by Midhun HP News | Jan 21, 2025 | Latest News, കേരളം
കൊച്ചി: കാട്ടുപന്നി ശല്യം നേരിടാന്‍ നടപടി വേണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ നയമെന്താണെന്ന് അറിയിക്കാന്‍ വനംവകുപ്പിനോട് കോടതി നിര്‍ദേശിച്ചു. വിള നശിപ്പിക്കുന്നവയെ വെടിവയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കാമെന്നും നിയമം അനുശാസിക്കുന്ന പോലെ കാട്ടുപന്നിയെ കൊല്ലണമെന്നും യോഗ്യരായവരെ കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു.
കാട്ടുപന്നികളുടെ ആക്രമണം മൂലം വനമേഖലയോട് സമീപത്തുതാമസിക്കുന്നവര്‍ ഏറെ ദുരിതമനുഭവിക്കുന്നുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. കാട്ടുപന്നി വിഷയത്തില്‍ എന്താണ് സര്‍ക്കാര്‍ നയമെന്ന് അറിയിക്കാന്‍ വനംവകുപ്പ് സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്. കാട്ടുപന്നി ശല്യം നേരിടാന്‍ നടപടി വേണമെന്നും കോടതി വ്യക്തമാക്കി
ജനവാസമേഖഖലയിലെത്തി വിളകളും മറ്റും കാട്ടുപന്നികള്‍ നശിപ്പിക്കുന്നത് പതിവാണ്. കാട്ടുപന്നിയെ നശിപ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കാം. ഇതുപോലെയുള്ള അവസരങ്ങളില്‍ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ മേധാവികള്‍ക്ക് അധികാരം നല്‍കിയിരുന്നു. പക്ഷെ വെടിവയ്ക്കാനുള്ള ആളുകളുടെ യോഗ്യത എന്താണ് നിശ്ചയിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പലപ്പോഴും ഇതിനായി ലൈസന്‍സ് ഉള്ള തോക്കുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ നിയന്ത്രിതമായി കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനാവില്ലെന്നും നിയമം അനുശാസിക്കുന്ന രീതിയിലാവണം വെടിവച്ച് കൊല്ലേണ്ടതെന്നും കോടതി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളില്‍ പന്നികളെ വെടിയവച്ച് കൊല്ലാന്‍ യോഗ്യരായ ആളുകളെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് യോഗ്യരായ ആളുകളെ തെരഞ്ഞെടുക്കാമെന്നും ഇതോടൊപ്പം തോക്കുകള്‍ ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
by Midhun HP News | Jan 21, 2025 | Latest News, കേരളം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 451 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ചിറ്റൂരിൽ വിറ്റ SM 544509 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.കണ്ണൂരിൽ വിറ്റ SG 265792 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ.
ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
by Midhun HP News | Jan 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജി.ജി ട്രസ്റ്റിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണ പരിപാടി പെരിങ്ങമ്മല ചല്ലിമുക്ക് , താന്നിമൂട് ഗവ. ട്രൈബൽ എൽ.പി. സ്കൂളിൽ ആരംഭിച്ചു. പെരിങ്ങല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനു മടത്തറ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഭാത ഭക്ഷണം സ്കൂൾ ലീഡർ അളകനന്ദക്ക് നൽകികൊണ്ടാണ് നിർവഹിച്ചത് .
എസ്.എം.സി. ചെയർമാൻ നാസിമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജിജി ചാരിറ്റബിൾ ട്രസ്റ്റ് അംഗം മുരളി പദ്ധതി വിശദീകരിച്ചു. 2023 – 24 എൽ.എസ് .എസ് പരീക്ഷയിൽ സ്കോളർഷിപ് നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഷിഹാബുദ്ദീൻ , റിട്ട. അധ്യാപകൻ അബ്ദുൾ അസീസ് , ഹാഷിം റാവുത്തർ , സഫീർ ഖാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രഥമ അധ്യാപിക ജമനിസാ ബീഗം സ്വാഗതവും അൻസാറുദ്ദീൻ ടി.എ നന്ദിയും പറഞ്ഞു.
by Midhun HP News | Jan 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നടി ഹണിറോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയിൽ സഹായം ചെയ്ത സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജുഎബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് നടപടി. റിമാൻഡിൽ കഴിയവേ ബോബി ചെമ്മണ്ണൂരിന്‍റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി ജയിലിലെത്തി സൂപ്രണ്ടിൻ്റെ മുറിയിൽ കൂടിക്കാഴ്ചക്ക് അവസരം നൽകിയെന്നാണ് ജയിൽ മേധാവിയുടെ കണ്ടെത്തൽ. ജയിൽ ചട്ടങ്ങൾ ലംഘിച്ചുള്ള നടപടിയായതിനാലാണ് കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്.
by Midhun HP News | Jan 21, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വാനനിരീക്ഷകര്‍ക്ക് കണ്ണിന് വിരുന്നൊരുക്കി ആറു ഗ്രഹങ്ങള്‍ നേര്‍രേഖയില്‍ വരുന്നു. ആകാശത്ത് ഇന്ന് കാണാന്‍ പോകുന്ന ഈ വിസ്മയത്തെ ഗ്രഹ വിന്യാസം എന്നാണ് വിളിക്കുന്നത്.
കഴിഞ്ഞ ആഴ്ചയിലെ ഗ്രഹങ്ങളുടെ ഒത്തുചേരലിന് പിന്നാലെ ശനിയും ശുക്രനും അടുത്തടുത്താണ്. ഇതിന് പുറമേയാണ് ആറു ഗ്രഹങ്ങള്‍ ഏകദേശം നേര്‍രേഖയില്‍ വരുന്ന അപൂര്‍വ്വ കാഴ്ച. ഗ്രഹങ്ങള്‍ പൂര്‍ണ്ണമായും നേര്‍രേഖയില്‍ വരുന്നില്ലെങ്കിലും, ആകാശത്തിന്റെ ഒരു ഭാഗത്ത് ഗ്രഹങ്ങള്‍ ഒരുമിച്ച് കാണുന്നത് ഒരു അത്ഭുത കാഴ്ചയായിരിക്കും.
ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി, നെപ്റ്റിയൂണ്‍, യുറാനസ് എന്നിവയാണ് ഗ്രഹ വിന്യാസം തീര്‍ക്കുന്നത്. ഇവ നേര്‍രേഖയില്‍ അടുത്തടുത്ത് ആണെന്ന് തോന്നാമെങ്കിലും ദശലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ അകലം കൊണ്ട് ഇവ ഓരോന്നും വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്.
ഭ്രമണപഥത്തിലെ ഭൂമിയുടെ സ്ഥാനം മൂലമാണ് ഈ വിന്യാസം. ജനുവരിയില്‍ ചൊവ്വ ‘എതിര്‍വശത്ത്’ എത്തിയതായി നാസ അറിയിച്ചു. അതായത് സൂര്യനില്‍ നിന്ന് ഭൂമിയുടെ എതിര്‍വശത്തായി നേര്‍രേഖ തീര്‍ത്താണ് ചൊവ്വ ദൃശ്യമാകുന്നത്.
ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന സമയമാണിത്. ഏറ്റവും വലുതും തിളക്കമുള്ളതുമായി ചൊവ്വ ദൃശ്യമാകുന്ന സമയമാണിത്.
എപ്പോഴാണ് വിന്യാസം ദൃശ്യമാകുക?
ഇന്ന് സൂര്യാസ്തമയം കഴിഞ്ഞ് ഏകദേശം 45 മിനിറ്റിനുശേഷം മൂന്ന് മണിക്കൂര്‍ നേരം ഗ്രഹങ്ങളുടെ വിന്യാസം ആകാശത്ത് അത്ഭുത കാഴ്ച ഒരുക്കും. പടിഞ്ഞാറന്‍ ചക്രവാളത്തിന് താഴെ ശുക്രനും ശനിയും അസ്തമിക്കുന്നത് വരെയുള്ള സമയമാണ് ഇത് കാണാന്‍ അനുയോജ്യമായ സമയം. ഇരുട്ടിക്കഴിഞ്ഞാല്‍, ഈ മാസം മുഴുവന്‍ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ശുക്രനെയും ശനിയെയും കാണാന്‍ കഴിയും. വ്യാഴം ആകാശത്ത് തിളങ്ങുന്നതായും കിഴക്ക് ചൊവ്വ ഉദിക്കുന്നതായുമുള്ള ദൃശൃങ്ങള്‍ വിസ്മയം ജനിപ്പിക്കുമെന്നും നാസ പറയുന്നു.
ഇന്ത്യയില്‍ വിന്യാസം എപ്പോള്‍ ദൃശ്യമാകും?
മേഘാവൃതത്തെയും കാലാവസ്ഥയെയും ആശ്രയിച്ച് ഇന്ത്യയിലുടനീളം അപൂര്‍വമായ ഈ വിന്യാസം ദൃശ്യമാകും. ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളില്‍ നിന്നും അപൂര്‍വമായ ഗ്രഹ വിന്യാസം കാണാന്‍ കഴിയും. ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നി നാല് ഗ്രഹങ്ങളെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുമെങ്കിലും നെപ്റ്റിയൂണും യുറാനസും വളരെ മങ്ങിയതിനാല്‍ അവയെ കാണാന്‍ ഒരു ദൂരദര്‍ശിനി വേണ്ടി വരും.
by Midhun HP News | Jan 21, 2025 | Latest News, കേരളം
ശബരിമല: ശബരിമല വരുമാനത്തില്‍ വര്‍ധന. ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് കാലത്ത് 440 കോടി രൂപ വരുമാനമായി ലഭിച്ചെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 കോടി രൂപയുടെ വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായത്. ആറ് ലക്ഷം ഭക്തര്‍ അധികമായി എത്തിയതായും മന്ത്രി പറഞ്ഞു.
440 കോടി രൂപ സന്നിധാനത്തെ മാത്രം വരുമാനമാണ്. നിലയ്ക്കലിലെയും പമ്പയിലെയും വരുമാനം എണ്ണിത്തിട്ടപ്പെടുത്തി വരുന്നേയുള്ളു. പതിനെട്ടാം പടിയില്‍ കഴിഞ്ഞ തവണ ഒരുമിനിറ്റില്‍ 65 പേരെയാണ് കടത്തിവിട്ടതെങ്കില്‍ ഇത്തവണ അത് 90 പേരായി. ഇതാണ് ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ കാരണം,
പതിനെട്ടാം പടിയില്‍ പരിചയസമ്പന്നരായ പൊലീസുകാരെ നിര്‍ത്തിയതോടെ ഭക്തര്‍ക്ക് ദര്‍ശനം സുഗമമാക്കാനായെന്നും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. അടുത്ത തീര്‍ഥാടനകാലത്ത് ഡോളി സമ്പ്രദായം ഒഴിവാക്കാന്‍ ആലോചിക്കുന്നതായും റോപ് വേയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. അഭൂതപൂര്‍വമായ ഭക്തജനതിരക്കിനാണ് 2024-25 തീര്‍ത്ഥാടനകാലം സാക്ഷ്യം വഹിച്ചത്.
Recent Comments