രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

കൊച്ചി: പ്രശസ്ത വൃക്ക രോ​ഗ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു. 87 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ഡോക്ടർ കെ വി ജോണിയാണ്. കോന്നി വകയാർ കൈവിളയിൽ കുടുംബാംഗമാണ്.

1971ൽ വെല്ലൂർ സിഎംസിയിലാണ് കെ വി ജോണിയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയ നടന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് കേന്ദ്രത്തിന് വെല്ലൂരിൽ തുടക്കമിട്ടതും ഡോക്ടർ ജോണിയാണ്. രാജ്യത്ത് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വ്യാപകമാക്കുന്നതിലും ഡോക്ടർ പ്രധാന പങ്കുവഹിച്ചിരുന്നു.

കുവൈത്ത് പൗരനല്ലാത്ത ഒരാൾക്കു നൽകുന്ന പരമോന്നത ബഹുമതിയായ കുവൈത്ത് സർവകലാശാലയുടെ മെഡിസിൻ ഫാക്കൽറ്റി വൈസ് ഡീൻ പദവി ലഭിച്ചിട്ടുണ്ട്. കുവൈത്ത് നാഷണൽ ഫിസിഷ്യൻസ് പ്രമോഷൻ കമ്മിറ്റിയുടെ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. കുവൈത്തിൽ റീനൽ ട്രാൻസ്പ്ലാന്റ് സെന്റർ സ്ഥാപിക്കുന്നതിൽ പ്രധാനിയായിരുന്നു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള സൗഹൃദം വിപുലീകരിക്കുന്നതിന് കുവൈത്ത് മന്ത്രാലയം ഏർപ്പെടുത്തിയ ഉന്നതതല ആരോ​ഗ്യ പ്രതിനിധി സംഘത്തിലെ അം​ഗമായിരുന്നു.

ആരോ​ഗ്യ രം​ഗത്തെ സമ​ഗ്ര സേവനങ്ങൾക്ക് നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നിലവിൽ വിപിഎസ് ലേക് ഷോർ ആശുപത്രി ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ചോറ്റാനിക്കര പുത്തൻവീട്ടിൽ ഡോ. മോളി ജോണി (മൈക്രോബയോളജി വിഭാ​ഗം മേധാവി, വിപിഎസ് ലേക് ഷോർ ആശുപത്രി) ആണ് ഭാര്യ. ഡോ. വിനോ ജോൺ വർ​ഗീസ് (യുഎസ്), ഡോ. അനിൽ ജോൺ മാണി (യുഎസ്), ഡോ. ആശ വികാസ് (യുകെ)എന്നിവരാണ് മക്കൾ.

തിരൂരില്‍ യുകെജി വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

തിരൂരില്‍ യുകെജി വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: തിരൂര്‍ നടുവിലങ്ങാടിയില്‍ അഞ്ചുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. തിരൂര്‍ ഫാത്തിമ മാതാ സ്‌കൂള്‍ യുകെജി വിദ്യാര്‍ഥിയായ അബാനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. നടുവിലങ്ങാടി സ്വദേശി ഷഹദാദ് മുഹമ്മദിന്റെയും ജെഷ്മ റഹ്മാന്റെയും മകനാണ്.

മയ്യത്ത് നമസ്‌കാരം ഇന്ന് വൈകീട്ട് മൂന്നുമണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദില്‍ നടക്കും. ആമിന, ബിലാല്‍ എന്നിവര്‍ സഹോദരങ്ങളാണ്.

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നാളെ; സംസ്ഥാനം സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നാളെ; സംസ്ഥാനം സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍. നാളെ വൈകീട്ട് മൂന്നുമണിക്കാണ് യോഗം. മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ചും, മറ്റു തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വ്യക്തമാക്കും. തെരഞ്ഞെടുപ്പിന് സംസ്ഥാനം എല്ലാ തരത്തിലും സജ്ജമാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.

സംസ്ഥാനത്തെ എസ്‌ഐആര്‍ ( വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം) നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. സംസ്ഥാനത്ത് ആകെ 2,69,53,644 വോട്ടര്‍മാരാണുള്ളത്. കേരളത്തില്‍ വോട്ടെടുപ്പിന് ഏതു തീയതി പ്രഖ്യാപിച്ചാലും, നടത്താന്‍ സംസ്ഥാനത്തെ ഇലക്ഷന്‍ കമ്മീഷന്‍ പൂര്‍ണമായി ഒരുങ്ങിക്കഴിഞ്ഞതായി രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി.

കേരളത്തിലെ പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വിശദീകരിക്കും. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സംസ്ഥാന പൊലീസ് മേധാവിയുമായി ആശയവിനിമയം നടത്തിയിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍, പ്രശ്‌നബാധിത മേഖലകള്‍ തുടങ്ങിയവ ചര്‍ച്ചയായി. പ്രശ്‌നബാധിത ബൂത്തുകള്‍, കേന്ദ്ര സേനകളുടെ വിന്യാസം തുടങ്ങിയവ സംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായാണ് റിപ്പോര്‍ട്ട്.

കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നു വൈകീട്ട് പ്രഖ്യാപിക്കുമെന്നാണ് വിവരം. വൈകീട്ട് നാലുമണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചന.

കർഷകർക്ക് ആശ്വാസവുമായി സർക്കാർ; വിളനാശ പരിഹാരത്തിനും ഇൻഷുറൻസിനും 119.87 കോടി അനുവദിച്ചു

കർഷകർക്ക് ആശ്വാസവുമായി സർക്കാർ; വിളനാശ പരിഹാരത്തിനും ഇൻഷുറൻസിനും 119.87 കോടി അനുവദിച്ചു

തിരുവനന്തപുരം: വിളനാശം സംഭവിച്ച കർഷകർക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ. വിളനാശത്തിനുള്ള അടിയന്തിര സഹായവും ഇൻഷുറൻസ് കുടിശ്ശികയും വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. പ്രകൃതിക്ഷോഭങ്ങൾ മൂലമുള്ള വിളനാശം അഭിമുഖീകരിക്കുന്നതിനുള്ള അടിയന്തിര സഹായ പദ്ധതി പ്രകാരം 2021 ഒക്ടോബർ മുതലുള്ള 76.68 കോടി രൂപ കുടിശ്ശിക അനുവദിക്കാനാണ് സംസ്ഥാന മന്ത്രിസഭായോ​ഗം തീരുമാനിച്ചത്.

നിലവിൽ വിതരണം ചെയ്ത് കഴിഞ്ഞ 87.89 കോടി രൂപക്ക് പുറമേയാണ് തുക അനുവദിക്കുന്നത്. 150267 കർഷകർക്കാണ് അടിയന്തിര സഹായ പദ്ധതി പ്രകാരം തുക വിതരണം ചെയ്യുക. സംസ്ഥാന വിള ഇൻഷുറൻസ് ഇനത്തിൽ 2024 ജൂൺ മുതൽ കുടിശ്ശികയുള്ള 43.19 കോടി രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ വിതരണം ചെയ്ത് കഴിഞ്ഞ 136 കോടി രൂപക്ക് പുറമേയാണ് തുക അനുവദിക്കുക. 18,171 കർഷകർക്കാണ് ഇൻഷുറൻസ് അനുകൂല്യം നൽകാനുള്ളത്. വിളനാശത്തിനുള്ള അടിയന്തിര സഹായ പദ്ധതിയിലും സംസ്ഥാന വിള ഇൻഷ്വറൻസ് ഇനത്തിലുമുള്ള കുടിശ്ശിക തീർക്കുന്നതിന് കാർഷിക അഭിവൃദ്ധി ഫണ്ടിൽ നിന്നും തുക ചിലവഴിക്കും.

നിലവിൽ വിതരണം ചെയ്ത് കഴിഞ്ഞ 87.89 കോടി രൂപക്ക് പുറമേയാണ് തുക അനുവദിക്കുന്നത്. 150267 കർഷകർക്കാണ് അടിയന്തിര സഹായ പദ്ധതി പ്രകാരം തുക വിതരണം ചെയ്യുക. സംസ്ഥാന വിള ഇൻഷുറൻസ് ഇനത്തിൽ 2024 ജൂൺ മുതൽ കുടിശ്ശികയുള്ള 43.19 കോടി രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നിലവിൽ വിതരണം ചെയ്ത് കഴിഞ്ഞ 136 കോടി രൂപക്ക് പുറമേയാണ് തുക അനുവദിക്കുക. 18,171 കർഷകർക്കാണ് ഇൻഷുറൻസ് അനുകൂല്യം നൽകാനുള്ളത്. വിളനാശത്തിനുള്ള അടിയന്തിര സഹായ പദ്ധതിയിലും സംസ്ഥാന വിള ഇൻഷ്വറൻസ് ഇനത്തിലുമുള്ള കുടിശ്ശിക തീർക്കുന്നതിന് കാർഷിക അഭിവൃദ്ധി ഫണ്ടിൽ നിന്നും തുക ചിലവഴിക്കും.

10115 കർഷകർക്ക് കൂടി കർഷക പെൻഷൻ

2021 ശേഷം 60 വയസ് തികഞ്ഞ 10115 കർഷകർക്ക് കൂടി ചെറുകിട – നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2000 രൂപ പെൻഷൻ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 24. 276 കോടി രൂപ അനുവദിക്കും. ഇതിന് പുറമേ കൃഷിവകുപ്പ് ഡയറക്ടർ പുതിയതായി ലഭ്യമാക്കിയ 2225 കർഷകരുടെ പെൻഷൻ അപേക്ഷകൾ കൂടി സമയബന്ധിതമായി പരിശോധിച്ച് തീരുമാനം എടുക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. നിലവിൽ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട 6201 കർഷകർക്ക് പുറമേയാണ് ഇത്രയും കർഷകരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

കൊടുങ്ങല്ലൂര്‍ മീന ഭരണി ആഘോഷങ്ങള്‍ക്ക് തുടക്കം, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കോഴിക്കല്ല് മൂടല്‍ ചടങ്ങ്

കൊടുങ്ങല്ലൂര്‍ മീന ഭരണി ആഘോഷങ്ങള്‍ക്ക് തുടക്കം, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കോഴിക്കല്ല് മൂടല്‍ ചടങ്ങ്

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീന ഭരണിക്ക് തുടക്കം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കോഴിക്കല്ല് മൂടല്‍ ചടങ്ങ് നടന്നു. പന്തീരടി പൂജക്ക് ശേഷം വടക്കേനടയില്‍ പ്രധാന ദീപസ്തംഭത്തിന് സമീപമുള്ള വൃത്താകൃതിയിലുള്ള കോഴിക്കല്ല് കുഴിച്ചുമൂടി അതിന് മുകളില്‍ ചെമ്പട്ട് വിരിച്ച് കോഴികളെ സമര്‍പ്പിച്ചു. കാളിയും ദാരികനുമായി അങ്കം തുടങ്ങി എന്ന ഐതിഹ്യത്തിലാണ് കോഴിക്കല്ല് മൂടല്‍ ചടങ്ങ്.

നൂറുകണക്കിന് ഭക്തരെ സാക്ഷിയാക്കി പാരമ്പര്യ അവകാശികളായ കാവില്‍ ഭഗവതി വീട്ടുകാരും വടക്കേ മലബാറിലെ തച്ചോളി വീട്ടുകാരും ചടങ്ങ് നിര്‍വഹിച്ച് ആത്മ നിര്‍വൃതിയടഞ്ഞു. കോഴിക്കല്ല് മൂടിയതോടെ ക്ഷേത്രത്തില്‍ തടിച്ചു കൂടിയ ഭക്തജനം ശരണം വിളികളോടെ ദേവീ സ്തുതികള്‍ ആലപിച്ചു. ക്ഷേത്രത്തിന്റെ നാല് നടകളിലും ഭണ്ഡാരം സ്ഥാപിച്ചു. ഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രാങ്കണത്തിലെ ആലുകളിലും നടപ്പന്തലുകളിലുമെല്ലാം വേണാടന്‍കൊടിക്കൂറകള്‍ ഉയര്‍ത്തി. മീനമാസത്തിലെ തിരുവോണനാളില്‍ ദേവി ദാരികനുമായി യുദ്ധം തുടങ്ങിയെന്ന ഐതിഹ്യ സ്മരണയിലാണ് കോഴിക്കല്ല് മൂടല്‍ നടത്തുന്നത്.

മാര്‍ച്ച് 21ന് തൃച്ചന്ദന ചാര്‍ത്ത് പൂജയും തുടര്‍ന്ന് അശ്വതി കാവു തീണ്ടലും നടക്കും. 22നാണ് ഭരണി മഹോത്സവം. ഇനിയുള്ള ഒരാഴ്ചക്കാലം ശ്രീകുരുംബ ഭഗവതി ക്ഷേത്രാങ്കണവും പരിസരവും കോമരങ്ങളുടെ നേതൃത്വത്തില്‍ എത്തുന്ന ഭക്തസംഘങ്ങളെ കൊണ്ട് നിറയും. താനാരോപാടി കോമരക്കൂട്ടങ്ങള്‍ ഉറയും.

സ്ഥാനാര്‍ത്ഥികളെ ഇന്നു തന്നെ പ്രഖ്യാപിക്കാന്‍ എല്‍ഡിഎഫ്; കോണ്‍ഗ്രസ്, ബിജെപി ആദ്യപട്ടിക നാളെ, റിപ്പോര്‍ട്ട്

സ്ഥാനാര്‍ത്ഥികളെ ഇന്നു തന്നെ പ്രഖ്യാപിക്കാന്‍ എല്‍ഡിഎഫ്; കോണ്‍ഗ്രസ്, ബിജെപി ആദ്യപട്ടിക നാളെ, റിപ്പോര്‍ട്ട്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ ഇടതുമുന്നണി നീക്കം. ആദ്യഘട്ട പട്ടിക ഇന്നു തന്നെ പ്രഖ്യാപിക്കാനാണ് ശ്രമം. ഇടതുമുന്നണി തെരഞ്ഞെടുപ്പിന് പൂര്‍ണ്ണസജ്ജമാണെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാക്കളും വ്യക്തമാക്കിയിരുന്നു. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിതെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനായി വൈകീട്ട് നാലിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.

എല്‍ഡിഎഫില്‍ മുഴുവന്‍ സീറ്റിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും അന്തിമ ധാരണയായിട്ടുണ്ട്. സിപിഎമ്മിനൊപ്പം ഘടകക്ഷികളും സ്ഥാനാര്‍ഥികളെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞാല്‍ ഉടന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക കൈമാറും.

പിണറായി വിജയന്റെ നേതൃത്വത്തില്‍ മൂന്നാം വട്ടവും അധികാരത്തിലെത്തും എന്ന പ്രചാരണമാണ് എല്‍ഡിഎഫ് ക്യാംപ് നടത്തുന്നത്. ഭരണവിരുദ്ധ വികാരവും അഴിമതിയും ഉയര്‍ത്തി കാണിച്ച് അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തിറക്കും. ബിജെപിയും നാളെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തും. എ ക്ലാസ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയായിരിക്കും ബിജെപി ആദ്യം പ്രഖ്യാപിക്കുക. ചില സീറ്റുകളെച്ചൊല്ലി എന്‍ഡിഎയില്‍ തര്‍ക്കം തുടരുകയാണ്.