കേക്കിലും ചോക്ലേറ്റിലും കലര്‍ത്തി എംഡിഎംഎ; കരിപ്പൂരില്‍ 40 കോടിയുടെ ലഹരി വേട്ട, മൂന്ന് യുവതികള്‍ പിടിയില്‍

കേക്കിലും ചോക്ലേറ്റിലും കലര്‍ത്തി എംഡിഎംഎ; കരിപ്പൂരില്‍ 40 കോടിയുടെ ലഹരി വേട്ട, മൂന്ന് യുവതികള്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും വന്‍ ലഹരി വേട്ട. എംഡിഎംഎ കലര്‍ത്തിയ പതിനഞ്ചു കിലോ കേക്കും ക്രീം ബിസ്‌കറ്റും ചോക്ലേറ്റും കസ്റ്റംസ് പിടികൂടി. 35 കിലോ ഹൈബ്രിഡ് കഞ്ചാവും പിടികൂടിയിട്ടുണ്ട്. ലഹരി കടത്താന്‍ ശ്രമിച്ച മൂന്ന് സ്ത്രീകളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

ചെന്നൈ സ്വദേശി റാബിയത്ത് സൈദു സൈനുദ്ദീന്‍, കോയമ്പത്തൂര്‍ സ്വദേശി കവിത, തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇവര്‍ ബാങ്കോക്കില്‍ നിന്ന് എയര്‍ ഏഷ്യയുടെ വിമാനത്തില്‍ കരിപ്പൂരിലെത്തിയത്. ലഗേജ് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹൈബ്രിഡ് കഞ്ചാവ്.

പിടിച്ചെടുത്ത രാസലഹരിക്ക് കോടികള്‍ മൂല്യം വരുന്നതാണെന്ന് കസ്റ്റംസ് ഓഫീസര്‍മാര്‍ അറിയിച്ചു. പ്രതികളെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ച കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പതിനാല് കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു.

‘ഇങ്ങനെയൊരാള്‍ ഇനി കോട്ടിട്ട് കോടതിയില്‍ വരരുത്, ഗര്‍ഭിണിയായ സമയത്തും മര്‍ദിച്ചു; അറസ്റ്റ് തടഞ്ഞത് ബാര്‍ അസോസിയേഷന്‍’

‘ഇങ്ങനെയൊരാള്‍ ഇനി കോട്ടിട്ട് കോടതിയില്‍ വരരുത്, ഗര്‍ഭിണിയായ സമയത്തും മര്‍ദിച്ചു; അറസ്റ്റ് തടഞ്ഞത് ബാര്‍ അസോസിയേഷന്‍’

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വച്ച് തന്നെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിനെ ഉടന്‍ പിടികൂടണമെന്ന് പരിക്കേറ്റ അഭിഭാഷക ശ്യാമിലി. പൊലീസ് അന്വേഷണത്തില്‍ പരാതിയില്ലെന്നും നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് അപാകതയുള്ളതായി തോന്നുന്നില്ലെന്ന് ശ്യാമിലി പറഞ്ഞു. അടിയില്‍ പൊട്ടലില്‍ ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കുഞ്ഞിന് പാല് കൊടുക്കുന്നതിനാല്‍ ഓവര്‍ഡോസ് മരുന്ന് തന്നിട്ടില്ല. നല്ലവേദനയുള്ളതിനാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എത്രയും വേഗം പ്രതിയെ പിടികൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാര്‍ കൗണ്‍സിലിന് ഇന്നലെ തന്നെ പരാതി നല്‍കിയതായും അവരില്‍ നിന്ന് നല്ല പിന്തുണ ലഭിച്ചതായും കൂടെ നിന്നവരോട് നന്ദിയെന്നും ശ്യാമിലി പറഞ്ഞു.

ഇന്നലെ ഓഫിസില്‍ നിന്നും പ്രതിയെ പൊലീസിന് അറസ്റ്റ് ചെയ്യാമായിരുന്നു. തെറ്റ് ചെയ്ത ആളായാതിനാല്‍ അവിടെ വച്ച് അറസ്റ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഓഫീസില്‍ വച്ച് അഭിഭാഷകനെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് അസോസിയേഷന്‍ അറിയിച്ചു. അതില്‍ നീതി നിഷേധം ഉള്ളതായി തോന്നിയിട്ടില്ല. ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയുടെ അടുത്തായാളാണ് ബെയ്‌ലിന്‍ദാസെന്നും ശ്യാമിലി പറഞ്ഞു

താന്‍ ഒരു അഭിഭാഷയാകുന്നത് വീട്ടില്‍ ആര്‍ക്കും ഇഷ്ടമായിരുന്നു. എന്‍ട്രന്‍സ് പരീക്ഷയെഴുതാന്‍ പോലും വീട്ടുകാര്‍ അനുവദിച്ചില്ല. മാനേജ്‌മെന്റ് ക്വാട്ടയില്‍ സീറ്റ് വാങ്ങിയാണ് പഠിച്ചത്. അത്രയേറേ ഈ ജോലി താന്‍ ഇഷ്ടപ്പെട്ടിരുന്നു. ഫസ്റ്റ് ക്ലാസോടെയാണ് പാസായത്. പ്രസവത്തിന്റെ തലേന്ന് വരെ കോടതിയില്‍ പോയിട്ടുണ്ട്. ആര്‍ക്കും തന്നെ പറ്റി ഒരുമോശം അഭിപ്രായം ഇല്ല. ഒരു ദിവസം പെട്ടെന്ന് തന്നോട് ഓഫീസില്‍ വരേണ്ട എന്ന് പറഞ്ഞു. മൂന്ന് വര്‍ഷം ജോലി ചെയ്ത തന്നെ എന്തിനാണ് പിരിച്ചുവിട്ടതെന്ന് ചോദിച്ചു. രണ്ടുദിവസം കഴിഞ്ഞ് സാര്‍ സോറി പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. നേരത്തെ ഗര്‍ഭിണിയായ സമയത്തും മര്‍ദിച്ചിരുന്നു. അന്ന് ആരും കാണാത്തതിനാലാണ് പരാതി നല്‍കാതിരുന്നത്. ഇന്നലെ മര്‍ദിച്ചത് ഓഫീസിലെ മറ്റുള്ളവരുടെ മുന്നില്‍ വച്ചായിരുന്നെന്നും അവരെല്ലാം അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ട് എന്തുചെയ്യണമെന്നറിയാതെ നിന്നുപോയെന്നും ശ്യാമിലി പറഞ്ഞു.

തന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഇട്ടിട്ടുള്ളത്. കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാമോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെയ്യും. പ്രതിയെ അടിയന്തരമായി പിടികൂടണം. ബാര്‍ അസോസിയേഷനില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ യൂണിഫോം ഊരിവെപ്പിക്കുന്ന നടപടികള്‍ ബാര്‍ അസോസിയേഷന്റെയു കൗണ്‍സിലിന്റെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിന് പിന്നാലെ ബെയ്ലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. രണ്ടു ജൂനിയര്‍ അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ബെയ്ലിന്‍ ദാസ് തന്റെ ജൂനിയറായ ശ്യാമിലി എന്ന അഭിഭാഷകയെ മര്‍ദിച്ചതെന്നാണു പരാതി. മര്‍ദനമേറ്റ ജൂനിയര്‍ അഭിഭാഷകയ്ക്കൊപ്പമാണെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പള്ളിച്ചല്‍ പ്രമോദ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ നടപടി ആവശ്യമാണെന്നു തോന്നിയതു കൊണ്ടാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി. കോടതി വളപ്പിനുള്ളില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ സീനിയര്‍ അഭിഭാഷകനായ ബെയ്‌ലിന്‍ ദാസ് ക്രൂരമായി ആക്രമിച്ചത്. മുഖത്ത് സാരമായി പരുക്കേറ്റ ശ്യാമിലി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ശ്യാമിലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് വീണ്ടും കോളറ; തലവടിയില്‍ 48കാരന്‍ ഗുരുതരാവസ്ഥയില്‍

സംസ്ഥാനത്ത് വീണ്ടും കോളറ; തലവടിയില്‍ 48കാരന്‍ ഗുരുതരാവസ്ഥയില്‍

ആലപ്പുഴ: തലവടിയില്‍ 48കാരന് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. രോഗി ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രി വെന്റിലേറ്ററില്‍ ചികിത്സയിലാണ്. തലവടി ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡിലുള്ളയാള്‍ക്കാണ് കോളറ സ്ഥിരികരിച്ചത്.

വിവിധ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറിളക്കവുമുണ്ടായിരുന്നു. സംശയത്തെത്തുടര്‍ന്നാണ് രക്തം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്.

തലവടിയില്‍ കോളറ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സമീപവാസികളുടെ കിണറില്‍ നിന്നും മറ്റ് ജല സ്രോതസുകളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. പുഞ്ചക്കൊയ്ത്ത് പൂര്‍ത്തീകരിച്ചതിന് പിന്നാലെ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത് വലിയതോതില്‍ ഓരുവെള്ളം കുട്ടനാട്ടിലെത്തുന്നതിന് കാരണമായി. തരിശുകിടന്ന പാടശേഖരങ്ങളിലെല്ലാം ഓരുവെള്ളം വ്യാപിച്ചു. വിഷാംശം അടിഞ്ഞുകൂടിയ വെള്ളം വേലിയേറ്റ സമയത്ത് പൊതുജലാശയങ്ങളിലാകെ വ്യാപിച്ചത് കുടിവെള്ളപ്രശ്‌നം രൂക്ഷമാക്കി. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഈ വെള്ളം ഉപയോഗിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നതാകാം കോളറ പോലുള്ള രോഗങ്ങള്‍ തലപൊക്കുന്നതിന് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.

സ്വര്‍ണവില ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; 70,000ന് മുകളില്‍ തന്നെ

സ്വര്‍ണവില ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; 70,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ രണ്ടു തവണയായി സ്വര്‍ണവില പവന് 840 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് 400 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,440 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് കുറഞ്ഞത്. 8805 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ ഓഹരി വിപണിയില്‍ കനത്ത ഇടിവാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ പോയതാണ് ഇന്നലെ സ്വര്‍ണവിലയെ സ്വാധീനിച്ചത്. കഴിഞ്ഞ ഏപ്രില്‍ 22ന് കുറിച്ച പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമാണ് കേരളത്തിലെ റെക്കോര്‍ഡ്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

രാജ്യവിരുദ്ധ പരാമര്‍ശം; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

രാജ്യവിരുദ്ധ പരാമര്‍ശം; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

കൊല്ലം: പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാനെ വിമര്‍ശിച്ച ടെലിവിഷന്‍ താരം അഖില്‍ മാരാര്‍ക്കെതിരെ കേസ്. ബിജെപിയുടെ പരാതിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് അഖില്‍ മാരാര്‍ പഹല്‍ഗാം വിഷയം ഉയര്‍ത്തി ഫെയ്‌സ്ബുക്കില്‍ വിഡിയോ പങ്കുവെച്ചത്.സാമൂഹികമാധ്യമങ്ങളില്‍ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അഖില്‍മാരാര്‍ക്കെതിരേ ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷന്‍ അനീഷ് കിഴക്കേക്കര പരാതി നല്‍കിയിരുന്നു.

രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമത്തിലൂടെ അഖില്‍ മാരാര്‍ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് എഫ്‌ഐആര്‍. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പായ ബിഎന്‍എസ് 152 ആണ് ചുമത്തിയിട്ടുള്ളത്.

വെടിനിര്‍ത്തലിന് അമേരിക്ക മോദിയെ ബ്ലാക്ക് മെയില്‍ ചെയ്തു; ആരോപണവുമായി ജയ്‌റാം രമേശ്

വെടിനിര്‍ത്തലിന് അമേരിക്ക മോദിയെ ബ്ലാക്ക് മെയില്‍ ചെയ്തു; ആരോപണവുമായി ജയ്‌റാം രമേശ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെയും ഭീഷണിപ്പെടുത്തിയോ ബ്ലാക്ക്‌മെയില്‍ ചെയ്‌തോ ആകാം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിച്ചുവെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്, പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റില്‍ നിന്ന് നമ്മള്‍ അറിഞ്ഞു. ഇന്നലെ സൗദി അറേബ്യയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍, ഉപരോധങ്ങളുടെയും വ്യാപാര കരാറുകളുടെയും ശിക്ഷയും സമ്മാനവും കാണിച്ച് നിര്‍ബന്ധിച്ചോ ബ്ലാക്ക് മെയില്‍ ചെയ്‌തോ ആകാം ഇന്ത്യയെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചത്. ജയ്‌റാം രമേശ് എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.

‘സാധാരണയായി വാചാലനായ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും ട്രംപിന്റെ ഈ വെളിപ്പെടുത്തലിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? യുഎസ് സമ്മര്‍ദ്ദത്തിന് മുന്നില്‍ അവര്‍ ഇന്ത്യയുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ പണയപ്പെടുത്തിയോ?’ ജയ്‌റാം ശങ്കര്‍ ചോദിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കാന്‍ ‘വ്യാപാരക്കരാര്‍’ ഉപയോഗിച്ചുവെന്ന് ട്രംപ് പറഞ്ഞത് സൂചിപ്പിച്ചാണ് ജയ്‌റാം രമേശിന്റെ പ്രതികരണം.

‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം തടയാന്‍ യുഎസ് ഭരണകൂടം ചരിത്രപരമായ വെടിനിര്‍ത്തല്‍ കരാറില്‍ ഇടപെട്ടു. ഇതിനായി വ്യാപാരത്തെ ഉപയോഗിച്ചു. ‘നമുക്ക് ഒരു കരാറിലെത്താം’ എന്ന് ഞാന്‍ പറഞ്ഞു. ആണവ മിസൈലുകള്‍ വ്യാപാരം ചെയ്യരുത്. പകരം നിങ്ങള്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ നമുക്ക് വ്യാപാരം ചെയ്യാം. രണ്ട് രാജ്യങ്ങള്‍ക്കും ശക്തരും മിടുക്കരുമായ നേതാക്കളുണ്ട്. തന്റെ നിര്‍ദേശത്തോടെ സംഘര്‍ഷം അവസാനിച്ചു. അത് അങ്ങനെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു,’ സൗദി-യുഎസ് നിക്ഷേപ ഫോറം 2025-ല്‍ നടന്ന സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ചകള്‍ക്കുള്ള മധ്യസ്ഥതയെക്കുറിച്ച് യുഎസ് നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. സൈനിക നടപടി നിര്‍ത്താന്‍ ഇരു രാജ്യങ്ങളും ഒരു ധാരണയിലെത്തിയെന്ന പ്രഖ്യാപനം ആദ്യം നടത്തിയത് ട്രംപാണ്. ഇത് നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു. ഇതിന് പ്രധാനമന്ത്രി വിശദീകരണം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

അതേസമയം, വിഷയത്തില്‍ പരസ്യപ്രതികരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തയ്യാറായില്ല. ഈ വിഷയം വളരെ കോണ്‍ഫിഡന്‍ഷ്യലാണ്. ഇക്കാര്യങ്ങള്‍ സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. മാധ്യമങ്ങളോട് ഇതേക്കുറിച്ച് സംസാരിക്കുന്നത് ശരിയല്ലെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.