സെയ്ഫ് അലിഖാന് തിരിച്ചടി; 15,000 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കും

സെയ്ഫ് അലിഖാന് തിരിച്ചടി; 15,000 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കും

ഭോപ്പാല്‍: പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 15,000 കോടി രൂപയുടെ വസ്തു ശത്രുസ്വത്തായി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരായ സെയ്ഫ് അലിഖാന്റെ ഹര്‍ജി മധ്യപേദേശ് ഹൈക്കോടതി തള്ളി. ഇതോടെ സെയ്ഫ് അലിഖാന്റെ കുടുംബം കൈവശം വയ്ക്കുന്ന മധ്യപ്രദേശിലെ 15,000 കോടി രൂപയുടെ സ്വത്ത് സര്‍ക്കാരിന് ഏറ്റെടുക്കാനുള്ള വഴിയൊരുങ്ങും.

1968ലെ എനിമി പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം ഇന്ത്യ വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറിയവരുടെ സ്വത്തില്‍ സര്‍ക്കാരിന് നിയമപ്രകാരം അവകാശം ഉന്നയിക്കാം. വിഭജനകാലത്ത് പാകിസ്ഥാനിലേക്ക് പോയി പൗരത്വം നേടിയവര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെയാണ് ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നത്.

ഭോപ്പാലില്‍ കൊഹേഫിസ മുതല്‍ ചിക്ലോദ് വരെ നീണ്ടുകിടക്കുന്നതാണ് ചരിത്രപ്രാധാന്യമുള്ള ഈ വസ്തുവകകള്‍. 2014ലാണ് കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപര്‍ട്ടി വിഭാഗം സെയ്ഫ് അലി ഖാനു നോട്ടീസ് നല്‍കിയത്. പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള വസ്തുക്കള്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ചായിരുന്നു നോട്ടീസ്. 2015ല്‍ സെയ്ഫ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു.

കര്‍ണാടകയില്‍ ചരക്കുലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; 10 മരണം

കര്‍ണാടകയില്‍ ചരക്കുലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; 10 മരണം

ബംഗലൂരു: കര്‍ണാടകയിലെ യെല്ലാപുരയില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 10 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. പച്ചക്കറി കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. ഉത്തര കന്നഡയില്‍ പുലര്‍ച്ചെയായിരുന്നു അപകടം.

ലോറിയില്‍ 25 പേരാണ് ഉണ്ടായിരുന്നത്. സാവനൂരില്‍ നിന്ന് കുംത മാര്‍ക്കറ്റിലേക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വേണ്ടി പോയവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

‘വിക്കറ്റ് കീപ്പർ സഞ്ജു തന്നെ, അക്കാര്യത്തിൽ ഒരു ചോദ്യവുമില്ല’- വിവാദങ്ങൾക്കിടെ സൂര്യയുടെ കട്ട സപ്പോർട്ട്

‘വിക്കറ്റ് കീപ്പർ സഞ്ജു തന്നെ, അക്കാര്യത്തിൽ ഒരു ചോദ്യവുമില്ല’- വിവാദങ്ങൾക്കിടെ സൂര്യയുടെ കട്ട സപ്പോർട്ട്

കൊൽക്കത്ത: കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള പ്രശ്നങ്ങൾ സംബന്ധിച്ച വിവാ​ദം ഒരു വശത്തു നിൽക്കുന്നതിനിടെ സഞ്ജു സാംസണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഉറച്ച പിന്തുണ. ഇന്ത്യൻ ടി20 ടീമിന്റെ വിക്കറ്റ് കീപ്പർ ആരെന്ന കാര്യത്തിൽ ഒരു സംശയത്തിനും ഇടമില്ലെന്നും അതു സഞ്ജു സാംസൺ തന്നെയാണെന്നും സൂര്യ പരസ്യമായി തന്നെ പ്രഖ്യാപിച്ചു. ഇം​ഗ്ലണ്ടിനെതിരായ ആദ്യ പോരാട്ടത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘നിലവിലെ സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ ആരാണെന്ന കാര്യത്തിൽ ഒരു ചോദ്യത്തിനും പ്രസക്തിയില്ല. കഴിഞ്ഞ 7, 8 മത്സരങ്ങളിലായി തകർപ്പൻ പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്. എന്തൊക്കെ സാധിക്കുമെന്നു അദ്ദേഹം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു’- സൂര്യ പറഞ്ഞു.

ടി20 നായകനായി ചുമതലയേറ്റ ശേഷം സൂര്യകുമാർ മലയാളി താരത്തിനു പിന്തുണ പ്രഖ്യാപിക്കുന്നത് ഇതാദ്യമല്ല. ക്യാപ്റ്റന്റെ ഉറച്ച പിന്തുണയിൽ സഞ്ജു ബം​ഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ പോരാട്ടത്തിൽ തകർപ്പൻ ഫോമിൽ ബാറ്റ് വീശിയിരുന്നു.

ഒരു കളിയിൽ പ്രകടനം മോശമായാൽ അടുത്ത കളിക്കു പരി​ഗണിക്കാതെ സഞ്ജുവിനെ തഴയുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഒരു കളി മാത്രം അടിസ്ഥാനമാക്കി നടപടി ഉണ്ടാകില്ലെന്നു ഉറപ്പായതോടെ സഞ്ജു അനായാസം കളിക്കാനും തുടങ്ങി. ബം​ഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ പരമ്പരകളിൽ നിന്നു 3 സെഞ്ച്വറികളാണ് സഞ്ജു നേടിയത്.

രോഹിത് ശർമ ടി20യിൽ നിന്നു വിരമിച്ചതോടെയാണ് സഞ്ജുവിന്റെ സമയം തെളിഞ്ഞത് എന്നുകൂടി പറയാം. ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ സഞ്ജു 12 കളിയിൽ നിന്നു 471 റൺസാണ് അടിച്ചെടുത്തത്. 42.81 ശരാശരി. സ്ട്രൈക്ക് റേറ്റ് 189.15.

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകം; തടഞ്ഞ് പൊലീസ്

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകം; തടഞ്ഞ് പൊലീസ്

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമം. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംഘടനാ പ്രവര്‍ത്തകരാണ് ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമിച്ചത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

എന്നാല്‍ പൊലീസ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും, കട്ടൗട്ട് നിര്‍മ്മിക്കാനായി കൊണ്ടുവന്ന ഫ്‌ലക്‌സ് പിടിച്ചെടുക്കുകയും ചെയ്തു. രാഹുല്‍ ഈശ്വറാണ് പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തിയിരുന്നത്. പരിപാടി നടത്തുന്ന വിവരം പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ അറിയിച്ചിരുന്നെന്നും, എന്നാല്‍ അപ്പോള്‍ പ്രത്യേക നിര്‍ദേശമൊന്നും നല്‍കിയിരുന്നില്ലെന്നും സംഘടനാ നേതാവ് പറഞ്ഞു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിളിച്ച് എന്താണ് പരിപാടിയെന്നും എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്നും ചോദിച്ചു. തുടര്‍ന്ന് വേറെ വിഷയമൊന്നുമില്ലെന്നാണ് അറിയിച്ചത്. എന്നാല്‍ ഇന്നു പരിപാടിക്കെത്തിയപ്പോള്‍ മ്യൂസിയം എസ്‌ഐയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും വന്ന് എല്ലാവരുടേയും പേരില്‍ കേസെടുക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും പറയുകയും നോട്ടീസ് ഒപ്പിട്ടു വാങ്ങുകയും ചെയ്തതായി പ്രവര്‍ത്തകര്‍ പറയുന്നു. കട്ടൗട്ട് പിടിച്ചെടുക്കുകയും ചെയ്തു.

അഞ്ചുതെങ്ങിൽ വ്യാപാരസ്ഥാപനത്തിന്റെ മേൽക്കൂര തകർത്ത്‌ മോഷണം

അഞ്ചുതെങ്ങിൽ വ്യാപാരസ്ഥാപനത്തിന്റെ മേൽക്കൂര തകർത്ത്‌ മോഷണം

അഞ്ചുതെങ്ങ് ജംഗ്ഷനിലെ വ്യാപാരസ്ഥാപനത്തിന്റെ മേൽക്കൂരതകർത്ത്‌ മോഷണം. ഇന്ന് വെളുപ്പിന് 3:15 ഓടേയായിരുന്നു സംഭവം. അഞ്ചുതെങ്ങ് സ്വദേശി ഹൈദർഖാന്റെ ഉടമസ്ഥതയിൽ അഞ്ചുതെങ്ങ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സജ്നാ ട്രേഡേഴ്സിലാണ് മോഷണം നടന്നത്. കടയുടെ വൈദ്യുത കണക്ഷൻ കട്ട്‌ ചെയ്തശേഷം ഷീറ്റ് പാകിയ മേൽക്കൂര തകർത്താണ് മോഷ്ടാവ് അകത്ത്കയറിയതെന്നാണ് CCTV യിലുള്ളത്. പ്ലാസ്റ്റിക് പോളിത്തീൻ കവറുകൊണ്ട് മുഖവും ശരീര ഭാഗങ്ങളും മൂടിയിരുന്നതിനാൽ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല.

സംഭവത്തിൽ കടയ്ക്കുള്ളിലെ മേശവലുപ്പുകളിൽ ഉണ്ടായിരുന്ന 50,000 ത്തോളം രൂപ മോഷ്ടിക്കപ്പെട്ടതായികാണിച്ച് കടയുടമ പോലീസിൽ പരാതി നൽകി. അഞ്ചുതെങ്ങ് പോലീസ് അന്വേഷണം ആരംഭിച്ചു.

യുവാവിന്റെ ആത്മഹത്യയിൽ കുടുംബത്തിന്റെ പരാതി

യുവാവിന്റെ ആത്മഹത്യയിൽ കുടുംബത്തിന്റെ പരാതി

ആലപ്പുഴ: കായംകുളം പുല്ലുകുളങ്ങരയില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ കുടുംബം. മണിവേലിക്കടവ് സ്വദേശി അഭിലാഷ് ആണ് കഴിഞ്ഞ ശനിയാഴ്ച മരിച്ചത്. വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ തടഞ്ഞതിന് പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി അധിക്ഷേപിച്ചെന്ന് കുടുംബം ആരോപികുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച വൈദ്യുതി ബില്‍ കുടിശ്ശികയായതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അഭിലാഷിന്റെ വീട്ടിലെത്തിയിരുന്നു. അഭിലാഷ് ഉദ്യോഗസ്ഥരെ തടയുകയും ഇതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. രേഖാമൂലം പരാതി നല്‍കിയില്ലെങ്കിലും ജോലി തടപ്പെടുത്തിയെന്ന വിവരം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പൊലീസില്‍ അറിയിച്ചു. കനകക്കുന്ന് പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ചതനുസരിച്ച് ചെന്നപ്പോള്‍ സ്‌റ്റേഷനില്‍ വെച്ച് അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തതായി അഭിലാഷ് കുടുംബത്തോട് പറഞ്ഞിരുന്നു.

സ്റ്റേഷനില്‍ വെച്ച് ചെയ്തത് തെറ്റിപ്പോയെന്ന് മാപ്പ് പറഞ്ഞെങ്കിലും കെഎസ്ഇബി ഓഫീസിലെത്തി എല്ലാവരുടെയും മുന്നില്‍ ചെന്ന് മാപ്പ് പറയണമെന്നായിരുന്നു കെഎസ്ഇബി ജീവനക്കാരുടെ ആവശ്യം. അവിടെയെത്തി മാപ്പ് പറയാന്‍ തയ്യാറായെങ്കിലും മാപ്പ് എഴുതി വായിക്കണമെന്നായി നിബന്ധന. തെറ്റുപറ്റിയെന്ന് എഴുതി വായിച്ച് ജീവനക്കാരുടെ മുന്നില്‍ മാപ്പ് പറഞ്ഞ് തിരിച്ച് വീട്ടിലെത്തിയ അഭിലാഷ് മാനസികാമായി തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.