by Midhun HP News | May 1, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് യുജി 2025 അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. മെയ് നാലിനാണ് പരീക്ഷ.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന ദേശീയതല മെഡിക്കല്‍ പ്രവേശന പരീക്ഷയാണ് നീറ്റ്. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ബിരുദ മെഡിക്കല്‍ (എംബിബിഎസ്), ഡെന്റല്‍ (ബിഡിഎസ്), ആയുഷ് കോഴ്സുകളിലേക്കുള്ള ഏക പ്രവേശന പരീക്ഷയാണിത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.inല്‍ പ്രവേശിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.
അഡ്മിറ്റ് കാര്‍ഡും ഫോട്ടോ പതിപ്പിച്ച ഐഡി കാര്‍ഡും ഉണ്ടെങ്കില്‍ മാത്രമേ വിദ്യാര്‍ഥികളെ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിന്, അപേക്ഷകര്‍ അവരുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. ‘NEET UG 2025 അഡ്മിറ്റ് കാര്‍ഡ്’ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം ഡൗണ്‍ലോഡ് ചെയ്യേണ്ടത്. അഡ്മിറ്റ് കാര്‍ഡില്‍ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കില്‍ തിരുത്തലിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഹെല്‍പ്പ് ലൈനില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം.
പരീക്ഷാഹാളില്‍ കയറുമ്പോള്‍ കൈയില്‍ കരുതേണ്ടവ:
അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റ് ചെയ്ത പകര്‍പ്പ്
ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി സാധുവായ ഒരു ഫോട്ടോ തിരിച്ചറിയല്‍ രേഖ
ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (അപേക്ഷാ ഫോമില്‍ സമര്‍പ്പിച്ചതിന് സമാനമായത്)
ഒരു പോസ്റ്റ്കാര്‍ഡ് സൈസ് ഫോട്ടോ (ഹാജര്‍ ഷീറ്റിനായി)
അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പേര്, റോള്‍ നമ്പര്‍, ജനനത്തീയതി, അപേക്ഷാ ഐഡി, കാറ്റഗറി, രക്ഷിതാവിന്റെ വിവരങ്ങള്‍, പരീക്ഷാ തീയതിയും സമയവും, പരീക്ഷാ കേന്ദ്രത്തിന്റെ പേരും പൂര്‍ണ്ണ വിലാസവും,ചോദ്യപേപ്പര്‍ ഭാഷ, ഫോട്ടോഗ്രാഫും ഒപ്പും എല്ലാം ശരിയാണെന്ന് ഉറപ്പാക്കണം. ഡ്രസ് കോഡും പരീക്ഷാ ദിവസത്തെ നിര്‍ദ്ദേശങ്ങളും ശ്രദ്ധയോടെ മനസിലാക്കേണ്ടതാണ്.
by Midhun HP News | May 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആശ സമരത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് തനിക്ക് വിലക്ക് നേരിട്ടതായി കേരള കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായ്. സമരത്ത പിന്തുണച്ചതിന് തനിക്ക് സര്‍ക്കാരില്‍ നിന്ന് വിലക്ക് നേരിട്ടതായുള്ള സൂചന സാമൂഹ്യമാധ്യമ കുറിപ്പിലൂടെയാണ് മല്ലിക സാരാഭായ് പങ്കുവെച്ചത്.
‘ഒരു സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയില്‍ ഇരിക്കുന്നതിന്റെ രുചി ആദ്യമായി തിരിച്ചറിഞ്ഞു. ആശ വര്‍ക്കര്‍മാര്‍ എല്ലായിടത്തും പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നത്. എന്നാല്‍ നാളുകളായി അവര്‍ക്ക് തുഛമായ വേതനമാണ് ലഭിക്കുന്നത്. ആശമാരെ പിന്തുണക്കാന്‍ ഇനി അനുവദിക്കില്ല. ഞാനായിരിക്കാന്‍ ഇനി എന്ത് ചെയ്യണം?’- മല്ലിക സാരാഭായ് ചോദിച്ചു. തൃശൂരില്‍ ആശമാര്‍ക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടി മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യും. സാമൂഹ്യ പ്രവര്‍ത്തകരായ സാഹ ജോസഫ് കല്‍പ്പറ്റ നാരായണന്‍, എന്നിവര്‍ പങ്കെടുക്കുന്ന പരിപാടി റഫീഖ് അഹമ്മദാണ് ഉദ്ഘാടനം ചെയ്യുന്നത്. പടിപാടിയില്‍ ആശ വര്‍ക്കര്‍മാര്‍ക്കായി ഓണ്‍ലൈനില്‍ ആദ്യഗഡു വിതരണമാണ് മല്ലികാ സാരാഭായ് നിര്‍വഹിക്കുന്നത്.
‘ഒരു സര്‍വകലാശാലയുടെ ചാന്‍സലര്‍ ആയിരിക്കുന്നതിന്റെ അര്‍ത്ഥം ഇന്ന് എനിക്ക് ആദ്യമായി അനുഭവപ്പെട്ടു. മിണ്ടാതിരിക്കണോ, ശമ്പളം വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് തൃശ്ശൂരില്‍ ആശാ വര്‍ക്കര്‍മാരുടെ സമരം നടക്കുന്നുണ്ട്. എല്ലായിടത്തും ഇവര്‍ വളരെ പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നത്, നാളുകളായി അവര്‍ക്ക് കുറഞ്ഞ വേതനം ലഭിക്കുന്നു. ഇവരുടെ വേതന വര്‍ധനവിനായി പൗരാവലിയുടെ സഹായത്തോടെ സാറാ ജോസഫ് ജോസഫിന്റെ നേതൃത്തില്‍ ഒരു കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്, എന്റെ അഭിപ്രായം ചോദിച്ചു, മറുപടിയും നല്‍കി. ഇനി ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ല.’ മല്ലിക സാരാഭായ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
by Midhun HP News | May 1, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ പല ഇടങ്ങളിലായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കന്യാകുമാരി തീരത്ത് നാളെ (02/05/2025) രാവിലെ 02.30 മുതല്‍ രാത്രി 11.30 വരെ 1.0 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും നിര്‍ദേശമുണ്ട്.
by Midhun HP News | May 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വേതനവര്‍ധന അടക്കം ആവശ്യപ്പെട്ട് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. രാപകല്‍ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 43-ാം ദിവസമാണ് റിലേ നിരാഹാര സമരം അവസാനിപ്പിക്കുന്നത്.
അതേസമയം സെക്രട്ടറിയേറ്റിന് മുന്നിലെ രാപകല്‍ സമരം തുടരുമെന്ന് സമരക്കാര്‍ അറിയിച്ചു. മെയ് അഞ്ച് മുതല്‍ ജൂണ്‍ 17 വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് രാപകല്‍ സമരയാത്ര നടത്തുന്നത്. എല്ലാ ജില്ലകളിലും രണ്ട് സമരപന്തല്‍ ഒരുക്കിയാണ് സമരയാത്ര. ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ നല്‍കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശ വര്‍ക്കര്‍മാര്‍ സമരം ആരംഭിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിലെ രാപകല്‍ സമരം 81-ാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. സമരയാത്രയുടെ ഫ്‌ലാഗ് ഓഫും സമരപ്പന്തലില്‍ നടന്നു.
by Midhun HP News | May 1, 2025 | Latest News, കേരളം
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഓഫീസര്‍ സ്വപ്നയുടെ ഓഫീസില്‍ വിജിലന്‍സ് പരിശോധന. വൈറ്റില സോണല്‍ ഓഫീസില്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്.
സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ്ണവിവരം ശേഖരിക്കുകയാണ് വിജിലന്‍സ് സംഘത്തിന്റെ ലക്ഷ്യം. അഴിമതിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് സ്വപ്നയെന്നാണ് വിജിലന്‍സ് എസ്.പി. വ്യക്തമാക്കിയത്. ഏറെക്കാലമായി ഇവര്‍ വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ സ്വപ്നയുടെ തൃശ്ശൂരിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.
ഓപ്പറേഷന്‍ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് സ്വപ്ന കുടുങ്ങിയത്. കെട്ടിടത്തിന്റെ പെര്‍മിറ്റ് അനുവദിക്കുന്നതിന് ആദ്യം 50000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സ്വപ്ന പരാതിക്കാരന്റെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് 15000 രൂപയാക്കി കുറച്ചു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്പലത്തിനു സമീപം, സ്വന്തം കാറില്‍ പണം വാങ്ങുന്നതിനായി എത്തിയപ്പോഴാണ് സ്വപ്നയെ വിജിലന്‍സ് പിടികൂടിയത്. പരിശോധനയില്‍ കാറില്‍ നിന്നും 41,180 രൂപ കണ്ടെത്തിയിരുന്നു.
by Midhun HP News | May 1, 2025 | Latest News, ജില്ലാ വാർത്ത
മെയ് 1 തൊഴിലാളി ദിനത്തിന്റെ ഭാഗമായി കിഴുവിലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തിനഗർ ജംഗ്ഷനിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു. വാർഡ് പ്രസിഡന്റ് രാജീവ് ആർ ശേഖറിന്റെ അധ്യക്ഷതയിൽ കിഴുവിലം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കടയറ ജയചന്ദ്രൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു
സംസാരിച്ചു.
വാർഡ് സെക്രട്ടറി നസീം, വാർഡ് വൈസ് പ്രസിഡന്റ്, അനന്തകൃഷ്ണൻ നായർ, ഖജാൻജി കബീർ, കിഴുവിലം മണ്ഡലം കമ്മിറ്റി ജോയിൻ സെക്രട്ടറി ബിജു, കിഴുവിലം മണ്ഡലം കമ്മിറ്റി അംഗം രാമചന്ദ്രൻ നായർ, 69 ബൂത്ത് പ്രസിഡന്റ് രവീന്ദ്രൻ നായർ വാർഡ് ജോയിൻ സെക്രട്ടറി ആർച്ച, വാർഡ് കമ്മിറ്റി അംഗങ്ങൾ, സുകുമാരൻ നായർ മോഹനൻ നായർ, ഹരികുമാർ, നസീർ, അൻസാർ, സൈജു , വിമൽ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
Recent Comments