സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് 11,000 രൂപ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് 11,000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. രാവിലെ 360 രൂപ കുറഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ 1280 രൂപയാണ് കുറഞ്ഞത്. 1,15,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഉച്ചയോടെ ഗ്രാമിന് ആനുപാതികമായി 160 രൂപയാണ് കുറഞ്ഞത്. 14,430 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്. രണ്ടാഴ്ചയ്ക്കിടെ പവന് 11,000 രൂപയിലധികമാണ് കുറഞ്ഞത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

‘ഓക്കെ പറഞ്ഞ് പോയവര്‍ പിന്നെ വന്നില്ല, എന്താണെന്നറിയില്ല’; മലയാളത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടെന്ന് വിജയ് സേതുപതി

‘ഓക്കെ പറഞ്ഞ് പോയവര്‍ പിന്നെ വന്നില്ല, എന്താണെന്നറിയില്ല’; മലയാളത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടെന്ന് വിജയ് സേതുപതി

ഇന്ന് പാന്‍ ഇന്ത്യന്‍ സ്വീകാര്യതയുള്ള നടനാണ് വിജയ് സേതുപതി. തമിഴിലൂടെ കരിയര്‍ ആരംഭിച്ച് തെലുങ്കിലും ബോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിച്ച താരം. കേരളത്തിലും ഒരുപാട് ആരാധകരുണ്ട് വിജയ് സേതുപതിയ്ക്ക്. മലയാളത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2019 ല്‍ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലാണ് വിജയ് സേതുപതി മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്.

പിന്നീട് 19(1)(a) എന്ന മലയാളം ചിത്രത്തിലും അഭിനയിച്ചു. പിന്നീട് എന്തുകൊണ്ടാണ് താന്‍ മലയാളത്തില്‍ അഭിനയിക്കാത്തതെന്ന് പറയുകയാണ് വിജയ് സേതുപതി. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് സേതുപതി മനസ് തുറന്നത്. തന്നെ തേടി നല്ല കഥയൊന്നും വന്നില്ലെന്നാണ് സേതുപതി പറയുന്നത്.

”കഥകള്‍ കേള്‍ക്കുണ്ട്. എനിക്ക് ഒന്നും സെറ്റായില്ല. ഞാന്‍ എന്ത് ചെയ്യാനാണ്? ഒരുപാട് പേരോട് ചോദിച്ചിട്ടുണ്ട്. ചിലര്‍ കഥ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഓക്കെയും പറയും. പിന്നെ അവരെ കാണില്ല. എന്താണ് അവര്‍ തിരികെ വരാത്തതെന്ന് അറിയില്ല. മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നും കന്നഡയില്‍ നിന്നും ഹിന്ദിയില്‍ നിന്നും കഥകള്‍ കേള്‍ക്കുന്നുണ്ട്. പക്ഷെ എനിക്ക് ഇഷ്ടപ്പെടണ്ടേ.” വിജയ് സേതുപതി പറയുന്നത്.

ഈയ്യടുത്താണ് തുടരും കണ്ടത്. വളരെയധികം ഇഷ്ടപ്പെട്ടു. മമ്മൂട്ടിയുടെ കളങ്കാവലും കണ്ടിരുന്നുവെന്നും വിജയ് സേതുപതി പറയുന്നു. അതേസമയം മണികണ്ഠന്‍ ഒരുക്കുന്ന കാട്ടാന്‍ എന്ന വെബ് സീരീസാണ് വിജയ് സേതുപതിയുടേതായി റിലീസിന് തയ്യാറെടുക്കുന്നത്. ഫര്‍സിയ്ക്ക് ശേഷം വിജയ് സേതുപതി അഭിനയിക്കുന്ന സീരീസാണിത്.

വിവാഹസല്‍ക്കാരത്തിനിടെ രസഗുള തൊണ്ടയില്‍ കുടുങ്ങി; യുവാവ് മരിച്ചു

വിവാഹസല്‍ക്കാരത്തിനിടെ രസഗുള തൊണ്ടയില്‍ കുടുങ്ങി; യുവാവ് മരിച്ചു

റാഞ്ചി: ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ വിവാഹ സല്‍ക്കാരത്തിനിടെ രസഗുള തൊണ്ടയില്‍ കുടങ്ങി യുവാവ് മരിച്ചു. 41 കാരനായ ലളിത് സിങാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

മാലിയന്ത ഗ്രാമത്തില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ലളിത്. രസഗുള കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി. ചുറ്റും നിന്നിരുന്നവര്‍ രസഗുള പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ശ്വസിക്കാന്‍ പാടുപെടുന്ന സിങിനെയും കൊണ്ട് പിതാവ് അടുത്തുള്ള എംജിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രസഗുള കുടുങ്ങിയത് മൂലം ശ്വാസനാളം പൂര്‍ണമായും അടഞ്ഞത് മരണത്തിന് കാരണമായി. ശരീരത്തിലേയ്ക്കുള്ള ഓക്‌സിജന്‍ നിലയ്ക്കുകയും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സിങ് മരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സിങ്ങിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍

കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍

കൊല്ലം: കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്‍കി സ്വീകരിച്ചു. കരുനാഗപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നത്.

കഴിഞ്ഞ ദിവസമാണ് തൊടിയൂര്‍ രാമചന്ദ്രന്‍ കരുനാഗപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അനുനയ ചര്‍ച്ചകള്‍ക്ക് ശ്രമിച്ചെങ്കിലും തൊടിയൂര്‍ രാമചന്ദ്രന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. കരുനാഗപ്പള്ളി യുഡിഎഫ് ചെയര്‍മാന്‍ ആയിരുന്നു തൊടിയൂര്‍ രാമചന്ദ്രന്‍. മെഡിട്രീന ഹോസ്പിറ്റല്‍ എം ഡി ഡോ. പ്രതാപ് കുമാര്‍, സിപിഎം കോവളം ഏരിയ കമ്മിറ്റി അംഗം എന്‍ എ റഷീദ്, എന്‍സിപി നേതാവ് ദേവപ്രശാന്ത് എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.

കഴിഞ്ഞ 15 വര്‍ഷക്കാലമായി യുഡിഎഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയാണെന്നും യുഡിഎഫ് നേതൃത്വത്തില്‍ നടത്തിയ എല്ലാ പരിപാടികളും വളരെ വിജയകരമായി നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പറഞ്ഞ തൊടിയൂര്‍ രാമചന്ദ്രന്‍, എംഎല്‍എയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള തിക്താനുഭവങ്ങള്‍ സഹിക്കാന്‍ കഴിയുന്നതല്ലെന്നും പറഞ്ഞാണ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്.

നവീന്‍ ബാബുവിന്റെ മരണം; ദിവ്യയുടെ മുഴുവന്‍ ഫോണ്‍ രേഖകളും പരിശോധിക്കണം, തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

നവീന്‍ ബാബുവിന്റെ മരണം; ദിവ്യയുടെ മുഴുവന്‍ ഫോണ്‍ രേഖകളും പരിശോധിക്കണം, തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്. തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജിയിയില്‍ തലശേരി ജില്ല സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.

നവീന്‍ ബാബുവിന്റെ ഭാര്യയുടെ ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവുണ്ടായിരിക്കുന്നത്. സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു പി പി ദിവ്യയുടെ ഔദ്യോഗിക നമ്പറിലെ മുഴുവന്‍ വിശദാംശങ്ങളും ശേഖരിക്കണമെന്നതുള്‍പ്പെടെ നാല് കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തില്‍ പ്രശാന്തന്‍ ഗോള്‍ഡ് ലോണ്‍ പണയം വെച്ച് ലഭിച്ച തുകയാണ് കൈക്കൂലിയായി നല്‍കിയതെന്ന് ആരോപിച്ചിരുന്നു. ഈ രേഖകള്‍ അന്വേഷണത്തിന്റെ ഭാഗമാക്കണം. പള്ളിക്കുന്നില്‍ ഒക്‌ടോബര്‍ ആറാം തീയതി പ്രശാന്തനും നവീന്‍ ബാബുവും കൂടിക്കാഴ്ച നടത്തിയെന്നതില്‍ കൂടുതല്‍ വിവങ്ങള്‍ അന്വേഷിക്കണം. എഡിഎം കൈക്കൂലിക്കാരനാണെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു, കേസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍, മൊഴി എന്നിവ ഉള്‍പ്പെടെ രേഖപ്പെടുത്തണം ഇത്തരം കാര്യങ്ങളിലാണ് തുടരന്വേഷണം വേണമെന്ന് കോടതി ഉത്തവിട്ടിരിക്കുന്നത്.

കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടികാട്ടിയാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്. പ്രതി ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. പി പി ദിവ്യയും പ്രശാന്തനുമായുള്ള ഫോണ്‍ കോള്‍ രേഖകള്‍, ചാറ്റുകള്‍ എന്നിവ എസ്‌ഐടി പരിശോധിച്ചില്ല, പി പി ദിവ്യയുടെ ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കണം, പ്രതിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

2024 ഒക്ടോബര്‍ 15-നാണ് നവീന്‍ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം കണ്ണൂര്‍ കലക്ടറേറ്റില്‍ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടക്കുമ്പോള്‍ അതിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവരുകയും അപകീര്‍ത്തികരമായി പ്രസംഗിക്കുകയും ചെയ്തുവെന്നാണ് ദിവ്യയുടെ പേരിലുള്ള ആരോപണം. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തന്‍ ആരോപിച്ചിരുന്നു.

ശബരിമല യുവതി പ്രവേശനം: സീനിയര്‍ അഭിഭാഷകനെ മാറ്റി ദേവസ്വം ബോര്‍ഡ്

ശബരിമല യുവതി പ്രവേശനം: സീനിയര്‍ അഭിഭാഷകനെ മാറ്റി ദേവസ്വം ബോര്‍ഡ്

ഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തെ ശക്തമായി എതിര്‍ത്ത സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകും. യുവതി പ്രവേശനത്തെ അനുകൂലിച്ച സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയെ മാറ്റിയാണ് അഭിഷേക് മനു സിങ്‌വിയെ കേസില്‍ ഹാജരാകാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയത്. പുനഃപരിശോധന ഹര്‍ജിയില്‍ ബോര്‍ഡ് മുന്‍ പ്രസിഡന്റ്‌റും, കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാല കൃഷ്ണന് വേണ്ടി ഹാജരായിരുന്നത് അഭിഷേക് മനു സിങ്‌വി ആയിരുന്നു.

ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം കേട്ടത് 2019 ഫെബ്രുവരി 6 ന് ആയിരുന്നു. അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായിരുന്നത് സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി ആയിരുന്നു. യുവതി പ്രവേശനത്തിനെ അനുകൂലിക്കുന്നുവെന്നും എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനത്തിന് അധികാരം ഉണ്ടെന്നുമാണ് ദ്വിവേദി അന്ന് കോടതിയില്‍ വാദിച്ചത്.

ഒമ്പത് അംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദം എഴുതി നല്‍കുന്നതിന് കൂടുതല്‍ സമയം ബോര്‍ഡിന് വേണ്ടി ആവശ്യപ്പെട്ട് കൊണ്ടാണ് സിങ്‌വി ഇന്ന് കോടതിയില്‍ ഹാജരായത്. സിങ്വിക്ക് ഒപ്പം സ്റ്റാന്‍ഡിങ് കൗണ്‍സല്‍ പി എസ് സുധീറും ഹാജരായി. ഇവരുടെ ആവശ്യം അംഗീകരിച്ച ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് കേസ് വാദം എഴുതി നല്‍കുന്നതിനുള്ള സമയ പരിധി അടുത്ത തിങ്കളാഴ്ച്ച വരെ നീട്ടി. എല്ലാ കക്ഷികള്‍ക്കും ഇത് ബാധകം ആയിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2019 ഫെബ്രുവരി ആറാം തീയതി സുപ്രീംകോടതിയില്‍ യുവതി പ്രവേശനത്തെ എതിര്‍ത്താണ് അഭിഷേക് മനു സിങ്‌വി വാദം ഉന്നയിച്ചത്. അന്ന് പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി ഹാജരായ സിങ്‌വി അതിന് മുമ്പ് ബോര്‍ഡിന് വേണ്ടിയും ഈ കേസില്‍ ഹാജരായിരുന്നു.