തിരുവനന്തപുരത്ത് മകന്‍ അച്ഛനെ  അടിച്ചു കൊന്നു

തിരുവനന്തപുരത്ത് മകന്‍ അച്ഛനെ അടിച്ചു കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്പൂരിയില്‍ അച്ഛനെ മകന്‍ അടിച്ചു കൊന്നു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്. മകന്‍ ഷാനു തോമസിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സംഘര്‍ഷത്തിനിടെ അമ്മാവന്‍ വര്‍ഗീസിനും കുത്തേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്. ഷാനുവിന്റെ വിവാഹവാര്‍ഷികമായിരുന്നു ഇന്നലെ. ഇതിന്റെ ഭാഗമായി മദ്യപാന സദസുകള്‍ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ആഘോഷ പരിപാടികള്‍ക്ക് ശേഷം ഷാനുവും ഭാര്യയും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രശ്‌നത്തില്‍ ഇടപെട്ട ഷാനുവിന്റെ അമ്മയും അമ്മാവനും നിയന്ത്രിക്കാന്‍ ശ്രമിച്ചു. ഇതിനിടെ വര്‍ഗീസിനെ കത്തി കൊണ്ട് കുത്തി. ബഹളം കേട്ടെത്തിയ തോമസ് എബ്രഹാം ഷാനുവിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു.

ഈ സമയത്ത് കസേരയെടുത്ത് ഷാനു പിതാവിന്റെ തലക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കാരക്കോണം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

‘ഇറാനെതിരെ വീണ്ടും സൈനിക നടപടിയുണ്ടായാല്‍ ലോകസമൂഹത്തിന് തന്നെ പ്രത്യാഘാതം ഉണ്ടാക്കും’; ട്രംപുമായി സംസാരിച്ച് പുടിന്‍

‘ഇറാനെതിരെ വീണ്ടും സൈനിക നടപടിയുണ്ടായാല്‍ ലോകസമൂഹത്തിന് തന്നെ പ്രത്യാഘാതം ഉണ്ടാക്കും’; ട്രംപുമായി സംസാരിച്ച് പുടിന്‍

മോസ്‌കോ: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഫോണില്‍ സംഭാഷണം നടത്തി. 90 മിനിറ്റിലേറെ നീണ്ടു നിന്ന സംഭാഷണത്തില്‍, പശ്ചിമേഷ്യന്‍ സംഘര്‍ഷം, യുക്രൈന്‍ യുദ്ധം തുടങ്ങിയവ ചര്‍ച്ചയായതായി ക്രെലിന്‍ അറിയിച്ചു. തുറന്നതും ഔദ്യോഗികവുമായ ഫോണ്‍ സംഭാഷണം എന്നാണ് ക്രെംലിന്‍ വക്താവ് യുറി ഉഷകോവ് അഭിപ്രായപ്പെട്ടത്.

ഇറാനിലെയും പേര്‍ഷ്യന്‍ ഗള്‍ഫിലെയും സാഹചര്യങ്ങള്‍ ഇരു പ്രസിഡന്റുമാരും വിലയിരുത്തി. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ നീട്ടാനുള്ള ട്രംപിന്റെ തീരുമാനം ശരിയായ ഒന്നാണെന്ന് പുടിന്‍ അഭിപ്രായപ്പെട്ടു. ഇത് ചര്‍ച്ചകള്‍ക്ക് അവസരം നല്‍കുമെന്നും സാഹചര്യം ശാന്തമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്നാല്‍, അമേരിക്കയും ഇസ്രയേലും വീണ്ടും സൈനിക നടപടികളിലേക്ക് കടക്കുകയാണെങ്കില്‍, അത് ഇറാനും അയല്‍രാജ്യങ്ങള്‍ക്കും മാത്രമല്ല, ലോകസമൂഹത്തിന് ഒന്നടങ്കം അങ്ങേയറ്റം ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്രപരമായ നീക്കങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ റഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് പുടിന്‍ അറിയിച്ചു.

പാമ്പുകടിയേറ്റ് വീണ്ടും മരണം; ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു

പാമ്പുകടിയേറ്റ് വീണ്ടും മരണം; ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു

കാസര്‍കോട്: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടുമൊരു മരണം കൂടി. കാസര്‍കോട് എളേരിത്തട്ടില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു. ശരത്- അജിത ദമ്പതികളുടെ മകള്‍ ഋതുചന്ദ്രയാണ് മരിച്ചത്.

വീടിന് സമീപം മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പു കടിയേറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കളിക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടം മരപ്പലകകള്‍ക്കിടയിലേക്ക് വീണു. അതെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്, പലകകള്‍ക്കിടയിലുണ്ടായിരുന്ന മൂര്‍ഖന്‍ കടിച്ചത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള പ്രാഥമിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്റിവെനം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി പയ്യന്നൂര്‍ ആശുപത്രിയില്‍ വെച്ച് ആന്റിവെനം നല്‍കിയിരുന്നു. പരിയാരത്ത് എത്തിച്ചപ്പോഴേക്കും അവശനിലയിലായ കുട്ടി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

നാലു ദിവസത്തേക്കുള്ള ഈ ഉത്തരവ് ചവറ്റു കുട്ടയിലേക്കു പോവും, കോടതിയിലേക്ക് ഓടാനില്ല: ബി അശോക്

നാലു ദിവസത്തേക്കുള്ള ഈ ഉത്തരവ് ചവറ്റു കുട്ടയിലേക്കു പോവും, കോടതിയിലേക്ക് ഓടാനില്ല: ബി അശോക്

തിരുവനന്തപുരം: സര്‍ക്കാരിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവിനെ തള്ളിപ്പറഞ്ഞ് ബി അശോക് ഐഎഎസ്. കാലാവധി കഴിഞ്ഞ സര്‍ക്കാരിന്റെ നടപടിയാണത്. സസ്‌പെന്‍ഷന് കാരണം എന്താണെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ല. അതിനെതിരെ ഓടി കോടതിയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. കേവലം നാലു ദിവസത്തേക്ക് മാത്രമുള്ള ഉത്തരവാണത്. ഏപ്രില്‍ 9 ന് തന്നെ ഈ സര്‍ക്കാരിനെ ജനം തള്ളിക്കളഞ്ഞതാണ്. പുതുതായി വരുന്ന സര്‍ക്കാര്‍ തനിക്കെതിരായ ഉത്തരവ് പുനഃപരിശോധിക്കുമെന്നും ബി അശോക് പറഞ്ഞു.

കാരണമില്ലാത്ത ആ ഉത്തരവ് തല്‍ക്കാലം മേശപ്പുറത്ത് ഇരിക്കട്ടെ. പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന അന്നു തന്നെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെടുമെന്നും, പഴയ പദവിയില്‍ പുനഃസ്ഥാപിക്കപ്പെടുമെന്നും ഉറച്ച വിശ്വാസമുണ്ട്. പോകുന്ന പോക്കില്‍ ശത്രുക്കളെന്ന് കരുതുന്നവരുടെ നേര്‍ക്ക് ഒരു റൗണ്ട് വെടിയുതിര്‍ക്കുന്ന നടപടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാര്‍ നടപടിയെ സസ്‌പെന്‍ഷനായിട്ടല്ല, മറിച്ച് അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ബി അശോക് പറഞ്ഞു.

മുഖ്യമന്ത്രിക്ക് വൈക്ലബ്യവും മനഃക്ലേശവും

പൊതുഭരണ വകുപ്പില്‍ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ. ചരിത്രപരമായ പോരാട്ടത്തിലൂടെ, ഐഎഎസ് അസോസിയേഷന്‍ കേരള മുഖ്യമന്ത്രിയെ അഞ്ചുവട്ടം ട്രൈബ്യൂണലില്‍ കയറ്റി. അദ്ദേഹത്തിന്റെ ചട്ടവിരുദ്ധമായ എല്ലാ നടപടികളും റദ്ദു ചെയ്യിച്ചു. പ്രസിഡന്റ് അംഗീകരിച്ച സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചു മാത്രമേ ഐഎഎസ് കേഡര്‍ നടത്തിക്കൊണ്ടു പോകാന്‍ പാടുള്ളൂ എന്ന് അന്തിമ ഉത്തരവ് നേടിയെടുത്തു. അതില്‍ വലിയ വൈക്ലബ്യവും മനഃക്ലേശവുമാണ് സര്‍ക്കാരിനുണ്ടായത്.

അതിനെത്തുടര്‍ന്ന് 2025 ജനുവരി 25 തൊട്ട് തന്നെ സര്‍ക്കാരിന് പുറത്തേക്ക് ഓടിക്കാന്‍ നിരവധി ഉഡായിപ്പുകളും തന്ത്രങ്ങളുമാണ് പ്രയോഗിച്ചത്. തദ്ദേശ ഭരണ കമ്മീഷന്‍ രൂപീകരിച്ച് മേധാവിയാക്കാന്‍ ശ്രമിച്ചു, 20 വര്‍ഷം ജൂനിയറായ കെടിഡിസി ചെയര്‍മാന്‍ പദവിയിലേക്ക് തട്ടാന്‍ ശ്രമിച്ചു, അങ്ങനെ എല്ലാ പോരിലും നാണം കെട്ട പരാജയം ഏറ്റുവാങ്ങിയതിനാണ്, ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരണം നടത്തിയെന്നു പറഞ്ഞ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അത് അംഗീകാരമായിട്ടാണ് കണക്കാക്കുന്നതെന്ന് ബി അശോക് പറഞ്ഞു.

വാഴ്ത്തുപാട്ട് പാടിക്കോ എന്ന മനോഭാവക്കാരുടെ നടപടി

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്റെ അടിമവേലക്കാരാണെന്നും, തന്നെ പുകഴ്ത്തിപ്പാടാന്‍ വേണ്ടി മാത്രം ജനിച്ചിട്ടുള്ളവരാണെന്നും, വേണമെങ്കില്‍ നിങ്ങള്‍ക്ക് കോറസായി നിന്ന് വാഴ്ത്തുപാട്ട് പാടിത്തരാം, അതല്ലാതെ ഒരവകാശവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇല്ലെന്നുള്ള ചിലരുടെ മനോഭാവത്തിന്റെ ഉത്തമ ഉദാഹരണമായിട്ട് സസ്‌പെന്‍ഷന്‍ ഉത്തരവിനെ കണക്കാക്കാം. അതിനെ ബാഡ്ജായി കുത്തുകയാണ്. ആ ഉത്തരവിന് ഒരു നിലനില്‍പ്പുമില്ല. അതു ചവറ്റു കുട്ടയിലേക്ക് പോകുമെന്നും ബി അശോക് പറഞ്ഞു.

ഒന്നാം പിണറായി സർക്കാരിൽ നല്ല ടീം വർക്ക്

മുഖ്യമന്ത്രിയുടെ താഴെയുള്ള, പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിയുടെ അംഗീകാരമില്ലാതെ ഒരു നടപടിയും സ്വീകരിക്കാന്‍ സാധിക്കില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ സാമാന്യം നല്ല നിലയില്‍ ടീം വര്‍ക്ക്, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും, സീനിയര്‍ ഉദ്യോഗസ്ഥരുമായി സര്‍ക്കാരിനുണ്ടായിരുന്നു. പ്രളയം, കോവിഡ് സമയത്തെല്ലാം അക്ഷീണം പ്രവര്‍ത്തിച്ച സിവില്‍ സര്‍വീസാണുണ്ടായത്. എല്ലാ മന്ത്രിമാരും ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് ടീമായി പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍, പത്തോ പന്ത്രണ്ടോ വിരമിച്ച ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ സുപ്രധാന പദവികളില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിലവിലെ ഐഎഎസ് ഉദ്യോഗസ്ഥന്റെ പദവി നിര്‍ണായകമാണ്. ആ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ചീഫ് സെക്രട്ടറിക്കൊപ്പം എല്ലാ വകുപ്പുകളേയും മുഖ്യമന്ത്രിയുടെ ഓഫീസുമായി ഏകോപിപ്പിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എം ശിവശങ്കറാണ് ആ ചുമതലയില്‍ ഉണ്ടായിരുന്നത്.

കെ എം എബ്രഹാമിന്റേത് ചട്ടവിരുദ്ധ നിയമനം

ശിവശങ്കർ പുറത്തായ ശേഷം ആ പദവി ഒഴിച്ചിട്ടു. പിന്നീട് 2018 ല്‍ വിരമിച്ച ഐഎഎസുകാരനായ ഡോ. കെ എം എബ്രഹാമിനെ, ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവി സൃഷ്ടിച്ച് നിയമിക്കുകയായിരുന്നു. അങ്ങനെയൊരു പദവി ഐഎഎസ് കേഡറിലോ സംസ്ഥാന സര്‍വീസിലോ ഇല്ല. അവിടെ ഒരു കോക്കസ് രൂപപ്പെട്ടതോടെ, സിവില്‍ സര്‍വീസുമായി ബന്ധമില്ലാതായി മാറി. അദ്ദേഹം ചീഫ് സെക്രട്ടറിയെ തന്റെ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥനായി കണ്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതോടെ ഇരട്ട നിയന്ത്രണങ്ങള്‍ വരുന്ന സ്ഥിതിയായി. ഇതോടെ സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട ഏകോപനം ആകെ താളം തെറ്റിയെന്നും ബി അശോക് പറയുന്നു.

‘മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന്‍’; ജനവികാരമെന്ന് മുസ്ലിം ലീഗ്

‘മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന്‍’; ജനവികാരമെന്ന് മുസ്ലിം ലീഗ്

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ്. എക്‌സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നത്. അത് അങ്ങനെ തന്നെയാണ്. യുഡിഎഫ് ജനവികാരം പരിഗണിച്ചു തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് എല്ലാ കാലത്തും ജനവികാരം പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക. ഭാവിയില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിലും, ഭരണകാര്യത്തിലും അടക്കം ജനവികാരത്തിന് അനുകൂലമായിട്ടാരിക്കും യുഡിഎഫില്‍ തീരുമാനമുണ്ടാകുക. മുഖ്യമന്ത്രിക്കാര്യത്തില്‍ അടക്കം. മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്. അവരും ജനവികാരം മാനിച്ചു കൊണ്ടായിരിക്കും തീരുമാനമെടുക്കുക. അവരും കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണല്ലോ എന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഏതെങ്കിലും ഒന്നോ രണ്ടോ എക്‌സിറ്റ് പോളായിരുന്നു ഇങ്ങനെ പറഞ്ഞതെങ്കില്‍ വിശ്വസിക്കേണ്ട. എന്നാല്‍ യുഡിഎഫിന് അനുകൂലമെന്നാണ് എല്ലാ ഫലങ്ങളും ഒരേ സ്വരത്തില്‍ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് മുതലേ കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഉണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ത്രിതല പഞ്ചായത്തിലും ഈ ഭരണവിരുദ്ധ വികാരം വ്യക്തമായി. അതിന്റെ ഫൈനല്‍ എന്ന നിലയില്‍ നിയമസഭ തെരഞ്ഞെടുപ്പിലും ആളുകള്‍ അങ്ങനെ തന്നെയാണ് വിധിയെഴുതിയതെന്ന് മനസ്സിലാക്കുന്നു. മലപ്പുറത്ത് 16 സീറ്റിലും യുഡിഎഫ് വിജയിക്കും. അത്തരത്തിലാണ് തങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടുകള്‍. കേവല ഭൂരിപക്ഷത്തിനും അപ്പുറത്ത് മികച്ച വിജയം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് സൂചിപ്പിച്ചിരുന്നു. ആ പ്രതീക്ഷ ഇപ്പോഴും ഉണ്ടെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

ആ നിലയിലേക്ക് ഇപ്പോഴത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നിട്ടില്ല എന്നത് ശരിയാണ്. പക്ഷെ ഇതിലും കൂടുതല്‍ മെച്ചപ്പെട്ട വിജയം യുഡിഎഫിന് അവകാശപ്പെട്ടതാണ്. അത് ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. മുസ്ലിം ലീഗ് 27 സീറ്റിലാണ് മത്സരിച്ചത്. ഇതില്‍ 22 സീറ്റുകളെങ്കിലും വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീഗിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് കഴിഞ്ഞ തവണത്തേതുപോലെ, യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് നല്ല തീരുമാനത്തിലെത്തും. ലീഗിന് അവകാശപ്പെട്ടത് എല്ലാക്കാലത്തും യുഡിഎഫ് അനുവദിച്ചു തന്നിട്ടുണ്ട്. ഇത്തവണയും അതുണ്ടാകുമെന്ന് സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് എല്ലാ കാര്യങ്ങളും വിലയിരുത്തുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസാണ് യുഡിഎഫിനെ നിലനിര്‍ത്തുന്നതില്‍ മുമ്പന്തിയില്‍ നില്‍ക്കേണ്ടത്. യുഡിഎഫിനെ നിലനിര്‍ത്തുന്ന കാര്യത്തിലും, ഭരണം മെച്ചപ്പെടുത്തുന്ന കാര്യത്തിലും കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും നല്ല തീരുമാനങ്ങളുണ്ടാകും. മുസ്ലിം ലീഗ് അതിനോടൊപ്പം എപ്പോഴും ഉണ്ടാകും. ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ലീഗ് ഒന്നും തന്നെ പറഞ്ഞിട്ടില്ല. അത്തരമൊരു ചര്‍ച്ച തന്നെ ഉണ്ടായിട്ടില്ല. നല്ല മന്ത്രിസഭ രൂപീകരിക്കണം, നല്ല ഭരണം കാഴ്ചവെക്കണം എന്നു മാത്രമേ ലീഗിനുള്ളൂ. അര്‍ഹതപ്പെട്ടത് ലീഗിന് കിട്ടും. അവകാശവാദം ഉന്നയിക്കാനില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സ്വര്‍ണ മോതിരമിട്ട പാമ്പ്; കണ്ടത് വീട്ടിലെ മേശവലിപ്പില്‍, അമ്പരപ്പ്

സ്വര്‍ണ മോതിരമിട്ട പാമ്പ്; കണ്ടത് വീട്ടിലെ മേശവലിപ്പില്‍, അമ്പരപ്പ്

കാസര്‍കോട്: ചൂട് കൂടിയതോടെ, സംസ്ഥാനത്ത് നിരവധി പാമ്പ് കടിയേറ്റ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇതോടെ ആശങ്കയിലാണ് കേരള സമൂഹം. ഇപ്പോള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പാമ്പുമായി ബന്ധപ്പെട്ട് കൗതുകകരമായ ഒരു വാര്‍ത്തയാണ് കാസര്‍കോട് അടൂരില്‍ നിന്ന് വരുന്നത്.

സ്വര്‍ണമോതിരം ശരീരത്തില്‍ കുടുങ്ങിയ നിലയില്‍ പാമ്പിനെ കണ്ടെത്തിയതാണ് കൗതുകം ഉണര്‍ത്തുന്നത്. അടൂര്‍ പതിക്കാലില്‍ രവിയുടെ വീട്ടിലാണ് സംഭവം. വീട്ടിലെ മേശവലിപ്പിലാണ് പാമ്പിനെ കണ്ടത്. വീട്ടിലെ മരംകൊണ്ടുണ്ടാക്കിയ മേശവലിപ്പ് കുട്ടികള്‍ തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്. ആദ്യം വിഷപ്പാമ്പാണെന്ന് കരുതി വീട്ടുകാര്‍ ഭയപ്പെട്ടെങ്കിലും ഉടന്‍ തന്നെ വനംവകുപ്പിന്റെ റെസ്‌ക്യൂ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് അത് ചേരയാണെന്ന് മനസ്സിലായത്. അടുത്തിടെ മരിച്ച ഒരു കുടുംബാംഗത്തിന്റെ സ്വര്‍ണമോതിരം മേശവലിപ്പില്‍ സൂക്ഷിച്ചിരുന്നു. ഇത് ചേരയുടെ ശരീരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു. ദിവസങ്ങളായി മോതിരത്തില്‍ കുടുങ്ങിക്കിടന്നതിനാല്‍ ചേര അവശനിലയിലായിരുന്നു. തുടര്‍ന്ന് സ്വര്‍ണമോതിരം മുറിച്ചുമാറ്റിയാണ് ചേരയെ രക്ഷപ്പെടുത്തിയത്.