തിരഞ്ഞെടുപ്പിൽ വിദേശികൾ വോട്ട് ചെയ്തു; തമിഴ്‌നാട്ടിൽ ബ്രിട്ടീഷ്, കനേഡിയൻ പൗരന്മാരടക്കം 10 പേർ അറസ്റ്റിൽ

തിരഞ്ഞെടുപ്പിൽ വിദേശികൾ വോട്ട് ചെയ്തു; തമിഴ്‌നാട്ടിൽ ബ്രിട്ടീഷ്, കനേഡിയൻ പൗരന്മാരടക്കം 10 പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിദേശ പൗരന്മാർ അനധികൃതമായി വോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ച് ചെന്നൈ പോലീസ്. ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പിന് ശേഷം രാജ്യം വിടാൻ ശ്രമിക്കവെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ വെച്ചാണ് ഇവരെ ഇമിഗ്രേഷൻ വിഭാഗം പിടികൂടിയത്. വോട്ട് രേഖപ്പെടുത്തിയതിന്റെ അടയാളമായ മഷി വിരലുകളിൽ കണ്ടതാണ് ഇവരെ കുടുക്കാൻ സഹായിച്ചത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ കസ്റ്റഡിയിൽ

അറസ്റ്റിലായവരിൽ ഭൂരിഭാഗവും ശ്രീലങ്കൻ പൗരന്മാരാണ്. ബ്രിട്ടൻ, കാനഡ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. രഞ്ജിനി (59), സർഫുദീൻ (68), നിലാന്തി (44), ജയന്തൻ (40), ചാർളി ബാലചന്ദ്രൻ (48), ചക്രവർത്തി ലോകപ്രിയ (50), സുനിത ചക്രവർത്തി (48) എന്നിവരാണ് പിടിയിലായ ശ്രീലങ്കൻ പൗരന്മാർ. കൂടാതെ ബ്രിട്ടീഷ് പൗരനായ അയ്യദുരൈ (53), ഇന്തോനേഷ്യയിൽ നിന്നുള്ള തിറ്റിൻ മരിയാട്ടി (47), കനേഡിയൻ പൗരനായ ജിതേന്ദ്രനാഥ് (38) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.

രേഖകൾ വ്യാജം; ലക്ഷ്യമിടുന്നത് വലിയ ശൃംഖലയെ

വിദേശ പൗരത്വം ഉള്ളവർക്ക് ഇന്ത്യയിൽ വോട്ടവകാശമില്ലെന്നിരിക്കെ, വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് ഇവർ വോട്ടർ പട്ടികയിൽ പേര് ചേർത്തതെന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇവരുടെ കൈവശം വിദേശ പാസ്‌പോർട്ടുകൾക്ക് പുറമെ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ ഐഡി കാർഡുകളും ഉണ്ടായിരുന്നു. ഇത് ഗൗരവകരമായ നിയമലംഘനമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വോട്ടർ പട്ടികയിലെ പിഴവുകൾ തീർക്കാനായി ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (SIR) നടത്തിയതിന് പിന്നാലെ ഇത്തരം ക്രമക്കേടുകൾ നടന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

രാഷ്ട്രീയ വിവാദത്തിലേക്ക്

ദ്രാവിഡ കക്ഷികളുടെ ആധിപത്യം അവസാനിച്ച തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഇത്തരം ഒരു വാർത്ത പുറത്തുവന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരുകൾ വെട്ടിമാറ്റിയെന്ന് അവകാശപ്പെടുമ്പോഴും വിദേശികൾ എങ്ങനെ പട്ടികയിൽ ഇടംപിടിച്ചു എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഇതിന് പിന്നിൽ വലിയൊരു ശൃംഖല പ്രവർത്തിച്ചിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. കേസ് കൂടുതൽ ഗൗരവമുള്ളതായതിനാൽ കേന്ദ്ര ഏജൻസികൾക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

ഒറ്റയടിക്ക് കുറഞ്ഞത് 1,640 രൂപ; സ്വര്‍ണ വിലയില്‍ ഇടിവ്

ഒറ്റയടിക്ക് കുറഞ്ഞത് 1,640 രൂപ; സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്നലെ 240 രൂപ പവന് കൂടിയെങ്കില്‍ ഇന്ന് ഒറ്റയടിക്ക് 1,640 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1,17,400 രൂപയാണ് വില. ഗ്രാമിന് 205 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 14,675 രൂപ.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ആഗോള വിപണിയില്‍ എണ്ണവില കൂടിയത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുള്ള സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്കിടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി ചുങ്കം 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

നീറ്റ് പുനഃപരീക്ഷ ജൂണ്‍ 21 ന്

നീറ്റ് പുനഃപരീക്ഷ ജൂണ്‍ 21 ന്

ഡല്‍ഹി: നീറ്റ് പുനഃപരീക്ഷാ തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 21 ന് പരീക്ഷ നടക്കും. ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് മെയ് 3 ന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു. നേരത്തെ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

അടച്ച ഫീസ് തിരികെ നല്‍കും. പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കുന്ന നടപടികളിലേക്ക് കടന്നതായി എന്‍ടിഎ( നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി) യും വിദ്യാഭ്യാസമന്ത്രാലയവും അറിയിച്ചു. പ്രവേശനം വൈകരുത് എന്ന ലക്ഷ്യത്തോടെയാണ് അടിയന്തര നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ അധ്യക്ഷതയില്‍ ഇന്നലെ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. എന്‍ടിഎയിലെയും വിദ്യാഭ്യാസമന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഇതിനു പിന്നാലെയാണ് എത്രയും പെട്ടെന്ന് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചത്.

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകും. ഇന്ന് ചേര്‍ന്ന സിപിഎം യോഗത്തിലാണ് തീരുമാനം. വിഡി സതീശന്‍ മുഖ്യമന്ത്രിയാകുന്ന സാഹചര്യത്തില്‍ പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരണമെന്ന് യോഗം ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും ഒഴിയുന്ന പക്ഷം അത് പാർട്ടിക്ക് വലിയി തിരിച്ചടിക്ക് കാരണമാകുമെന്നും രാഷ്ട്രീയ ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള വിലയിരുത്തലുകളെ തുടർന്നാണ് അദ്ദേഹത്തെ തന്നെ പരിഗണിക്കണമെന്ന നിലപാടിലേക്ക് സംസ്ഥാന സമിതി എത്തിയത്.

ജി സുകുമാരന്‍ നായര്‍ക്കും വെള്ളാപ്പള്ളിക്കുമെതിരെ അസഭ്യവര്‍ഷവുമായി മുസ്ലീം ലീഗ് പ്രകടനം

ജി സുകുമാരന്‍ നായര്‍ക്കും വെള്ളാപ്പള്ളിക്കുമെതിരെ അസഭ്യവര്‍ഷവുമായി മുസ്ലീം ലീഗ് പ്രകടനം

തൊടുപുഴ: തൊടുപുഴയില്‍ യൂത്ത് ലീഗ് ആഹ്ളാദപ്രകടത്തില്‍ വെള്ളാപ്പള്ളിക്കും സുകുമാരന്‍ നായര്‍ക്കുമെതിരെ അസഭ്യമുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍. ലീഗ് ഭരിക്കും കേരള മണ്ണെന്ന് മുദ്രാവാക്യം. ‘കേരള മണ്ണിലെ നിയമങ്ങള്‍ ലീഗ് പറയും’ എന്നു തുടങ്ങുന്ന മുദ്രാവാക്യം വിളികളാണ് മുഴങ്ങിയത്. ‘അഭിമാനത്തിന്‍ അസ്തിത്വം ആരുടെ മുമ്പില്‍ പണയം വയ്ക്കാന്‍ ആവില്ലെന്നും മുദ്രാവാക്യത്തില്‍ പറയുന്നു. വിഡി സതീശന് അഭിവാദ്യം അര്‍പ്പിച്ചുക്കൊണ്ട് ആയിരുന്നു മുദ്രാവാക്യം. പെരുന്നയിലുള്ളോരു നായരേ.. ആലപ്പുഴയിലെ വെള്ളാപ്പള്ളീ.. എന്നു തുടുങ്ങി മുദ്രാവാക്യം രൂക്ഷമാകുകയും ചെയ്തു.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലീം ലീഗിനെ കുറ്റപ്പെടുത്തിക്കൊണ്ട് സുകുമാരന്‍ നായര്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയെ നിശ്ചയിച്ചതില്‍ ജനാധിപത്യപരമായ കീഴ്വഴക്കങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും മുസ്ലിം ലീഗ് ഭരണത്തില്‍ പിടിമുറുക്കുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം ആരോപിച്ചു. മാനദണ്ഡങ്ങള്‍ വെച്ച് നോക്കുമ്പോള്‍ രമേശ് ചെന്നിത്തലയായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും യോഗ്യനെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ്ലിം ലീഗ് നടത്തിയ സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ് വഴങ്ങിയത് ഒരിക്കലും ശരിയായ നടപടിയല്ലെന്നും മന്ത്രിമാരുടെ തെരഞ്ഞെടുപ്പിലും ഇതേ സമ്മര്‍ദ്ദം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്ല നാളേക്കായി സതീശന്‍ നയിക്കുമെന്നത് പാണക്കാട് സാദിഖലി തങ്ങളുടെ മാത്രം വിശ്വാസമാണെന്നും തങ്ങള്‍ക്ക് അത്തരമൊരു വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിഡി സതീശന് നല്ല രീതിയില്‍, സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഒരു ഭരണം കാഴ്ച വെക്കുവാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നലെ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന്റെ രാജശില്‍പ്പി കെസി വേണുഗോപാല്‍ ആണെന്നും ആളു കൊണ്ടും അര്‍ത്ഥം കൊണ്ടും നയരൂപീകരണത്തിലുമെല്ലാം വളരെ സ്വാധീനം ചെലുത്താന്‍ വേണുഗോപാലിന് സാധിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. വലിയ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചത്. അതും മാത്രമല്ല, നൂറു സീറ്റാണ് യുഡിഎഫ് പറഞ്ഞത്. അത് ഒരു രസത്തിന് പറഞ്ഞതാണ്. പക്ഷെ 102 സീറ്റ് നേടുവാന്‍ യുഡിഎഫിന് സാധിച്ചു. രമേശ് ചെന്നിത്തല, വിഡി സതീശന്‍, കെ സി വേണുഗോപാല്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ആ വിജയത്തിന് കാരണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

‘ഹിന്ദുവായ അമ്മ, അച്ഛന്‍ ക്രിസ്ത്യാനി, അവര്‍ പ്രണയിച്ച് ഒന്നായി’; വിശ്വാസത്തെക്കുറിച്ച് അന്ന് വിജയ് പറഞ്ഞത്

‘ഹിന്ദുവായ അമ്മ, അച്ഛന്‍ ക്രിസ്ത്യാനി, അവര്‍ പ്രണയിച്ച് ഒന്നായി’; വിശ്വാസത്തെക്കുറിച്ച് അന്ന് വിജയ് പറഞ്ഞത്

ചരിത്രം കുറിച്ച് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരിക്കുകയാണ് നടന്‍ വിജയ്. പാര്‍ട്ടി രൂപീകരിച്ച് രണ്ട് വര്‍ഷമാകുമ്പോഴേക്കും ഡിഎംകെയേയും എഐഎഡിഎംകെയേയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയാണ് വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായത്. ഭരണം ഏറ്റെടുത്തതിന് പിന്നാലെ തന്നെ ആദ്യ വിവാദവും വിജയ്ക്ക് നേരിടേണ്ടി വന്നിരുന്നു.

തന്റെ തെരഞ്ഞെടുപ്പ് വിജയം പ്രവചിച്ച ജോത്സ്യന്‍ റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചാണ് വിജയ് വിവാദത്തില്‍ പെട്ടത്. സംഭവം വിവാദമായതോടെ നിയമനം റദ്ദാക്കുകയും ചെയ്തു. ഈ സംഭവത്തോടെ വിജയ്‌യുടെ വിശ്വാസത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരിക്കുകയാണ്. ഇപ്പോള്‍ വൈറലാകുന്ന, പഴയൊരു അഭിമുഖത്തില്‍ തന്റെ വിശ്വാസത്തെക്കുറിച്ച് വിജയ് സംസാരിച്ചിരുന്നു. ബീസ്റ്റ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സണ്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനോടായിരുന്നു വിജയ് മനസ് തുറന്നത്.

”എന്‍റെ അമ്മ ഹിന്ദുവാണ്. എന്റെ അച്ഛന്‍ ക്രിസത്യനാണ്. അവര്‍ പ്രണയിച്ച് വിവാഹം കഴിച്ചു. അവര്‍ ഒരിക്കലും എന്നെ ഒരു കാര്യത്തിലും നിയന്ത്രിച്ചിട്ടില്ല. ഇവിടെ പോകണമെന്നോ അവിടെ പോകരുതെന്നോ പറഞ്ഞിട്ടില്ല. എന്റെ മക്കളോട് ഞാനും അങ്ങനെയാണ്” വിജയ് പറയുന്നു. പിന്നാലെ ബീസ്റ്റിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായൊരു സംഭവം നെല്‍സണും പങ്കുവച്ചു. ഷൂട്ടിനിടെ ഒരു ദിവസം രാത്രി ഡിന്നര്‍ കഴിച്ച ശേഷം 30 മിനുറ്റ് വിജയ്‌യെ കാണാതായെന്നാണ് നെല്‍സണ്‍ പറഞ്ഞത്.

”ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ നിങ്ങള്‍ പള്ളിയില്‍ പോയതാണെന്ന് മനസിലായി. ഞങ്ങള്‍ ഞെട്ടിപ്പോയി. വിശ്വസിക്കാനായില്ല. പക്ഷെ നിങ്ങള്‍ ശരിക്കും പള്ളിയില്‍ പോയതായിരുന്നു. അടുത്ത ദിവസം ചോദിച്ചപോള്‍ നിങ്ങള്‍ പറഞ്ഞത് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പോയതാണെന്നായിരുന്നു” നെല്‍സണ്‍ പറയുന്നു. പിന്നാലെ നിങ്ങളൊരു വിശ്വാസിയാണോ എന്ന നെല്‍സന്റെ ചോദ്യത്തിനും വിജയ് മറുപടി നല്‍കുന്നുണ്ട്.

”ഞാന്‍ ഉറച്ച വിശ്വാസിയാണ്. പള്ളിയില്‍ പോകുന്നത് എന്റെ മനസ് ശാന്തമാക്കും. പള്ളി മാത്രമാല്ല, പിള്ളയാര്‍പട്ടി വിനായക ക്ഷേത്രത്തിലും തിരുനല്ലാര്‍ ക്ഷേത്രത്തിലും പോകാറുണ്ട്. അവിടങ്ങള്‍ എനിക്ക് ദൈവീകമായൊരു ഫീല്‍ തരും. കത്തിയുടെ ഷൂട്ടിനിടെ ഞാന്‍ അമീന്‍പീര്‍ ദര്‍ഗയിലും പോയിട്ടുണ്ട്. പള്ളിയിലും ക്ഷേത്രത്തിലും ദര്‍ഗയിലും പോയാലും ഒരേ ദൈവീകാനുഭൂതിയാണ് ലഭിക്കുക” എന്നാണ് വിജയ് നല്‍കിയ മറുപടി.