by Midhun HP News | Apr 15, 2025 | Latest News, കായികം
ലഖ്‌നൗ: ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലഞ്ഞ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കിട്ടിയ ജീവശ്വാസമായിരുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ വിജയം. വെറ്ററന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയുടെ ഫനിഷിങ് മികവ് ഒരിക്കല്‍ കൂടി അവരെ വിജയത്തീരത്തെത്തിച്ചു. 11 പന്തില്‍ 4 ഫോറും 1 സിക്‌സും സഹിതം സഹിതം ധോനി 26 റണ്‍സെടുത്തു പുറത്താകാതെ നിന്നു ടീമിനു ജയമൊരുക്കുകയായിരുന്നു.
മത്സരത്തില്‍ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരവും ധോനിക്കാണ്. ഒപ്പം ഒരു അപൂര്‍വ റെക്കോര്‍ഡും താരം സ്വന്തമാക്കി. ഐപിഎല്ലില്‍ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന ഏറ്റവും പ്രായമുള്ള താരമെന്ന റെക്കോര്‍ഡാണ് ധോനിയുടെ പേരിലായത്.
2013ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച പ്രവീണ്‍ താംബെ 42 വര്‍ഷം 209 ദിവസം പ്രായമുള്ളപ്പോള്‍ കളിയിലെ കേമായി തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു ഇതുവരെ റെക്കോര്‍ഡ് പട്ടികയില്‍. ധോനി ഇന്നലെ 43 വര്‍ഷവും 283 ദിവസവും പ്രായമുള്ളപ്പോള്‍ പുരസ്‌കാരം നേടി റെക്കോര്‍ഡ് മറികടന്നു.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് ധോനി ഐപിഎല്ലില്‍ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്നത് എന്ന സവിശേഷതയുമുണ്ട്. 2019ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ ധോനി 75 റണ്‍സെടുത്ത് കളിയിലെ താരമായിരുന്നു. ഇതാണ് അവസാനമായി ധോനിക്കു ലഭിച്ച പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം.
ഐപിഎല്ലില്‍ കൂടുതല്‍ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളുള്ള താരങ്ങളുടെ പട്ടികയില്‍ ധോനി കോഹ്‌ലിക്കൊപ്പമെത്തി. ധോനി നേടുന്ന 18ാം പുരസ്‌കാരമാണിത്. കോഹ്‌ലിക്കും ഐപിഎല്ലില്‍ 18 പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളുണ്ട്. വാര്‍ണര്‍ക്കുമുണ്ട് 18. 25 പ്ലെയർ ഓഫ് ദി മാച്ചുമായി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ല്യേഴ്‌സാണ് പട്ടികയില്‍ ഒന്നാമന്‍. ക്രിസ് ഗെയ്ല്‍ 22, രോഹിത് ശര്‍മ 19 എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
by Midhun HP News | Apr 15, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: നവജാത ശിശുക്കളെ ആശുപത്രികളില്‍ നിന്നും കടത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ കര്‍ശന നിര്‍ദേശങ്ങളുമായി സുപ്രീംകോടതി. കുട്ടികളെ കടത്തുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും അലഹാബാദ് ഹൈക്കോടതിയെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സംസ്ഥാനങ്ങള്‍ പാലിക്കേണ്ട കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചു.
നവജാത ശിശുക്കളെ കടത്തിയാല്‍ ആശുപത്രികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ അധികൃതര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഇത്തരം കേസുകളില്‍ ആറു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കീഴ്‌ക്കോടതികളോട് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. കുട്ടികളെ കടത്തുന്ന കേസുകളില്‍ തീര്‍പ്പാക്കാത്ത വിചാരണയുടെ സ്ഥിതി അറിയിക്കാന്‍ രാജ്യത്തെ ഹൈക്കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഈ കേസുകളില്‍ ദിനംപ്രതി വിചാരണ നടത്തി ഉടന്‍ തീര്‍പ്പാക്കണം. ഇതിനായി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ആണ്‍കുഞ്ഞിനെ വേണമെന്ന് ആഗ്രഹിച്ച ദമ്പതികള്‍ക്കായി, നവജാതശിശുവിനെ കടത്തിയെന്ന കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കേസ് ഉദാസീനതയോടെയാണ് അലഹാബാദ് ഹൈക്കോടതി കൈകാര്യം ചെയ്തതെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.
by Midhun HP News | Apr 15, 2025 | Latest News, കേരളം
തൃശൂര്‍: നിരന്തരമായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കാട്ടാനയാക്രമണത്തിന് സ്ഥിരപരിഹാരം ആവശ്യമാണെന്ന് പഞ്ചായത്ത് വ്യക്തമാക്കി. ഹര്‍ത്താലിന് എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികള്‍ ഇന്നലെ രാത്രി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വാഴച്ചാല്‍ ശാസ്താപൂവം ഊരിലെ സതീഷും അംബികയുമാണ് കൊല്ലപ്പെട്ടത്. തേന്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയ സംഘം കാട്ടാനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് സതീശന്‍ ഭാര്യ രമ, രമയുടെ ചേച്ചി അംബിക ഭര്‍ത്താവ് രവി എന്നിവര്‍ തേന്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകള്‍ഭാഗത്ത് വനത്തില്‍ വഞ്ചിക്കടവില്‍ കുടില്‍ കെട്ടി താമസിക്കുകയായിരുന്നു ഇവര്‍.
ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. കാട്ടാനക്കൂട്ടം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. ഇവര്‍ക്കു പുറമേ ബന്ധുക്കളായ രമ, രവി എന്നിവരും സംഘത്തിലുണ്ടായിരുന്നു. കാട്ടാന ആക്രമിക്കാനെത്തിയപ്പോള്‍ നാലുപേരും ചിതറിയോടി. അംബികയുടെ മൃതദേഹം പുഴയില്‍നിന്നും സതീഷിന്റേത് പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്. സതീഷിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പുഴയില്‍ ചാടിയ രമയും രവിയും സുരക്ഷിതരാണ്.
മദപ്പാടിലുള്ള മഞ്ഞക്കൊമ്പന്‍ എന്ന ആനയാണ് ആക്രമിച്ചതെന്നാണ് വിവരം. വനംവകുപ്പ് സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് തന്നെ ഇന്‍ക്വസ്റ്റ് നടത്തിയശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍ വനംവകുപ്പ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. ഇതേ മേഖലയില്‍ മൂന്നുപേരുടെ ജീവനാണ് രണ്ടു ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത്. മലക്കപ്പാറയില്‍ ഇന്നലെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.
by Midhun HP News | Apr 15, 2025 | Latest News, ജില്ലാ വാർത്ത
വർക്കലയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും
കൊടുംകുറ്റവാളിയുമായ 22 കാരനെ അയിരൂർ പോലീസ് കരുതൽ തടങ്കലിലാക്കി.
വർക്കല അയിരൂർ വില്ലിക്കടവ് സ്വദേശിയായ കല്ലുവിളാകം വീട്ടിൽ 22 വയസ്സുള്ള ദേവനാരായണനാണ് കരുതൽ തടങ്കലിലായത്.
അയിരൂർ പോലീസ് സ്റ്റേഷനിൽ മാത്രം മൂന്ന് വധശ്രമകേസുകളും, പരവൂർ, കളമശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകളിലും വധശ്രമത്തിന് കേസുകൾ നിലവിലുണ്ട്. അയിരൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം കൈവിലങ്ങുമായി സ്റ്റേഷനിൽ നിന്നും ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ദേവനാരായണൻ .
ഇയാളെ കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തിയിരുന്നു. എന്നാൽ കോടതി ഉത്തരവിനു വിപരീതമായി കാപ്പാ നിയമ പ്രകാരം നാടുകടത്തിയ പ്രതി കളമശ്ശേരിയിൽ വീണ്ടും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് ഇയാൾക്കെതിരെ അയിരൂർ പോലീസ് വീണ്ടും ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു.
അയിരൂർ പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ കാപ്പാ-3 നിയമപ്രകാരം പ്രതിയെ കരുതൽ തടങ്കലിലാക്കുവാൻ ഉത്തരവിട്ടു. തുടർന്ന് പ്രതിയെ പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു .
by Midhun HP News | Apr 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഒറ്റപെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്.
അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11. 30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനുള്ള സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
by Midhun HP News | Apr 15, 2025 | Latest News, ജില്ലാ വാർത്ത
ചാത്തൻപറ ചുള്ളിയിൽക്കോണത്ത് ദിലികുമാറിന്റെ മകൾ വിദ്യയ്ക്ക് പഠനാവശ്യത്തിനായി സന്നദ്ധപ്രവർത്തകരുടെയും നാട്ടുകാരുടെയും കൂട്ടായ്മ്മ വാങ്ങി നൽകിയ ലാപ്ടോപ് എം എൽ എ ഒ എസ് അംബിക വിഷുദിനത്തിൽ വിദ്യയുടെ വസതിയിൽ എത്തി കൈമാറി. സിപിഐ (എം) ചാത്തൻപറ ബ്രാഞ്ച് സെക്രട്ടറി കെ എസ് ജീൻ, ജഹാൻഗീർഖാൻ, ഡി ആർ വിനുരാജ് തുടങ്ങിയവർ പങ്കെടുത്തു.
Recent Comments