ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും (വ്യാഴം, വെള്ളി) ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനിടെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള – തമിഴ്നാട് തീരങ്ങളില്‍ ഇന്ന് (വ്യാഴം) വൈകുന്നേരം 5.30 വരെ 0.4 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഉയര്‍ന്ന തിരമാല കാരണം കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഉയര്‍ന്ന താപനിലയിലെ ജാഗ്രതാ നിര്‍ദേശങ്ങള്‍:

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.

പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.

യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.

നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.

അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

ദുബായ് ഫൗണ്ടൻ അഞ്ച് മാസത്തേക്ക് അടച്ചിടും

ദുബായ് ഫൗണ്ടൻ അഞ്ച് മാസത്തേക്ക് അടച്ചിടും

ദുബായ്: യുഎഇയിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ദുബായ് ഫൗണ്ടൻ താൽക്കാലികമായി അടച്ചിടുമെന്ന് ഇമാർ പ്രോപ്പർട്ടീസ് അറിയിച്ചു. നവീകരണ പ്രവർത്തനങ്ങൾക്കായി അഞ്ച് മാസത്തേക്കാണ് അടച്ചിടുക. മെച്ചപ്പെട്ട പ്രകാശ, ശബ്ദ സംവിധാനങ്ങളൊരുക്കി സന്ദർശകർക്ക് മികച്ച അനുഭവം സാധ്യമാക്കാനാണ് ഈ താൽക്കാലിക അടച്ചിടലെന്ന് ഇമാർ പ്രോപ്പർട്ടീസ് അധികൃതർ അറിയിച്ചു.ഈ വർഷം മെയ് മുതലാണ് ഫൗണ്ടൻ അടച്ചിടുന്നത്. ബുർജ് ഖലീഫയ്ക്കും ദുബായ് മാളിനും സമീപത്തായി ഡൗൺ ടൗണിലാണ് ദുബായ് ഫൗണ്ടൻ സ്ഥിതി ചെയ്യുന്നത്. ജലവും പ്രകാശവും സം​ഗീതവും സമന്വയിപ്പിച്ചുള്ള ജല നൃത്തം കാണാനായി ഓരോ വർഷവും ലക്ഷക്കണക്കിന് സന്ദർശകരാണ് ഇവിടെ എത്തുന്നത്.

റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ‘വിടാമുയർച്ചി’ വ്യാജ പതിപ്പ് ഓൺലൈനിൽ

റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ‘വിടാമുയർച്ചി’ വ്യാജ പതിപ്പ് ഓൺലൈനിൽ

തമിഴകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അജിത് കുമാർ നായകനായെത്തിയ വിടാമുയർച്ചി. ഇന്ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ ആദ്യ ഷോ വലിയ ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തതും. ‘അജിത്തിന്റെ ബോക്സോഫീസ് തിരിച്ചു വരവ് ആണ്’ ചിത്രമെന്നാണ് എക്സിൽ നിറയുന്ന പ്രതികരണങ്ങൾ.

ഇപ്പോഴിതാ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് വിവിധ ഓൺലൈൻ സൈറ്റുകളിൽ ചോർന്നതായാണ് റിപ്പോർട്ടുകൾ. 1080p, 720p, 480p എന്നീ HD റെസല്യൂഷനുകളിലാണ് ചിത്രം ഓൺലൈനിൽ പ്രചരിക്കുന്നത്. ആദ്യ ദിനം തന്നെ ഓൺലൈനിൽ വ്യാജ പതിപ്പ് പ്രചരിക്കുന്നത് ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷനെ തന്നെ ബാധിച്ചേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇതിന് മുൻപ് ഗെയിം ചെയ്ഞ്ചർ, പുഷ്പ 2, മാർക്കോ, ബറോസ്, കങ്കുവ തുടങ്ങി നിരവധി സിനിമകളുടെ വ്യാജ പതിപ്പ് റിലീസ് ചെയ്ത ഉടനെ തന്നെ വിവിധ ഓൺലൈൻ സൈറ്റുകളിലെത്തിയിരുന്നു. ‘മങ്കാത്ത’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം അജിത് – അർജുൻ – തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

മഗിഴ് തിരുമേനി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജിത്തിന്റെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ആയിരിക്കും ചിത്രമെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ‌. ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സം​ഗീത സംവിധാനമൊരുക്കിയിരിക്കുന്നത്.

യാത്രയ്ക്കിടയിൽ ബസ് കണ്ടക്ട‌ർക്കു തോന്നിയ ചെറിയ സംശയം; അതുവഴി യാത്രക്കാരിക്കു തിരിച്ചുകിട്ടിയത് ഏഴുപവന്റെ മാല

യാത്രയ്ക്കിടയിൽ ബസ് കണ്ടക്ട‌ർക്കു തോന്നിയ ചെറിയ സംശയം; അതുവഴി യാത്രക്കാരിക്കു തിരിച്ചുകിട്ടിയത് ഏഴുപവന്റെ മാല

ആലപ്പുഴ: യാത്രയ്ക്കിടയിൽ ബസ് കണ്ടക്ട‌ർക്കു തോന്നിയ ചെറിയ സംശയം-അതുവഴി യാത്രക്കാരിക്കു തിരിച്ചുകിട്ടിയത് ഏഴുപവന്റെ മാല. ആലപ്പുഴയിൽനിന്ന് പത്തനംതിട്ടയ്ക്കുള്ള കെ.എസ്.ആർ.ടി.സി. ബസിലാണ് സംഭവം. കണ്ടക്‌ടർ ആലപ്പുഴ ഡിപ്പോയിലെ കെ. പ്രകാശ്.

ചൊവ്വാഴ്ച എട്ടുമണിക്കാണ് എ.സി. റോഡ് വഴിയുള്ള ബസ് പുറപ്പെട്ടത്. നാലു കിലോമീറ്റർ അകലെയുള്ള കൈതവനയിലെത്തിയപ്പോൾ കുറച്ചു സ്ത്രീകൾ കയറി. രണ്ടു തമിഴ് നാടോടി സ്ത്രീകളുമുണ്ടായിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ ആദ്യംമുതൽ പ്രകാശിനു പന്തികേടു തോന്നി. എങ്ങോട്ടേക്കാണ് ടിക്കറ്റു വേണ്ടതെന്നു ചോദിച്ചപ്പോൾ അടുത്ത സ്റ്റോപ്പെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് മങ്കൊമ്പിലേക്കാണെന്ന് പറഞ്ഞു. എന്നാൽ, മങ്കൊമ്പ് എത്തുംമുൻപ് കൈനകരിയെത്തിയപ്പോൾ തിടുക്കത്തിൽ ഇറങ്ങി.

‘ബസിലെ ആരുടെയെങ്കിലും എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ’ എന്നു പരിശോധിക്കാൻ പ്രകാശ് വിളിച്ചുപറഞ്ഞു. തൻ്റെ മാല കാണുന്നില്ലെന്ന് ഒരു വയോധിക വിളിച്ചുപറഞ്ഞു. നാടോടികൾ കയറിയ അതേ സ്റ്റോപ്പിൽനിന്നു കയറിയതായിരുന്നു. ഈ സ്ത്രീക്കു സമീപത്താണ് നാടോടികളുണ്ടായിരുന്നത്. പ്രകാശ് ഉടൻ ബസിൽ നിന്നിറങ്ങി തമിഴ് സ്ത്രീകൾക്ക് പിന്നാലെ പാഞ്ഞു. ഒപ്പം യാത്രക്കാരും കൂടി. സ്ത്രീകൾ ബസിറങ്ങി ഓട്ടോയിൽ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. എല്ലാവരും ചേർന്ന് തടഞ്ഞു. ഒരു യുവതി മാല കൈയിൽ ചുരുട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. ഉടൻ നെടുമുടി പോലീസിനെ വിളിച്ച് സ്ത്രീകളെ കൈമാറി. സ്വർണമാല വീണ്ടെടുത്തു. പ്രതികളെ റിമാൻഡു ചെയ്‌തു. പ്രകാശിനെത്തേടി ജില്ലാ പോലീസ് ആസ്ഥാനത്തുനിന്നടക്കം അഭിനന്ദന വിളികളെത്തി.

വീണ്ടും കൂപ്പുകുത്തി രൂപ; ഓഹരി വിപണിയില്‍ ഇടിവ്

വീണ്ടും കൂപ്പുകുത്തി രൂപ; ഓഹരി വിപണിയില്‍ ഇടിവ്

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപ വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസ ഇടിഞ്ഞ് 87.55 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ഡോളര്‍ ആവശ്യകത വര്‍ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഇന്നലെ 87.43 എന്ന നിലയിലാണ് രൂപയടെ വ്യാപാരം അവസാനിച്ചത്. വിദേശ ബാങ്കുകളും എണ്ണ കമ്പനികളും ഡോളര്‍ വാങ്ങിക്കൂട്ടുന്നതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. കൂടാതെ വെള്ളിയാഴ്ച പണ വായ്പ നയ പ്രഖ്യാപനത്തില്‍ ആര്‍ബിഐ പലിശനിരക്ക് കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും രൂപയെ സ്വാധീനിച്ചു. അതിനിടെ ഓഹരി വിപണി ഇന്നും നഷ്ടത്തിലാണ്. സെന്‍സെക്‌സ് 78000ന് മുകളിലാണ് വ്യാപാരം തുടരുന്നത്. ചൊവ്വാഴ്ച ആയിരത്തിലധികം പോയിന്റ് മുന്നേറിയ സെന്‍സെക്‌സ് ഇന്നലെ 300ലധികം പോയിന്റ് ഇടിഞ്ഞാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി സെക്ടറിലെ നഷ്ടമാണ് വിപണിയെ പ്രധാനമായി ബാധിച്ചത്. ഇന്ന് ഓട്ടോ കമ്പനികളാണ് നഷ്ടം നേരിടുന്നത്.

വിരമിച്ച സൈനികന് സ്വീകരണം നൽകി

വിരമിച്ച സൈനികന് സ്വീകരണം നൽകി

വിരമിച്ച സൈനികന് സ്വീകരണമൊരുക്കി. ഹവിൽദാർ നിധീഷ് എം പിയ്ക്കാണ് സ്വീകരണം നൽകിയത്. റെയിൽവേ സ്റ്റേഷനിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും കൂടിയാണ് സ്വീകരണമൊരുക്കിയത്.

ആസ്സാം ഗൗഹത്തി ചങ്സാരി ബറ്റാലിയൻ എ എസ് സി (ആർമി സപ്ലൈ കോർ) 521 ഇൽ നിന്നുമാണ് വിരമിച്ചത്. ആറ്റിങ്ങൽ വി ആർ എ 19 എ മണിപ്രസാദത്തിൽ എക്സ് ഹോണററി ക്യാപ്റ്റൻ ആർ മണികണ്ഠൻ പിള്ളയുടെയും ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലർ പി പ്രസന്നകുമാരിയുടെയും മകനാണ് നിധീഷ്.