ടത്തിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പാലോട് – നന്ദിയോട് ആലുംമൂട് – പാലത്തിന് സമീപം വച്ച് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിക്കുകയായിരുന്നു.

ഭാര്യ ഗ്ലോറിയാണ് വണ്ടി ഓടിച്ചത്. ഭര്‍ത്താവ് ജോസ് പുറകില്‍ ഇരിക്കുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളെജില്‍ എത്തിച്ചു. അതേസമയം ഗ്ലോറിയുടെ നില ഗുരുതരമാണ്. മുഖത്തും കഴുത്തിനും ഗുരുതര പരിക്കേറ്റ ഗ്ലോറി ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്.

കിണറ്റിൽ വീണ പോത്തിനെ ഫയർ ഫോഴ്സ് രക്ഷപെടുത്തി

കിണറ്റിൽ വീണ പോത്തിനെ ഫയർ ഫോഴ്സ് രക്ഷപെടുത്തി

മാമം റോയൽ ക്ലബിന് സമീപമുള്ള കിണറ്റിൽ പോത്ത് വീണു. വിരാട് ഹോട്ടലിലെ സ്റ്റാഫിന്റെ ഉടമസ്ഥതയിലുള്ള പോത്താണ് കിണറ്റിൽ വീണത്. ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയും അവർ എത്തി കിണറ്റിൽ വെള്ളം നിറച്ചു പോത്തിനെ പുറത്തെടുത്തു. ഏകദേശം 6 അടിയോളം താഴ്ച്ചയാണ് കിണറ്റിനുള്ളത്.

എന്റർപ്രെനെർഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു

എന്റർപ്രെനെർഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു

ജില്ലാ വ്യവസായ കേന്ദ്രം തിരുവനന്തപുരം, ജില്ലയിലെ സംരംഭകർക്കായി 15 ദിവസം നീണ്ടു നിൽക്കുന്ന ഒരു എന്റർപ്രെനെർഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാം നടത്തുകയാണ്. നിലവിൽ സംരംഭം നടത്തുന്നവർക്കും സംരംഭം നടത്തുവാൻ ആഗ്രഹിക്കുന്നവർക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുകാവുന്നതാണ്.

വിവിധ സർക്കാർ വകുപ്പുകളിലെയും, സംരംഭ മേഖലയിലെയും വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.. പരിശീലനം പൂർത്തിയാക്കുന്നവർക് ബാങ്ക് വായ്പ ലഭിക്കുന്നതിനു ആവശ്യമായ സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. പരിശീലനം തികച്ചും സൗജന്യമാണ്. പങ്കെടുക്കാൻ താല്പര്യം ഉള്ളവർക്കു ജില്ലാ വ്യവസായ കേന്ദ്രത്തിലോ, താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലോ വ്യവസായ വികസന ഓഫീസർമാർക്കോ അപേക്ഷ നൽകാവുന്നതാണ്. തിരഞ്ഞെടുത്ത 30 പേർക്ക് ആണ് ട്രെയിനിംഗ് പ്രവേശനം ലഭിക്കുക.

പരിശീലന മേഖലകൾ

1. സംരംഭകത്വം
2. ലൈസൻസുകൾ
3. സർക്കാർ സഹായങ്ങൾ
4. മാർക്കറ്റിംഗ്
5. വിവിധ ലോണുകൾ
6. സംരംഭകരുമായുള്ള ചർച്ചകൾ

പരിശീലന വേദി : ഡോക്യൂമെന്റഷൻ ഹാൾ,ജില്ലാ വ്യവസായ കേന്ദ്രം, വെള്ളയമ്പലം
തിയ്യതി :23-06-2025 to 09-07-2025
സമയം: 10.30 am to 4 pm
ഉച്ച ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
താല്പര്യം ഉള്ളവർ ഇതോടൊപ്പം നൽകുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തു സമർപിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപെടുക: 9447324887

https://docs.google.com/forms/d/e/1FAIpQLScMvvFU5E2J_I_VTQB-VZnVm-4u31S7WzG7vj-p1C3gzNZVWQ/viewform?usp=header

പെരുന്നാൾ നമസ്കാരം കഴിഞ്ഞെത്തി സ്വയം ജീവനൊടുക്കി 60കാരൻ

പെരുന്നാൾ നമസ്കാരം കഴിഞ്ഞെത്തി സ്വയം ജീവനൊടുക്കി 60കാരൻ

ലഖ്നൗ: ബക്രീദ് ദിനത്തിൽ ആത്മഹത്യ ചെയ്ത് 60 വയസുകാരൻ. അല്ലാഹുവിനായി സ്വയം ബലി അർപ്പിക്കുന്നു എന്ന് കുറിപ്പെഴുതി വെച്ചാണ് ആത്മഹത്യ. ഇഷ് മുഹമ്മദ് അൻസാരി എന്നയാളാണ് ശനിയാഴ്ച രാവിലെ വീടിന് സമീപമുള്ള കുടിലിനുള്ളിൽ വെച്ച് കത്തിയെടുത്ത് കഴുത്തറുത്ത് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. നിലവിളി കേട്ട് കുടുംബാംഗങ്ങൾ ഓടിയെത്തി, പൊലീസിന്‍റെ സഹായത്തോടെ ഇഷ് മുഹമ്മദിനെ അടുത്തുള്ള ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പിന്നീട് ഗോരഖ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പെരുന്നാൾ നമസ്കാരം കഴിഞ്ഞ് രാവിലെ 10 മണിയോടെ സുൽത്താൻ സയ്യിദ് മഖ്ദൂം അഷ്റഫ് ഷായുടെ ദർഗയിൽ നിന്ന് അൻസാരി തിരിച്ചെത്തിയതാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വീട്ടിലേക്ക് മടങ്ങിയതിന് ശേഷം അൻസാരി നേരെ വീടിനടുത്തുള്ള കുടിലിലേക്ക് പോയെന്നും അദ്ദേഹത്തിന്റെ ഭാര്യ ഹജ്‌റ ഖാത്തൂൺ പിടിഐയോട് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പ് നാട്ടുകാരെയും പൊലീസിനെയും ഞെട്ടിച്ചു.

‘ഒരാൾ ആടിനെ സ്വന്തം കുട്ടിയെപ്പോലെ വളർത്തുകയും പിന്നീട് ബലി നൽകുകയും ചെയ്യുന്നു. അതും ഒരു ജീവിയാണ്. നമ്മൾ സ്വയം ബലി അർപ്പിക്കണം. ഞാൻ അല്ലാഹുവിന്‍റെ ദൂതന്‍റെ നാമത്തിൽ എന്നെത്തന്നെ ബലി അർപ്പിക്കുന്നു” – ആത്മഹത്യക്കുറിപ്പിൽ ഇങ്ങനെയാണ് എഴുതിയിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ അൻസാരി സ്വയം മുറിവേൽപ്പിച്ചതാണെന്നാണ് വ്യക്തമാകുന്നതെന്നും തുടര്‍ അന്വേഷണം നടത്തുമെന്നും അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് അരവിന്ദ് കുമാർ വർമ്മ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സഹോദരൻ പിടിയിൽ

വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സഹോദരൻ പിടിയിൽ

വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സഹോദരൻ പിടിയിൽ. കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് കുട്ടിയുടെ അമ്മാവനായ 42കാരനെ അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടർന്ന് ഇന്നലെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടർന്ന് അയിരൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഇന്നലെ തന്നെ കുട്ടിയിൽ നിന്ന് മൊഴിയെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി ഭാര്യയുമായി പിണങ്ങി സഹോദരിയോടൊപ്പമാണ് അഞ്ച് മാസമായി താമസിക്കുന്നത്. കുട്ടി സ്കൂളിൽ നിന്നും തിരികെ വീട്ടിലെത്തുന്ന സമയം വീട്ടിൽ ആരും ഉണ്ടാകാറില്ലായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്. പീഡനവിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി കുട്ടി പൊലീസിനോട് പറഞ്ഞു. പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്ന് അയിരൂർ പൊലീസ് അറിയിച്ചു.