ഉയര്‍ന്ന താപനില മുന്നറിയിപ്പ്;12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഉയര്‍ന്ന താപനില മുന്നറിയിപ്പ്;12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. 2025 ഏപ്രില്‍ 14,15 തീയതികളില്‍ കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, 2025 ഏപ്രില്‍ 14,15 തീയതികളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതേസമയം, വയനാട്ടില്‍ വിവിധയിടങ്ങളില്‍ മഴയും കാറ്റുമാണ്. രണ്ടു മണിയോടെയാണ് വേനല്‍ മഴ ശക്തമായത്. കാലാവസ്ഥ വിഭാഗം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തലസ്ഥാനത്ത് പട്ടാപ്പകൽ ബൈക്ക് മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ

തലസ്ഥാനത്ത് പട്ടാപ്പകൽ ബൈക്ക് മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകൽ ബൈക്ക് മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ. കൊല്ലം മൈലക്കാട് സ്വദേശികളായ സുധീഷ് (24),​ അഖിൽ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്‌ക്ക് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന കഠിനംകുളം സ്വദേശി ഷാരൂഖ് ഖാന്‍റെ ബൈക്ക് മോഷണം പോയത്.

പിന്നാലെ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. സി സി ടി വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊല്ലം ഭാഗത്തേയ്ക്കാണ് ബൈക്ക് കൊണ്ടുപോയതെന്ന് കണ്ടെത്തി. തുടർന്ന് കൊല്ലത്തുള്ള ബൈക്ക് മോഷ്ടാക്കളെ നിരീക്ഷിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നമ്പർ മാറ്റി ബൈക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ഇവർ വാഹന മോഷണം,​ ഗുണ്ടാ ആക്രമണം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

നഗരമധ്യത്തില്‍ യുവതിയെ കടന്നുപിടിച്ചു; പരിശോധിച്ചത് 800 സിസിടിവി ദൃശ്യങ്ങള്‍; ഒടുവില്‍ കോഴിക്കോട് നിന്ന് പിടിയിലായി

നഗരമധ്യത്തില്‍ യുവതിയെ കടന്നുപിടിച്ചു; പരിശോധിച്ചത് 800 സിസിടിവി ദൃശ്യങ്ങള്‍; ഒടുവില്‍ കോഴിക്കോട് നിന്ന് പിടിയിലായി

ബംഗളൂരു നടുറോഡില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. തിലക് നഗര്‍ സ്വദേശി സന്തോഷ് ഡാനിയേല്‍ ആണ് കോഴിക്കോട് നിന്ന് പിടിയിലായത്. പത്തുദിവസം മുമ്പ് ബംഗളൂരുവിലെ ബിടിഎം ലേഔട്ട് റോഡില്‍ വച്ചാണ് ഇയാള്‍ യുവതിയെ കടന്നുപിടിച്ചത്.

റോഡിലൂടെ നടക്കുകയായിരുന്ന യുവതികളെ പിന്തുടര്‍ന്ന ഇയാള്‍ അവരില്‍ ഒരാളുടെ സ്വകാര്യഭാഗത്ത് കടന്നുപിടിക്കുകയായിരുന്നു. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളില്‍ വ്യക്തതയില്ലാത്തതിനാല്‍ കേസന്വേഷണത്തില്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. തുടര്‍ന്ന് അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ 800 സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. മൂന്നു സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് സന്തോഷിലേക്ക് എത്തിയത്.

യുവതികളെ ആക്രമിച്ച ശേഷം പ്രതി സംഭവസ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ബംഗളൂരുവില്‍നിന്ന് തമിഴ്നാട്ടിലെ ഹൊസൂരിലേക്കാണ് പ്രതി സന്തോഷ് ആദ്യം കടന്നത്. തുടര്‍ന്ന് സേലത്തേക്കും പിന്നീട് കോഴിക്കോട്ടേക്കും രക്ഷപ്പെടുകയായിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലായി ഒരാഴ്ചയോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ബംഗളൂരു പൊലീസ് സന്തോഷിനെ പിടികൂടിയത്.

ഇതിഹാസ എഴുത്തുകാരന്‍; മരിയൊ വര്‍ഗാസ് യോസ വിടവാങ്ങി

ഇതിഹാസ എഴുത്തുകാരന്‍; മരിയൊ വര്‍ഗാസ് യോസ വിടവാങ്ങി

വിഖ്യാത ലാറ്റിനമേരിക്കന്‍ എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ മരിയൊ വര്‍ഗാസ് യോസ അന്തരിച്ചു. 89 വയസ്സായിരുന്നു. മക്കളാണ് മരണ വിവരം അറിയിച്ചത്.

അന്‍പത് വര്‍ഷത്തിലേറെ നീണ്ട എഴുത്തുജീവിതത്തില്‍ ദി ടൈം ഓഫ് ദി ഹീറോ, കോണ്‍വര്‍സേഷന്‍ ഇന്‍ കത്തീഡ്രല്‍, ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട് എന്നിവയുള്‍പ്പടെ നിരവധി നോവലുകള്‍ എഴുതി. വിഖ്യാത എഴുത്തുകാരന്‍ മാര്‍ക്കേസുമായുള്ള ഭിന്നത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. 2010ലാണ് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം യോസക്ക് ലഭിക്കുന്നത്.

ലാറ്റിനമേരിക്കയുടെ, പ്രത്യേകിച്ചും പെറുവിന്റെയും ബ്രസീലിന്റെയും ചരിത്രവും സാമൂഹിക- രാഷ്ട്രീയ സംഭവങ്ങളുമാണ് യോസയുടെ നോവലുകളിലെ മുഖ്യപ്രമേയം. ‘എല്ലാ ഏകാധിപതികളും ലോകത്തെവിടെ ആയാലും ഒരേപോലെയാണ്. അതുകൊണ്ടുതന്നെ ഇക്കഥ എല്ലാ ഏകാധിപതികളെക്കുറിച്ചുമാണ്. ഏകാധിപതികളെ സൃഷ്ടിക്കുന്നത് അവരല്ല, അവര്‍ക്കു ചുറ്റുമുള്ളവരാണ്. അതിനാല്‍ ഇത് ഏകാധിപത്യത്തെക്കുറിച്ചും ഉള്ള കഥയാകുന്നു. ഏത് ഏകാധിപത്യത്തിലും ഏറ്റവും അധികം സഹിക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണ്’ എന്ന് 2010 ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പ്രൈസ് ലഭിച്ച ‘ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്’ എന്ന നോവലില്‍ യോസ എഴുതി.

കോളജ് അധ്യാപകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും യോസ പ്രശസ്തനാണ്. എല്‍ ബൂം എന്നറിയപ്പെടുന്ന ലാറ്റിനമേരിക്കന്‍ സാഹിത്യ തരംഗത്തിലെ അവസാന അംഗം കൂടിയാണ് യോസ. യോസയുടെ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടാനമ്മക്ക് സ്തുതി എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

‘ഓവര്‍ കൃത്യത’ പാലിച്ചു, ഇന്റര്‍വ്യൂവിന് അരമണിക്കൂര്‍ മുന്‍പേയെത്തി; യുവാവിനെ ജോലിക്കെടുത്തില്ല

‘ഓവര്‍ കൃത്യത’ പാലിച്ചു, ഇന്റര്‍വ്യൂവിന് അരമണിക്കൂര്‍ മുന്‍പേയെത്തി; യുവാവിനെ ജോലിക്കെടുത്തില്ല

ഇന്റര്‍വ്യൂവിന് വൈകി എത്തിയത് മൂലം ജോലി നഷ്ടപ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഇന്റര്‍വ്യൂവിന് ഒരു അരമണിക്കൂര്‍ മുമ്പെങ്കിലും സ്ഥലത്ത് എത്തണമെന്നാണ് പൊതുവേ എല്ലാവരും ഉപദേശരൂപേണ പറയാറ്. ഇപ്പോള്‍ ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട വേറിട്ട സംഭവത്തിന്റെ വാര്‍ത്തയാണ് വൈറലാകുന്നത്.

ഇന്റര്‍വ്യൂവിന് ഷെഡ്യൂള്‍ ചെയ്ത സമയത്തിന് 25 മിനിറ്റ് മുന്‍പ് ഓഫീസില്‍ എത്തിയ ഉദ്യോഗാര്‍ഥിക്ക് ജോലി നിഷേധിച്ച വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ലിങ്ക്ഡ്ഇനിലെ ഒരു പോസ്റ്റാണ് വൈറലായത്. ഒരു ഉദ്യോഗാര്‍ഥി തെരഞ്ഞെടുക്കപ്പെടാതിരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹം അഭിമുഖത്തിന് വളരെ നേരത്തെ ഹാജരായതാണ് എന്ന് ബിസിനസ് ഉടമ വിശദീകരിക്കുന്ന പോസ്റ്റാണ് പ്രചരിക്കുന്നത്.

‘കഴിഞ്ഞ ആഴ്ച ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തിന് 25 മിനിറ്റ് നേരത്തെ ഒരു ഉദ്യോഗാര്‍ഥി ഹാജരായി. ഞാന്‍ അദ്ദേഹത്തെ നിയമിക്കാത്തതിന്റെ ഒരു പ്രധാന കാര്യം ഇതാണ്. ഉദ്യോഗാര്‍ത്ഥികള്‍ വളരെ നേരത്തെ ഹാജരാകുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?’ -അറ്റ്‌ലാന്റയിലെ ക്ലീനിങ് സര്‍വീസ് ഉടമയായ മാത്യു പ്രീവെറ്റ് കുറിച്ചു.

‘നേരത്തെ എത്തുന്നത് നല്ലതാണ്. വളരെ നേരത്തെ എത്തുന്നത് ഒരാള്‍ക്ക് സമയം മാനേജ് ചെയ്യാനുള്ള കഴിവില്ലായ്മ വ്യക്തമാക്കുന്നതാണ്. നേരത്തെ വന്നാല്‍ കൂടുതല്‍ പരിഗണന ലഭിക്കുമെന്ന് ഇവര്‍ പ്രതീക്ഷിച്ചിരിക്കാം. മൊത്തത്തില്‍, സാമൂഹിക അവബോധത്തിന്റെ അഭാവവും ശരിയായ സമയ മാനേജ്‌മെന്റിന്റെ അഭാവവും ഇത് പ്രകടമാക്കുന്നതായി എനിക്ക് തോന്നുന്നു. കാരണം അദ്ദേഹം വളരെ ദൂരെ നിന്ന് വരുന്ന ആളല്ല’- അദ്ദേഹം പറഞ്ഞു. ഒരു ഉദ്യോഗാര്‍ഥിക്ക് അഞ്ച് മുതല്‍ പതിനഞ്ച് മിനിറ്റ് വരെ നേരത്തെ എത്താമെന്നും എന്നാല്‍ അതില്‍ കൂടുതല്‍ ഉണ്ടാകരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

അയ്യപ്പന്റെ സ്വര്‍ണ ലോക്കറ്റ് വിതരണം തുടങ്ങി, വില നിരക്കുകള്‍ അറിയാം, ആദ്യം വാങ്ങിയത് ആന്ധ്ര സ്വദേശി

അയ്യപ്പന്റെ സ്വര്‍ണ ലോക്കറ്റ് വിതരണം തുടങ്ങി, വില നിരക്കുകള്‍ അറിയാം, ആദ്യം വാങ്ങിയത് ആന്ധ്ര സ്വദേശി

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് വിഷു കൈനീട്ടമായി ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വര്‍ണ ലോക്കറ്റുകളുടെ വിതരണം ആരംഭിച്ചു. ആന്ധ്രപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്‌നം ആണ് ആദ്യ ലോക്കറ്റ് ഏറ്റുവാങ്ങിയത്. ശ്രീകോവിലില്‍ പൂജിച്ച സ്വര്‍ണ ലോക്കറ്റുകളുടെ വിതരണ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് തന്ത്രി കണ്ടരര് രാജീവര്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ്. പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാര്‍ എന്നിവര്‍ ഭക്തര്‍ക്ക് ലോക്കറ്റുകള്‍ വിതരണം ചെയ്തു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന തീര്‍ഥാടകര്‍ക്ക് ആണ് ലോക്കറ്റുകള്‍ ലഭിക്കുക.

രണ്ട് ഗ്രാം, നാല് ഗ്രാം, 8 ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള ലോക്കറ്റുകള്‍ ആണ് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുക.ഓണ്‍ലൈനിലൂടെ ആദ്യം ബുക്ക് ചെയ്ത ഭക്തരില്‍ നിന്നും തെരെഞ്ഞെടുത്തവര്‍ക്കാണ് വിഷു പുലരിയില്‍ ലോക്കറ്റ് കൈമാറിയത്. രണ്ട് ഗ്രാം സ്വര്‍ണത്തിലുള്ള ലോക്കറ്റിന് 19,300/ രൂപയും നാല് ഗ്രാം സ്വര്‍ണ ലോക്കറ്റിന് 38,600/ രൂപയും, 8 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ ലോക്കറ്റ് 77,200/ രൂപയുമാണ് നിരക്ക്.

WWW.sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ലോക്കറ്റുകള്‍ ശബരിമല സന്നിധാനത്ത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നിന്ന് ഭക്തര്‍ക്ക് കൈപ്പറ്റാവുന്നതാണ്. ബുക്കിംഗ് ആരംഭിച്ച് രണ്ട് ദിവസത്തിനകം തന്നെ 100 ഭക്തര്‍ ലോക്കറ്റുകള്‍ ബുക്ക് ചെയ്ത് കഴിഞ്ഞു.