by Midhun HP News | May 15, 2026 | Latest News, ദേശീയ വാർത്ത
ബീജിങ്: ഇറാന്‍ ‘അവസാനിച്ചു’ എന്നും നിലവിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒന്നെങ്കില്‍ ചര്‍ച്ചകളിലൂടെ കരാറിലെത്തണം അല്ലെങ്കില്‍ നാശത്തെ അഭിമുഖീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൂന്ന് ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന്റെ അവസാന ദിവസം ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
ആണവായുധം കൈവശം വയ്ക്കാന്‍ ഇറാനെ അനുവദിക്കില്ലെന്ന് ട്രംപ് ഊന്നിപ്പറഞ്ഞു. ‘അവര്‍ ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. അവര്‍ക്ക് ഒന്നുകില്‍ കരാറുണ്ടാക്കാം. അല്ലെങ്കില്‍ അവര്‍ നാമാവശേഷമാകും. ഇറാന്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച ഷി ജിന്‍പിങുമായി കൂടിക്കാഴ്ച കൂടി നടത്തിയ ശേഷം ഉച്ചഭക്ഷണവും കഴിഞ്ഞ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങും.
യുഎസും ഇറാനും തമ്മില്‍ കരാറുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ആഗ്രഹിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. ‘എന്തെങ്കിലും രീതിയില്‍ സഹായിക്കാന്‍ കഴിയുമെങ്കില്‍, സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് എന്ന് ഷി ജിന്‍ പിങ് വാഗ്ദാനം ചെയ്തതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്നത് ചൈനയും ആഗ്രഹിക്കുന്നില്ലെന്ന് താന്‍ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. കൂടാതെ, ഇറാനിലെ ഖാര്‍ഗ് ദ്വീപ് വെറും ‘നാലോ അഞ്ചോ മിനിറ്റിനുള്ളില്‍’ നിര്‍വീര്യമാക്കാന്‍ യുഎസിന് കഴിയുമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ തന്നെ അറിയിച്ചതായും ട്രംപ് വെളിപ്പെടുത്തി. ഇറാനുള്ള ചൈനയുടെ പിന്തുണയെക്കുറിച്ചുള്ള ചോദ്യത്തിന്, ഇക്കാര്യം ഷിയുമായി ചര്‍ച്ച ചെയ്തതായും ഇറാനു സൈനിക ഉപകരണങ്ങള്‍ നല്‍കില്ലെന്ന് ഷി തനിക്ക് ഉറപ്പ് നല്‍കിയതായും ട്രംപ് പറഞ്ഞു. നിലവില്‍ ഇറാനിയന്‍ എണ്ണയുടെ 90 ശതമാനവും വാങ്ങുന്നത് ചൈനയാണ്. ചൈനയുമായുള്ള തന്റെ ബന്ധം മികച്ചതാണെന്നും ഷി ജിന്‍പിങ് ശക്തനായ ഒരു നേതാവാണെന്നും ട്രംപ് ആവര്‍ത്തിച്ചു.
ഇറാനെതിരെയുള്ള സൈനിക നടപടികളെ ന്യായീകരിച്ച ട്രംപ്, വിയറ്റ്‌നാം, ഇറാഖ് യുദ്ധങ്ങളെ അപേക്ഷിച്ച് ഇത് വളരെ ചുരുങ്ങിയ സമയം മാത്രമേ എടുക്കൂ എന്ന് പറഞ്ഞു. ഇറാന്റെ നാവികസേനയെ തകര്‍ത്തതായും അവര്‍ക്ക് ഇപ്പോള്‍ വ്യോമസേനയോ വിമാനവിരുദ്ധ ശേഷിയോ ഇല്ലെന്നും ട്രംപ് അവകാശപ്പെട്ടു. ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്, ആപ്പിള്‍ മേധാവി ടിം കുക്ക് തുടങ്ങിയ പ്രമുഖ സിഇഒമാരെയും സന്ദര്‍ശനത്തില്‍ ട്രംപ് കൂടെ കൂട്ടിയിരുന്നു. അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ താന്‍ ഷി ജിന്‍പിങ്ങിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം അതിനോട് അനുകൂലമായി പ്രതികരിച്ചതായും ട്രംപ് പറഞ്ഞു. ടെക്‌സസ്, ലൂയിസിയാന, അലാസ്‌ക എന്നിവിടങ്ങളിലേക്ക് ചൈനീസ് കപ്പലുകള്‍ അയച്ചു തുടങ്ങുമെന്നും ട്രംപ് പറഞ്ഞു.
കൂടാതെ, ചൈനീസ് വിപണികള്‍ തുറന്നു കൊടുക്കണമെന്നും അത് യുഎസ് കമ്പനികള്‍ക്കും ചൈനയ്ക്കും നല്ലതാണെന്നും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചയ്ക്കിടെ 200 ബോയിങ്് വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഷി ജിന്‍ പിങ് സമ്മതിച്ചതായും ട്രംപ് വെളിപ്പെടുത്തി. വ്യാപാരത്തിനായി ‘വിസ’ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ചൈനയോട് അഭ്യര്‍ത്ഥിച്ചതായും വലിയ അളവില്‍ അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ചൈന വാങ്ങുമെന്നും ട്രംപ് പറഞ്ഞു.

by Midhun HP News | May 15, 2026 | Latest News, ജില്ലാ വാർത്ത
പോത്തൻകോട്: ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് എച്ച്.എം അനീഷ് ജ്യോതി ഉദ്ഘാടനം ചെയ്തു. കൈറ്റ് മെന്റർമാരായ ദിവ്യ കെ.ഐ, സബീത എസ്, ശ്രീജ ആർ. ശിവാനന്ദൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
80-ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ക്യാമ്പിൽ, ഒന്നാം ബാച്ചിന് ഗണിതശാസ്ത്ര അധ്യാപികയും ട്രെയിനെറുമായ ഉമ മഹേശ്വരി ക്ലാസുകൾ നയിയ്ക്കുന്നതിൽ നേതൃത്വം വഹിച്ചു.
by Midhun HP News | May 15, 2026 | Latest News, കേരളം
കൊല്ലം: ആയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ആയൂർ റോഡുവിള അൻവർ മൻസിലിൽ അൻവർ ഷാ (23) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അജ്മൽ, അഫ്സൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലരാത്രി 8:45-ഓടെയാണ് അപകടം നടന്നത്. ആയൂർ ബാറിന് സമീപത്തെ റോഡിൽ നിന്നും എം.സി റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ബൈക്കിൽ ആയൂർ ഭാഗത്തുനിന്നും ചടയമംഗലത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അൻവർ ഷാ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മറ്റ് രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.Tourist Destinations
അൻവർ ഷായുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ചടയമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.
by Midhun HP News | May 15, 2026 | Latest News, കേരളം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് ആണ് ഫലപ്രഖ്യാപനം. പൊതുവിദ്യാഭ്യാസ ഡയറക്ടറും, വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നാണ് ഫലം പ്രഖ്യാപിക്കുക. റിസൾട്ട് കാത്തിരിക്കുന്നത് 4.17 ലക്ഷം വിദ്യാർത്ഥികളാണ്.
കഴിഞ്ഞ ദിവസം പരീക്ഷാ ബോർഡ് യോഗം ചേർന്ന് അന്തിമമായി ഫലം വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് ഫലം വെള്ളിയാഴ്ച തന്നെ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയത്. ഫലം പ്രഖ്യാപിക്കുന്നതിന് ചീഫ് സെക്രട്ടറി അനുമതി നല്‍കിയിട്ടുണ്ട്. സാധാരണനിലയില്‍ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളത്.
എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും പുതിയ സർക്കാരും വിദ്യാഭ്യാസമന്ത്രിയും ചുമതലയേൽക്കാത്തതിനെത്തുടർന്നായിരുന്നു, ഫലപ്രഖ്യാപനം സംബന്ധിച്ച ആശയക്കുഴപ്പം ഉടലെടുത്തത്. ഫലം വൈകുന്നത് വിദ്യാര്‍ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു. ഇതേത്തുടർന്ന് ഫലപ്രഖ്യാപനത്തിന് പുതിയ മന്ത്രിയെ കാത്തിരിക്കേണ്ടതില്ലെന്ന് കെപിസിസി വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിരുന്നു.
ഫല പ്രഖ്യാപനം 15 ന് തന്നെ നടത്തണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പ്രഖ്യാപനം വൈകിയാല്‍ പ്രവേശനം അടക്കം തുടര്‍നടപടികളെ ബാധിക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ 4,17,497 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്. ഗള്‍ഫ് മേഖലയില്‍ 633 കുട്ടികളും ലക്ഷദ്വീപില്‍ 386 പേരുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്.
ഫലം അറിയാം
www.results.kite.kerala.gov.in എന്ന ക്ലൗഡധിഷ്ഠിത പോർട്ടലും ‘Sabhalam KITE’ എന്ന മൊബൈൽ ആപ്പും വഴി പ്രഖ്യാപനം നടന്ന ഉടനെ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ Saphalam KITEഎന്ന് നൽകി പരിഷ്‌കരിച്ച മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.
വ്യക്തിഗത റിസൽട്ടുകൾക്കു പുറമെ സ്‌കൂൾ-വിദ്യാഭ്യാസ ജില്ലാ-റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത വിശകലനം തുടങ്ങി വിവിധ റിപ്പോർട്ടുകൾ അടങ്ങുന്ന ‘Result Analysis’ സൗകര്യവും പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.
റിസൾട്ടുകൾ നേരെ ചിത്രമായോ പിഡിഎഫ് ആയോ സോഷ്യൽമീഡിയ വഴി പങ്കുവെയ്ക്കാനും ഈ വർഷം പുതുതായി സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

by Midhun HP News | May 15, 2026 | Latest News, കേരളം
തിരുവനന്തപുരം: ഇന്ധന വില വര്‍ധന മൂലം സാധാരണ ജനങ്ങള്‍ക്ക് മേലുള്ള ആഘാതം കുറയ്ക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുകയാണെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. പൊതുവെ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് കേരളത്തില്‍ വില കൂടുതലാണ്. എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പ്രതിസന്ധികൾ തുടരുന്നതിനിടെയാണ് ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിലാണ് നടപടി. 2.86 രൂപ മുതൽ 3.29 രൂപ വരെയാണ് കൂട്ടിയത്.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.75 രൂപയും ഡീസലിന് 99.63 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 108.78 രൂപയും ഡീസലിന് 97.67 രൂപയുമാണ് വില. കോട്ടയത്ത് പെട്രോളിന് 109.28ഉം ഡീസലിന് 98.14 രൂപയുമാണ് വില. സിഎൻജി വില കിലോ രണ്ട് രൂപയും കൂട്ടി.അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വില വർധിപ്പിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും വർധിച്ചുവരുന്ന ഇറക്കുമതിച്ചെലവുമാണ് ഇന്ത്യയില്‍ വില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

by Midhun HP News | May 15, 2026 | Latest News, കേരളം
തിരുവനന്തപുരം: മുഖ്യമന്ത്രിയായി വിഡി സതീശനെ നിശ്ചയിച്ചതിന് പിന്നാലെ, മന്ത്രിസഭാ രൂപീകരണത്തിലേക്ക് കോണ്‍ഗ്രസും യുഡിഎഫും കടക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടുള്ള ഔപചാരിക ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. കോണ്‍ഗ്രസിന് 11 മന്ത്രിസ്ഥാനവും സ്പീക്കര്‍ പദവിയും ലഭിച്ചേക്കും. അഞ്ചു മന്ത്രിപദവികള്‍ വേണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്.
രണ്ടു മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന് കേരള കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോണ്‍ഗ്രസ് (ജേക്കബ്) ലെ അനൂപ് ജേക്കബ്, സിഎംപിയിലെ സിപി ജോണ്‍ തുടങ്ങിയവരും മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ ഇടഞ്ഞു നില്‍ക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ നീക്കങ്ങള്‍ സജീവമാണ്. ഏറ്റവും പ്രധാന വകുപ്പുകളിലൊന്ന് നല്‍കി ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് ശ്രമം.
മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ കെസി വേണുഗോപാല്‍ ഗ്രൂപ്പ്, കൂടുതല്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭയില്‍ പിടിമുറുക്കാന്‍ ലക്ഷ്യമിടുന്നു. അഞ്ച് എംഎല്‍എമാര്‍ക്ക് ഒരു മന്ത്രി എന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനായി കേരളത്തിലേക്ക് വരണമെന്ന് കെ സി വേണുഗോപാലിനോട് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും ചര്‍ച്ചകളില്‍ പങ്കെടുക്കും.
അഞ്ച് മന്ത്രിമാർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗുള്ളത്. പി കെ കുഞ്ഞാലിക്കുട്ടി മന്ത്രി സ്ഥാനം ഉറപ്പിച്ചു. കെ എം ഷാജി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ എന്നിവർ സാധ്യതാ പട്ടികയിലുണ്ട്. പാലക്കാട് നിന്ന് ഒരു മന്ത്രി വേണം എന്ന ആവശ്യമാണ് ഷംസുദ്ദീനെ പരിഗണിക്കാൻ കാരണം. അഞ്ചാമതൊരു മന്ത്രി സ്ഥാനം ലഭിച്ചാൽ കാസർകോട് നിന്നുള്ള എ കെ എം അഷ്റഫിനെ പരിഗണിച്ചേക്കും. കോഴിക്കോട് ജില്ലയിൽ നിന്നുള്ള പാറക്കൽ അബ്ദുള്ള, റസാഖ് മാസ്റ്റർ എന്നിവരുടെ പേരുകളും ഉയർന്നു വന്നിട്ടുണ്ട്.

Recent Comments