ആശ വര്‍ക്കര്‍മാരുടെ കലക്ടറേറ്റ് സമരം: ബദൽ മാർച്ചുമായി സിഐടിയു;

ആശ വര്‍ക്കര്‍മാരുടെ കലക്ടറേറ്റ് സമരം: ബദൽ മാർച്ചുമായി സിഐടിയു;

ആലപ്പുഴ: ആലപ്പുഴയില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ച് പൊളിക്കാന്‍ ബദല്‍ മാര്‍ച്ചുമായി സിഐടിയു ആശ യൂണിയന്‍. പാസ്‌പോര്‍ട്ട് ഓഫീസിലേക്കാണ് സിഐടിയു ആശ വര്‍ക്കേഴ്‌സ് യൂണിയന്റെ മാര്‍ച്ച്. ഒരേ സമയമാണ് ഇരു മാര്‍ച്ചുകളും. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ചുവപ്പ്, വെള്ള വസ്ത്രം അണിഞ്ഞെത്താന്‍ സിഐടിയു സംഘടന ആശ യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. പി പി ചിത്തരഞ്ജന്‍ എംഎല്‍എയാണ് സമരം ഉദ്ഘാടനം ചെയ്യുക.

ആലപ്പുഴയില്‍ ആശ വര്‍ക്കര്‍മാര്‍ നാളെ നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന് സിഐടിയു നേതാവ് ശബ്ദസന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. ആശ വര്‍ക്കര്‍മാരുടെ സിഐടിയു സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദ സന്ദേശമെത്തിയത്. സമരത്തില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ യൂണിയനില്‍ നിന്ന് രാജിവെച്ച് സമരത്തിന് പോകണം. എല്ലാം നേടിത്തന്നത് സിഐടിയു ആണെന്നും ജില്ലാ നേതാവിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നു.

ആരെങ്കിലും വിളിച്ചാല്‍ സ്ഥലത്തില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറണമെന്നും സിഐടിയു നേതാവ് നിര്‍ദേശിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ഇരിക്കുന്നത് മുഴുവന്‍ ആശമാരല്ല, തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ ഉണ്ടെന്ന് ശബ്ദ സന്ദേശത്തില്‍ അധിക്ഷേപിക്കുന്നുണ്ട്. ആലപ്പുഴയില്‍ നാളെ ആശ വര്‍ക്കര്‍മാരുടെ കലക്ടറേറ്റ് മാര്‍ച്ച് നടക്കാനിരിക്കെയാണ് സിഐടിയു നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നത്. പ്രതിപക്ഷം പിന്തുണയക്കുന്ന ആശ വര്‍ക്കര്‍മാരുടെ സമരം ഉദ്ഘാടനെ ചെയ്യുന്നത് മുന്‍ എംപി ഡോ. കെ എസ് മനോജാണ്. ആലപ്പുഴയ്ക്ക് പുറമെ, കൊല്ലം, മലപ്പുറം കലക്ടറേറ്റുകളിലേക്കും ആശ വര്‍ക്കര്‍മാര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

പ്രാഥമിക പരീക്ഷ ജൂണ്‍ 14ന്; കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് വിജ്ഞാപനം മാര്‍ച്ച് ഏഴിന്

പ്രാഥമിക പരീക്ഷ ജൂണ്‍ 14ന്; കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് വിജ്ഞാപനം മാര്‍ച്ച് ഏഴിന്

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് തെരഞ്ഞെടുപ്പിനായി മാര്‍ച്ച് ഏഴിന് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് പിഎസ് സി. പ്രാഥമിക പരീക്ഷയും അന്തിമപരീക്ഷയും അഭിമുഖവും പൂര്‍ത്തിയാക്കി 2026 ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

കെഎഎസ് തെരഞ്ഞെടുപ്പിന് ഒറ്റഘട്ടമായി നൂറ് മാര്‍ക്ക് വീതമുള്ള രണ്ടു പേപ്പര്‍ അടങ്ങിയ പ്രാഥമിക പരീക്ഷ ജൂണ്‍ 14ന് നടക്കും. 100 മാര്‍ക്ക് വീതമുള്ള 3 പേപ്പര്‍ അടങ്ങിയ അന്തിമ വിവരണാത്മക പരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളില്‍ നടത്തുമെന്നും പിഎസ് സി അറിയിച്ചു. 2026 ജനുവരിയില്‍ അഭിമുഖം പൂര്‍ത്തിയാക്കി ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പ്രാഥമിക പരീക്ഷയുടെയും അന്തിമ പരീക്ഷയുടെയും സിലബസ് വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കും. കഴിഞ്ഞ തവണത്തെ കെഎഎസ് തെരഞ്ഞെടുപ്പിന്റെ സിലബസാണ് പ്രാഥമിക, അന്തിമ പരീക്ഷകള്‍ക്ക് തീരുമാനിച്ചിട്ടുള്ളത്.

പ്രാഥമിക പരീക്ഷയിലും അന്തി മ പരീക്ഷയിലും ഇംഗ്ലീഷ് ചോദ്യത്തോടൊപ്പം മലയാള പരിഭാഷയും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് തമിഴ്, കന്നട പരിഭാഷയും ലഭ്യമാക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇംഗ്ലീഷിലോ, മലയാളത്തിലോ, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഇംഗ്ലീഷിലോ, തമിഴിലോ, കന്നടയിലോ ഉത്തരം എഴുതുവാനും അവസരം നല്‍കുമെന്നും പിഎസ് സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ആശ വര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും പരിഹസിച്ച് എളമരം കരീം

ആശ വര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും പരിഹസിച്ച് എളമരം കരീം

കൊച്ചി: ആശ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ സിപിഎം നേതാവ് എളമരം കരീം വീണ്ടും. സമരം നടത്തുന്നത് ഏതോ ഈര്‍ക്കില്‍ സംഘടനയാണ്. അവരുടെ സംഘടനാശക്തി കൊണ്ടൊന്നുമല്ല ഇത് സംഭവിക്കുന്നത്. അവര്‍ക്ക് പിന്നില്‍ ആരോ ഉണ്ടാകാം. മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടിയതോടെ അവര്‍ക്ക് ഒരു ഹരമായി. മഹിളാ കോണ്‍ഗ്രസ് മന്ത്രിയുടെ വീട്ടിലേക്ക് തള്ളിക്കയറുന്നു. എല്ലാ ദിവസവും വാര്‍ത്ത വരുന്നു. അങ്ങനെ ശ്രദ്ധ പിടിച്ചുപറ്റിയതിന്റെ ആവേശത്തിലാണ് സമരം തുടരുന്നത്. അതല്ലാതെ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കല്‍ ഈ വിധത്തിലല്ല എന്നും എളമരം കരീം പറഞ്ഞു.

ആരോഗ്യമേഖലയെ പൂര്‍ണമായി സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തെ അനുകൂലിക്കാനാകില്ല. മുമ്പ് സിഐടിയു നിരവധി സമരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കും പാര്‍ലമെന്റിനും മുന്നില്‍ നടത്തി. കേന്ദ്ര തൊഴില്‍ വകുപ്പുമായും ആരോഗ്യവകുപ്പുമായും ചര്‍ച്ച നടത്തിയപ്പോഴും ഇവര്‍ തൊഴിലാളികളല്ല, വൊളണ്ടിയേഴ്‌സ് ആണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. അതിനാല്‍ ഇന്‍സെന്റീവ് മാത്രമേ നല്‍കാനാകൂ എന്നാണ് പറഞ്ഞത്.

ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാരിന് കഴിയാവുന്നത് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ആശ വര്‍ക്കര്‍മാര്‍ക്ക് 7000 രൂപ വരെ ഓണറേറിയം നല്‍കുന്നത് കേരള സര്‍ക്കാര്‍ കൂടി ചേര്‍ന്നിട്ടാണ്. കൂടാതെ, അവര്‍ ചെയ്യുന്ന ഓരോ ജോലിക്കും പ്രത്യേക ഇന്‍സെന്റീവുകളുണ്ട്. ആശ വര്‍ക്കര്‍മാരുടെ ജോലിഭാരം കുറയ്ക്കണമെന്ന ആവശ്യത്തില്‍, എന്‍എച്ച്എം ഡയറക്ടര്‍ ഇടപെട്ട് കുറയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

ദേശീയ തലത്തില്‍ എന്‍എച്ച്എം എംപ്ലോയീസ് ഫെഡറേഷന്‍, അങ്കണവാടി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍, ആശ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എന്നിവരെല്ലാം ചേര്‍ന്ന് ഡല്‍ഹിയില്‍ ശക്തമായ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യാരാജ്യത്ത് കേരളത്തില്‍ പരിഗണിക്കുന്നതുപോലെ ഒരു സ്ഥലത്തും ഈ വിഭാഗത്തെ പരിഗണിക്കുന്നില്ല എന്നതാണ് സത്യമെന്ന് എളമരം കരീം പറഞ്ഞു.

എന്‍എച്ച്എമ്മിന് കീഴില്‍ ജോലി ചെയ്യുന്നവര്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ആരോഗ്യമേഖലയില്‍ വളരെ കരുതലോടെയാണ് സിഐടിയു സമരം ചെയ്യുന്നത്. ആരോഗ്യമേഖലയെ സ്തംഭിപ്പിക്കുന്ന സമരത്തിലേക്ക് ഒരിക്കലും ട്രേഡ് യൂണിയനുകള്‍ പോകാറില്ല. എന്നാല്‍ ഈ സമരം ചെയ്യുന്നവര്‍ക്ക് അതൊന്നും അറിയില്ല. അവര്‍ എന്തോ ചെയ്യുന്നുവെന്ന് എളമരം കരീം പറഞ്ഞു. ആരോഗ്യമേഖലയിലെ സര്‍വേകള്‍, കണക്കെടുപ്പുകള്‍ തുടങ്ങിയവ നടത്തുന്നുണ്ട്. കുഷ്ടരോഗികളുടെ സര്‍വേ, ജീവിതശൈലീ രോഗങ്ങളുടെ സര്‍വേ തുടങ്ങിയവ കേരളത്തില്‍ നടക്കുന്നുണ്ട്. ഇതെല്ലാം കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളാണ്. കൃത്യമായ സമയത്ത് സര്‍വേ റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ രോഗനിര്‍മ്മാര്‍ജ്ജനത്തിനുള്ള ഫണ്ട് സംസ്ഥാനത്തിന് നഷ്ടമാകുമെന്ന് എളമരം കരീം പറഞ്ഞു.

കൂട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം; ചുരുളഴിക്കാന്‍ പൊലീസ്

കൂട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം; ചുരുളഴിക്കാന്‍ പൊലീസ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ പൊലീസ്. കൂട്ടക്കൊലപാതകത്തിന് സാമ്പത്തിക ബാധ്യതയാണോ കാരണം, അതോ മറ്റു കാരണങ്ങള്‍ വല്ലതുമുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രതി അഫാനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഉത്തരം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ഇന്നു കൂടി ആശുപത്രിയില്‍ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതക കാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നത്. കൂട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓരോരുത്തരേയും ആക്രമിക്കാനുള്ള സമയം അഫാന്‍ തീരുമാനിച്ചിരുന്നുവെന്നും പൊലീസ് കരുതുന്നു. വൈകീട്ട് സഹോദരനെ കുഴിമന്തി വാങ്ങാന്‍ വിട്ടത് കാമുകിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണെന്നുമാണ് പൊലീസ് നിഗമനം.

കൂട്ട ആത്മഹത്യയെ കുറിച്ച് മുന്‍പ് ആലോചിച്ചിരുന്നുവെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഫാന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാനും അന്വേഷണം സംഘം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സൈബര്‍ പൊലീസിന് കത്ത് നല്‍കി. കൂട്ട ആത്മഹത്യയ്ക്കുള്ള മാര്‍ഗങ്ങള്‍ ഗൂഗിളില്‍ തെരഞ്ഞിരുന്നുവെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അഫാന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാന്‍ തീരുമാനിച്ചത്. ഇതിന് പുറമേ അഫാന്റെയും ഉമ്മ ഷെമിയുടെയും ഫോണുകളും പരിശോധിക്കും. ഇതിനായി ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്്ക്ക് കൈമാറി.

സാമ്പത്തിക പ്രതിസന്ധിയിലും അഫാന്‍ നയിച്ചത് ആഡംബരജീവിതം

സാമ്പത്തിക പ്രതിസന്ധിയിലും അഫാന്‍ നയിച്ചത് ആഡംബരജീവിതം

തിരുവനന്തപുരം: അധികം സംസാരിക്കാത്ത, അയല്‍ക്കാരുമായുള്ള ബന്ധം ഒരു കൈവീശലില്‍ മാത്രം ഒതുക്കുന്ന അഫാനില്‍ നിന്ന് ഉണ്ടായ ക്രൂരകൃത്യം ഉള്‍ക്കൊള്ളാന്‍ കഴിയാതെ നാട്ടുകാര്‍. നിശ്ശബ്ദനെന്നു കരുതിയിരുന്ന യുവാവ് അത്യന്തം വിചിത്ര സ്വഭാവമുള്ളയാളായിരുന്നുവെന്നു നാട്ടുകാര്‍ തിരിച്ചറിയുന്നത് ഇപ്പോള്‍ മാത്രമാണ്.

പാണാവൂരിലെ കോളജില്‍ ബികോം പാതിവഴിയില്‍ നിര്‍ത്തിയ അഫാനു സുഹൃത്തുക്കള്‍ വിരളമാണ്. മാതാവ് ഷെമിയുടെ നാടാണു പേരുമല. അവിടെ സ്ഥലം വാങ്ങി 10 വര്‍ഷം മുന്‍പാണു കുടുംബം വീട് വച്ചത്. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിലും ബൈക്കില്‍ കറങ്ങി നടക്കുന്നതിലുമായിരുന്നു അഫാനു താല്‍പര്യമെന്നും നാട്ടുകാര്‍ പറയുന്നു.

ഏഴുവര്‍ഷമായി നാട്ടില്‍ വരാന്‍ പോലും കഴിയാത്ത സാമ്പത്തിക ബാധ്യത പിതാവ് അബ്ദുല്‍ റഹീമിനുണ്ടായിരുന്നെങ്കിലും ആഡംബരജീവിതത്തില്‍ അഫാന്‍ ഒരു കുറവും വരുത്തിയില്ല. ഒടുവില്‍ ഉപയോഗിച്ചിരുന്ന ബൈക്ക് വാങ്ങിയത് ആറുമാസം മുന്‍പാണ്. രാത്രിയിലായിരുന്നു അധികവും ബൈക്ക് യാത്രകള്‍.

പഠനം നിര്‍ത്തിയപ്പോള്‍ പിതാവിനെ ഗള്‍ഫിലെ ബിസിനസില്‍ സഹായിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ബിസിനസ് തകര്‍ന്നതോടെ ആ വഴിയുമടഞ്ഞു. സ്വന്തമായി വരുമാനമാര്‍ഗമില്ലാത്തതിന്റെ നിരാശ അഫാനുണ്ടായിരുന്നു. കൂട്ടക്കൊലയ്ക്കുശേഷം എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച അഫാന്‍ ആദ്യമായി ഈ ശ്രമം നടത്തുന്നത് എട്ടു വര്‍ഷം മുന്‍പാണ്. ആവശ്യപ്പെട്ട മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതോടെയായിരുന്നു ഇതെന്ന് പൊലീസ് പറയുന്നു.

ചുരുളഴിക്കാന്‍ പൊലീസ്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ പൊലീസ്. സാമ്പത്തിക ബാധ്യതയാണോ കാരണം, അതോ മറ്റു കാരണങ്ങള്‍ വല്ലതുമുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രതി അഫാനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഉത്തരം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ഇന്നു കൂടി ആശുപത്രിയില്‍ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതക കാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നത്. കൂട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓരോരുത്തരേയും ആക്രമിക്കാനുള്ള സമയം അഫാന്‍ തീരുമാനിച്ചിരുന്നുവെന്നും പൊലീസ് കരുതുന്നു. വൈകീട്ട് സഹോദരനെ കുഴിമന്തി വാങ്ങാന്‍ വിട്ടത് കാമുകിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണെന്നുമാണ് പൊലീസ് നിഗമനം.

കൂട്ട ആത്മഹത്യയെ കുറിച്ച് മുന്‍പ് ആലോചിച്ചിരുന്നുവെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഫാന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാനും അന്വേഷണം സംഘം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സൈബര്‍ പൊലീസിന് കത്ത് നല്‍കി. കൂട്ട ആത്മഹത്യയ്ക്കുള്ള മാര്‍ഗങ്ങള്‍ ഗൂഗിളില്‍ തെരഞ്ഞിരുന്നുവെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അഫാന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാന്‍ തീരുമാനിച്ചത്. ഇതിന് പുറമേ അഫാന്റെയും ഉമ്മ ഷെമിയുടെയും ഫോണുകളും പരിശോധിക്കും. ഇതിനായി ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്്ക്ക് കൈമാറി.

ഇന്ന് മഹാശിവരാത്രി, ആലുവ മണപ്പുറം ഒരുങ്ങി; ഗതാഗത നിയന്ത്രണം ഇന്ന് വൈകീട്ട് മുതല്‍, അറിയേണ്ടതെല്ലാം

ഇന്ന് മഹാശിവരാത്രി, ആലുവ മണപ്പുറം ഒരുങ്ങി; ഗതാഗത നിയന്ത്രണം ഇന്ന് വൈകീട്ട് മുതല്‍, അറിയേണ്ടതെല്ലാം

കൊച്ചി: വിശ്വാസികള്‍ ഇന്ന് ശിവരാത്രി ആഘോഷിക്കുകയാണ്. കുംഭമാസത്തിലെ ചതുര്‍ദ്ദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. വ്രതമനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തില്‍ ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് ശിവരാത്രി അനുഷഠിക്കുന്നതിലൂടെയുള്ള വിശ്വാസം. സംസ്ഥാനത്തെ ശിവക്ഷേത്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

പിതൃകര്‍മങ്ങള്‍ക്കായി ജനലക്ഷങ്ങള്‍ എത്തുന്ന ആലുവ മണപ്പുറത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് വൈകീട്ട് ആരംഭിക്കുന്ന ഭക്തജന പ്രവാഹം കുംഭത്തിലെ അമാവാസിയായ വ്യാഴാഴ്ചയും തുടരും. ഇന്ന് രാത്രി നടക്കുന്നതു ശിവരാത്രി ബലിയും വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ നടക്കുന്നതു കുംഭത്തിലെ വാവുബലിയുമാണ്. മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 6നു ലക്ഷാര്‍ച്ചന, പിതൃപൂജ, പശുദാനം, കൂട്ടനമസ്‌കാരം, സായൂജ്യ പൂജ, തിലഹവനം, രാത്രി 12നു ശിവരാത്രി വിളക്ക്, എഴുന്നള്ളിപ്പ്. തുടര്‍ന്നാണ് ബലിതര്‍പ്പണം.

ക്ഷേത്രകര്‍മങ്ങള്‍ക്കു മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 116 ബലിത്തറകള്‍ക്കു സ്ഥലം നീക്കിവച്ചിട്ടുണ്ട്. ബലിതര്‍പ്പണത്തിനു ദേവസ്വം ബോര്‍ഡ് നിരക്ക് 75 രൂപയാണ്. അപ്പവും അരവണയും വഴിപാടു കൗണ്ടറുകളില്‍ നിന്ന് 50 രൂപ നിരക്കില്‍ ലഭിക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് ആഘോഷം. ഭക്തജനങ്ങള്‍ക്കു 2 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. രാത്രി ഉറക്കമൊഴിയുന്നവര്‍ക്കു ദേവസ്വം ബോര്‍ഡ് ലഘുഭക്ഷണം നല്‍കും. കൊച്ചി മെട്രോയും ദക്ഷിണ റെയില്‍വേയും കെഎസ്ആര്‍ടിസിയും രാത്രി സ്‌പെഷല്‍ സര്‍വീസ് നടത്തും.

ഗതാഗത നിയന്ത്രണം ഇന്ന് വൈകീട്ട് മുതല്‍

ശിവരാത്രിയോട് അനുബന്ധിച്ച് 26നു വൈകീട്ട് 4 മുതല്‍ 27നു ഉച്ചയ്ക്ക് 2 വരെ ആലുവയില്‍ ദേശീയപാതയിലടക്കം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. റൂറല്‍ എസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ 12 ഡിവൈഎസ്പിമാരും 30 ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെ 1500 പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഉണ്ടാകും. നിരത്തുകളിലും പ്രധാന കേന്ദ്രങ്ങളിലും മഫ്തി പൊലീസിനെ നിയോഗിക്കും.

മണപ്പുറത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും പാര്‍ക്കിങ് ഗ്രൗണ്ട് ഒരുക്കിയിട്ടുണ്ട്. മഹാത്മാഗാന്ധി ടൗണ്‍ ഹാളിനു സമീപവും താല്‍ക്കാലിക ബസ് സ്റ്റാന്‍ഡ് ഉണ്ടാകും. 26നു രാത്രി 8 മുതല്‍ പാലസ് റോഡില്‍ ബാങ്ക് കവല മുതല്‍ മഹാത്മാഗാന്ധി ടൗണ്‍ ഹാള്‍ വരെ വാഹന ഗതാഗതം നിരോധിച്ചു.

തോട്ടയ്ക്കാട്ടുകര ജംഗ്ഷനില്‍ നിന്നു മണപ്പുറത്തേക്കും വാഹന ഗതാഗതം അനുവദിക്കില്ല. ഹൈവേകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ റോഡ് സൈഡില്‍ വാഹന പാര്‍ക്കിങ് നിരോധിച്ചു. ആലുവ പാലസിനു സമീപം കൊട്ടാരക്കടവില്‍ നിന്നു മണപ്പുറത്തേക്കു കടത്തുവഞ്ചി സര്‍വീസ് പാടില്ല. 26നു രാത്രി 10 മുതല്‍ പിറ്റേന്നു രാവിലെ 10 വരെ തൃശൂര്‍ ഭാഗത്തു നിന്നുള്ള ഹെവി വാഹനങ്ങള്‍ അങ്കമാലിയില്‍ നിന്നു തിരിഞ്ഞ് എംസി റോഡിലൂടെ പോകണം. എറണാകുളത്തു നിന്നു തൃശൂരിലേക്കുള്ള ഹെവി വാഹനങ്ങള്‍ കളമശേരിയില്‍ തിരിഞ്ഞു കണ്ടെയ്‌നര്‍ റോഡ് വഴി അത്താണി ജംഗ്ഷനിലൂടെ പോകണം.

ശിവരാത്രിയുടെ ഐതീഹ്യം

പാലാഴി മഥന സമയത്ത് ഉയര്‍ന്നു വന്ന കാളകൂട വിഷം കഴിച്ച മഹാദേവന് ആപത്തു വരാതിരിക്കാനായി പാര്‍വ്വതി ദേവി ഉറക്കമൊഴിഞ്ഞു പ്രാര്‍ത്ഥിച്ച പുണ്യ ദിനമാണ് ശിവരാത്രി എന്നാണ് വിശ്വാസികള്‍ കരുതി പോരുന്നത്. ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രി എന്നാണ് വിശ്വാസം.

അമൃത് തിരഞ്ഞുള്ള പാലാഴി മഥനത്തില്‍ ആദ്യം ഉയര്‍ന്നു വന്ന കാളകൂട വിഷം ലോകത്തെ രക്ഷിക്കുവാനായി മഹാദേവന്‍ പാനം ചെയ്തു. കാളകൂടം വിഷം ഉള്ളില്‍ ചെന്നാല്‍ ഭഗവാനും പുറത്തു ചെന്നാല്‍ ലോകത്തിനും ദോഷം ചെയ്യുമെന്നതിനാല്‍ പാര്‍വ്വതി ദേവി മഹാദേവന്റെ കണ്ഠത്തിലും വായവഴി പുറത്തുപോകാതിരിക്കുവാന്‍ വിഷ്ണു അദ്ദേഹത്തിന്റെ വായിലും പിടിച്ചു. ഇതുവഴി കാളകൂടവിഷം അദ്ദേഹത്തിന്റെ കണ്ഠത്തില്‍ ഇരിക്കുകയും അങ്ങനെ ലോകം രക്ഷപ്പെടുകയും ചെയ്തുവെന്നാണ് വിശ്വാസം. അന്നേ ദിവസം ഭഗവാനായി പാര്‍വ്വതി ദേവിയും മറ്റു ദേവഗണങ്ങളും ഉറങ്ങാതെ പ്രാര്‍ത്ഥിച്ചതിന്റെ ഓര്‍മ്മയാണ് ശിവരാത്രി എന്നാണ് വിശ്വസിക്കപ്പെടുന്നത്.