ദേവേന്ദുവിന്റെ ദുരൂഹമരണം മുത്തച്ഛന്‍ മരിച്ച് 16-ാം ദിവസം

ദേവേന്ദുവിന്റെ ദുരൂഹമരണം മുത്തച്ഛന്‍ മരിച്ച് 16-ാം ദിവസം

തിരുവനന്തപുരം: ബാലരാമപുരത്ത് കിണറ്റില്‍ മരിച്ച നിലയില്‍ രണ്ടു വയസ്സുകാരിയെ കണ്ടെത്തിയത് മുത്തച്ഛന്‍ മരിച്ച് പതിനാറാം ദിവസം. ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെയാണ് മുത്തച്ഛന്‍റെ മരണാനന്തര ചടങ്ങുകള്‍ നടക്കാനിരിക്കെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ ശ്രീതുവിന്റെ അച്ഛനാണ് 16 ദിവസം മുന്‍പ് മരിച്ചത്.

കിണറിന്റെ മുകള്‍ ഭാഗം മൂടിയിരുന്നു. എന്നാല്‍ രാവിലെ പരിശോധന നടത്തുമ്പോള്‍ കിണറിന്റെ ഒരു ഭാഗത്തെ വിരി മാറിയതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്നാണ് പൊലീസ് ഫയര്‍ഫോഴ്‌സിനെ വിളിച്ചു വരുത്തി കിണറ്റില്‍ പരിശോധന നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. വീടിന് പുറത്തിറങ്ങാത്ത കുട്ടിയാണിതെന്നും, ചുറ്റുമതിലുള്ള കിണറ്റില്‍ കുട്ടി വീണതില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

കുഞ്ഞിന്റെ അമ്മ ശ്രീതുവിന്റെ അച്ഛന്‍ മരിച്ചതിനു പിന്നാലെ 30 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി വീട്ടുകാര്‍ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്നും പരസ്പര ബന്ധമില്ലാത്ത മൊഴിയായതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കുടുംബമാണിതെന്ന് നാട്ടുകാര്‍ സൂചിപ്പിച്ചു.

സംഭവദിവസം വീട്ടില്‍ കുഞ്ഞിന് പുറമെ, അച്ഛന്‍ ശ്രീജിത്ത്, അമ്മ ശ്രീതു, അമ്മാവന്‍ ഹരികുമാര്‍, മുത്തശ്ശി, മരിച്ച കുഞ്ഞിന്റെ നാലു വയസ്സുകാരിയായ സഹോദരി എന്നിവരാണ് ഉണ്ടായിരുന്നത്. മൂത്ത കുട്ടിയെ ശുചിമുറിയില്‍ കൊണ്ടുപോകാനായി, രണ്ടു വയസ്സുകാരിയെ എടുത്ത് അച്ഛന്റെ അടുത്ത് കിടത്തിയെന്നാണ് അമ്മ ശ്രീതു പൊലീസിനോട് പറഞ്ഞത്. എന്നാല്‍ കുഞ്ഞ് അമ്മ ശ്രീതുവിനൊപ്പമായിരുന്നുവെന്നാണ് അച്ഛന്‍ ശ്രീജിത്തിന്റെ മൊഴി. താന്‍ നല്ല ഉറക്കത്തിലായിരുന്നുവെന്നും സംഭവമൊന്നും അറിഞ്ഞില്ലെന്നും അയാള്‍ പറയുന്നു. അതേസമയം മാതാപിതാക്കള്‍ക്കൊപ്പമാണ് കുഞ്ഞ് ഉണ്ടായിരുന്നതെന്നാണ് മുത്തശ്ശിയും അമ്മാവനും പൊലീസിനോട് പറഞ്ഞത്. വീട്ടുകാരുടെ പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിനെ കുഴക്കുന്നത്.

‘നൂറു വർഷം വേണമെങ്കിലും ശിക്ഷിച്ചോളൂ, എത്രയും വേ​ഗം വേണം, ഇനി പുറത്തിറങ്ങേണ്ട’

‘നൂറു വർഷം വേണമെങ്കിലും ശിക്ഷിച്ചോളൂ, എത്രയും വേ​ഗം വേണം, ഇനി പുറത്തിറങ്ങേണ്ട’

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ആലത്തൂർ സബ് ജയിലിൽ അടച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനായി അടുത്ത ദിവസം അപേക്ഷ നൽകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ചെയ്തത് തെറ്റാണെന്നും നൂറു വർഷം വേണമെങ്കിലും ശിക്ഷിച്ചോളൂവെന്നുമാണ് ചെന്താമര കോടതിയിൽ പറഞ്ഞത്.

ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയപ്പോഴായിരുന്നു ചെന്താമരയുടെ പ്രതികരണം. കൊലപാതകം നടത്തിയത് തനിച്ചാണ്. തന്റെ ജീവിതം തകർത്തതുകൊണ്ടാണ് അതു ചെയ്തത്. എത്രയും വേഗം ശിക്ഷ നടപ്പാക്കണം. ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല. പൊലീസ് ഉപദ്രവിച്ചിട്ടില്ല. എൻജിനീയറായ മകളുടെയും മരുമകന്റെയും മുന്നിൽ മുഖം കാണിക്കാനാവില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.

പ്രതി ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നത്. പദ്ധതി കൃത്യമായി നടപ്പാക്കിയതിന്‍റെ സന്തോഷത്തിലാണ് പ്രതി. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊല നടത്തുന്നതിന് കൊടുവാള്‍ വാങ്ങിയിരുന്നു. മുൻവൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണ്. വീട്ടിൽ വിഷക്കുപ്പി വച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമം നടത്തി. ചെന്താമര പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

കൊച്ചി മെട്രോ മൂന്നാം ഘട്ടം അങ്കമാലിയിലേക്ക്

കൊച്ചി മെട്രോ മൂന്നാം ഘട്ടം അങ്കമാലിയിലേക്ക്

കൊച്ചി: കൊച്ചി വിമാനത്താവളത്തെ കണക്ട് ചെയ്ത് മെട്രോ മൂന്നാം ഘട്ടത്തില്‍ ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് സര്‍വീസ് നീട്ടുക എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനുള്ള പ്രാരംഭനടപടികള്‍ക്ക് തുടക്കം. ഡിപിആര്‍ തയ്യാറാക്കാന്‍ കെഎംആര്‍എല്‍ കണ്‍സള്‍ട്ടന്‍സികളില്‍നിന്ന് ടെണ്ടര്‍ ക്ഷണിച്ചു.

കൊച്ചിയില്‍ മെട്രോ ആരംഭിച്ചപ്പോള്‍ത്തന്നെ വിമാനത്താവളത്തിലേക്ക് നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യത്തിനുപുറമേ നെടുമ്പാശേരി, അങ്കമാലി പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. പ്രാദേശിക വികസനത്തിനും പാത നീട്ടിയാല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ട് ആറുമാസത്തിനുള്ളില്‍ ഡിപിആര്‍ സമര്‍പ്പിക്കണം. സാമ്പത്തികമായി ഏറ്റവും അനുയോജ്യവും കാര്യക്ഷമവുമായ പദ്ധതി തയ്യാറാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എലിവേറ്റഡ്, ഭൂഗര്‍ഭ പാതകളാണോ രണ്ടുംചേര്‍ന്നതാണോ സാമ്പത്തികമായി കൂടുതല്‍ അഭികാമ്യമെന്ന് കണ്ടെത്താനും ഡിപിആര്‍ തയ്യാറാക്കാനുമാണ് കെഎംആര്‍എല്‍ നിര്‍ദേശം. ഏറ്റെടുക്കേണ്ട സ്ഥലവും മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ എണ്ണവും പരമാവധി കുറയ്ക്കണമെന്നും നിര്‍ദേശിച്ചു. ഫെബ്രുവരി 10 മുതല്‍ 17 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. 19ന് ടെണ്ടര്‍ തുറക്കും.

നിലവിലെ പാതയുമായി ബന്ധമില്ലാതെ, സ്വതന്ത്രപാതയായി പദ്ധതി നടപ്പാക്കാനുള്ള സാധ്യത പഠിച്ച് പ്രത്യേകം റിപ്പോര്‍ട്ട് നല്‍കണം. ആലുവ- അങ്കമാലി പാത ഭാവിയില്‍ ഗിഫ്റ്റ് സിറ്റി പ്രദേശത്തേക്ക് നീട്ടുന്നതുസംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനും നിര്‍ദേശമുണ്ട്. പാതയുടെ ദൈര്‍ഘ്യം, സ്റ്റേഷനുകളുടെയും യാത്രക്കാരുടെയും എണ്ണം, സ്ഥലം ഏറ്റെടുക്കാനുള്ള ചെലവ്, സമയം തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാകും ഡിപിആര്‍ തയ്യാറാക്കുക. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയശേഷം രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് കെഎംആര്‍എല്‍. ജെഎല്‍എന്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെയുള്ള രണ്ടാം ഘട്ട നിര്‍മാണം പുരോഗമിക്കുകയാണ്. ഇതിനുപിന്നാലെയാണ് മെട്രോ അങ്കമാലിയിലേക്ക് നീട്ടാനുള്ള നടപടി ആരംഭിച്ചത്.

ശ്രീറാം വെങ്കിട്ടരാമന്‍ കൃഷി വകുപ്പ് ഡയറക്ടര്‍; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

ശ്രീറാം വെങ്കിട്ടരാമന്‍ കൃഷി വകുപ്പ് ഡയറക്ടര്‍; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തി സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ധനവകുപ്പ് ജോയിന്റ് സെക്രട്ടറിയുമായ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വികസന, കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡി പി ബി നൂഹിനെ ഗതാഗത വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായി നിയമിച്ചു. കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ സിഎംഡി സ്ഥാനവും നൂഹ് വഹിക്കും. പകരം ഡോ. അശ്വതി ശ്രീനിവാസിന് സപ്ലൈകോയുടെ ചുമതല നല്‍കി.

കൃഷി വികസന, കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുല്ലയെ സാമൂഹിക നീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ഫിഷറീസ് ഡയറക്ടര്‍ ബി. അബ്ദുള്‍ നാസറിനെ കായിക, യുവജന കാര്യ വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായി നിയമിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ഫിഷറീസ് ഡയറക്ടര്‍ എന്നീ തസ്തികകളുടെ അധിക ചുമതല കൂടിയുണ്ട്.

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നത്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പില്‍ പറഞ്ഞു. അതേസമയം ഇന്നും നാളെയും തെക്കന്‍, മധ്യ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

രൂപ 87 തൊടുമോ? ഓഹരി വിപണി മൂന്നാം ദിവസവും നേട്ടത്തില്‍

രൂപ 87 തൊടുമോ? ഓഹരി വിപണി മൂന്നാം ദിവസവും നേട്ടത്തില്‍

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ നാലുപൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 86.59 എന്ന നിലയിലേക്കാണ് രൂപ ഇടിഞ്ഞത്.

ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിച്ചത്. അതിനിടെ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് നൂറ് പോയിന്റ് ആണ് ഉയര്‍ന്നത്. നിഫ്റ്റി 23,100 പോയിന്റിന് മുകളിലാണ്. ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നേട്ടം ഉണ്ടാക്കിയത്. ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, വിപ്രോ ഓഹരികള്‍ നഷ്ടം നേരിട്ടു. കഴിഞ്ഞ രണ്ടുദിവസം ശക്തമായ തിരിച്ചുവരവാണ് ഓഹരി വിപണി നടത്തിയത്.