പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

തിരുവനന്തപുരം: രാജ്യത്ത് പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമായതോടെ ഹോട്ടൽ ഉടമകൾ തിങ്കളാഴ്ച കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. അതേസമയം ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ ഉറപ്പു പറയുന്നു. ഇറാനിൽ നിന്ന് കൂടുതൽ ടാങ്കറുകൾ ഇന്ത്യയിൽ എത്തിക്കാൻ ശ്രമം തുടരുകയാണെന്നും അധികൃതർ വിശദീകരിച്ചു.

പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായതോടെയാണ് ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് പോകുന്നത്. നാളെ എണ്ണ കമ്പനികളുടെ ബോട്ട്ലിങ് പ്ലാന്‍റുകളിലേക്ക് മാർച്ച് നടത്താനും തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്താനും കേരള ഹോട്ടൽ & റസ്റ്റോറന്‍റ് അസോസിയേഷൻ തീരുമാനിച്ചു. ഹോട്ടലുകളെ അവശ്യ സർവീസായി പ്രഖ്യാപിച്ച് പാചകവാതകം ഹോട്ടലുകൾക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. അതേസമയം, എൽപിജി സിലിണ്ടറുകൾ പൂഴ്ത്തിവെപ്പിനെതിരെ രാജ്യവ്യാപക നടപടികൾ തുടരുകയാണ്. പൂഴ്ത്തിവെച്ച 15,000 സിലിണ്ടറുകൾ ഇതുവരെ പിടിച്ചെടുത്തു.

നടുക്കുന്ന വേദനയോടെ കൊയിലാണ്ടി… തീരാനൊമ്പരമായി ആ മൂന്ന് സുഹൃത്തുക്കൾ!

നടുക്കുന്ന വേദനയോടെ കൊയിലാണ്ടി… തീരാനൊമ്പരമായി ആ മൂന്ന് സുഹൃത്തുക്കൾ!

രാത്രിയുടെ നിശബ്ദതയിൽ ആ പ്രിയപ്പെട്ടവരുടെ ചിരികൾ എന്നെന്നേക്കുമായി മാഞ്ഞുപോയി. കൊയിലാണ്ടി കുറുവങ്ങാട് അക്വഡറ്റിന് സമീപം നടന്ന ദാരുണമായ അപകടത്തിൽ മലബാർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരുടെ വിയോഗം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

പുലർച്ചെ രണ്ട് മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലും പിന്നാലെ മതിലിലും ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവനുകൾ രക്ഷിക്കാനായില്ല. ഒരു നാടിന്റെ മുഴുവൻ പ്രതീക്ഷകളായിരുന്ന മൂന്ന് യുവ ഡോക്ടർമാരുടെ വേർപാട് താങ്ങാനാവുന്നതിലും അപ്പുറമാണ്.

നെടുമങ്ങാട്ട് ഉന്തുവണ്ടിക്കാരനെ അടിച്ചുവീഴ്ത്തി പണം കവര്‍ന്ന യുവാക്കള്‍ അറസ്റ്റില്‍

നെടുമങ്ങാട്ട് ഉന്തുവണ്ടിക്കാരനെ അടിച്ചുവീഴ്ത്തി പണം കവര്‍ന്ന യുവാക്കള്‍ അറസ്റ്റില്‍

ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് ഉന്തുവണ്ടി കച്ചവടക്കാരനെ മർദിക്കുകയും പണം പിടിച്ചുപറിക്കുകയും ചെയ്ത വിതുര ബോണക്കാട് പത്തുമുറി ലയം ബിഎ ഡിവിഷനില്‍ വിജയ് (26), വിതുര കളിക്കല്‍ പ്ലാങ്കാല കട്ടയ്കാല്‍ വീട്ടില്‍ ഗോകുല്‍ (21), പരപ്പാറ മരുതുംമൂട് പ്രശാന്ത് ശ്രുതി ഭവനില്‍ പ്രശാന്ത് (22) എന്നിവരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ നാലിന് രാത്രി പത്തരയോടെ പഴകുറ്റിയില്‍ ഉന്തുവണ്ടിയില്‍ ഫാസ്റ്റ് ഫുഡ് വില്പന നടത്തുന്ന തിരുനെല്‍വേലി സ്വദേശി ശിവയെ കാറിലെത്തിയ മൂവർ സംഘം അടിച്ചുവീഴ്ത്തി അയ്യായിരം രൂപയുമായി കടന്നുകളയുകയായിരുന്നു.

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ ആറാം ഉത്സവ ദിന (മാർച്ച് 18) പരിപാടികൾ

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ ആറാം ഉത്സവ ദിന (മാർച്ച് 18) പരിപാടികൾ

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ ആറാം ഉത്സവ ദിനമായ മാർച്ച് 18ന് പതിവു പൂജകളെ തുടർന്ന് ഉച്ചയ്ക്ക് 11നുഉത്‌സവബലി ദർശനം, വൈകുന്നേരം 4നു ഓട്ടൻതുള്ളൽ, 5നു സ്പെഷ്യൽ നാദസ്വരം, തുടർന്ന് തിരുവാതിര / കൈകൊട്ടിക്കളി, 6.45നു ഹിന്ദു മത സമ്മേളനം, രാത്രി 9.30നു നൃത്തോത്സവം മെഗാഷോയും നടക്കും.

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ ‘കേരള എൽപിജി സപ്ലൈ’ ട്രാക്കറുമായി അധികൃതർ

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ ‘കേരള എൽപിജി സപ്ലൈ’ ട്രാക്കറുമായി അധികൃതർ

കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുള്ള ​ഗ്യാസ് സിലിണ്ടറുകളുടെ വിതരണം സു​ഗമമാക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടൽ. വിതരണത്തിലെ മുൻ​ഗണനാ ക്രമം നിശ്ചയിക്കുന്നതിന് ജില്ലാ കലക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപപ്പെടുത്തു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോ​ഗസ്ഥരുടെയും ഇന്ധനകമ്പനി പ്രതിനിധികളുടെയും യോ​ഗത്തിലാണ് തീരുമാനം.

കേരള എൽപിജി സപ്ലൈ ട്രാക്കർ

സിലിണ്ടർ വിതരണം നിരീക്ഷിക്കുന്നതിന് ‘കേരള എൽപിജി സപ്ലൈ ട്രാക്കർ’ എന്ന പേരിൽ ഓൺലൈൻ പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്. ഈ പോർട്ടലിലൂടെ ഇന്ധനകമ്പനികൾക്കും വിതരണക്കാർക്കും ഉപഭോക്താക്കൾക്കും വിവരങ്ങൾ അറിയാൻ കഴിയും. ആവശ്യകത കണക്കിലെടുത്ത് വാണിജ്യ സിലിണ്ടറുകളുടെ ഉത്പാദനം വർധിപ്പിക്കാനും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.

പാചകവാതക വിതരണത്തിലെ ക്രമക്കേട് തടയാൻ കർശന നടപടികളാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. എറണാകുളം ജില്ലയിലെ ഏഴ് താലുക്കുകളിലായി ഒൻപതു പ്രത്യേക സ്ക്വാഡുകളെ പരിശോധനയ്ക്കായി നിയോ​ഗിച്ചിട്ടുണ്ട്.മുൻ​ഗണന ആർക്കൊക്കെ

ആശുപത്രികൾ, സ്കൂളുകൾ, സാമൂഹികനീതി വകുപ്പിന് കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങൾ എന്നിവർക്ക് സിലിണ്ടർ വിതരണത്തിൽ മുൻ​ഗണന നൽകും. ലൈസൻസില്ലാതെ 100 കിലോ​ഗ്രാമിലധികം പാചകവാതകം സൂക്ഷിക്കുന്നത് കുറ്റകരമാണ്. ​

ഗാർഹിക സിലിണ്ടർ വാണിജ്യാവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും. അവധി ദിവസങ്ങളിൽ ഉൾപ്പെടെ ജില്ലാ-താലൂക്ക് സപ്ലൈ ഓഫീസുകളിൽ പ്രത്യേക മോണിറ്ററിങ് സെല്ലുകൾ പ്രവർത്തിക്കും.

ഇറാന് കനത്ത തിരിച്ചടി: ‘അലി ലാരിജാനിയെ കൊലപ്പെടുത്തി’; അവകാശവാദവുമായി ഇസ്രയേല്‍

ഇറാന് കനത്ത തിരിച്ചടി: ‘അലി ലാരിജാനിയെ കൊലപ്പെടുത്തി’; അവകാശവാദവുമായി ഇസ്രയേല്‍

ജറുസലേം: ഇറാനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനിയെ ഇസ്രായേല്‍ സൈന്യം രാത്രി നടത്തിയ ആക്രമണത്തില്‍ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി.

റെവല്യൂഷണറി ഗാര്‍ഡിന്റെ സന്നദ്ധപ്രവര്‍ത്തകനായ ബാസിജ് സേനയുടെ തലവനായ ഘോലം റെസ സുലൈമാനിയെയും കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം പ്രഖ്യാപിച്ചു. ഫെബ്രുവരി 28 ന് ടെഹ്‌റാനിലെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആക്രമണത്തിലാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. അന്ന് ടെഹ്‌റാനിലുടനീളം വന്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായും മുപ്പതോളം കേന്ദ്രങ്ങളില്‍ ആക്രമണം നടന്നു. യുഎസിന്റെയും ഇസ്രയേലിന്റെയും 200 യുദ്ധവിമാനങ്ങളാണ് ഇറാനിലെമ്പാടും ആക്രമണം നടത്തിയത്.