ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങൾ ഒരുക്കി കുണ്ടറ താലൂക്കാശുപത്രി

ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങൾ ഒരുക്കി കുണ്ടറ താലൂക്കാശുപത്രി

കൊല്ലം: ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങൾ ഒരുക്കി കുണ്ടറ താലൂക്കാശുപത്രി. പുതിയ ബഹുനില മന്ദിരത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്‌. ഡയാലിസിസ് യൂണിറ്റും വൈകാതെ യാഥാർഥ്യമാകും. പതിറ്റാണ്ടുകൾക്കുമുമ്പ്‌ ഓടിട്ട കെട്ടിടത്തിലാണ് ആശുപത്രി തുടങ്ങിയത്. കുണ്ടറ എംഎൽഎ ആയിരിക്കെ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ നടത്തിയ ഇടപെടലാണ് ആശുപത്രിയുടെ വികസനത്തിന് കരുത്തായത്.

കിഫ്ബി ഫണ്ടിൽനിന്ന് 76.13 കോടി രൂപയാണ് ബഹുനില മന്ദിരത്തിന്റെ നിർമാണത്തിന് അനുവദിച്ചത്.എല്ലാ സർക്കാർ ആശുപത്രികളെയും മെച്ചപ്പെട്ട സൗകര്യത്തോടെ രൂപപ്പെടുത്താൻ സംസ്ഥാന സർക്കാർ 2020ൽ നടപ്പാക്കിയ ആർദ്രം പദ്ധതിയിലൂടെയും ആശുപത്രിക്കും വികസനത്തിന്റെ പുതുമുഖം കൈവരിക്കാനായി. പ്രദേശത്തെ സാധാരണക്കാരായ കശുവണ്ടി, കയർ, മത്സ്യത്തൊഴിലാളികൾ പ്രധാനമായും ആശ്രയിക്കുന്നതാണ് കുണ്ടറ താലൂക്കാശുപത്രി. പുതിയ മന്ദിരം വരുന്നതോടെ 150 കിടക്കയും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പേ വാർഡും ഉൾപ്പടെയുള്ള സേവനങ്ങൾ ലഭ്യമാകും.

നിലവിൽ ഗൈനക്കോളജി, ഡന്റൽ, പീഡിയാട്രിക്‌സ്, ജനറൽ മെഡിസിൻ വിഭാഗങ്ങളാണുള്ളത്. പുതിയ ഏഴുനില കെട്ടിടത്തിലേക്ക് ഓർത്തോഡോന്റിക്, സർജറി, ഇഎൻടി, ഒഫ്താൽമോളജി വിഭാഗങ്ങൾ കൂടി എത്തും. രണ്ട് ഓപ്പറേഷൻ തിയറ്റർ, നാല് ഐസിയു, ജനറൽ പേവാർഡ്, സ്‌കാനിങ് ലബോറട്ടറി, എക്‌സ്-റേ, പോസ്റ്റ്‌മോർട്ടം, മോർച്ചറി സൗകര്യം എന്നിവയും സജ്ജമാക്കും. ചിറ്റുമല ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ഡയാലിസിസ് യൂണിറ്റും പ്രവർത്തനസജ്ജമായി.

പഴയ കെട്ടിടത്തിലെ രണ്ടാം നിലയിലാണ് യൂണിറ്റ്. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ 2022–23 സാമ്പത്തിക വർഷത്തെ ഫണ്ടിൽനിന്ന്‌ 65 ലക്ഷം രൂപ ചെലവഴിച്ചാണ്‌ ഉപകരണങ്ങൾ വാങ്ങിയത്. 2024–25 വർഷത്തെ പ്ലാൻ ഫണ്ടിൽനിന്ന്‌ 28 ലക്ഷം രൂപ വകയിരുത്തിയാണ്‌ മറ്റ് ക്രമീകരണങ്ങൾ ചെയ്തത്. ഏഴ് ഡയാലിസിസ് യൂണിറ്റുണ്ടാകും. ഒരേ സമയം ആറു രോഗികൾക്ക് പ്രയോജനപ്പെടും.

ഇളമ്പള്ളൂർ, കരീപ്ര, എഴുകോൺ തുടങ്ങി കൊട്ടാരക്കര ബ്ലോക്ക് പരിധിയിലെ രോഗികൾക്കും ഡയാലിസിസ് യൂണിറ്റ് ആശ്വാസമേകും. രണ്ട് ഡയാലിസിസ് ടെക്‌നീഷ്യന്മാരെയും ഒരു ശുചീകരണത്തൊഴിലാളിയെയും നിയമിച്ചിട്ടുണ്ട്. കൊല്ലം മെഡിക്കൽ കോളേജിലും- ജില്ലാ ആശുപത്രിയിലും വരെ യാത്രചെയ്ത് ഡയാലിസിസ് ചെയ്യേണ്ടിവരുന്ന സാധാരണക്കാരായ രോഗികൾക്ക് പുതുസേവനം സഹായകരമാകും.

ജെ ഡി വാന്‍സ് ഇന്ത്യയില്‍; നാലു ദിവസത്തെ സന്ദര്‍ശനം, മോദിയുമായി ഇന്ന് കൂടിക്കാഴ്ച

ജെ ഡി വാന്‍സ് ഇന്ത്യയില്‍; നാലു ദിവസത്തെ സന്ദര്‍ശനം, മോദിയുമായി ഇന്ന് കൂടിക്കാഴ്ച

ഡല്‍ഹി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ വാന്‍സിനെ പാലം വ്യോമതാവളത്തില്‍ സ്വീകരിച്ചു. വാന്‍സിനൊപ്പം ഭാര്യ ഉഷ വാന്‍സും മക്കളും ഇന്ത്യയിലെത്തിയിട്ടുണ്ട്.

യുഎസ് ചുമത്തുന്ന പകരച്ചുങ്കം അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കെയാണ് യുഎസ് വൈസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനം. ഇന്ന് വൈകിട്ട് 6.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വാന്‍സ് കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് അത്താഴവിരുന്നും ഉണ്ടാകും. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പെന്റഗണിലെയും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെയും ഉന്നത ഉദ്യോഗസ്ഥരും വാന്‍സിനൊപ്പം എത്തിയിട്ടുണ്ട്.

വാന്‍സും കുടുംബവും അക്ഷര്‍ധാം ക്ഷേത്രമടക്കം സന്ദര്‍ശിക്കും. 23ന് ആഗ്രയിലും ജയ്പൂരിലും സന്ദര്‍ശനം നടത്തിയ ശേഷം 24ന് ജയ്പൂരില്‍ നിന്ന് യുഎസിലേക്കും തിരിച്ചുപോകും. യുഎസ് ചുമത്തുന്ന പകരച്ചുങ്കം അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കെയാണ് യുഎസ് വൈസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനം. ഇന്ന് വൈകിട്ട് 6.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വാന്‍സ് കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് അത്താഴവിരുന്നും ഉണ്ടാകും. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പെന്റഗണിലെയും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെയും ഉന്നത ഉദ്യോഗസ്ഥരും വാന്‍സിനൊപ്പം എത്തിയിട്ടുണ്ട്.

സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നോട്ട്, പവന് 560 രൂപ കൂടി

സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നോട്ട്, പവന് 560 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്. പവന് 560 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ഗ്രാമിന് 70 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 9015 രൂപയാണ്.

സ്വര്‍ണവില ഓരോ ദിവസം കഴിയുന്തോറും പുതിയ ഉയരങ്ങള്‍ കുറിക്കുകയാണ്. ഈ മാസം രണ്ടാം വാരം 70,000 തൊട്ട സ്വര്‍ണ വില. ദിവസങ്ങള്‍ക്കകം വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുകയാണ്. പണിക്കൂലിയും നികുതിയും ഒഴിച്ചുള്ള വിലയില്‍ തന്നെ വന്‍മുന്നേറ്റമാണുണ്ടായിരിക്കുന്നത്.

17 ന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

സംസ്ഥാന സർക്കാർ നാലാം വർഷത്തിലേക്ക്; വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കാസർഗോഡ് മുഖ്യമന്ത്രി നിർവഹിക്കും

സംസ്ഥാന സർക്കാർ നാലാം വർഷത്തിലേക്ക്; വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കാസർഗോഡ് മുഖ്യമന്ത്രി നിർവഹിക്കും

സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനൊരുങ്ങി സപ്ത ഭാഷാ സം​ഗമ ഭൂമിയായ കാസർഗോഡ്.

ഇന്ന് കാലിക്കടവിൽ മുഖ്യമന്ത്രി പിണറായി വിജയൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. ഇന്നു മുതൽ മെയ് 30 വരെയാണ് വാർഷികാഘോഷ പരിപാടികൾ. എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ ഉദ്ഘാടനവും ഇന്ന് നടക്കും. തുടർന്ന് കാഞ്ഞങ്ങാട് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളുമായി മുഖ്യമന്ത്രി സംവദിക്കും. 500 പേർ പരിപാടിയിൽ പങ്കെടുക്കും.

സ‍ർക്കാരിൻ്റെ നാലാം വാ‍ർഷികത്തോട് അനുബന്ധിച്ച് നേട്ടങ്ങൾ എണ്ണി പറഞ്ഞ് രണ്ടാം പിണറായി സർക്കാരിന്റെ ലഘുലേഖ പുറത്തിറക്കി. കഴിഞ്ഞ ഒൻപത് വർഷത്തെ പിണറായി വിജയൻ സർക്കാരിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയിൽ ഏറ്റവും അധികം നിയമനങ്ങൾ നടത്തുന്നത് കേരളത്തിലെ പിഎസ്‌സിയാണ്. നോ‍ർക്ക വിദേശ റിക്രൂട്ട്മെൻ്റിൽ മുന്നിൽ നിൽക്കുന്നു. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾ വള‍ർച്ച കൈവരിച്ചു. ഇ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കി. സമ​ഗ്ര ഭൂവിവരം ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമായി.

2024ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് സൂചികയിൽ കേരളം ഒന്നാമതെത്തി. 2025ഓടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും ലഘുലേഖയിൽ പറയുന്നു.രാജ്യത്തെ ഭക്ഷ്യസുരക്ഷാ സൂചികയിൽ 2024ൽ രണ്ടാം തവണയും കേരളം ഒന്നാമതെത്തി. ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ്. സംസ്ഥാനത്ത് 98.52 ശതമാനം ടൗണുകളും മാലിന്യമുക്തമാക്കി. രാജ്യത്ത് ഉന്നതവിദ്യാഭ്യാസം നേടുന്നവരുടെ എണ്ണത്തിലും നിലവാരത്തിലും കേരളം ഒന്നാം സ്ഥാനത്താണ്. പവ‍ർകട്ടും ലോഡ്ഷെഡിങ്ങും പൂർണമായും ഒഴിവാക്കി. വിവിധ മേഖലകളിൽ മിനിമം വേതനം നടപ്പിലാക്കി. അടിസ്ഥാന വികസനത്തിൽ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങൾ സ‍ർക്കാർ കൈവരിച്ചു തുടങ്ങിയ കാര്യങ്ങളും ലഘുലേഖയിൽ പറയുന്നു.

ഇത്തവണ പ്രവേശനോത്സവം ആലപ്പുഴയിൽ; പാഠ്യ പദ്ധതി പരിഷ്കരിച്ചു

ഇത്തവണ പ്രവേശനോത്സവം ആലപ്പുഴയിൽ; പാഠ്യ പദ്ധതി പരിഷ്കരിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി. ഈ മാസം 23 ന് തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയിൽ നടക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

16 വർഷത്തിനു ശേഷമാണ് സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്കരണം നടക്കുന്നത്. കഴിഞ്ഞ വർഷം പരിഷ്‌കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ഈ വർഷം പരിഷ്‌കരിക്കുന്ന രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ഒൻപതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ സമയബന്ധിതമായി വിദ്യാർഥികളിലേക്ക് എത്തിക്കാൻ കഴിയുന്നത് അഭിമാനകരമാണെന്ന് മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിൽ 238 ടൈറ്റിൽ പാഠപുസ്തകങ്ങളും രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിൽ 205 ടൈറ്റിൽ പാഠപുസ്തകങ്ങളും ആണ് രണ്ട് വർഷം കൊണ്ട് പരിഷ്‌കരിച്ചത്. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രൈമറി തലങ്ങളിൽ കായിക വിദ്യാഭ്യാസത്തിനു വേണ്ടി ഹെൽത്തി കിഡ്സ് എന്നുള്ള പ്രത്യേക പുസ്തകവും ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി യോഗ പരിശീലനത്തിനായി പ്രത്യേക പാഠപുസ്തകവും കലാ വിദ്യാഭ്യാസം, തൊഴിൽ വിദ്യാഭ്യാസം എന്നീ മേഖലകളിൽ പ്രത്യേക പാഠപുസ്തകങ്ങളും തയ്യാറാക്കി സ്‌കൂളുകളിൽ എത്തിച്ചിട്ടുണ്ട്.

തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൃഷി, പാർപ്പിടം വസ്ത്രം, സാമ്പത്തിക സാക്ഷരത, പാഴ്വസ്തു പരിപാലനം, പ്രിന്റിങ് ആൻഡ് സ്റ്റേഷനറി, പ്ലംബിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഭക്ഷ്യ വ്യവസായം, ടൂറിസം, മാധ്യമങ്ങളും വിനോദങ്ങളും, കരകൗശലം എന്നീ മേഖലകളിൽ അഞ്ചു മുതൽ പത്താം ക്ലാസ് വരെ പ്രത്യേകം പാഠപുസ്തകങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. മെയ് മാസം പത്താം തീയതിയോടു കൂടി മൂന്ന് കോടി എൺപത് ലക്ഷം പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിലേക്ക് എത്തിച്ചേരും.

സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മെയ് 13 മുതൽ പരിശീലന പരിപാടികൾ ആരംഭിക്കും. പരിശീലനത്തിൽ ലഹരി വിരുദ്ധ പാഠങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡോ. കെ സദാശിവന്‍ നായര്‍ അന്തരിച്ചു

ഡോ. കെ സദാശിവന്‍ നായര്‍ അന്തരിച്ചു

തൃശൂര്‍: വിഖ്യാത ജന്തുശാസ്ത്രജ്ഞനും പീച്ചി വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമായ ഡോ. കെ സദാശിവന്‍ നായര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. സംസ്‌കാരം നാളെ വൈകീട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

കാനഡയിലെ പ്രശസ്തമായ ​ഗുൾഫ് യൂണിവേഴ്‌സിറ്റിയില്‍ എന്‍വയോണ്‍മെന്റല്‍ ബയോളജി വിഭാഗം അധ്യാപകനായിരുന്നു. ഡോ. കെ സദാശിവന്‍ നായര്‍ 1976 ലാണ് കെഎഫ്ആര്‍ഐയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.

കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്റമോളജി വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ഫോറസ്റ്റ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ചെയര്‍മാനായി ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.