പരീക്ഷകൾ അവസാനിക്കുന്നു; തലസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് മുന്നില്‍ പരിശോധന നടത്താൻ സിറ്റി പൊലീസ്

പരീക്ഷകൾ അവസാനിക്കുന്നു; തലസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് മുന്നില്‍ പരിശോധന നടത്താൻ സിറ്റി പൊലീസ്

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്ന ദിനങ്ങളിൽ സ്കൂളുകൾക്ക് മുന്നിൽ സുരക്ഷാ പരിശോധയുമായി പൊലീസ്. ഈയിടെ സംഘർഷത്തിൽ കോഴിക്കോട് വിദ്യാർഥി മരണപ്പെട്ട സംഭവവും കഴിഞ്ഞ തവണ പരീക്ഷ അവസാനിക്കുന്ന ദിവസം സ്കൂളുകളുടെ മുന്നിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായ സാഹചര്യത്തിലുമാണ് സുരക്ഷാ നടപടികൾ സ്വീകരിക്കുന്നത്. നാളെ പ്ലസ് ടു സയൻസ് പരീക്ഷ അവസാനിക്കുന്നതിനാൽ സിറ്റിയിലെ സ്കൂളുകൾക്ക് മുന്നിൽ പ്രത്യേക പട്രോളിങ്, സേനയുടെ നിരീക്ഷണം എന്നിവയുണ്ടാകും.

സ്‌കൂളുകളില്‍ പരീക്ഷകള്‍ തീരുന്നതോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. പലതും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. വിദ്യാർഥികള്‍ മുന്‍വൈരാഗ്യം തീര്‍ക്കുന്നതിനായി വാക്കുതര്‍ക്കങ്ങളിലും ചേരിതിരിഞ്ഞ് സംഘര്‍ഷങ്ങളിലും ഏര്‍പ്പെടാനും സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.

ആഘോഷ പരിപാടികള്‍ക്കിടെ ബൈക്ക് റെയ്സിംഗ് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. സംഘർഷങ്ങൾ ഒഴിവാക്കാൻ മറ്റ് പരീക്ഷകൾ അവസാനിക്കുന്ന 26, 29 തീയതികളിലും സ്‌കൂളുകളുടെ മുന്നിലും പരിസര പ്രദേശങ്ങളിലും വനിതാ പൊലീസ് ഉള്‍പ്പടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

നിരാഹാരസമരം ആരംഭിക്കാനിരിക്കെ ആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

നിരാഹാരസമരം ആരംഭിക്കാനിരിക്കെ ആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ 38 ദിവസമായി സമരം നടത്തുന്ന ആശവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. സമരത്തിന്റെ മൂന്നാം ഘട്ടമായി നാളെ നിരാഹാരസമരം ആരംഭിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നീക്കം. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഇന്ന് ആശമാരുമായി ചര്‍ച്ച നടത്തും.

ആശമാരുടെ രാപ്പകല്‍ സമരം ഇന്ന് 38ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന്റെ മൂന്നാം ഘട്ടമായി നാളെനിരാഹാരസമരം ആരംഭിക്കുമെന്നും ആശമാര്‍ അറിയിച്ചിരുന്നു. ആദ്യ ദിവസം സമരവേദിയില്‍ 3 ആശമാര്‍ നിരാഹാരമിരിക്കാനായിരുന്നു തീരുമാനം.അതിനിടെ ഓണറേറിയത്തിന്റെ മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി ആശമാര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇന്‍സെന്റീവ് കുറഞ്ഞാല്‍ ഹോണറേറിയം പകുതിയായി കുറയും. ഈ വിചിത്ര ഉത്തരവ് പിന്‍വലിക്കണമെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നുണ്ട്

റെക്കോര്‍ഡ് കുതിപ്പുമായി സ്വര്‍ണവില; 66,000 കടന്നു

റെക്കോര്‍ഡ് കുതിപ്പുമായി സ്വര്‍ണവില; 66,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി 66,000 തൊട്ട സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 320 രൂപ വര്‍ധനയോടെ 66,320ലേക്ക് ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 8290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. വെള്ളിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 65,000 കടന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി

രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി

കൊല്ലം: രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ മകൻ ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അജീഷിന് അടുത്തകാലത്തായി അര്‍ബുദം സ്ഥിരീകരിച്ചിരുന്നുവെന്നും പുറമെ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും പൊലീസ് സൂചിപ്പിച്ചു.

‘ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞ് കഴുത്ത് ഞെരിച്ചു; അഫാനെതിരെ മാതാവിന്റെ മൊഴി

‘ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞ് കഴുത്ത് ഞെരിച്ചു; അഫാനെതിരെ മാതാവിന്റെ മൊഴി

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ നിർണായക മൊഴി. തന്നെ അക്രമിച്ചത് അഫാൻ തന്നെയെന്ന് മാതാവ് ഷെമി.’ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞാണ് പിന്നിൽ നിന്ന് ഷാൾ കൊണ്ടു കഴുത്തു ഞെരിച്ചത്. ബോധം വന്നപ്പോൾ പോലീസുകാർ ജനൽ തകർക്കുന്നതാണ് കണ്ടതെന്നും ഷെമിയുടെ മൊഴി.

കിളിമാനൂർ സിഐ ഇന്ന് മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു പുതിയ വിവരം നൽകിയത്.
കട്ടിലിൽ നിന്നും വീണപ്പോൾ സംഭവിച്ചത് എന്നായിരുന്നു ഇന്ന് രാവിലെയും ഷെമി പറഞ്ഞിരുന്നത്. എന്നാൽ വൈകിട്ടോടെ മൊഴി രേഖപ്പെടുത്തിയപ്പോൾ കൂടുതൽ വിവരങ്ങൾ ഷെമി നൽകുകയായിരുന്നു.

അഫാന്‍ തന്റെ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് ഷെമി പറയുന്നത്. കഴുത്തില്‍ ഷാള്‍ മുറുക്കിയപ്പോള്‍ തന്നെ ബോധം പോയെന്ന് ഷെമി പറയുന്നു.അഫാൻ ആക്രമിച്ചതിൽ ജീവിച്ചിരിക്കുന്ന ഒരാൾ ഷെമി മാത്രമാണ്. കേസിൽ ഷെമിയുടെ മൊഴി നിർണായകമാണ്.

മൂന്ന് കേസുകളായിട്ടാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് അന്വേഷിക്കുന്നത്. കേസിൽ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി. സഹോദരൻ അഹ്സാൻ്റെയും പെൺ സുഹൃത്ത് ഫർസാനയുടെയും കൊലക്കേസുകളിൽ ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളിൽ തെളിവെടുപ്പ് നടത്തിയത്. കൊലപാതകരീതികൾ അഫാൻ പോലീസിനോട് വിശദീകരിച്ചു നൽകി.

പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം വെഞ്ഞാറമൂട്ടിൽ പിടിയിൽ

പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം വെഞ്ഞാറമൂട്ടിൽ പിടിയിൽ

പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം പിടിയിൽ. എറണാകുളം പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂൾ മുൻ പിടിഎ പ്രസിഡന്‍റ് ബിജു തങ്കപ്പൻ, ഇപ്പോഴത്തെ പിടി എ പ്രസിഡന്‍റ് പ്രസാദ്, ആറ്റിങ്ങൽ സ്വദേശി രാകേഷ്, പിറവം സ്വദേശികളായ അലേഷ് എന്നിവരാണ് പിടിയിലായത്.

ഈ സ്കൂളിലെ പ്രധാന അധ്യാപകനിൽ നിന്ന് പണം തട്ടാനാണ് ഇവർ ശ്രമിച്ചത്. ഈ അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിന് നൽകിയിട്ടുള്ള പരാതികൾ പിൻവലിക്കാൻ 15 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവെയ്ക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തി.

വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ വഴി നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി. സംഘത്തിലെ രാകേഷിനെയാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായി സംഘം അവതരിപ്പിച്ചത്. തിരുവനന്തപുരത്തെത്തി പണം കൈമാറാനായിരുന്നു സംഘം അധ്യാപകനോട് ആവശ്യപ്പെട്ടത്. ഇതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. വെഞ്ഞാറമൂട് ഇന്ത്യൻ കോഫി ഹൗസിൽ വെച്ച് പണം കൈമാറുന്നതിനിടയിലാണ് വിജിലൻസ് സംഘം ഇവരെ പിടികൂടിയത്. പിടിയിലാവരെ എറണാകുളത്തേക്ക് കൊണ്ടുപോകും.