സൗരോര്‍ജ്ജം ഉപയോഗിച്ച് പാചകം; ‘സ്മാര്‍ട്ട് ഇലക്ട്രിക് കിച്ചണുകള്‍’, സ്‌കൂള്‍ അടുക്കളകള്‍ ഇനി വേറെ ലെവല്‍

സൗരോര്‍ജ്ജം ഉപയോഗിച്ച് പാചകം; ‘സ്മാര്‍ട്ട് ഇലക്ട്രിക് കിച്ചണുകള്‍’, സ്‌കൂള്‍ അടുക്കളകള്‍ ഇനി വേറെ ലെവല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അടുക്കളകള്‍ സ്മാര്‍ട്ടാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നെറ്റ് സീറോ കാര്‍ബണ്‍ കേരളം പദ്ധതിയുടെ ഭാഗമായി, വൈദ്യുതി വകുപ്പിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ പിന്തുണയോടെയാണ് ‘സ്മാര്‍ട്ട് ഇലക്ട്രിക് കിച്ചണുകള്‍’ നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം നടപ്പിലാക്കുന്നത്.

സൗരോര്‍ജ്ജം ഉപയോഗിച്ചാണ് സ്മാര്‍ട്ട് കിച്ചണ്‍ പ്രവര്‍ത്തിക്കുക. സൗരോര്‍ജ്ജ നിലയത്തില്‍ നിന്നുള്ള പുനരുപയോഗ ഊര്‍ജ്ജം ഉപയോഗിച്ച്, 500 വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ബണ്‍ രഹിത ഭക്ഷണം തയ്യാറാക്കാനാകും. പരീക്ഷണാടിസ്ഥാനത്തില്‍ കാസര്‍കോടിലെ കാഞ്ഞങ്ങാട് എസി കണ്ണന്‍ നായര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി ആരംഭിച്ചു.

സൗരോര്‍ജം ഉപയോഗിച്ച് ആഹാരം പാകംചെയ്യാനും ബാക്കിവരുന്ന വൈദ്യുതി സ്‌കൂളിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാകും. മിച്ച വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കി വരുമാനവും നേടും വിധമാണ് പദ്ധതി നടപ്പാക്കുക. ഈ സംരംഭം 100 ശതമാനം പുനരുപയോഗ ഊര്‍ജ്ജ ഉപയോഗം ഉറപ്പാക്കുകയും പരമ്പരാഗത പാചക രീതികള്‍ ഊര്‍ജ്ജക്ഷമതയുള്ള ബദലുകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയുമാണ് ചെയ്യുന്നത്.

പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ്, പാചകവാതകത്തിനും വൈദ്യുതിക്കുമായി സ്‌കൂളിന് പ്രതിമാസം 15,000 രൂപയില്‍ കൂടുതല്‍ ചെലവ് വന്നിരുന്നു. പുതിയ സംവിധാനത്തിലൂടെ, പ്രതിമാസ വൈദ്യുതി ചാര്‍ജ് 1,200 രൂപയുടെ പത്തിലൊന്നായി കുറയുമെന്നാണ് സ്‌കൂള്‍ അധികൃതരുടെ പ്രതീക്ഷ. സോളാര്‍ പ്ലാന്റ് വഴി പ്രതിവര്‍ഷം 2,130 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നും, അധിക ഊര്‍ജ്ജം ഗ്രിഡിലേക്ക് തിരികെ നല്‍കാമെന്നും പ്രതീക്ഷിക്കുന്നു.

’50 ലക്ഷം രൂപ ചെലവു വന്ന പദ്ധതിയില്‍, കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്റെ എംഎല്‍എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഉപയോഗിച്ചു. പാചക ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് ബോയിലറും അനുബന്ധ യന്ത്രങ്ങളും സ്ഥാപിക്കുന്നതിനാണ് ശേഷിക്കുന്ന തുക ചെലവായത്. പ്രാദേശികമായി സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് പദ്ധതിക്കായി സ്‌കൂളില്‍ ഒരു പുതിയ കെട്ടിടവും നിര്‍മ്മിച്ചു.

പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും, സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന പാചകം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ദൗത്യത്തിന്റെ ഭാഗമായിട്ടാണ് സ്മാര്‍ട്ട് ഇലക്ട്രിക് കിച്ചണ്‍ സംരംഭം ആരംഭിക്കുന്നത്. ഇതിനകം, സംസ്ഥാനത്തുടനീളമുള്ള 2,500 അങ്കണവാടികളില്‍ ഇലക്ട്രിക് പാചകം സജ്ജമാക്കാന്‍ ഇഎംസി സഹായിച്ചിട്ടുണ്ട്. ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്ററായി സ്ഥാപിച്ച കാസര്‍കോട് മാതൃക മറ്റ് സ്‌കൂളുകളിലും ആരംഭിക്കാനാകുമെന്ന് ഇഎംസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ 23 മുതല്‍ 29 വരെ; രണ്ടുമണിക്കൂര്‍ മുന്‍പ് ഹാജരാകണം

കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ 23 മുതല്‍ 29 വരെ; രണ്ടുമണിക്കൂര്‍ മുന്‍പ് ഹാജരാകണം

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സിലേക്കുള്ള (keam 2025) കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ തീയതിയും സമയവും പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 23 മുതല്‍ 29 വരെയാണ് കീം പരീക്ഷ നടക്കുക. ഇതിനുള്ള സമയക്രമവും മറ്റു വിവരങ്ങളും പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ചു.

ഏപ്രില്‍ 23നും 25 മുതല്‍ 28 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ എന്‍ജിനീയറിങ് പരീക്ഷയും 24 ന് 11.30 മുതല്‍ 1 വരെയും 3.30 മുതല്‍ 5 വരെയും 29 ന് 3.30 മുതല്‍ 5 വരെയും ഫാര്‍മസി പരീക്ഷയും നടക്കും. എന്‍ജിനീയറിങ് പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് 2 മണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിശദവിവരങ്ങള്‍ക്ക് : www.cee.kerala.gov.in, ഹെല്‍പ് ലൈന്‍ : 0471 2525300

അനധികൃത സ്വത്ത് സമ്പാദനം; കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്

അനധികൃത സ്വത്ത് സമ്പാദനം; കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ എം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കൊച്ചി സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. ജോമോന്‍ പുത്തന്‍ പുരക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018 ലാണ് ജോമോന്‍ പുത്തന്‍ പുരക്കല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ഒരുവര്‍ഷക്കാലമായി കേസില്‍ വാദം തുടരുകയായിരുന്നു. ശമ്പളത്തെക്കാള്‍ കൂടുതല്‍ തുക എല്ലാ മാസവും ലോണ്‍ അടയ്ക്കുന്നത് എങ്ങനെയെന്നു മറുപടി പറയാന്‍ കെഎം എബ്രഹാമിനോട് ജസ്റ്റിസ് കെ ബാബു വാദത്തിനിടയില്‍ ആവശ്യപ്പെട്ടിരുന്നു. കോളജ് പ്രൊഫസര്‍മാരായിരുന്ന അച്ഛന്റെയും അമ്മയുടെയും പെന്‍ഷന്‍ കിട്ടുന്ന രൂപയുടെ സഹായത്താലാണ് ലോണ്‍ അടയ്ക്കുന്നതെന്നായിരുന്നു മറുപടി. അതേസമയം കെഎം എബ്രഹാമിന്റെ അച്ഛനും അമ്മയും വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ചു പോയിട്ടും അത് മറച്ചുവയ്ക്കുകയും കോടതിയില്‍ കള്ളം പറഞ്ഞെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

സംസ്ഥാന വിജിലന്‍സ് കെഎം എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് കെഎം എബ്രഹാമിന്റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു.

ത്രീസ്റ്റാര്‍ റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാം, അറിയാം കേരളത്തിന്റെ പുതിയ മദ്യനയം

ത്രീസ്റ്റാര്‍ റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാം, അറിയാം കേരളത്തിന്റെ പുതിയ മദ്യനയം

തിരുവനന്തപുരം: വിനോദസഞ്ചാരമേഖലകളിലെ ത്രീ സ്റ്റാറോ അതിനു മുകളിലോ ക്ലാസിഫിക്കേഷനുള്ള റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാന്‍ അനുവദിച്ച് പുതിയ മദ്യനയം. ഇവിടെ കള്ളു വ്യവസായ വികസന ബോര്‍ഡിന്റെ നേതൃത്വത്തില്‍ ടോഡി പാര്‍ലര്‍ തുടങ്ങാം. സംസ്ഥാന ടൂറിസം വകുപ്പാണു റെസ്റ്റോറന്റുകള്‍ക്കു ക്ലാസിഫിക്കേഷന്‍ നല്‍കുന്നത്. ഇതും വിനോദസഞ്ചാര മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്ന ഇളവുകളും അടക്കം നിരവധി മാറ്റങ്ങളുമായി 2025-26 സാമ്പത്തിക വര്‍ഷത്തെ മദ്യനയ ഉത്തരവായി.

കേന്ദ്ര ടൂറിസം മന്ത്രാലയം നല്‍കുന്ന ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്കും വിനോദസഞ്ചാര മേഖലയിലെ റിസോര്‍ട്ടുകള്‍ക്കും പുറത്തുനിന്നു കള്ളെത്തിച്ചു വിളമ്പാനും അനുമതി നല്‍കി. ലീറ്ററിനു 2 രൂപ വീതം പെര്‍മിറ്റ് ഫീസ് നല്‍കണം. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും അവരുടെ വളപ്പിലെ തെങ്ങു ചെത്തിയെടുക്കുന്ന കള്ള് അതിഥികള്‍ക്കു വിളമ്പാന്‍ കഴിഞ്ഞ മദ്യനയത്തില്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു പുറത്തുനിന്നു കള്ളെത്തിച്ചു വിളമ്പാനുള്ള അനുമതിയും നല്‍കിയത്. വിറ്റുപോകാത്ത കള്ളുഷാപ്പുകള്‍ കള്ളു വ്യവസായവികസന ബോര്‍ഡിനോ, കള്ളുഷാപ്പു തൊഴിലാളികളുടെ സഹകരണ സംഘത്തിനോ ഏറ്റെടുത്തു നടത്താവുന്നതാണ്.

മുന്‍വര്‍ഷങ്ങളിലെപോലെ ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയാണ് ഈ വര്‍ഷത്തെ മദ്യനയവുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഘട്ടം ഘട്ടമായുള്ള മദ്യവര്‍ജനമെന്ന നയം തുടരും. മയക്കുമരുന്നും രാസലഹരിയും തടയാനുള്ള ഇടപെടലും മദ്യനയം മുന്നോട്ടുവയ്ക്കുന്നുവെന്നും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.

ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഒന്നാം തീയതിയും മദ്യം വിളമ്പാം

വിനോദസഞ്ചാര മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിന് ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിലും പൈതൃക റെസ്റ്റോറന്റുകളിലും ഡ്രൈ ഡേ ഒന്നാം തീയതി മദ്യം നല്‍കുന്നതിന് പ്രത്യേക അനുമതി നല്‍കും. മീറ്റിങ്സ്, ഇന്‍സെന്റീവ്സ്, കോണ്‍ഫറന്‍സ്, എക്സിബിഷന്‍സ്, വിവാഹം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, മറ്റ് സമ്മേളനങ്ങള്‍ എന്നിവയോട് അനുബന്ധിച്ചാണിത്. 50,000 രൂപ ഫീസ് ഈടാക്കി എക്സൈസ് കമീഷണറാണ് അനുമതി നല്‍കുക. ഏഴു ദിവസം മുമ്പ് അപേക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിങ് (ഐആര്‍എസ്) സര്‍ട്ടിഫിക്കറ്റ് ഉള്ളതും കേരള മാരിടൈം ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തതുമായ സ്വകാര്യ യാനങ്ങള്‍ക്ക് വിനോദസഞ്ചാരികള്‍ക്ക് മദ്യം വിളമ്പാന്‍ ലൈസന്‍സ് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂള്‍, ജില്ലാതല ജനജാഗ്രത സമിതികള്‍ നിശ്ചിത ഇടവേളകളില്‍ ചേര്‍ന്ന് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവിലയിരുത്തും. തദ്ദേശ സ്ഥാപനതലത്തില്‍ ജനജാഗ്രത സമിതികള്‍ മൂന്ന് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.ട്യൂഷന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ചും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ലഹരി വിരുദ്ധ ക്ലബ്ബുകളിലെ പ്രവര്‍ത്തന മികവ് പരിഗണിച്ച് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും.സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള 25 ശതമാനം തുക വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

‘കുട്ടി വനത്തില്‍’ പള്ളിവേട്ട; ആറാട്ട് ഇന്ന്

‘കുട്ടി വനത്തില്‍’ പള്ളിവേട്ട; ആറാട്ട് ഇന്ന്

പത്തനംതിട്ട: ശബരിമലയില്‍ പൈങ്കുനി ഉത്ര ഉത്സവത്തിന് സമാപനം കുറിച്ച് ഇന്നു (വെള്ളിയാഴ്ച) പകല്‍ 11ന് പമ്പയില്‍ ആറാട്ട് നടക്കും. ആറാട്ടിനായി രാവിലെ 9ന് പമ്പയിലേക്ക് പുറപ്പെടും. ഘോഷയാത്ര 11ന് പമ്പ ഗണപതി കോവിലില്‍ എത്തും. തിടമ്പ് ആനപ്പുറത്തുനിന്ന് ഇറക്കി ആറാട്ടുകടവിലേക്ക് എഴുന്നള്ളിക്കും.

തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ മുഖ്യകാര്‍മികത്വത്തിലാണ് ആറാട്ട്. ആറാട്ടിന് ശേഷം ദേവനെ പമ്പാ ഗണപതി കോവിലില്‍ എഴുന്നള്ളിച്ചിരുത്തും. വൈകീട്ട് നാലിനാണ് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ആറാട്ട് മടക്കഘോഷയാത്ര. സന്നിധാനത്ത് എത്തിയ ശേഷം ഉത്സവത്തിന് സമാപനം കുറിച്ച് കൊടിയിറക്കും. പിന്നീട് ദേവനെ അകത്തേയ്ക്ക് എഴുന്നള്ളിക്കും. അതിന് ശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം.

അതിനിടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന അയ്യപ്പസ്വാമിയുടെ പള്ളിവേട്ടയ്ക്ക് ആയിരങ്ങള്‍ സാക്ഷിയായി. ശ്രീഭൂതബലി വിളക്കെഴുന്നള്ളിപ്പ് പൂര്‍ത്തിയാക്കിയാണ് പള്ളിവേട്ടയ്ക്കായി പതിനെട്ടാംപടി ഇറങ്ങിയത്. ശരംകുത്തിയില്‍ പ്രത്യേകം തയ്യാര്‍ ചെയ്ത ‘കുട്ടി വനത്തില്‍’ ആയിരുന്നു പള്ളിവേട്ട. വാളും പരിചയുമേന്തി കുറുപ്പും അമ്പും വില്ലുമേന്തി വേട്ടക്കുറുപ്പും ഒപ്പം നീങ്ങി. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാര്‍മികത്വത്തിലായിരുന്നു പള്ളിവേട്ട. വാദ്യമേളത്തോടെ ആഘോഷമായിട്ടായിരുന്നു മടക്കയാത്ര. പള്ളിവേട്ട കഴിഞ്ഞതിനാല്‍ അശുദ്ധമായി എന്ന സങ്കല്‍പ്പത്തില്‍ രാത്രി ശ്രീകോവിലിന് പുറത്താണ് ദേവന്‍ പള്ളിയുറങ്ങിയത്.

യുവാവും പെണ്‍സുഹൃത്തും ചേര്‍ന്ന് ഭാര്യയെ മര്‍ദ്ദിച്ചു, കിണറ്റില്‍ തള്ളിയിട്ടു

യുവാവും പെണ്‍സുഹൃത്തും ചേര്‍ന്ന് ഭാര്യയെ മര്‍ദ്ദിച്ചു, കിണറ്റില്‍ തള്ളിയിട്ടു

കോട്ടയം: ഏറ്റുമാനൂരില്‍ യുവാവും പെണ്‍സുഹൃത്തും ചേര്‍ന്നു ഭാര്യയെ മര്‍ദിച്ചു കിണറ്റില്‍ തള്ളിയിട്ടതായി പരാതി. പിന്നാലെ കിണറ്റില്‍ ചാടിയ യുവാവ് കിണറ്റിനുള്ളില്‍ വച്ചു വീണ്ടും മര്‍ദിച്ചെന്നും ഭാര്യ പരാതിയില്‍ പറയുന്നു. ഏറ്റുമാനൂര്‍ പൊലീസും അഗ്‌നിരക്ഷാസേനയുമെത്തി ഭാര്യയെയും ഭര്‍ത്താവിനെയും കിണറ്റില്‍നിന്നു കയറ്റി. ഏറ്റുമാനൂര്‍ പുന്നത്തുറയില്‍ വാടകയ്ക്കു താമസിക്കുന്ന 37 വയസ്സുള്ള യുവാവിനെതിരെയാണ് 35 വയസ്സുള്ള ഭാര്യ പരാതി നല്‍കിയത്.

കിണറ്റില്‍ വീണ് കാലിനും കൈയ്ക്കും പരിക്കേറ്റ ഭാര്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനും പരിക്കുണ്ട്. ദമ്പതികള്‍ തമ്മില്‍ വര്‍ഷങ്ങളായി വഴക്കും കുടുംബപ്രശ്‌നങ്ങളുമുണ്ടെന്ന് പൊലീസ് പറയുന്നു. മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ മര്‍ദിക്കുന്നതായി യുവതി ഏറ്റുമാനൂര്‍ പൊലീസിലും വനിതാ സെല്ലിലും മുന്‍പേ തന്നെ പരാതി കൊടുത്തിട്ടുണ്ട്.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെയും മക്കളെയും ഉപേക്ഷിച്ചു പോയെന്നും പിന്നീട് വാര്‍ഡ് കൗണ്‍സിലര്‍ ഇടപെട്ടു തനിക്കും മക്കള്‍ക്കുമായി വാടകവീട് എടുത്തു നല്‍കിയെന്നും യുവതി പറയുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ച് യുവാവ് വീണ്ടും കുടുംബത്തോടൊപ്പം താമസം തുടങ്ങിയെങ്കിലും പ്രശ്‌നങ്ങള്‍ വീണ്ടും തുടര്‍ന്നതായി പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് പെണ്‍ സുഹൃത്തിനെയും കൂട്ടിയെത്തി കിണറ്റില്‍ തള്ളിയിട്ടതെന്നും യുവതി പറഞ്ഞു. യുവതിയുടെ മൊഴി രേഖപ്പെടുത്തുമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഏറ്റുമാനൂര്‍ പൊലീസ് അറിയിച്ചു.