by Midhun HP News | Feb 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളേജില്‍ റാഗിങ്ങിന് ഇരയായി എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഏഴു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥിയെ പിടിച്ചുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റാഗിങ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളെ അന്വേഷണ വിധേയയമായി സസ്‌പെന്‍ഡ് ചെയ്തത്. ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസിന്റെ പരാതിയില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കോളജിന്റെ നടപടി. വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍.
വിദ്യാര്‍ഥിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ കോളജിലെ ആന്റി -റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴുപേര്‍ക്കെതിരെയാണ് വിദ്യാര്‍ഥി പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് സമിതി റാഗിങ് നടന്നതായി കണ്ടെത്തിയത്. കഴിഞ്ഞ 11-ാം തീയതി സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. ബിന്‍സ് ജോസിന്റെ സുഹൃത്തായ അഭിഷേകിന് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ഇരുകൂട്ടരുടെയും പരാതിയില്‍ അന്ന് കഴക്കൂട്ടം പൊലീസ് കേസെടുക്കുകയും ചെയ്തു.
അഭിഷേകിനെ അന്വേഷിച്ചെത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍ ബിന്‍സിനെ പിടിച്ചു കൊണ്ടു യൂണിറ്റ് റൂമില്‍ കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തി മുതുകിലും ചെകിടത്തും അടിച്ചു. തറയില്‍ വീണ ബിന്‍സിനെ വീണ്ടും മര്‍ദ്ദിച്ചു. വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ ശേഷം കുപ്പിവെള്ളം നല്‍കിയതായും ബിന്‍സ് പറയുന്നു. പിന്നാലെയാണ് ബിന്‍സ് കഴക്കൂട്ടം പൊലീസിലും പ്രിന്‍സിപ്പലിനും പരാതി നല്‍കിയത്.
by Midhun HP News | Feb 18, 2025 | Latest News, കേരളം
കൊല്ലം ചടയമംഗലത്ത് കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന 43 കാരന്റെ മൂക്കിന്റെ പാലം ഇടിവള കൊണ്ട് ഇടിച്ചു പൊട്ടിച്ച കേസിൽ കൊലക്കേസിൽ പ്രതിയായിട്ടുള്ളയാൾ വീണ്ടും ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിൽ.
പോരേടം കിണറ്റുംമുക്ക് ചരുവിള പുത്തൻ വീട്ടിൽ 48 വയസ്സുള്ള നവാസ് ആണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ 2024 ഡിസംബർ മാസം ഇരുപത്തിനാലാം തീയതി പകൽ 11മണിയോടെ പോരേടം കിണറ്റുമുക്കിലുള്ള കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന ദീപുവിനെ ഓട്ടോയിൽ എത്തിയ നവാസ് അസഭ്യം വിളിക്കുകയും ഇരുവരും തമ്മിൽ വാക്കറ്റം ഉണ്ടാവുകയും ചെയ്തതിനുശേഷം പോയ നവാസ് കയ്യിൽ ഇടിവളയുമായി എത്തുകയും കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കുകയായിരുന്നു ദീപുവിന്റെ മൂക്കിന് ഇടിവള കൊണ്ട് ഇടിച്ചുമുറിവേൽപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ ദീപുവിന്റെ മൂക്കിന്റെ പാലത്തിനു പൊട്ടലേറ്റു.
ദീപുവിന്റെ മൊഴി രേഖപെടുത്തിയ ചടയമംഗലം പോലീസ് നവാസിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ഒളിവിൽ കഴിഞ്ഞു വന്ന നവാസിനെ ചടയമംഗലം പോലീസ് ഇന്നലെ രാത്രി പോരേടത്തു നിന്നും പിടികൂടി. 2019ൽ കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഭർത്താവ് ഭാര്യയെ കൊലപെടുത്താൻ ഉപയോഗിച്ച കൊട്ടേഷൻ സംഘത്തിലെ പ്രതിയാണ് പിടിയിലായ നവാസ്. അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
by Midhun HP News | Feb 18, 2025 | Latest News, കേരളം
കണ്ണൂര്‍: കെ കെ ശൈലജയ്‌ക്കെതിരായ വ്യാജ വിഡിയോ കേസില്‍ മുസ്ലീം ലീഗ് നേതാവിന് 15,000 രൂപ പിഴ. ന്യൂ മാഹി കമ്മിറ്റി ചെയര്‍മാന്‍ ടി എച്ച് അസ്ലമിനാണ് പിഴ ശിക്ഷ. തലശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പിഴ വിധിച്ചത്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് വടകരയില്‍ എല്‍ഡിഎഫ് സഥാനാര്‍ഥിയായിരുന്ന കെ കെ ശൈലജയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.മുസ്ലീങ്ങള്‍ വര്‍ഗീയവാദികളാണെന്ന തരത്തില്‍ കെകെ ശൈലജ പറഞ്ഞുവെന്ന തരത്തിലാണ് വിഡിയോ പ്രചരിച്ചത്. ഈ വിഡിയോ പ്രചരിപ്പിച്ചു എന്ന കുറ്റത്തിനാണ് മുസ്ലീം ലീഗ് നേതാവിനെതിരെ കേസെടുത്തത്. 2024 ഏപ്രില്‍ 8 നാണ് ഈ വിഡിയോ പ്രചരിച്ചത്. സംഭവത്തില്‍ എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു. ചാനല്‍ അഭിമുഖം എഡിറ്റ് ചെയ്തത് യുഡിഎഫ് ആണെന്നും എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു.
by Midhun HP News | Feb 18, 2025 | Latest News, കേരളം, ദേശീയ വാർത്ത
വയനാട്: ക്രൂരമായ റാഗിങിനിരയായ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്‍ മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം. എസ്എഫ്‌ഐ പ്രവര്‍ത്തകരടക്കം 18 പേര്‍ പ്രതികളായ കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ പലതവണയും ശ്രമം നടന്നിരുന്നു. പ്രതികള്‍ക്ക് പഠനം തുടരാനുള്ള ഇടപെടല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞതാണ് കേസില്‍ ഒടുവില്‍ നടന്നത്.
2024 ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ത്ഥനെ പൂക്കോട് വെറ്റിനറി കോളജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആദ്യം മുതല്‍ തന്നെ ദുരൂഹതയായിരുന്നു. മരിച്ച സിദ്ധാര്‍ത്ഥന്റെ ദേഹത്ത് കണ്ട മുറിവുകളും കോളജ് അധികൃതരുടെ അസ്വാഭാവികമായ പെരുമാറ്റവും മരണത്തില്‍ അന്വേഷണം വേണമെന്ന് വീട്ടുകാരെ പരാതി നല്‍കുന്നതില്‍ എത്തിച്ചു. കോളജില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം വീട്ടിലേക്ക് കൊണ്ട് വരുമ്പോള്‍ കോളജില്‍ വച്ച് ആംബുലന്‍സിലേക്ക് ഒരാള്‍ എറിഞ്ഞ കടലാസും അതിലൂടെ പുറത്തുവന്ന വിവരങ്ങളുമാണ് അതിക്രൂരമായ റാഗിങിന് സിദ്ധാര്‍ത്ഥന്‍ ഇരയായെന്ന വിവരം വീട്ടുകാര്‍ അറിയാന്‍ ഇടയാക്കിയത്.
പതിനാറാം തീയ്യതി മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരടക്കമുള്ളവരില്‍ നിന്ന് പാറപ്പുറത്തും മുറിയിലും വച്ച് സിദ്ധാര്‍ത്ഥന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. അടിവസ്ത്രം മാത്രം ധരിക്കാന്‍ അനുവദിച്ച് പരസ്യവിചാരണ ചെയ്തു. ബെല്‍റ്റും മൊബൈല്‍ഫോണ്‍ ചാര്‍ജറുകളും വച്ച് അടിക്കുകയും ശരീരത്തില്‍ പലതവണ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നാലെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമ്മര്‍ദ്ദം ശക്തമായതോടെയാണ് കേസില്‍ നടപടികള്‍ ഉണ്ടായത്.
തുടര്‍ന്ന് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെ മരണത്തിന് ഉത്തരവാദികളായ 19 വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. കേസിലെ പ്രതികള്‍ക്ക് മണ്ണുത്തി ക്യാമ്പസില്‍ തുടര്‍ പഠനം നടത്താന്‍ അടുത്തിടെ ഹൈക്കോടതി അനുമതി നല്‍കി. എന്നാല്‍ ഇത് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് സ്‌റ്റേ വാങ്ങിയിരിക്കുകയാണ് കുടുംബം.
by Midhun HP News | Feb 18, 2025 | Latest News, കേരളം
തിരുവനന്തപുരം: വയനാട് പുനരധിവാസത്തോടനുബന്ധിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിക്ക് കൈമാറി സര്‍ക്കാര്‍. ഇതിനായി 16 അംഗ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. ടൗണ്‍ഷിപ്പ് നിര്‍മാണത്തിനുള്ള സ്‌പോണ്‍സര്‍ഷിപ്പും ചെലവും കമ്മിറ്റി പുനഃപരിശോധിക്കും.
സഹായവാഗ്ദാനം നല്‍കിയവര്‍, നിര്‍മാണ കമ്പനി, ഗുണഭോക്താക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്താനും കോഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടൗണ്‍ഷിപ്പിനുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ തന്നെ നിര്‍മാണം തുടങ്ങാനാണ് ധാരണ. കേന്ദ്ര വായ്പ വിനിയോഗിക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് മുന്‍ഗണനാ ക്രമവും നിശ്ചയിക്കും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ശേഷം വായ്പാ തുക ചെലവഴിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് സാവകാശം തേടാനും തീരുമാനിച്ചിട്ടുണ്ട്.
by Midhun HP News | Feb 18, 2025 | Latest News, ജില്ലാ വാർത്ത
ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ തോന്നയ്ക്കലിലെ ഈ വർഷത്തെ മികവുകളുടെ പ്രദർശനത്തിൻ്റെ ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ജെസ്സി ജലാൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി റ്റി എ പ്രസിഡൻറ് ഇ. നസീർ അധ്യക്ഷനായി. പി. ടി. എ വൈസ് പ്രസിഡന്റ് തോന്നയ്ക്കൽ രാജേന്ദ്രൻ, സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത്. എസ്, പി. ടി. എ അംഗങ്ങളായ വി. മധുസൂദനൻ നായർ, എസ്. എം. സി അംഗങ്ങളായ സുജി. എസ്. കെ, സാഗർ ഖാൻ. എ. എസ്, വിനയ്. എം. എസ്, സ്റ്റാഫ് സെക്രട്ടറിമാരായ റഹീം. കെ, ബീന. എസ്, സരിത. എസ്, എസ്.സീനിയർ അസിസ്റ്റന്റ്മാരായ ബിന്ദു. എൽ. എസ്, കല കരുണാകരൻ, എസ് ആർ. ജി കൺവീനർമാരായ ഡോ. ദിവ്യ. എൽ, അശ്വതി. എസ്. ആർ എന്നിവർ ആശംസകൾ നേർന്നു. ‘മാറ്റൊലി’25” കൺവീനർ സന്ധ്യ. ജെ നന്ദി അറിയിച്ചു. കടുവാച്ചിറ സ്കോളർഷിപ്പ്, വേലായുധൻ നായർ മെമ്മോറിയൽ എൻഡോവ്മെന്റ് എന്നിവ ചടങ്ങിൽ കുട്ടികൾക്ക് വിതരണം ചെയ്തു. ഉദ്ഘാടന ചടങ്ങിനു ശേഷം കുട്ടികളുടെ പഠന മികവുകൾ അരങ്ങേറി.
Recent Comments