അയ്യപ്പദർശനം; ശബരിമലയിൽ പുതിയ ക്രമീകരണത്തിന് ​ദേവസ്വം ബോർഡ് അനുമതി

തിരുവനന്തപുരം: ശബരിമലയിൽ പതിനെട്ടാംപടി കയറിയെത്തുന്നവർക്ക് കൊടിമരച്ചുവട്ടിൽ നിന്ന് ബലിക്കൽപ്പുര വഴി നേരേയെത്തി അയ്യപ്പദർശനത്തിനുള്ള ക്രമീകരണം ഒരുക്കും. തിരുവിതാംകൂർ ദേവസ്വംബോർഡ് യോഗത്തിന്റെതാണ് തീരുമാനം. ശബരിമലതന്ത്രിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. മീനമാസ പൂജയ്ക്കായി നടതുറക്കുന്ന മാർച്ച് 14 മുതൽ പുതിയ ക്രമീകരണം നടപ്പാക്കും.

കൊടിമരച്ചുവട്ടിൽ നിന്ന് ഫ്ലൈഓവറിലൂടെ കടത്തിവിട്ട് ദർശനം നൽകുന്നതാണ് നിലവിലെ രീതി. പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന മാറ്റം വിലയിരുത്താൻ ദേവസ്വം മന്ത്രി വിഎൻ വാസവൻ, ദേവസ്വംബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ അജികുമാർ, ശബരിമലയുടെ ചുമതലയുള്ള പൊലീസ് മേധാവി എസ് ശ്രീജിത്, ദേവസ്വം ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിധാനത്തെത്തും. സോപാനത്തിനു സമീപവും ചില ക്രമീകരണങ്ങൾ വരുത്തുന്നുണ്ട്. വിഷു മുതൽ പൂർണമായും മാറ്റം നടപ്പാക്കും. പ്രധാനകാണിക്കടുത്തു നിന്നാണ് തീർഥാടകർ തൊഴുതുമടങ്ങേണ്ടത്.

പതിനെട്ടാംപടി കയറുന്ന തീർഥാടകന് ശ്രീകോവിലിനു സമീപം എത്തുന്നതിനകം അരമിനിറ്റെങ്കിലും അയ്യപ്പദർശനം സാധ്യമാവും വിധമാണ് പുതിയ മാറ്റം. ഫ്ലൈഓവർ തൽക്കാലം പൊളിക്കില്ല. തിരക്കുകൂടുന്ന അടിയന്തരഘട്ടങ്ങളിൽ ഇതിലെയും തീർഥാടകരെ കടത്തിവിടും. മേലേതിരുമുറ്റത്ത് മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നിർമാണം നടക്കുമ്പോൾ ഇത് പൊളിച്ചുമാറ്റാനാണ് തീരുമാനം.

വ്രതാനുഷ്ഠാനങ്ങളോടെ പിതൃബലി അര്‍പ്പിച്ച് ലക്ഷങ്ങള്‍, ആലുവ മണപ്പുറത്ത് വന്‍ തിരക്ക്

വ്രതാനുഷ്ഠാനങ്ങളോടെ പിതൃബലി അര്‍പ്പിച്ച് ലക്ഷങ്ങള്‍, ആലുവ മണപ്പുറത്ത് വന്‍ തിരക്ക്

കൊച്ചി: കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും അടുത്ത പകലുമാണ് ശിവരാത്രി മഹോത്സവം. ഉപവാസവും ഉറക്കം ഒഴിയുന്നതുമാണ് ആചാരങ്ങൾ. പാലാഴി മഥനത്തിനിടെ പൊങ്ങിവന്ന കാളകൂടവിഷം ലോക രക്ഷയ്ക്കായി പരമശിവന്‍ കുടിച്ചു. എന്നാല്‍ വിഷം വയറ്റിലെത്താതിരിക്കാൻ പാർവതി ശിവന്റെ കഴുത്തും പുറത്ത് പോകാതിരിക്കാൻ വിഷ്ണു വായയും അടച്ചുപിടിച്ചു. വിഷം ശിവന്റെ കഴുത്തിൽ അടിഞ്ഞുകൂടി ശിവൻ നീലകണ്ഠൻ ആയി. ഭഗവാന് ആപത്തുണ്ടാകാതെ പാർവതീയും മറ്റുളളവരും ഉറക്കമൊഴിച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി.

പിതൃമോക്ഷം തേടി പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് ആയിരങ്ങളാണ് ശിവരാത്രി ദിനത്തിൽ പിതൃതർപ്പണം നടത്തുന്നത്. ആലുവ മണപ്പുറത്താണ് കേരളത്തിൽ പ്രധാനമായും ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നത്. ബുധനാഴ്ച രാത്രി 10 മണി മുതൽ തുടങ്ങിയ ബലിതർപ്പണ ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ വരെ നീളും. 116 ബലിത്തറകളാണ് ആലുവയില്‍ ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്. ഏഴ് ലക്ഷം പേർ ഇത്തവണ ബലിതർപ്പണത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബലിതർപ്പണത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 1500 പൊലീസുകാരെയാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. പൊലീസിന്റെ മുഴുവൻ സമയ കൺട്രോൾ റൂമും വാച്ച് ടവറും പ്രവർത്തിക്കുന്നുണ്ട്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധരും അഗ്നിശമന സേനാ അംഗങ്ങളും മണപ്പുറത്തുണ്ട്.

ഗതാ​ഗത നിയന്ത്രണം

ബുധനാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച ഉച്ചവരെ ആലുവയിൽ ഗതാഗത നിയന്ത്രണമുണ്ടാകും. മണപ്പുറത്തേക്ക് എത്തുന്ന ഭക്തർക്കായി കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. കൊച്ചി മെട്രോയും ദക്ഷിണ റെയിൽവേയും സ്‍പെഷ്യൽ സർവീസ് നടത്തുന്നുണ്ട്. 26 ബുധനാഴ്ച തൃപ്പൂണിത്തുറയില്‍ നിന്നുള്ള മെട്രോ സര്‍വീസുകൾ രാത്രി 11.30 വരെ ഉണ്ടായിരുന്നു. വ്യാഴാഴ്ച ആലുവയില്‍ നിന്നുള്ള സര്‍വീസ് വെളുപ്പിന് 4.30ന് സർവീസ് ആരംഭിക്കും. തുടര്‍ന്ന് രാവിലെ ആറ് മണിവരെ അരമണിക്കൂര്‍ ഇടവിട്ടും പിന്നീട് സാധാരണ നിലയ്ക്കും ആലുവയില്‍ നിന്ന് സര്‍വ്വീസ് ഉണ്ടായിരിക്കുമെന്ന് മെട്രോ അധികൃതർ അറിയിച്ചിട്ടുണ്ട്.

വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതം

വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതം

തിരുവനന്തപുരം: കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ്(PUCC) പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതം. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട സര്‍വറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രാജ്യ വ്യാപകമായി ഈ പ്രശ്‌നം നിലനില്‍ക്കുന്നതായി മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ്(PUCC) പോര്‍ട്ടല്‍ ശനിയാഴ്ച മുതലാണ് പ്രവര്‍ത്തനരഹിതമായത്. ഇനിയും 24 മണിക്കൂര്‍ കൂടി പ്രശ്‌നപരിഹാരത്തിനായി ആവശ്യമാണെന്ന് എന്‍ഐസി അറിയിച്ചിട്ടുണ്ട്. സോഫ്റ്റ്വെയറിന്റെ തകരാറുകള്‍ എത്രയും വേഗത്തില്‍ പരിഹരിച്ച് പോര്‍ട്ടല്‍ പ്രവര്‍ത്തനയോഗ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശം ഗതാഗത വകുപ്പിന്റെ സോഫ്റ്റ്വെയറുകള്‍ കൈകാര്യം ചെയ്യുന്ന നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന് നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഫെബ്രുവരി 22 മുതല്‍ ഫെബ്രുവരി 27വരെയുള്ള കാലയളവില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ (PUCC) കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേല്‍ പിഴ ചുമത്തുന്നത് ഒഴിവാക്കിയതായും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

ക്രൂരമായി കൊല്ലപ്പെടും മുമ്പുള്ള ഫർസാനയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ക്രൂരമായി കൊല്ലപ്പെടും മുമ്പുള്ള ഫർസാനയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ക്രൂരമായി കൊല്ലപ്പെടും മുമ്പുള്ള ഫർസാനയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വെഞ്ഞാറമൂട്ടിലെ മുക്കുന്നൂരിലെ വീട്ടിൽ നിന്ന് അഫാന്റെ അരികിലേക്ക് ഫർസാന നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഉമ്മയെയും ബന്ധുക്കളെയും ക്രൂരമായി ആക്രമിച്ചതിന് ശേഷം അഫ്നാൻ നേരെ പോയത് ബാറിലേക്കാണ്. ട്യൂഷനെടുക്കാനെന്ന് പറഞ്ഞു, തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് ഫർസാന മുക്കൂന്നൂരിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. പരിസരത്തെ സിസിടിവി ക്യാമറകളിലാണ് കുട ചൂടി നടന്നു പോകുന്ന ഫർസാനയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.

പിന്നീട് അഫാനൊപ്പം ബൈക്കിലാണ് പേരുമലയിലെ വീട്ടിലേക്ക് ഫർസാന എത്തുന്നത്. അതേസമയം, ഫർസാനയുടെ വീട്ടിൽ ദയനീയമായ കാഴ്ച്ചകളാണ് കാണുന്നത്. അച്ഛനും അമ്മയും സഹോദരനും തകർന്ന നിലയിലാണ്. എന്താണ് സംഭവിച്ചതെന്നും പോലും ആ കുടുംബത്തിന് ഉൾക്കൊള്ളാനായിട്ടില്ല. രാവിലെ പേരുമലയിലെ വീട്ടിൽ ഉമ്മയെയും, പാങ്ങോടുള്ള വീട്ടിൽ ഉമ്മുമ്മയെയും, എസ് എൻ പുരത്തെ വീട്ടിൽ ബന്ധുക്കളെയും ആക്രമിച്ചതിന് ശേഷമാണ്, അഫാൻ വെഞ്ഞാറമൂടിലെ ബാറിലേക്ക് എത്തിയത്.10 മിനിറ്റോളം ബാറിൽ ഇരുന്ന് മദ്യപിച്ചു. മദ്യക്കുപ്പി വാങ്ങി കയ്യിൽ കരുതി.
ഫർസനയെയും അഫ്സാനെയും കൊന്നതിനു ശേഷം അഫാൻ വീണ്ടും മദ്യപിച്ചതായും പൊലീസ് പറയുന്നു. ഒരു കൂസലുമില്ലാതെയായിരുന്നു അഫാന്റെ പെരുമാറ്റം.

ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന അഫാന്റെ ഉമ്മ ഷമീനയുടെ ആരോഗ്യവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. ഷെമിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചായിരിക്കും മൊഴിയെടുപ്പ്. സംഭവദിവസം നടന്ന കാര്യങ്ങളിലും, അഫാന്റെ സ്വഭാവരീതികളിലും എല്ലാം വ്യക്തത ലഭിക്കണമെങ്കിൽ ഷമീനയുടെമൊഴി നിർണായകമാണ്.

ജയിലില്‍ നിരാഹാരസമരത്തിനൊരുങ്ങി മാവോയിസ്റ്റ് രൂപേഷ്

ജയിലില്‍ നിരാഹാരസമരത്തിനൊരുങ്ങി മാവോയിസ്റ്റ് രൂപേഷ്

കോഴിക്കോട്: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ് തന്റെ രണ്ടാമത്തെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി തേടി നിരാഹാരസമരത്തിനൊരുങ്ങുന്നു. മാര്‍ച്ച് രണ്ടുമുതല്‍ നിരാഹാര സമരം ആരംഭിക്കും. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ആര്‍ഇസി വിദ്യാര്‍ഥി രാജന്റെ രക്തസാക്ഷിദിനമായതിനാലാണ് മാര്‍ച്ച് രണ്ട് എന്ന തീയതി തെരഞ്ഞെടുത്തതെന്ന് രൂപേഷിന്റെ ഭാര്യ പിഎ ഷൈന പറഞ്ഞു.

‘ബന്ധിതരുടെ ഓര്‍മകുറിപ്പുകള്‍’ എന്ന നോവല്‍ പ്രസിദ്ധീകരിക്കാന്‍ രൂപേഷ് ജയില്‍ അധികൃതരുടെ അനുമതി തേടിയിരുന്നു. എന്നാല്‍ നോവലില്‍ യുഎപിഎ, ജയില്‍ എന്നിവയെ സംബന്ധിച്ചുള്ള പരാമര്‍ശം ഉള്ളതിനാല്‍ അനുമതി നല്‍കാനാവില്ലെന്ന് അവര്‍ വാക്കാല്‍ അറിയിച്ചെന്നും ഷൈന പറഞ്ഞു. നോവലില്‍ ഇത്തരം പരാമര്‍ശങ്ങളില്ലെന്നും രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ക്കെതിരായ വിമര്‍ശനമാണെന്നും ഷൈന പറഞ്ഞു. നോവലിന്റെ കൈയെഴുത്ത് പ്രതി ചില പ്രമുഖ എഴുത്തുകാര്‍ക്ക് കൈമാറിയതായും ഷൈന പറഞ്ഞു.

2015ല്‍ ജയിലില്‍ ഇരിക്കെയാണ് രൂപേഷ് എംഎ പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ തത്വശാസ്ത്രത്തല്‍ പിജി ചെയ്യകയാണ്. മൊബൈല്‍ റിപ്പയറിങ്, ഓട്ടോമൊബൈല്‍, ബേക്കിങ് എന്നിവയില്‍ ഹ്രസ്വകാല കോഴ്സുകള്‍ പൂര്‍ത്തിയാക്കി. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളിലും പങ്കെടുത്തിട്ടുണ്ട്, ജയില്‍ റേഡിയോയിലും ഷോര്‍ട്ട് ഫിലിമുകളിലും സജീവമാണെന്നും ഷൈന പറഞ്ഞു. 2013 ല്‍ ഒളിവിലിരിക്കെ രൂപേഷ് എഴുതിയ ആദ്യത്തെ നോവലായ വസന്തത്തിന്റെ പൂമരങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. 2015 മെയ് 4 ന് കോയമ്പത്തൂരില്‍ വെച്ച് ഷൈനയ്ക്കും മറ്റ് മൂന്നുപേര്‍ക്കുമൊപ്പം രൂപേഷും അറസ്റ്റിലായത്. രൂപേഷ് ഒഴികെയുള്ളവരെയെല്ലാം വിട്ടയച്ചു. രൂപേഷിനെതിരെ 43 കേസുകളാണ് ഉള്ളത്.

‘35,000 കരിമീന്‍ കുഞ്ഞുങ്ങളെ തീറ്റ കൊടുത്തു വളര്‍ത്തി, അവയെ മുഴുവന്‍ പിടിച്ചുകൊണ്ടുപോയി; ഒരു രാജ്യത്തും ഈ അവസ്ഥയില്ല’

‘35,000 കരിമീന്‍ കുഞ്ഞുങ്ങളെ തീറ്റ കൊടുത്തു വളര്‍ത്തി, അവയെ മുഴുവന്‍ പിടിച്ചുകൊണ്ടുപോയി; ഒരു രാജ്യത്തും ഈ അവസ്ഥയില്ല’

കൊച്ചി: പൊക്കാളി മേഖലയിലെ പദ്ധതികൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ നാട്ടുകാരുടെ സഹകരണം വേണമെന്ന് നടൻ സലിംകുമാർ. പൊക്കാളി പാടത്ത് മത്സ്യക്കൃഷിയുടെ കാലാവസ്ഥ കഴിയുന്ന ഉടൻ തന്നെ പുറത്തു നിന്നുള്ളവര്‍ വലവീശി മീന്‍ പിടിച്ചുകൊണ്ടു പോകുന്നത് അനീതിയാണ്. സ്വന്തം പാടത്ത് മത്സ്യകർഷകനെക്കാൾ അവകാശം പുറത്തു നിന്നുള്ളവർക്കാണെന്ന അവസ്ഥ മറ്റൊരു രാജ്യത്തും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

താന്‍ അതില്‍ അനുഭവസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായുള്ള 13 ഏക്കറില്‍ 35,000 കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും അവയെ തീറ്റ കൊടുത്തു വളര്‍ത്തുകയും ചെയ്തു. എന്നാല്‍ ചിലര്‍ കാലാവധിയുടെ പേരു പറഞ്ഞു രണ്ടിഞ്ചു വലുപ്പമുള്ള കരിമീൻ കുഞ്ഞുങ്ങളെ മുഴുവൻ പിടിച്ചു കൊണ്ടു പോയി. ആ ഭൂമിയിപ്പോള്‍ ദുരന്ത ഭൂമിയാണെന്നും കൃഷി മന്ത്രി പി പ്രസാദിന്റെ സാന്നിധ്യത്തിൽ സലിംകുമാർ പറഞ്ഞു.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പ്രകാരം ‘2025’ എന്ന പേരിൽ കുഴുപ്പിള്ളിയിൽ സംഘടിപ്പിച്ച പൊക്കാളി ഏകദിന ശിൽപശാലയിൽ പങ്കെടുക്കാനെത്തിയതായിരുന്നു സലിംകുമാർ.

പൊക്കാളി പോലുള്ള പരമ്പരാഗത വിത്തിനങ്ങളുടെ ഗുണത്തിനും കരുത്തിനും പ്രാധാന്യം നൽകേണ്ടതുണ്ടെന്നും അതു മുൻനിർത്തിക്കൊണ്ടുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. ഇത്തരം വിത്തിനങ്ങളെ ഉപേക്ഷിച്ച് മറ്റു വിത്തുകളുടെ പിന്നാലെ പോകുന്ന പ്രവണത കർഷകർ അവസാനിപ്പിക്കണം. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കലക്ടർ എൻ.എസ്.കെ.ഉമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ ഷേർളി സഖറിയാസ്, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ, പി വി ലാജു തുടങ്ങിയവർ പ്രസംഗിച്ചു.