കുഞ്ഞിന്റെ പ്രായം ഘടകമല്ല, മറ്റേണിറ്റി ലീവ് ദത്തെടുക്കുന്ന അമ്മയുടെ അവകാശം: സുപ്രീം കോടതി

കുഞ്ഞിന്റെ പ്രായം ഘടകമല്ല, മറ്റേണിറ്റി ലീവ് ദത്തെടുക്കുന്ന അമ്മയുടെ അവകാശം: സുപ്രീം കോടതി

ന്യൂഡല്‍ഹി: മൂന്നു മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവര്‍ക്കു മാത്രമേ പ്രസവാവധിക്ക് അര്‍ഹതയുള്ളൂവെന്ന നിയമ വ്യവസ്ഥ സുപ്രീം കോടതി അസാധുവാക്കി. ദത്തെടുക്കുന്ന അമ്മയ്ക്ക് പന്ത്രണ്ട് ആഴ്ച പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്നും അതില്‍ കുഞ്ഞിന്റെ പ്രായം ഘടകമല്ലെന്നും ജസ്റ്റിസുമാരായ ജെബി പര്‍ദിവാലയും ആര്‍ മഹാദേവനും വ്യക്തമാക്കി.

പ്രസവാവധിക്ക് കുഞ്ഞിന്റെ പ്രായം നിബന്ധനായി നിശ്ചയിക്കുന്ന സോഷ്യല്‍ സെക്യൂരിറ്റി കോഡിലെ 60 (4) വകുപ്പ് ഭരണഘടനയുടെ 14, 21 അനുഛേദങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദത്തെടുക്കുക എന്നത് പ്രത്യുത്പാദനാവകാശത്തിന്റെ ഭാഗമാണ്. അതിനു നിയമത്തില്‍ നിബന്ധന വയ്ക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

കുഞ്ഞുങ്ങളെ നോക്കുന്നതിന് അച്ഛന് നല്‍കുന്ന അവധി (പറ്റേണിറ്റി ലീവ്) സോഷ്യല്‍ സെക്യൂരിറ്റി കോഡിന്റെ ഭാഗമാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

മൂന്നു മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവര്‍ക്കു മാത്രം മറ്റേണിറ്റി ലീവിന് അനുമതി നല്‍കുന്ന നിയമ വ്യവസ്ഥ ചോദ്യം ചെയ്ത് അഭിഭാഷകയായ ഹംസനന്ദിനിയാണ് കോടതിയെ സമീപിച്ചത്.

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, മത്സരിക്കാനാകില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, മത്സരിക്കാനാകില്ല

കൊച്ചി: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് കനത്ത തിരിച്ചടി. ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ആന്റണി രാജുവിന്റെ അയോഗ്യത തുടരും. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിക്കുക ലക്ഷ്യമിട്ടാണ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവു കൂടിയായ ആന്റണി രാജു ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

തൊണ്ടിമുതല്‍ തിരിമറി നടത്തിയ കേസില്‍ ആന്റണി രാജുവിനെ നെടുമങ്ങാട് കോടതി മൂന്നു വര്‍ഷം തടവിനാണ് ശിക്ഷിച്ചത്. ശിക്ഷ നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ലെന്നും, അതിനാല്‍ ശിക്ഷ മരവിപ്പിക്കണമെന്നും, അപ്പീലില്‍ തുടര്‍ന്ന് വാദം കേള്‍ക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. തന്റെ പ്രായം കണക്കിലെടുക്കണമെന്നും, വീണ്ടും മത്സരിക്കാന്‍ അവസരം ലഭിച്ചേക്കില്ലെന്നും ഹര്‍ജിയില്‍ ആന്റണി രാജു വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം ജസ്റ്റിസ് സി ജയചന്ദ്രന്റെ ബെഞ്ച് അംഗീകരിച്ചില്ല. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആന്റണി രാജുവിന്റെ ഹര്‍ജി നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതിയും തള്ളിയിരുന്നു. മയക്കുമരുന്നു കേസില്‍പ്പെട്ട വിദേശപൗരനെ രക്ഷിക്കാന്‍ വേണ്ടി, അഭിഭാഷകനായിരുന്ന ആന്‍റണി രാജു തൊണ്ടി മുതലായ പ്രതിയുടെ ജട്ടിയില്‍ തിരിമറി നടത്തിയെന്നാണ് കേസ്.

‘ആ പണം ഇന്ത്യക്കെതിരെയുള്ള ആയുധങ്ങളാകും’; സണ്‍റൈസേഴ്‌സിനെതിരെ സുനില്‍ ഗാവസ്‌കര്‍

‘ആ പണം ഇന്ത്യക്കെതിരെയുള്ള ആയുധങ്ങളാകും’; സണ്‍റൈസേഴ്‌സിനെതിരെ സുനില്‍ ഗാവസ്‌കര്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ ക്രിക്കറ്റ് ടൂര്‍ണമെന്റായ ‘ദ ഹണ്ട്രഡ്’ ലേലത്തില്‍ പാകിസ്ഥാന്‍ സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ സണ്‍ റൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. ഒന്നേമുക്കാല്‍ കോടിയിലധികം രൂപയ്ക്കാണ് (1.90 ലക്ഷം പൗണ്ട്) അബ്രാറിനെ ടീമിലെടുത്തത്. എന്നാല്‍ പാക് താരത്തെ ടീമിലെത്തിച്ചതില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

ഇന്ത്യന്‍ കമ്പനികളുടെ നിയന്ത്രണത്തിലുള്ള വിദേശ ക്രിക്കറ്റ് ഫ്രാഞ്ചൈസികള്‍ പാകിസ്ഥാന്‍ താരങ്ങളെ വാങ്ങുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍.

2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഐപിഎലില്‍ പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍, വിദേശ ലീഗിലാണെങ്കിലും ഒരു ഇന്ത്യന്‍ ഫ്രാഞ്ചൈസി പാക് താരത്തെ വാങ്ങിയത് ശരിയായ നടപടിയല്ലെന്ന് ഗാവസ്‌കര്‍ വിമര്‍ശിച്ചു.

‘2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഐപിഎലില്‍ ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ പാക്ക് താരങ്ങളെ വാങ്ങാറില്ല. പാക്കിസ്ഥാനി താരങ്ങളുടെ വരുമാനത്തില്‍നിന്നാണ് അവര്‍ സര്‍ക്കാരിലേക്ക് ടാക്‌സ് അടക്കുന്നത്. ഈ നികുതിപ്പണം ഉപയോഗിച്ച് പാക് സര്‍ക്കാര്‍ ആയുധങ്ങള്‍ വാങ്ങുന്നു. ഇത് പരോക്ഷമായി ഇന്ത്യന്‍ സൈനികരുടെയും സാധാരണക്കാരുടെയും മരണത്തിലേക്കു നല്‍കുന്ന സംഭാവനയാകും. അതുകൊണ്ടു തന്നെ പാക്ക് താരങ്ങളെയും കലാകാരന്‍മാരെയും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്താറില്ല. അതിപ്പോള്‍ ഇന്ത്യന്‍ കമ്പനിയാണോ, ഇന്ത്യക്കാരന്റെ വിദേശ കമ്പനിയാണോ എന്നതല്ല, ഇന്ത്യക്കാരനായ ഉടമ നല്‍കുന്ന പണം ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുകയാണ്.

സണ്‍റൈസേഴ്‌സ് ലീഡ്‌സിന്റെ കോച്ച് ഡാനിയല്‍ വെറ്റോറി ന്യൂസീലന്‍ഡുകാരനാണ്. അദ്ദേഹത്തിന് ഇതു മനസ്സിലാകണമെന്നില്ല. അതു കൊണ്ടായിരിക്കാം പാക് താരങ്ങള്‍ ടീമില്‍ വേണമെന്ന് താല്‍പര്യപ്പെടുന്നത്. പക്ഷേ ഇന്ത്യന്‍ ഉടമകള്‍ സാഹചര്യം മനസ്സിലാക്കണം. ഇന്ത്യക്കാരുടെ ജീവനേക്കാള്‍ വലുതാണോ കിരീടങ്ങള്‍ വിജയിക്കുന്നത്.’ ഗാവസ്‌കര്‍ ചോദിച്ചു.

ഇന്ത്യയില്‍ മണ്‍സൂണ്‍ മഴ കുറയും, കാരണം എല്‍ നിനോ പ്രതിഭാസം

ഇന്ത്യയില്‍ മണ്‍സൂണ്‍ മഴ കുറയും, കാരണം എല്‍ നിനോ പ്രതിഭാസം

തിരുവനന്തപുരം: ഇന്ത്യയില്‍ ഇക്കുറി മണ്‍സൂണ്‍ മഴ സാധാരണയിലേതിനെക്കാള്‍ കുറയുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന ‘എല്‍ നിനോ’ പ്രതിഭാസമാണ് മഴ കുറയാണ്‍ കാരണമാകുകയെന്നാണ് വിലയിരുത്തല്‍.ദേശീയ കാലാവസ്ഥാ ഏജന്‍സിയായ യു.എസ്. നാഷണല്‍ ഓഷ്യാനിക് അറ്റ്‌മോസ്ഫറിക്(എന്‍ഒഎഎ) പറയുന്നതനുസരിച്ച്, ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ എല്‍നിനോ ശക്തിപ്രാപിക്കും. തത്ഫലമായി ഇന്ത്യയില്‍ ചൂടുയരുകയും മണ്‍സൂണ്‍ ദുര്‍ബലപ്പെടുകയും ചെയ്യാമെന്നാണ് മുന്നറിയിപ്പ്.

എന്‍ഒഎഎ.യുടെ കാലാവസ്ഥാ പ്രവചന സെന്ററിന്റെ (സിപിസി) നിരീക്ഷണത്തില്‍ ജൂണിനും ഓഗസ്റ്റിനും ഇടയില്‍ എന്‍ നിനോ ഉണ്ടാകാനുള്ള സാധ്യത 62 ശതമാനമാണെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ ഇത് 80 ശതമാനമായി ഉയരാമെന്നും മുന്നറിയിപ്പുണ്ട്.

ഭൂമധ്യരേഖയ്ക്ക് മധ്യ കിഴക്ക് പസഫിക് സമുദ്രോപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണിത്. ചരിത്രപരമായി ഇന്ത്യയില്‍ എല്‍നിനോ കാലത്ത് വരുന്നു. 1980 മുതല്‍ 14 തവണ എല്‍ നിനോ ഉണ്ടായി. ഇതില്‍ ഒന്‍പത് തവണയും മണ്‍സൂണ്‍ മഴ സാധാരണയി ലും കുറവാണ് ലഭിച്ചത്. അതേസമയം, 1997-ല്‍ എല്‍ നിനോ ഉണ്ടായിട്ടും ഇന്ത്യയില്‍ മണ്‍സൂണ്‍കാലം സാധാരണമായിരുന്നു.

മനശ്ശാസ്ത്ര പുസ്തകങ്ങള്‍ വായിച്ചു പഠിച്ചു; സ്‌കീസോഫ്രീനിയ ഉണ്ടെന്നു വരുത്താന്‍ ശ്രമം; സന്ദീപിന്റെ വാദം തന്ത്രപൂര്‍വം പൊളിച്ച് പ്രോസിക്യൂഷന്‍

മനശ്ശാസ്ത്ര പുസ്തകങ്ങള്‍ വായിച്ചു പഠിച്ചു; സ്‌കീസോഫ്രീനിയ ഉണ്ടെന്നു വരുത്താന്‍ ശ്രമം; സന്ദീപിന്റെ വാദം തന്ത്രപൂര്‍വം പൊളിച്ച് പ്രോസിക്യൂഷന്‍

കൊല്ലം: ഡോക്ടര്‍ വന്ദന ദാസ് കൊലപാതകക്കേസില്‍ പ്രതി സന്ദീപിന് മാനസിക വൈകല്യമുണ്ടെന്ന വാദം കോടതിയില്‍ അതിസമര്‍ത്ഥമായി പൊളിച്ച് പ്രോസിക്യൂഷന്‍. പ്രതിക്ക് മാനസിക വൈകല്യം ഇല്ല എന്ന് തെളിയിച്ചു. മാത്രമല്ല, പ്രതി സന്ദീപിന് കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള വാസനയുണ്ടെന്ന് കൂടി കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്.സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായിരുന്നത്.

പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച കുറ്റകൃത്യങ്ങളെല്ലാം കോടതിയില്‍ തെളിഞ്ഞതായി പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി പടിക്കല്‍ പറഞ്ഞു. പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം നിലനില്‍ക്കുന്നതല്ലെന്ന് കോടതി കണ്ടെത്തി. കുറ്റകൃത്യത്തിന് ശേഷം, തനിക്ക് അനുകൂലമായ തെളിവ് ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വളരെ ബ്രില്യന്റ് ആയി ഒരു പ്ലോട്ട് ഉണ്ടാക്കിയെടുക്കുകയാണ് പ്രതിയായ സന്ദീപ് ചെയ്തത്.

ഇത്തരമൊരു കുറ്റകൃത്യം നടന്നു കഴിഞ്ഞപ്പോള്‍, സ്വാഭാവികമായും പരിക്കുപറ്റിയ ദൃക്‌സാക്ഷികള്‍ ഉണ്ടെന്ന് മനസ്സിലാക്കിയ, വിദ്യാസമ്പന്നനായ പ്രതി രക്ഷപ്പെടാനായി, മാനസിക വൈകല്യം ഉണ്ടെന്ന് വരുത്തിതീര്‍ക്കുവാനാണ് ശ്രമിച്ചത്. ഇതിനായി ജയിലിലെ ലൈബ്രറിയില്‍ നിന്നും മനശ്ശാസ്ത്ര പുസ്തകങ്ങള്‍ എടുത്തു വായിച്ചു പഠിച്ചു. തന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വരുന്ന മെഡിക്കല്‍ കോളജിലെ വിദഗ്ധരായ സൈക്യാട്രി ഡോക്ടര്‍മാരെ കബളിപ്പിക്കാനും, മിസ് ലീഡു ചെയ്യാനും ഉതകുന്ന തരത്തില്‍ മറുപടികള്‍ നല്‍കി.

കൂടാതെ സ്‌കീസോഫ്രേനിയ പ്രതിക്ക് ഉണ്ട് എന്നുള്ള തരത്തിലേക്ക് വരുത്തുവാന്‍ വേണ്ടിയുള്ള പരമാവധി ശ്രമമാണ് പ്രതിഭാഗം നടത്തിയത്. എന്നാല്‍ പ്രതി നടത്തിയ എല്ലാ ശ്രമങ്ങളും, തെളിവുണ്ടാക്കാന്‍ വേണ്ടി നടത്തിയ കപടമായ ശ്രമങ്ങള്‍ മാത്രമാണെന്ന് കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. അതിന്റെ ഫലമാണ് പ്രതി കുറ്റക്കാരനാണെന്നും, മാനസിക വൈകല്യമില്ലെന്നുമുള്ള കോടതി വിധി വ്യക്തമാക്കുന്നത്.

പ്രതിയെ കസ്റ്റഡിയിലെടുത്ത ഉടന്‍ തന്നെ, സന്ദീപിന് മാനസിക വൈകല്യം ഉണ്ടെന്ന തര്‍ക്കം ഉന്നയിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് മൂന്നാം ദിവസം തന്നെ തിരുവനന്തപുരത്തെ ഡോക്ടര്‍ അരുണ്‍ എന്ന സൈക്യാട്രിസ്റ്റിനെക്കൊണ്ട് പരിശോധിപ്പിച്ചിരുന്നു. ഡോക്ടറുടെ റിപ്പോര്‍ട്ടും മൊഴിയും പൊലീസ് ശേഖരിക്കുകയും ചെയ്തിരുന്നു. പ്രതിക്ക് യാതൊരു തരത്തിലുള്ള മാനസിക വിഭ്രാന്തിയും ഇല്ലെന്ന് കണ്ടെത്താനും സാധിച്ചിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

കുറ്റകൃത്യം നടന്ന് ഒമ്പതാം ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് വീണ്ടും സന്ദീപിനെ പരിശോധിച്ചു. പ്രതിക്ക് ഒരു മാനസിക വൈകല്യവും ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം വീണ്ടും പിറ്റേമാസം പ്രതിയെ വീണ്ടും ഇന്റര്‍വ്യൂ നടത്തി. അപ്പോഴാണ് ജയിലിലെ ലൈബ്രറിയില്‍ നിന്നും മനശ്ശാസ്ത്ര പുസ്തകങ്ങള്‍ വായിച്ചു പഠിച്ച് ഡോക്ടര്‍മാരെ മിസ് ലീഡ് ചെയ്യാന്‍ ശ്രമിച്ചത്.

തനിക്ക് മൂന്നാമതൊരു ശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നും, തനിക്ക് സ്‌കീസോഫ്രീനിയയുടെ പ്രശ്‌നങ്ങളുണ്ടെന്നുമായിരുന്നു സമര്‍ത്ഥിച്ചത്. കോടതിയില്‍ വിചാരണ വേളയില്‍ പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് സന്ദീപിന്റെ സഹപ്രവര്‍ത്തകരായ അഭിഭാഷകര്‍ കോടതിയില്‍ വെളിപ്പെടുത്തി. കുറ്റകൃത്യത്തിന്റെ തലേദിവസം വരെ പ്രതിക്ക് അത്തരം ഭാവവ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞെന്നും കോടതി കണ്ടെത്തി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതിക്കുള്ള ശിക്ഷ മറ്റന്നാള്‍ പ്രസ്താവിക്കും. 2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ വന്ദനാദാസിനെ പ്രതി സന്ദീപ് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.

തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ; ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ നോട്ടീസ്

തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ; ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ നോട്ടീസ്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് ഹൈക്കോടതി സ്‌റ്റേ. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന എസ്‌ഐടിയുടെ അപ്പീലില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.

കേസില്‍ എസ്‌ഐടിക്ക് ആശ്വാസം നല്‍കുന്നതാണ് ഹൈക്കോടതി ഇടപെടല്‍. തന്ത്രിക്ക് അനുകൂലമായ വിചാരണ കോടതി പരാമര്‍ശങ്ങള്‍ എസ്‌ഐടിക്ക് വലിയ തിരിച്ചടിയായിരുന്നു. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന എസ്‌ഐടിയുടെ ആവശ്യം ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ച് ആണ് ഇന്ന് പരിഗണിച്ചത്. കണ്ഠരര് രാജീവര്‍ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്ത ബെഞ്ച് തന്ത്രിക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

തന്ത്രിക്കെതിരെ തെളിവില്ലെന്നാണ് വിചാരണക്കോടതി ചൂണ്ടിക്കാണിച്ചത്. എന്നാല്‍ തന്ത്രിക്കെതിരെ തെളിവുണ്ട് എന്നാണ് അപ്പീലില്‍ എസ്‌ഐടിയുടെ അവകാശവാദം. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് കണ്ഠരര് രാജീവര്. ഇതുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശം അടക്കം തെളിവായി കൈവശം ഉണ്ടെന്നും എസ്‌ഐടി വാദിക്കുന്നു.

1998ലാണ് ശബരിമല ശ്രീകോവിലില്‍ സ്വര്‍ണം പൊതിയുന്നത്. അന്ന് താന്ത്രിക സ്ഥാനത്ത് ഉണ്ടായിരുന്നത് തന്ത്രി കണ്ഠരര് രാജീവര് ആണ്. സ്വര്‍ണപ്പാളികളില്‍ സ്വര്‍ണം പൊതിഞ്ഞിട്ടുണ്ടെന്ന് അന്ന് തന്ത്രിക്ക് അറിയാമായിരുന്നു. എന്നിട്ടും ചെമ്പ് എന്നെഴുതിയ രേഖയില്‍ തന്ത്രി ഒപ്പിട്ടു. ഇത് ഒരു പ്രധാനപ്പെട്ട തെളിവാണെന്നും എസ്‌ഐടി അപ്പീലില്‍ പറയുന്നു. സ്വര്‍ണപ്പാളികള്‍ അടക്കം പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ പാടില്ലെന്നും തന്ത്രിക്ക് അറിയാമായിരുന്നു.

എന്നിട്ടും പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ അനുവദിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് പ്രധാനമായി എസ്‌ഐടി ഉന്നയിക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കൈവശമുണ്ട്. ഇത് പരിഗണിക്കാതെയാണ് വിചാരണക്കോടതിയില്‍ നിന്ന് പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാണ് പ്രധാനമായി എസ്‌ഐടി അപ്പീലില്‍ ആവശ്യപ്പെട്ടത്.