ഓട്ടോമറിഞ്ഞ് ഗുരുതര പരുക്ക് പറ്റിയ അഞ്ചുതെങ്ങ് സ്വദേശി മരണപ്പെട്ടു

ഓട്ടോമറിഞ്ഞ് ഗുരുതര പരുക്ക് പറ്റിയ അഞ്ചുതെങ്ങ് സ്വദേശി മരണപ്പെട്ടു

ഓട്ടോമറിഞ്ഞ് ഗുരുതര പരുക്ക് പറ്റിയ അഞ്ചുതെങ്ങ് സ്വദേശി മരണപ്പെട്ടു. ഇന്ന് രാവിലെ 8 മണിയോടെ അഞ്ചുതെങ്ങ് വൈടുകെ ജംഗ്ഷനിലായിരുന്നു സംഭവം. അഞ്ചുതെങ്ങിലെ സ്വകാര്യ ചന്തയിൽ നിന്നും വിൽപ്പനയ്ക്കുള്ള മത്സ്യവുമായിൽ ആറ്റിങ്ങൽഭാഗത്തേക്ക്‌ പോയ KL16N6993 എന്ന ആപ്പേ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

തെരുവ് നായ കുറുക്ക്‌ചാടിയതാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അപകടത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ അലക്സാണ്ടർ (35) തലക്ക് ഗുരുതര പരുക്ക് പറ്റിയിരുന്നു. ഇയാളെ സ്വകാര്യ ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടയ്ക്കാവൂർ ചമ്പാവിൽ (പഴയവിലാസം കോട്ടമുക്ക്) റെന്നി, ലേന ദമ്പതികളുടെ ഇളയമകനായിരുന്നു അലക്സാണ്ടർ (35).

യാത്രക്കാരായിരുന്ന ജനോവി (78) മകൾ മേരി സുനിത (42) കാലിനു പരുക്ക് പറ്റിയിയിരുന്നു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

സഹോദരങ്ങൾ ഗേളി, മേരി, ജോസഫ് (Late) ഭാര്യ ഡാലിയ, മക്കൾ സാറ (6) എഫ്രയാൻ (4) സേറ (1) വയസ്സ്.

കടയ്ക്കലിൽ തീ പൊള്ളലേറ്റ് യുവതി മരിച്ചു

കടയ്ക്കലിൽ തീ പൊള്ളലേറ്റ് യുവതി മരിച്ചു

കരീല വാരിക്കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ ധരിച്ചിരുന്ന വസ്ത്രത്തിൽ തീപിടിച്ചതിനെ തുടർന്ന് 31 കാരിക്കു ദാരുണാന്ത്യം. കടയ്ക്കൽ മണലുവട്ടം ദേർഭകുഴിവീട്ടിൽ ബാബുരാജിന്റെ ഭാര്യ പ്രമിതയാണ് മരണപ്പെട്ടത്.

ഇന്നലെ രാവിലെ 11 മണിയോടുകൂടി വീടിന്റെ മുന്നിലെകരിയില തൂത്തു കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ പ്രമിത ധരിച്ചിരുന്ന നൈറ്റിയിൽ തീ പിടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടി തീ അണച്ചെങ്കിലും ദേഹത്ത് വലിയ രീതിയിൽ പൊള്ളലേറ്റിരുന്നു. പ്രമിതയെ ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.എന്നാൽ ഇന്നലെ രാത്രി 11 മണിയോടുകൂടി മരണം സംഭവിക്കുകയായിരുന്നു. പ്രമിതയുടെ ഭർത്താവ് ബാബുരാജ് വിദേശത്താണ്.

നെയ്യാറ്റിന്‍കരയിലെ സമാധി സംഭവം; ഹിന്ദു ആചാരം വൃണപ്പെടുത്തുന്നത് അനുവദിക്കില്ലെന്ന് മക്കള്‍

നെയ്യാറ്റിന്‍കരയിലെ സമാധി സംഭവം; ഹിന്ദു ആചാരം വൃണപ്പെടുത്തുന്നത് അനുവദിക്കില്ലെന്ന് മക്കള്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സമാധി സ്ഥലം പൊളിക്കാനുള്ള തീരുമാനം ഹിന്ദു ആചാരം വൃണപ്പെടുത്തുന്നതാണെന്നും അത് അനുവദിക്കില്ലെന്നും ഗോപന്‍ സ്വാമിയുടെ മക്കള്‍. ഹിന്ദു ഐക്യവേദിയുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും മകന്‍ രാജസേനന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസയം, സമാധി സ്ഥലം പൊളിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ സമാധി സ്ഥലം പൊളിക്കാനായി പൊലീസ് ഉള്‍പ്പടെ എത്തിയെങ്കിലും കുടുംബത്തിന്റെയും ഒരുവിഭാഗം നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.

തന്നെയും അനുജനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നതായി ഗോപന്‍ സ്വാമിയുടെ മകന്‍ പറഞ്ഞു. അവര്‍ നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. എന്താണ് അവിടെ നടന്നതെന്ന് പോലും അവര്‍ ചോദിച്ചിട്ടില്ല. ഹിന്ദു ഐക്യവേദിയുമായി ആലോചിക്കണമെന്ന് പറഞ്ഞതായും രാജസേനന്‍ പറഞ്ഞു. അച്ഛന്‍ കിടപ്പ് രോഗിയായിരുന്നില്ല. എല്ലാദിവസവും കഴിക്കുന്ന മരുന്നാണ് കഴിച്ചത്. പ്രായത്തിനനുസരിച്ചുള്ള പ്രയാസങ്ങളുണ്ടായിരുന്നു. സമാധിയാകുമെന്നറിഞ്ഞ അച്ഛന്‍ അഞ്ച് ദിസമായി ഭക്ഷണം കുറച്ചുവരികയായിരുന്നു. സ്വര്‍ഗവാതില്‍ ഏകാദശി ദിവസം പോകണമെന്ന് അച്ഛന്റെ മനസിലുണ്ടായിരുന്നു. അന്നേദിവസം രണ്ട് സ്പൂണ്‍ അന്നം മാത്രം കഴിച്ച അച്ഛന്‍ തന്നെയും കൂട്ടി സമാധി സ്ഥലത്തേക്ക് നടന്നാണ് പോയത്. സ്വര്‍ഗവാതില്‍ ഏകാദശി ദിവസം അച്ഛന്‍ ഈശ്വരനില്‍ ലയിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമായി. അച്ഛന്‍ ഇവിടെ കിടന്ന് മരിച്ചാല്‍ ഞങ്ങള്‍ക്ക് വലിയ പ്രയാസമാകുമായിരുന്നു. എല്ലാ ചടങ്ങുകളും കഴിഞ്ഞ ശേഷമാണ് സമാധിയായെന്ന പോസ്റ്റര്‍ ഒട്ടിച്ചതെന്നും മകന്‍ പറഞ്ഞു.

ഭര്‍ത്താവ് സമാധിയായതാണെന്ന് ഗോപന്‍ സ്വാമിയുടെ ഭാര്യ പറഞ്ഞു. ഇന്‍സുലിന്‍ അടക്കമുള്ള മരുന്ന കഴിച്ച ശേഷമായിരുന്നു സമാധി. മരണം നാട്ടുകാരെ അറിയിച്ചാല്‍ മുഹൂര്‍ത്ത സമയത്ത് കര്‍മം ചെയ്യാനാവില്ല എന്ന നില വരുമായിരുന്നു. മറ്റുള്ളവര്‍ക്ക് സമാധിയെ കുറിച്ച് പറഞ്ഞാല്‍ മനസിലാവില്ല. നാട്ടുകാര്‍ വന്നാല്‍ മുഹൂര്‍ത്തം തെറ്റും. അസുരന്‍മാര്‍ ഇരിക്കുമ്പോള്‍ സമാധി പൂര്‍ണമാകുമോ?. ദേവന്‍മാര്‍ ഇരിക്കുമ്പോഴെ സമാധി പൂര്‍ണമാകു. അതുകൊണ്ടാണ് ആരെയും അറിയാക്കാതിരുന്നതെന്ന് ഭാര്യ പറഞ്ഞു.

കുടുംബാംഗങ്ങളുടെ മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചര്‍ച്ചയില്‍ സബ് കലക്ടറും പൊലീസും അറിയിച്ചു. ഗോപന്‍ സ്വാമിയുടെ മക്കളുടെ മൊഴി ഇന്നലെ പൊലീസ് വീണ്ടും രേഖപ്പെടുത്തി. ഇതിലും വൈരുധ്യങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. കല്ലറ പൊളിക്കാന്‍ കലക്ടര്‍ ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ബന്ധുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

വ്യാഴാഴ്ച ഗോപന്‍സ്വാമി മരിച്ചശേഷം സമാധിയായതായ പോസ്റ്റര്‍ പ്രിന്റ് ചെയ്തുവെന്നാണ് മകന്‍ പൊലീസിന് മൊഴി നല്‍കിയത്. പോസ്റ്റര്‍ നേരത്തെ തന്നെ അച്ചടിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റര്‍ കണ്ടപ്പോഴാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. നിലവില്‍ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍, ആറാംമൂട് സ്വദേശി ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിന്‍കര പൊലീസ് എടുത്തിരിക്കുന്നത്.

ടാങ്ക് വേധ മിസൈല്‍ നാഗ് മാര്‍ക്ക് 2 പരീക്ഷണം വിജയം

ടാങ്ക് വേധ മിസൈല്‍ നാഗ് മാര്‍ക്ക് 2 പരീക്ഷണം വിജയം

ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാഗ് മാര്‍ക്ക് 2 മിസൈല്‍ പരീക്ഷണം വിജയകരം. മൂന്നാം തലമുറ ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് നിര്‍വഹിച്ചത്.

പൊഖ്‌റാന്‍ ഫയറിങ് റേഞ്ചിലായിരുന്നു പരീക്ഷണം. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലിന്റെ ഫീല്‍ഡ് ട്രയല്‍സ് പരീക്ഷണമാണ് നടന്നത്. പരീക്ഷണം വിജയകരമായിരുന്നെന്നും മിസൈല്‍ ഇനി സൈന്യത്തിന്റെ ഭാഗമാകുമെന്നും ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു.മിസൈല്‍ അസാധാരണമായ കൃത്യതയും വിശ്വാസ്യതയും പ്രദര്‍ശിപ്പിച്ചതായും പരമാവധി, കുറഞ്ഞ ദൂര പരിധികളിലെ എല്ലാ ലക്ഷ്യങ്ങളെയും തകര്‍ത്തതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആധുനിക കവചിത ഭീഷണികളെ നിര്‍വീര്യമാക്കുന്നതിനാണ് നാഗ് മാര്‍ക്ക് 2 മിസൈല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിക്ഷേപിക്കുന്നതിന് മുമ്പ് ലക്ഷ്യസ്ഥാനം കൃത്യമായി ഉറപ്പാക്കി ലോക്ക് ചെയ്യാന്‍ ഓപ്പറേറ്റര്‍മാരെ പ്രാപ്തരാക്കുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. സങ്കീര്‍ണ്ണമായ യുദ്ധ സാഹചര്യങ്ങളില്‍ പോലും കൃത്യമായ ആക്രമണങ്ങള്‍ ഉറപ്പാക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും പ്രതിരോധമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

പരീക്ഷണ വിജയത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഡിആര്‍ഡിഒയെയും സൈന്യത്തെയും വ്യവസായ പങ്കാളികളെയും അഭിനന്ദിച്ചു. പ്രതിരോധ നിര്‍മ്മാണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത നാഗ് എംകെ 2 ന്റെ വിജയകരമായ പരീക്ഷണങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വയനാട് ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കും

വയനാട് ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കും

തിരുവനന്തപുരം: വയനാട് ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സര്‍ക്കാര്‍. ദുരന്തബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതിനായി പ്രാദേശിക സമിതി, സംസ്ഥാനതല സമിതി എന്നിങ്ങനെ രണ്ട് സമിതികള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

കാണാതായവരെ മരിച്ചവരായി കണക്കാക്കി അടുത്ത ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, മറ്റ് സഹായങ്ങള്‍ നല്‍കുകയെന്നതാണ് സമിതി രൂപീകരണത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വില്ലേജ് ഓഫീസറും, പഞ്ചായത്ത് സെക്രട്ടറിയും എസ്എച്ച്ഒയും അടങ്ങുന്നതാണ് പ്രാദേശിക സമിതി. ദുരന്തത്തില്‍ കാണാതായവരെ സംബന്ധിച്ച് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലും ഇതിന്റെ മേല്‍ നടത്തിയ തിരച്ചിലല്‍ അവരെ കണ്ടെത്താനായില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി സംസ്ഥാന തലസമിതിക്ക് നല്‍കും.

ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സംസ്ഥാനതല സമിതിയുടെ അധ്യക്ഷന്‍. റവന്യൂ വകുപ്പിന്റെയും തദ്ദേശവകുപ്പിന്റെ സെകട്ട്രറിമാരും സമിതിയിലുണ്ട്.. ഇവര്‍ പ്രാദേശിക സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് മറ്റ് നടപടിക്രമങ്ങളിലേക്ക് നീങ്ങും. അതിന് പിന്നാലെ അടുത്ത ബന്ധുക്കള്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് നല്‍കും, അതിന് പിന്നാലെ അവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം വീട് ഉള്‍പ്പടെ മറ്റ് സഹായങ്ങള്‍ അര്‍ഹരാക്കി കൊണ്ടുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 32 പേര്‍ ഇനിയും കാണാമറയത്താണ്.

ബോബി ചെമ്മണൂരിനെ ജയിലില്‍ മൂന്ന് വിഐപികള്‍ സന്ദര്‍ശിച്ചു?; രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ബോബി ചെമ്മണൂരിനെ ജയിലില്‍ മൂന്ന് വിഐപികള്‍ സന്ദര്‍ശിച്ചു?; രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണൂരിനെ ജയിലില്‍ മൂന്ന് വിഐപികള്‍ സന്ദര്‍ശിച്ചതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ജയില്‍ സന്ദര്‍ശക രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെയാണ് ഇവര്‍ ബോബി ചെമ്മണൂരിനെ സന്ദര്‍ശിച്ചതെന്ന് തിരുവനന്തപുരത്തെ ജയില്‍ ആസ്ഥാനത്തു സമര്‍പ്പിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായാണ് വിവരം.

ജയില്‍ നിയമം മറികടന്ന്, സന്ദര്‍ശക രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെ ബോബി ചെമ്മണൂരിനെ സന്ദര്‍ശിക്കാന്‍ സഹായിച്ചത് ജയിലിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ബോബി ചെമ്മണൂരിനെ ജയിലില്‍ സന്ദര്‍ശിച്ച വിഐപികള്‍ ആരെന്നത് വ്യക്തമായിട്ടില്ല.

സംഭവത്തില്‍ അന്വേഷണം അടക്കമുള്ള കാര്യങ്ങളില്‍ ജയില്‍വകുപ്പ് അടുത്ത ദിവസം തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. നടി ഹണിറോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ വയനാട്ടില്‍ നിന്നാണ് ബോബി ചെമ്മണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ജയിലിലാണ് ബോബി ചെമ്മണൂരുള്ളത്.