പ്ലസ് ടു ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന്

പ്ലസ് ടു ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക. ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 22 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയവും നടന്നു വരികയാണ്. 413581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ ദലിത് യുവതിക്ക് പീഡനം

ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ ദലിത് യുവതിക്ക് പീഡനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി പൊലീസ് ക്രൂരതയ്ക്ക് ഇരയായ ദലിത് യുവതി ബിന്ദു. കള്ളക്കേസില്‍ പൊലീസ് പീഡിപ്പിച്ചതിനെതിരെ പരാതി നല്‍കിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ വായിച്ചുപോലും നോക്കിയില്ലെന്ന് ബിന്ദു പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പരാതി മേശപ്പുറത്തേക്കിടുകയായിരുന്നു. മാല കാണാതായാല്‍ വീട്ടുകാര്‍ പരാതി കൊടുക്കും. അപ്പോള്‍ പൊലീസ് പിടിക്കും. ഇതൊക്കെ കോടതിയിലാണ് പറയേണ്ടത്. അഭിഭാഷകനൊപ്പം പോയപ്പോഴായിരുന്നു ഈ ദുരനുഭവമെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

ഇല്ലാത്ത മാല മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനിലെത്തിച്ച യുവതിയെ പൊലീസ് മാനസികമായി പീഡിപ്പിച്ചത് മേയ് 13നായിരുന്നു. ജോലിക്ക് നിന്ന പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്ന് മാല മോഷണം പോയെന്ന പരാതിയിലാണ് ബിന്ദുവിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്. എന്നാല്‍ സ്വര്‍ണമാല പിന്നീട് വീട്ടില്‍ നിന്ന് ലഭിക്കുകയായിരുന്നു. മാല മോഷ്ടിച്ചില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പൊലീസുകാരില്‍ നിന്നും 20 മണിക്കൂറോളം നേരം അതിക്രൂരമായ മാനസിക പീഡനമാണ് ഉണ്ടായതെന്ന് യുവതി പറഞ്ഞു.

‘ഒരു പൊലീസുകാരന്‍ അങ്ങേയറ്റം മോശമായ വാക്കുകള്‍ ഉപയോഗിച്ച് ചീത്തവിളിച്ചു. നാലുപൊലീസുകാര്‍ റൂമില്‍ കൊണ്ടുപോയി ചോദ്യം ചെയ്തു. പ്രസന്നന്‍ എന്ന പൊലീസുകാരനാണ് ഏറ്റവും മോശമായി പെരുമാറിയത്. ആഹാരവും വെള്ളവും തന്നില്ല. വെള്ളം ചോദിച്ചപ്പോള്‍ ബാത്ത്‌റൂമില്‍ പോയി കുടിക്കാനാണ് പറഞ്ഞത്. ജയിലിലാക്കുമെന്നും മക്കളെ കേസില്‍ കുടുക്കുമെന്നും പറഞ്ഞത് ഇപ്പോഴും എനിക്ക് താങ്ങാനാവുന്നില്ല. പതിനേഴും പതിനഞ്ചും വയസ്സുള്ള മക്കളാണ് ഉള്ളത്. എന്നെ കാണാന്‍ ഭംഗിയില്ല, കറുത്തവളാണ്. അതുകൊണ്ടാവാം പൊലീസ് എന്നോട് ക്രൂരമായി പെരുമാറിയതെന്ന് മനസിലായി’- ബിന്ദു പറഞ്ഞു.

പിറ്റേന്ന് രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് ബിന്ദുവിനെ പൊലീസ് വിട്ടയച്ചത്. അതേസമയം, യുവതിയെ 20 മണിക്കൂര്‍ കസ്റ്റഡിയില്‍ മാനസിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ തിരുവന്തപുരം കമ്മീഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തല്‍. മൂന്നു ദിവസം മാത്രമാണ് സ്ത്രീ ജോലിക്ക് നിന്നത്. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചിട്ടും 11 മണിക്ക് ശേഷമാണ് പൊലീസ് വിട്ടയച്ചതെന്നാണ് ആരോപണം.

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി മല്‍ഹോത്ര കശ്മീര്‍ സന്ദര്‍ശിച്ചു; യൂട്യൂബ് വരുമാനവും വിദേശയാത്രകളും തമ്മില്‍ പൊരുത്തക്കേട്

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി മല്‍ഹോത്ര കശ്മീര്‍ സന്ദര്‍ശിച്ചു; യൂട്യൂബ് വരുമാനവും വിദേശയാത്രകളും തമ്മില്‍ പൊരുത്തക്കേട്

ഡല്‍ഹി: പാകിസ്ഥാന് വേണ്ടി ഇന്ത്യയില്‍ ചാരപ്പണി നടത്തിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ വനിതാ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്രയുടെ ഇടപെടലുകള്‍ ദുരൂഹത വര്‍ധിക്കുന്നു. 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മുന്‍പ് ജ്യോതി മല്‍ഹോത്ര കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജ്യോതി നടത്തിയ യാത്രകളുടെ വിവരങ്ങളും ഇവരുടെ സാമ്പത്തിക സ്രോതസുകളും ഉള്‍പ്പെടെ പൊലീസ് വിശദമായി പരിശോധിക്കുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിനു മുന്‍പുള്‍പ്പെടെ നിരവധി തവണ ജ്യോതി മല്‍ഹോത്ര പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നതായി ഹരിയാന പൊലീസ് പറയുന്നു. ഭീകരാക്രമണത്തിന് മൂന്ന് മാസം മുമ്പ് ജ്യോതി ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിലും പഹല്‍ഗാമിലും സന്ദര്‍ശനം നടത്തിയിരുന്നു എന്നുള്ള വിവരങ്ങളും ലഭിച്ചതായും പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജ്യോതിയുടെ ചൈന യാത്രയും അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാരക്കേസില്‍ അറസ്റ്റിലായ ജ്യോതിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ചതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നത്. പാകിസ്ഥാന്‍ യാത്രയ്ക്കിടെ ജ്യോതി പാക്ക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിനു മുന്‍പ് ഇവര്‍ നടത്തിയ പാക്ക് സന്ദര്‍ശനത്തിന്റെ വിവരങ്ങളും പൊലീസ് പരിശോധിക്കുകയാണ്.

തന്ത്രപ്രധാനമായ സൈനിക വിവരങ്ങള്‍ ചോര്‍ത്താന്‍ ജ്യോതി മല്‍ഹോത്രയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായും യൂട്യൂബ് ഇന്‍ഫ്‌ളുവര്‍സര്‍മാരുമായും ജ്യോതി നേരിട്ട് ബന്ധപ്പെട്ടിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട ചില വിവരങ്ങളെ കുറിച്ച് ജ്യോതിയും പാക്ക് ഉദ്യോഗസ്ഥരും തമ്മില്‍ സംസാരിച്ചിരുന്നു എന്നും വ്യക്തമായതായി

ഹിസാര്‍ പോലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ സാവനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന് പുറെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെ പാക്ക് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്വാധീനിക്കുന്നു എന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു എന്നും ഹരിയാന പൊലീസ് വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ജ്യോതിയെ ഉപയോഗിച്ചിട്ടുണ്ടാകാം എന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ജ്യോതിയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. യൂട്യൂബ് വരുമാനവും ജ്യോതി നടത്തിയ വിദേശ യാത്രകളും തമ്മിലുള്ള ബന്ധമാണ് പൊലീസ് പരിശോധിക്കുന്നത്. 33 കാരിയായ ജ്യോതി മല്‍ഹോത്രയുടെ ‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലിന് 3.77 ലക്ഷം സബ്സ്‌ക്രൈബര്‍മാരാണ് ഉള്ളത്. യൂട്യൂബ് വരുമാനം കൊണ്ട് ഇത്രയും വിദേശ യാത്രകള്‍ നടത്താന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണു പൊലീസ്. ഇതാണ് മറ്റ് സാധ്യതകള്‍ പരിശോധിക്കുന്നതിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. പൊലീസ് കസ്റ്റഡിയില്‍ ഉള്ള ജ്യോതിയെ വരും ദിവസങ്ങളില്‍ കേന്ദ്ര അന്വേഷണം ഏജന്‍സികള്‍ ചോദ്യം ചെയ്‌തേക്കും. അതേസമയം, ജ്യോതി മല്‍ഹോത്രയ്ക്ക് എതിരായ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് കുടുംബം. കേസ് കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ജ്യോതിയുടെ പിതാവ് ആരോപിച്ചു.

ഹോം സ്റ്റേകൾക്കായി എ ഐ അധിഷ്ഠിത ബുക്കിങ് പോർട്ടലുമായി കെ ഹാറ്റ്സ്

ഹോം സ്റ്റേകൾക്കായി എ ഐ അധിഷ്ഠിത ബുക്കിങ് പോർട്ടലുമായി കെ ഹാറ്റ്സ്

ആഭ്യന്തര, അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് സംസ്ഥാനത്തുടനീളമുള്ള ഹോംസ്റ്റേ പട്ടിക ഇ-ബുക്കിൽ തയ്യാറാക്കി വിജയം കണ്ട കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി (കെ-ഹാറ്റ്സ്) ബുക്കിങ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു.ഈ മാസം അവസാനത്തോടെ www.stayhats.com എന്ന പോർട്ടൽ ആരംഭിക്കാൻ ഗ്രൂപ്പ് പദ്ധതിയിടുന്നു. ഈ പോർട്ടൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചാണ് പ്രവർത്തിക്കുകയെന്ന് സൊസൈറ്റി അവകാശപ്പെടുന്നു.

കേരളത്തിലെ ടൂറിസം പ്രമോഷൻ പ്രവർത്തനങ്ങളെക്കുറിച്ച് ആഗോളതലത്തിൽ അറിയിക്കുന്നതിനായി കെ-ഹാറ്റ്സ്, 2023 ൽ വിനോദസഞ്ചാരികൾക്ക്,കേരളത്തിൽ ലഭ്യമായ ഏറ്റവും മികച്ച താമസ സൗകര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ ഡയറക്ടറി ഇ-ബുക്ക് ആയി പുറത്തിറക്കി. ഗൂഗിളിൽ പ്രസിദ്ധീകരിച്ച ഈ ഇ-ബുക്ക് 16 രാജ്യങ്ങളിൽ നിന്നായി 1.5 ലക്ഷത്തിലധികം ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്ന് കെ-ഹാറ്റ്സ് ഡയറക്ടർ എം പി ശിവദത്തൻ പറഞ്ഞു.

പോർട്ടലിനെക്കുറിച്ച് പറയുമ്പോൾ, കെ-ഹാറ്റ്സിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1,500 പേരിൽ 200 പേരെ ഇതിനകം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“ലോകമെമ്പാടും ഈ വിവരങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ പോർട്ടൽ തയ്യാറാക്കുന്നത്. ഇതിന്റെ സൃഷ്ടിയുടെ പിന്നിൽ ഒരു ദീർഘകാല കാഴ്ചപ്പാടുണ്ട്. എല്ലാ ടൂറിസം കേന്ദ്രങ്ങളിലെ എല്ലാവരെയും ഉൾപ്പെടുത്താനും റിസർവേഷൻ നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരാത്ത വിധത്തിൽ മുന്നോട്ട് പോകാനും ഞങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു. പോർട്ടലിന് പിന്നിലെ മറ്റൊരു ലക്ഷ്യം പുറത്ത് അധികമറിയാത്ത കേരളത്തിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.

“കേരളത്തെ സംബന്ധിച്ചിടത്തോളം, കോവിഡിന് സേഷം, ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം വിദേശ വിനോദസഞ്ചാരികളുടെ വരവിനേക്കാൾ കൂടുതലാണ്. ഈ ആഭ്യന്തര വിനോദസഞ്ചാരികൾ പലപ്പോഴും സാമ്പത്തികമായി പ്രായോ​ഗികമായതും സുരക്ഷിതവുമായ താമസസൗകര്യം ആഗ്രഹിക്കുന്നു. ഹോംസ്റ്റേകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ ആളുകൾ പലപ്പോഴും അവരുടെ മലയാളി സുഹൃത്തുക്കളെയോ ഗൈഡുകളെയോ വിളിക്കാറുണ്ട്. ബിസിനസുകൾ പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ അവർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതിനാണ്, പോർട്ടൽ വികസിപ്പിക്കാൻ തീരുമാനിച്ചത്. Airbnb അല്ലെങ്കിൽ OYO പോലെയല്ല, ഇത് കേരളത്തിന് മാത്രമായുള്ളതാണ്,” അദ്ദേഹം പറഞ്ഞു.

ഇ-ബുക്കിന് പരസ്യമൊന്നുമില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ഡയറക്ടറി ലോകത്തിന് പരിചയപ്പെടുത്തുക എന്ന ഞങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിനായി ഞങ്ങൾ ഗൂഗിളിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഇത് പ്രമോട്ട് ചെയ്തു. നോഷൻ പബ്ലിക്കേഷൻസ് യുഎസിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ച പേപ്പർബാക്ക് പതിപ്പ് ആദ്യ വർഷം കോപ്പികൾ വിറ്റില്ലെങ്കിലും, ഈ വർഷം 1,960 പ്രിന്റ് കോപ്പികൾ ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി വിറ്റു,” കെ-ഹാറ്റ്‌സ് ഇ-ബുക്കിൽ നിന്ന് ഒരു വരുമാനവും ഉണ്ടാക്കുന്നില്ല,

“എന്നാൽ, ലോകമെമ്പാടുമുള്ള കെ-ഹാറ്റ്‌സ് അംഗങ്ങളുടെ ബിസിനസ് പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്ന ആത്മവിശ്വാസം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.” ശിവദത്തൻ അഭിപ്രായപ്പെട്ടു.

സ്വര്‍ണവില വീണ്ടും 70,000ന് മുകളില്‍; നാലുദിവസത്തിനിടെ 1200 രൂപ വര്‍ധിച്ചു

സ്വര്‍ണവില വീണ്ടും 70,000ന് മുകളില്‍; നാലുദിവസത്തിനിടെ 1200 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 70,000ന് മുകളില്‍. പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 70000ന് മുകളില്‍ എത്തിയത്. ഇന്ന് 70,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞദിവസം ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്. പവന് 68,880 രൂപയായി താഴ്ന്ന് ഈ മാസത്തെ താഴ്ന്ന നിലവാരമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. തുടര്‍ന്ന് വില ഉയരുകയായിരുന്നു.

ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ അവിടേയ്ക്ക് നീങ്ങിയതാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില ഇടിയാന്‍ കാരണമായത്.

കഴക്കൂട്ടത്ത് സ്ഥാപനത്തിന് തീ പിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

കഴക്കൂട്ടത്ത് സ്ഥാപനത്തിന് തീ പിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

കഴക്കൂട്ടത്ത് സ്ഥാപനത്തിന് തീ പിടിച്ചു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് ‘ദി ലൗൻട്രി ബാസ്കറ്റ്’ എന്ന സ്ഥാപനത്തിന് തീ പിടിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായെന്നു ഉടമ അറിയിച്ചു. ഫയർ ഫോഴ്സ് എത്തി തീ അണച്ചു.