ഫ്രാന്‍സിന് നന്ദി, ‘സവര്‍ക്കറെ ബ്രിട്ടീഷുകാര്‍ക്ക് കൈമാറാതിരുന്നതിന്’; മാര്‍സേയില്‍ ആദരാഞ്ജലി അര്‍പ്പിച്ച് മോദി

ഫ്രാന്‍സിന് നന്ദി, ‘സവര്‍ക്കറെ ബ്രിട്ടീഷുകാര്‍ക്ക് കൈമാറാതിരുന്നതിന്’; മാര്‍സേയില്‍ ആദരാഞ്ജലി അര്‍പ്പിച്ച് മോദി

പാരീസ്: വിഡി സവര്‍ക്കറുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന ഫ്രാന്‍സിലെ മാര്‍സേയില്‍ സ്വാതന്ത്ര്യസമര സേനാനിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രഞ്ച് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ദക്ഷിണ ഫ്രാന്‍സിലെ മാര്‍സേയില്‍ മോദി എത്തിയത്.

മാര്‍സേയിലില്‍ എത്തിയതിന് ശേഷം വിഡി സവര്‍ക്കറിനെയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായുള്ള ഈ നഗരത്തിന്റെ ബന്ധത്തെയും അനുസ്മരിച്ച നരേന്ദ്ര മോദി, സവര്‍ക്കറുടെ ധൈര്യം തലമുറകളെ പ്രചോദിപ്പിക്കുമെന്ന് എക്‌സില്‍ കുറിച്ചു. ‘ഞാന്‍ മാര്‍സേയില്‍ എത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍, ഈ നഗരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മഹാനായ വീര്‍ സവര്‍ക്കര്‍ ധീരമായി രക്ഷപ്പെടാന്‍ ശ്രമിച്ചത് ഇവിടെയാണ്. മാര്‍സേയിലെ ജനങ്ങള്‍ക്കും അദ്ദേഹത്തെ ബ്രിട്ടീഷ് കസ്റ്റഡിയിലേക്ക് അയയ്ക്കരുതെന്ന് ആവശ്യപ്പെട്ട അക്കാലത്തെ ഫ്രഞ്ച് പ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി പറയുന്നു. വീര്‍ സവര്‍ക്കറുടെ ധൈര്യം തലമുറകളെ പ്രചോദിപ്പിക്കും’- മോദിയുടെ വാക്കുകള്‍.

മാര്‍സേയില്‍ എത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ പ്രവാസികളില്‍ നിന്ന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. മാര്‍സേയില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാകുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഒന്നാമത്തെയും രണ്ടാമത്തെയും ലോകമഹായുദ്ധങ്ങളില്‍ രക്തസാക്ഷിത്വം വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് മോദി ആദരാഞ്ജലിയും അര്‍പ്പിക്കും.

ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത്, 1910 ജൂലൈ 8നാണ് സവര്‍ക്കര്‍ തടവില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്. വിചാരണയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനിടെ, ബ്രിട്ടീഷ് കപ്പലായ മൊറിയയില്‍ നിന്ന് രക്ഷപ്പെട്ട് കരയിലേക്ക് നീന്തി കയറിയെങ്കിലും ഫ്രഞ്ച് അധികൃതര്‍ പിടികൂടി സവര്‍ക്കറെ ബ്രിട്ടീഷുകാര്‍ക്ക് കൈമാറുകയായിരുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ സെല്ലുലാര്‍ ജയിലില്‍ ജീവപര്യന്തം തടവിന് സവര്‍ക്കറെ ശിക്ഷിച്ചതോടെ ഇത് വലിയ നയതന്ത്ര വിവാദത്തിനും കാരണമായി. മോദിയുടെ ആറാമത്തെ ഫ്രഞ്ച് സന്ദര്‍ശനമാണിത്. ഫ്രാന്‍സില്‍ നിന്ന് മോദി യുഎസിലേക്ക് പോകും.

17 ‘മിടുമിടുക്കികള്‍’; ഇന്ത്യയിലെ ആദ്യ വനിതാ സ്‌കൂബാ ടീം ഇനി അഗ്നിരക്ഷാ സേനയുടെ ഭാഗം

17 ‘മിടുമിടുക്കികള്‍’; ഇന്ത്യയിലെ ആദ്യ വനിതാ സ്‌കൂബാ ടീം ഇനി അഗ്നിരക്ഷാ സേനയുടെ ഭാഗം

തൃശൂര്‍: വെള്ളത്തിനടിയില്‍ 30 മീറ്റര്‍ വരെ ആഴത്തില്‍ ഡൈവ് ചെയ്യാനും വിവിധതരം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള പരിശീലനം നേടിയ പതിനേഴു മിടുമിടുക്കിമാര്‍ ഇനി അഗ്‌നിരക്ഷാ സേനയുടെ ഭാഗം. ഇന്ത്യയിലെ ആദ്യ വനിതാ സ്‌കൂബാ ടീമാണ് പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്.

ഗാനെറ്റ്സ് എന്ന പേരുള്ള സ്‌കൂബാടീം തൃശൂര്‍ രാമവര്‍മപുരത്തെ ഫയര്‍ അക്കാദമിയിലെ നീന്തല്‍ക്കുളത്തില്‍ നടത്തിയ പ്രകടനത്തിന് സാക്ഷ്യം വഹിച്ചത് മുഖ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമാണ്. വെള്ളത്തിനടിയിലുള്ള വിവിധ ഡൈവിങ് സ്‌കില്ലുകള്‍, രക്ഷാപ്രവര്‍ത്തന രീതികള്‍ എന്നിവയില്‍ ഇവര്‍ വിദഗ്ധര്‍. അഗ്നി രക്ഷാസേനയുടെ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞവര്‍ഷം നിയമിതരായ 100 ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വനിതാ ഓഫീസര്‍മാരിലെ സാഹസികത ഇഷ്ടപ്പെടുന്ന ഓഫീസര്‍മാര്‍ക്കാണ് സ്‌കൂബ ഡൈവിങ്ങില്‍ പരിശീലനം നല്‍കിയത്.

ഫോര്‍ട്ടുകൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജലസുരക്ഷ വിദഗ്ധ പരിശീലനകേന്ദ്രത്തിലായിരുന്നു പരിശീലനം. അഗ്നി രക്ഷാ സേനയുടെ പുരുഷ സ്‌കൂബാ ഡൈവര്‍മാര്‍ക്കൊപ്പം എല്ലാ ജില്ലകളിലും ഇനി ഇവരുടെ സേവനവും ലഭിക്കും. മുഖ്യമന്ത്രി അംഗങ്ങള്‍ക്ക് ബാഡ്ജും വിതരണം ചെയ്തു.

ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം കേരളത്തില്‍ പ്രതിവര്‍ഷം ആയിരത്തിലധികം പേര്‍ ജലാശയ അപകടങ്ങളില്‍ മരിക്കുന്നുണ്ട്. സംസ്ഥാനത്ത് റോഡ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അപകടമുണ്ടാകുന്നത് ജലാശയങ്ങളിലാണ്. ഇത് കണക്കിലെടുത്താണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജലസുരക്ഷ വിദഗ്ധ പരിശീലന കേന്ദ്രം ആരംഭിച്ചതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പിഎസ് സേതു പാര്‍വതി, അപര്‍ണകൃഷ്ണന്‍, ശ്രുതി ആര്‍രാജു, കെ അപര്‍ണ, അമേയ രാജ്, നീതു നെല്‍സണ്‍, ആര്യ സുരേഷ്, സിമില്‍ ജോസ്, സ്നേഹ ദിനേഷ്, നിഷിദ റഷീദ്, കെഎന്‍ നിത്യ, എം അനുശ്രീ, കെഎം ഗീതുമോള്‍, അഷിത കെ സുനില്‍, സിഎസ് ജെന്‍സ, ഡി സ്വാതി കൃഷ്ണ, പിഎല്‍ ശ്രീഷ്മ എന്നിവരാണ് 17 അംഗ സ്‌കൂബാ വനിതാ ടീമിലുള്ളത്

‘നാഥനില്ലാക്കളരിയല്ല, മാപ്പ് പറയണം’; നിർമാതാക്കളുടെ സംഘടനയ്ക്ക് കത്തയച്ച് ‘അമ്മ’

‘നാഥനില്ലാക്കളരിയല്ല, മാപ്പ് പറയണം’; നിർമാതാക്കളുടെ സംഘടനയ്ക്ക് കത്തയച്ച് ‘അമ്മ’

കൊച്ചി: അഭിനേതാക്കളുടെ പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സിനിമ സംഘടനകള്‍ തമ്മിലുള്ള പോര് മുറുകുന്നു. നാഥനില്ലാക്കളരിയെന്ന പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തികൊണ്ട് നിർമാതാക്കളുടെ സംഘടനയ്ക്ക് അമ്മ സംഘടന കത്തയച്ചു. അമ്മ സംഘടനക്ക് നാഥനില്ലെന്ന പരാമർശം തെറ്റായിപ്പോയെന്നും നിർമാതാക്കൾ ഖേദം പ്രകടിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

അഭിനേതാക്കളുടെ വര്‍ധിച്ച പ്രതിഫലം മൂലം സിനിമ മേഖലയിലുണ്ടായ പ്രതിസന്ധി ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം നിർമാതാക്കളുടെ സംഘടന അമ്മ ഒഴികെയുള്ള മറ്റു സിനിമ സംഘടനകളുടെ യോ​ഗം വിളിച്ചിരുന്നു. ഇതിലാണ് വിവാദ പരാമർശം ഉണ്ടായത്. താരങ്ങളുടെ പ്രതിഫലം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി പല തവണ അമ്മ സംഘടനയ്ക്ക് കത്ത് അയച്ചെങ്കിലും സംഘടന പ്രതികരിച്ചില്ലെന്നും അതിപ്പോൾ നാഥനില്ലാക്കളരിയായെന്നുമായിരുന്നു യോ​ഗത്തിൽ പറഞ്ഞത്.

സിനിമ നിർമാണ ചിലവ് വർധന തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിലും അമ്മ പരാജയപ്പെട്ടുവെന്ന് യോ​ഗത്തിൽ പറഞ്ഞു. ഇത് ചർച്ചയായതോടെയാണ് അമ്മ സംഘടന പ്രതിഷേധ കത്ത് അയക്കാൻ തീരുമാനിച്ചത്. അമ്മ സംഘടന ഇപ്പോൾ തിരിച്ചുവരവിൻ്റെ പാതയിലാണെന്നും സംഘടനയെ നാഥനില്ലാ കളരിയെന്ന് വിശേഷിപ്പിച്ചതിൽ പ്രതിഷേധിക്കുന്നുവെന്നും ഇതിൽ ഖേദം പ്രകടിപ്പിക്കണമെന്നും അഡ്ഹോക് കമ്മിറ്റിയുടെ പേരിലുള്ള കത്തിൽ ആവശ്യപ്പെട്ടു. മറുപടി നൽകിയില്ലെങ്കിൽ തുടർനടപടിയിലേക്ക് കടക്കുമെന്നും കത്തിൽ പറയുന്നു.

അതേസമയം സംസ്ഥാനത്ത് ജൂൺ ഒന്നു മുതൽ സിനിമാ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സിനിമ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം, താരങ്ങള്‍ വലിയ പ്രതിഫലം കുറയ്ക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനകൾ സമരത്തിലേക്ക് കടക്കുന്നത്. താരങ്ങളുടെ പ്രതിഫലം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി നിർമാതാക്കളുടെ സംഘടന നേരത്തെ രംഗത്തെത്തിയിരുന്നു.

ശശീന്ദ്രനും തോമസും ഒന്നിച്ചു; പിസി ചാക്കോ അധ്യക്ഷ സ്ഥാനം രാജിവച്ചു

ശശീന്ദ്രനും തോമസും ഒന്നിച്ചു; പിസി ചാക്കോ അധ്യക്ഷ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: പിസി ചാക്കോ എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ചു. രാജിക്കത്ത് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് കൈമാറി. ഇന്നലെ വൈകീട്ടാണ് ചാക്കോ പവാറിന് രാജിക്കത്ത് കൈമാറിയത്. എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ചേരിപ്പോരാണ് രാജിക്ക് കാരണമെന്നാണ് വിവരം. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് തുടരണോയെന്നത് ശരദ് പവാര്‍ തീരുമാനിക്കുമെന്ന് പിസി ചാക്കോ വിഭാഗം അറിയിച്ചു.

ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ നടന്ന നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് നടക്കാതെ പോയതിനു പിന്നാലെയാണ് അധ്യക്ഷപദവി ഉപേക്ഷിക്കാനുള്ള പിസി ചാക്കോയുടെ നീക്കം. ഇതിനിടെ ശശീന്ദ്രനും തോമസ് കെതോമസും തമ്മില്‍ കൈകോര്‍ത്തതോടെയാണ് പിസി ചാക്കോയ്ക്കു സ്ഥാനം രാജിവയ്ക്കേണ്ടി വന്നതെന്നും സൂചനയുണ്ട്. തോമസ് കെ തോമസ് സംസ്ഥാന അധ്യക്ഷനാകുന്നതില്‍ ശശീന്ദ്രന്‍ വിഭാഗം പിന്തുണ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

തോമസ് കെ തോമസും പിസി ചാക്കോയും ചേര്‍ന്നാണ് ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കാനുള്ള നീക്കങ്ങള്‍ നടത്തിയത്. ഇതിനിടെ കൂറുമാറ്റത്തിന് ഇടത് എംഎല്‍എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന ആരോപണം തോമസിന് എതിരെ ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി കടുത്ത നിലപാട് സ്വീകരിച്ചതോടെ മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് തോമസിന് ഉറപ്പായി.

അധ്യക്ഷസ്ഥാനത്തുനിന്ന് പിസി ചാക്കോയെ മാറ്റണമെന്നാവശ്യപ്പെട്ട് ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ ഒപ്പുശേഖരണം ആരംഭിച്ചിരുന്നു. ഇക്കാര്യത്തില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിന്റെ പിന്തുണയുണ്ടെന്നും അവകാശപ്പെട്ടിരുന്നു. തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോട്ടയം, കോഴിക്കോട് ജില്ലകളിലെ ഒപ്പുശേഖരണം പൂര്‍ത്തിയായിരുന്നു. ദേശീയസെക്രട്ടറി സതീഷ് തോന്നയ്ക്കല്‍ മുഖേന പരാതി അടുത്തയാഴ്ച ദേശീയ നേതൃത്വത്തിന് കൈമാറാനായിരുന്നു തീരുമാനം.

കഴിഞ്ഞ ദിവസം പിസി ചാക്കോ നിയോഗിച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചുമതലയേല്‍ക്കാന്‍ ഓഫീസില്‍ എത്തിയപ്പോള്‍ എതിര്‍വിഭാഗം തടഞ്ഞിരുന്നു. സ്ഥാനമൊഴിയില്ലെന്ന നിലപാട് പ്രസിഡന്റ് ആട്ടുകാല്‍ അജി സ്വീകരിച്ചതോടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കസേരകള്‍ ഉള്‍പ്പെടെ എടുത്ത് തമ്മിലടിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്. 2021ലാണ് പിസി ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് എന്‍സിപിയില്‍ ചേര്‍ന്നത്.

ബുമ്രയ്ക്ക് പകരം ഹര്‍ഷിത് റാണ; യശസ്വിയെ മാറ്റി പകരം വരുണ്‍; ഇന്ത്യന്‍ ടീമില്‍ രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍

ബുമ്രയ്ക്ക് പകരം ഹര്‍ഷിത് റാണ; യശസ്വിയെ മാറ്റി പകരം വരുണ്‍; ഇന്ത്യന്‍ ടീമില്‍ രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍

മുംബൈ: സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ ഒഴിവാക്കി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് ടീമില്‍ നിന്നും ബുമ്രയെ ഒഴിവാക്കിയത്. പകരമായി യുവതാരം ഹര്‍ഷിദ് റാണയെ ടീമില്‍ ഉള്‍പ്പെടുത്തി. ബുമ്രയുടെ അസാന്നിധ്യം ഇന്ത്യക്ക് വലിയ തിരിച്ചടിയായി.

ഈ മാസം പത്തൊന്‍പതിനാണ് ചാംപ്യന്‍സ് ട്രോഫി മത്സരം ആരംഭിക്കുന്നത്. പാകിസ്ഥാനാണ് വേദിയെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുക. ആദ്യം പ്രഖ്യാപിച്ച ടീമില്‍ നിന്ന് യശസ്വി ജയ്‌സ്‌വാളിനെ ഒഴിവാക്കി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ടിനെതിരെയാ ടി20 മത്സരത്തിലെ മികച്ച പ്രകടനമാണ് വരുണ്‍ ചക്രവര്‍ത്തിക്ക് തുണയായത്.

അടുത്തിടെ മാത്രം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ഹര്‍ഷിത് റാണ ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ അരങ്ങേറ്റത്തില്‍ മൂന്നു വിക്കറ്റെടുത്ത ആദ്യ ഇന്ത്യന്‍ താരമാണ്. രാജ്യാന്തര ക്രിക്കറ്റില്‍ രണ്ടു വീതം ടെസ്റ്റും ഏകദിനവും ഒരു ടി20 മത്സരവും മാത്രമാണ് റാണ കളിച്ചിട്ടുള്ളത്. 15 അംഗ ടീമിനു പുറത്തായെങ്കിലും യശസ്വിയെ മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവര്‍ക്കൊപ്പം നോണ്‍ ട്രാവലിങ് സബ്സ്റ്റിറ്റിയൂട്ടായി ഉള്‍പ്പെടുത്തി.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി.

14,191 ഒഴിവുകള്‍, എസ്ബിഐ ക്ലര്‍ക്ക് പ്രിലിമിനറി പരീക്ഷ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

14,191 ഒഴിവുകള്‍, എസ്ബിഐ ക്ലര്‍ക്ക് പ്രിലിമിനറി പരീക്ഷ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

ന്യൂഡല്‍ഹി: ജൂനിയര്‍ അസോസിയേറ്റ്സ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) നിയമനത്തിനായുള്ള പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പുറത്തുവിട്ടു. ക്ലര്‍ക്ക് നിയമനത്തിനായുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കായി അപേക്ഷിച്ചവര്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ sbi.co.in. ല്‍ പ്രവേശിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഹോംപേജില്‍ കരിയേഴ്‌സ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകാന്‍ കഴിയുന്ന തരത്തിലാണ് സൗകര്യം. സ്‌ക്രീനില്‍ തെളിയുന്ന എസ്ബിഐ ക്ലര്‍ക്ക് പ്രിലിമിനറി അഡ്മിറ്റ് കാര്‍ഡില്‍ ക്ലിക്ക് ചെയ്ത ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്താല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നവിധമാണ് ക്രമീകരണം.

14,191 ഒഴിവുകളിലേക്കുള്ള പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22, 27, 28, മാര്‍ച്ച് 1 തീയതികളിലാണ് നടക്കുക. ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷയില്‍ ആകെ 100 മാര്‍ക്കുള്ള 100 ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉണ്ടാവുക. പരീക്ഷയുടെ ദൈര്‍ഘ്യം ഒരു മണിക്കൂറാണ്. ഇംഗ്ലീഷ് ഭാഷ – 30 ചോദ്യങ്ങള്‍, 30 മാര്‍ക്ക്, 20 മിനിറ്റ്, ന്യൂമറിക്കല്‍ എബിലിറ്റി ടെസ്റ്റ് – 35 ചോദ്യങ്ങള്‍, 35 മാര്‍ക്ക്, 20 മിനിറ്റ്, റീസണിങ് എബിലിറ്റി ടെസ്റ്റ്- 35 ചോദ്യങ്ങള്‍, 35 മാര്‍ക്ക്, 20 മിനിറ്റ് എന്ന തരത്തിലാണ് പരീക്ഷ. ഓരോ തെറ്റായ ഉത്തരത്തിനും ഒരു ചോദ്യത്തിന് അനുവദിച്ചിരിക്കുന്ന മാര്‍ക്കിന്റെ നാലിലൊന്ന് (1/4) കുറയ്ക്കുന്ന തരത്തില്‍ നെഗറ്റീവ് മാര്‍ക്ക് ഉണ്ട്.

ഒഴിവുകളുടെ എണ്ണത്തിന്റെ ഏകദേശം 10 മടങ്ങ് പേരെ മെയിന്‍ പരീക്ഷയ്ക്കായി തെരഞ്ഞെടുക്കും. ക്ലര്‍ക്ക് മെയിന്‍ പരീക്ഷയില്‍ 200 മാര്‍ക്കുള്ള 190 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. ആകെ 2 മണിക്കൂര്‍ 40 മിനിറ്റ് നീണ്ടുനില്‍ക്കുന്നതാണ് പരീക്ഷ.